പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പത്തൊമ്പതാം തീയതി

🤍💙🤍💙🤍💙🤍💙🤍💙🤍💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

പത്തൊമ്പതാം തീയതി
💙🤍💙🤍💙🤍💙🤍💙🤍💙🤍

Blessed Virgin

ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി”
(ലൂക്കാ 2:4-5).
💙🤍💙🤍💙🤍💙🤍💙🤍💙🤍
ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും
💙🤍💙🤍💙🤍💙🤍💙🤍💙🤍
ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍ സ്വര്‍ഗീയമായ ഗാനമാലപിച്ചു. “ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും”. ബെത്ലഹത്തിലുണ്ടായിരുന്ന ആട്ടിയടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവതീര്‍ണ്ണനായ ദൈവസുതനെ സന്ദര്‍ശിച്ച് ആരാധനയര്‍പ്പിക്കുകയും അവരുടെ ഉപഹാരങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. ഹല്ലേലൂയ്യ എന്ന ഗീതം അലയടിച്ചു.

എന്നാല്‍ യഹൂദന്മാര്‍ക്കു ജനിച്ചിരിക്കുന്ന രാജശിശു തന്‍റെ പ്രതിയോഗിയായിരിക്കുമെന്ന് സേച്ഛാധിപതിയായ ഹേറോദേസ് കരുതി. എല്ലാ സേച്ഛാധിപതികളും ആധുനികയുഗത്തിലും പൗരാണികയുഗത്തിലും ക്രിസ്തുവിനെ തങ്ങളുടെ പ്രതിയോഗിയായിട്ടാണ് കാണുക. അല്ലെങ്കില്‍ സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും ലൗകിക സുഖഭോഗങ്ങള്‍ക്കും പ്രതിബന്ധമായി ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെ കാണുന്നവരുമുണ്ടാകും.

പൗരസ്ത്യ വിജ്ഞാനികള്‍ യൂദന്മാരുടെ നവജാതനായ രാജശിശുവിനെ കാണുവാനായി വന്നപ്പോള്‍ അക്കാര്യം ഗ്രഹിച്ച ഹേറോദേസ് തന്‍റെ പ്രതിയോഗിയായ രാജശിശുവിനെ വധിക്കുവാന്‍ തീരുമാനിച്ചു. തന്നിമിത്തം ദൈവദൂതന്‍ വി.യൗസേപ്പിന് പ്രത്യക്ഷനായി ശിശുവിനെയും അവന്‍റെ മാതാവിനെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്കു പോകുവാനുള്ള നിര്‍ദ്ദേശം നല്‍കി.

അതനുസരിച്ച് വി.യൗസേപ്പ് പരി.കന്യകയെയും ദിവ്യശിശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലേക്കു പലായനം ചെയ്തു. സുദീര്‍ഘമായ ഈ യാത്ര തിരുക്കുടുംബത്തിനു വളരെയധികം ക്ലേശകരമായിരുന്നു. വഴി അജ്ഞാതമാണ്.

അപരിചിതമായ ഒരു രാജ്യം, മണലാരണ്യപ്രദേശം, അപരിചിതമായ യാത്ര സാമ്പത്തികമായും വളരെ ക്ലേശം അനുഭവിച്ചിട്ടുണ്ടാവണം. ഭക്ഷണപാനീയങ്ങള്‍ ലഭിക്കുവാനും ബുദ്ധിമുട്ടുണ്ട്. യാത്രയില്‍ വഴിയരുകിലോ വൃക്ഷച്ചുവട്ടിലോ ഗുഹകളിലോ രാത്രികാലം കഴിക്കേണ്ടതായി വന്നിട്ടുണ്ടാകാം. എന്നാല്‍ ദൈവതിരുമനസ്സിനു വിധേയമായി അതെല്ലാം സസന്തോഷം സ്വീകരിച്ച ദൈവസുതന്‍ ഒരു ഭീരുവിനെപ്പോലെ പലായനം ചെയ്തു.

അപരിചിതമായ ഒരു ദേശത്തു ചെല്ലുമ്പോള്‍ സ്ഥലവാസികള്‍ സംശയദൃഷ്ടിയോടെയായിരിക്കും അവരെ വീക്ഷിച്ചത്. ഈജിപ്ത് യഹൂദന്‍മാരോട് വിദ്വേഷമുള്ള ഒരു രാജ്യമായിരുന്നു. ഈജിപ്തും ഇസ്രായേലുമായി അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. തന്നിമിത്തം അവര്‍ക്ക് ഈജിപ്തില്‍ ഹൃദ്യമായ ഒരു സ്വാഗതം ലഭിച്ചിരിക്കുകയില്ല. എന്നാല്‍ അപ്പോഴെല്ലാം പരിശുദ്ധ അമ്മയുടെ ഉദരത്തിലെ ഈശോയുടെ സാന്നിദ്ധ്യം അവര്‍ക്കു പ്രത്യാശയും ശക്തിക്കും നല്‍കിയിരിക്കണം.

യാത്രയും പ്രവാസജീവിതവും പ്രത്യാഗമനവും പ.കന്യകയ്ക്ക് വളരെ ദുഃഖമുളവാക്കി എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും അവര്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി അതിനെയെല്ലാം സഹസ്രം സ്വാഗതം ചെയ്തു. പ.കന്യകയെ അനുകരിച്ച് നാം നമ്മുടെ ജീവിത ക്ലേശങ്ങളെ ക്ഷമാപൂര്‍വ്വമെങ്കിലും അഭിമുഖീകരിക്കുവാന്‍ പരിശ്രമിക്കണം. ദൈവത്തെയും സഹോദരങ്ങളെയും പഴിക്കാതെ ക്രൈസ്തവമായ ധീരതയോടും പ്രത്യാശയോടും കൂടിയാണ് സഹനത്തെ നാം അഭിമുഖീകരിക്കേണ്ടതാണ്.

സംഭവം
💙🤍💙🤍

കമ്യൂണിസ്റ്റ് റഷ്യയുടെ ശക്തികേന്ദ്രമായ ക്രംലിനില്‍ കൂടി പോകുമ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായ ഒരു കാഴ്ച കാണാം. റഷ്യയിലെ ഏറ്റവും വലിയ മതവിരുദ്ധരുടെ മദ്ധ്യേ പ.ജനനിയുടെ ഏറ്റവും വലിയ കലാസൗകുമാര്യം തുളുമ്പുന്ന ഒരു ചിത്രം കാണുന്നുണ്ട്. ഇബെരിയന്‍ നാഥ (The Iberian Madonna) എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്. റഷ്യ മാനസാന്തരപ്പെടും എന്നു ഫാത്തിമായില്‍ ചെയ്ത വാഗാദാനത്തിന്‍റെ ഒരു അനുസ്മരണമാണ് മോസ്കോയിലെ ഈ ചിത്രം. പ്രസ്തുത ചിത്രം ഗ്രീസിലുള്ള മൗണ്ട് ആതോസ് ആശ്രമത്തിലെ സന്യാസികള്‍ ആലേഖനം ചെയ്തതാണ്. സാര്‍ ആലക്സി എന്ന റഷ്യന്‍ ചക്രവര്‍ത്തി മോസ്കോയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു കൗണ്‍സില്‍ 1648-ല്‍ വിളിച്ചുകൂട്ടി.

മൗണ്ട് ആതോസിലെ സന്യാസവര്യരും അതില്‍ സംബന്ധിക്കുന്നതിനായി അവിടെ വന്നുചേര്‍ന്നു. അവര്‍ തങ്ങളുടെ നാഥയുടെ ചിത്രം ആഘോഷപൂര്‍വ്വം സംവഹിച്ചു കൊണ്ടുവന്ന്‍ സാര്‍ ചക്രവര്‍ത്തിക്കു സമ്മാനിച്ചു. ചക്രവര്‍ത്തി അത് അദ്ദേഹത്തിന്‍റെ സ്വകാര്യ കപ്പേളയില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ആറു വത്സരത്തിനു ശേഷം റഷ്യയില്‍ മുഴുവന്‍ ഒരു സാംക്രമിക രോഗബാധ ഉണ്ടായി. മരണാസന്നനായ ചക്രവര്‍ത്തി മാതൃസ്വരൂപം‍ തിരികെ കൊണ്ടുവരുന്നതിനു ആവശ്യപ്പെട്ടു. രൂപം ചക്രവര്‍ത്തിയുടെ രോഗശയ്യയ്ക്ക് സമീപം കൊണ്ടുവന്ന ഉടനെ തന്നെ അദ്ദേഹം അത്ഭുതകരമായി രോഗവിമുക്തി പ്രാപിച്ചു.

കൃതജ്ഞത സൂചകമായി ചക്രവര്‍ത്തി ഒരു ചാപ്പല്‍ റെഡ് സ്ക്വയറില്‍ നിര്‍മ്മിച്ച് അവിടെ ഒരു രൂപം സ്ഥാപിച്ചു. അവിടെ ധാരാളം അത്ഭുതങ്ങള്‍ നടന്നു കൊണ്ടിരുന്നു. 1917-ല്‍ കമ്യൂണിസ്റ്റുകാര്‍ മോസ്കോയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ക്രംലിനില്‍ ദൈവ മാതാവിനു പ്രതിഷ്ഠിച്ച ഒരു ദേവാലയം ഉണ്ടായിരിക്കുകയെന്നത് അസ്ഥാനത്തായി. അവര്‍ റഷ്യയിലെ ദേവാലയങ്ങള്‍ നശിപ്പിച്ചപ്പോള്‍ അതും നശിപ്പിച്ചു. പക്ഷെ ഒരു കമ്യൂണിസ്റ്റ് കലാപ്രേമി പ്രസ്തുതരൂപം ഒരു മഹത്തായ കലാസൃഷ്ടിയാണെന്നറിഞ്ഞ് മതവിരുദ്ധ കലാശാലയില്‍ സ്ഥാപിക്കുകയാണുണ്ടായത്. ആ തിരുസ്വരൂപം അവളുടെ വിമലഹൃദയ വിജയത്തെ പ്രതീക്ഷിച്ച് ഇന്നും നിലകൊള്ളുന്നു.

പ്രാര്‍ത്ഥന
💙🤍💙🤍

ദൈവമാതാവായ പ.കന്യാമറിയമേ, ഈജിപ്തിലേക്കുള്ള പ്രയാണങ്ങളില്‍ അവിടുന്നും അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണി മിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടിവന്നല്ലോ എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ച് ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. അങ്ങ് ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കു വേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാക്കാര്യങ്ങളും ഈശോയ്ക്കുവേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.

ആമ്മേനീശോ.

ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെതിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി ,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന്‍ കൃപ ചെയ്ത് രക്ഷിച്ച് കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙🤍💙🤍💙🤍💙🤍💙🤍💙🤍

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙🤍💙🤍💙

വിനയത്തിന്‍റെ മാതൃകയായ കന്യകാമാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ
💙🤍💙🤍💙🤍💙🤍💙🤍💙🤍

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s