പുലർവെട്ടം 403

{പുലർവെട്ടം 403}
 
ഒരു ചെറിയ വീഡിയോ കണ്ടു. തന്റെ ഭാര്യയോടൊത്ത് അത്ര സമയം ചെലവഴിക്കുന്നില്ല എന്നു തോന്നിയ ഒരാൾ അവരുമായി ഒരു ചെറിയ യാത്രയ്ക്ക് പോകാൻ തീരുമാനിക്കുകയാണ്. അതവൾ വലിയ മതിപ്പോടെ ശരി വയ്ക്കുമെന്നും അയാൾക്കറിയാം. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുകൊണ്ട് തൽക്കാലം അതിനു വിസമ്മതിക്കുകയാണ് അവൾ.
പകരം പറഞ്ഞ കാര്യം അയാളെ വല്ലാതെ അമ്പരപ്പിച്ചു, “നിങ്ങൾക്ക് മറ്റൊരു സ്ത്രീയുമൊത്ത് ആ യാത്ര ചെയ്യാവുന്നതാണ്.”
“മറ്റൊരു സ്ത്രീയോ?”
“അതെ, നിങ്ങളുടെ അമ്മയാണ് ആ സ്ത്രീ.”
അപ്പോഴാണ് അവരെ പോയി കണ്ടിട്ടുതന്നെ കുറെയേറെ കാലമായെന്ന് അയാൾക്ക് ഓർമ വന്നത്.
അമ്മ ഹർഷം കൊണ്ട് കവിഞ്ഞൊഴുകുകയാണ് അയാളുടെ ക്ഷണത്തിൽ. എത്ര കാലമായി അവർ വീടിനു പുറത്തു കടന്നിട്ട്! പെട്ടെന്ന് അവർ ചെറുപ്പമായതുപോലെ. സിനിമ, റസ്റ്ററന്റ്, ചെറിയ ഡ്രൈവ്… അമ്മയോടൊത്തുള്ള ഒന്നോ രണ്ടോ ദിനങ്ങൾ. എല്ലാം അവർക്ക് അത്യാഹ്ലാദം നൽകി. അയാൾ വച്ചുനീട്ടിയ ഒന്നും അവർ വേണ്ടെന്നു പറഞ്ഞില്ല. സിനിമയ്ക്കിടയിൽ പോപ്കോണും ശീതളപാനീയവും, ഡിന്നറിന് അവരുടെ പ്രിയപ്പെട്ട വിഭവം. ഏതാനും ദിനങ്ങൾക്കു ശേഷം അമ്മയുടെ മരണവാർത്ത എത്തുന്നു. അതിനൊടു ചേർന്നുതന്നെയാണ് അവർ അത്താഴം കഴിച്ച റെസ്റ്ററന്റിൽ നിന്ന് രണ്ടു പേർക്ക് ഭക്ഷണത്തിനുള്ള ക്ഷണവും കിട്ടുന്നത്. അതു കഥയുടെ ആരംഭത്തിലെ സ്ത്രീക്കും അയാൾക്കും വേണ്ടിയായിരുന്നു. അമ്മ നേരത്തെ ബിൽ പേ ചെയ്തിട്ടുണ്ട്.
മെലോഡ്രാമയായി അനുഭവപ്പെടേണ്ടതായിരുന്നു കഥാന്ത്യം. എന്നാൽ അതിനിടം കൊടുക്കാതെ ഉള്ളിലേക്ക് വന്നത് കഠിനമായ കുറ്റബോധമാണ്. ചെറിയ യാത്രകൾ അമ്മയും അപ്പനുമൊക്കെ അവരുടെ സായന്തനങ്ങളിൽ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? കുറച്ചുകൂടി കാറ്റും വെളിച്ചവും മനുഷ്യരുമൊക്കെ അവരുടെ സന്ധ്യകളെ പ്രകാശഭരിതമാക്കിയേനെ.
ഗബ്രിയേൽ മാർകേസിന്റെ Living to Tell the Tale എന്ന ആത്മകഥയുടെ ആരംഭം ഓർമിച്ചു. ഒരു യാത്രയ്ക്കു പോകുവാൻ അയാളെ കൂട്ടുവിളിക്കാനാണ് അമ്മയെത്തുന്നത്; എവിടെയാണെന്നുപോലും അറിയാത്ത ആ മകനെ!
My mother asked me to go with her to sell the house. She had come that morning from the distant town where the family lived, and she had no idea how to find me. She asked around among acquaintances and was told to look for me at the Libreria Mundo, or in the nearby cafes, where I went twice a day to talk with my writer friends. She arrived at twelve sharp. With her light step she made her way among the tables of books on display, stopped in front of me, looking into my eyes with the mischievous smile of her better days, and before I could react she said:
“I’m your mother.”
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment