ദിവ്യബലി വായനകൾ Monday of the 2nd week of Advent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ / November 7

Saint Ambrose, Bishop, Doctor 
on Monday of the 2nd week of Advent

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പ്രഭാ 15:5

സഭാമധ്യേ കര്‍ത്താവ് അവന്റെ അധരം തുറക്കുകയും
ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
അവിടന്ന് അവനെ മഹത്ത്വത്തിന്റെ വസ്ത്രം ധരിപ്പിച്ചു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ വിശുദ്ധ അംബ്രോസിനെ
കത്തോലിക്കാ വിശ്വാസത്തിന്റെ പ്രബോധകനും
അപ്പസ്‌തോലികസ്ഥൈര്യത്തിന്റെ മാതൃകയും ആക്കിത്തീര്‍ത്തല്ലോ.
അങ്ങേ ഹൃദയത്തിനനുസൃതമായി,
കൂടുതല്‍ ധൈര്യത്തോടും ജ്ഞാനത്തോടുംകൂടെ
അങ്ങേ സഭയെ നയിക്കുന്ന മനുഷ്യരെ സഭയില്‍ ഉയര്‍ത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 35:1-10
ദൈവം തന്നെ വന്ന് നിങ്ങളെ രക്ഷിക്കും.

വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും.
മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും.
കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും.
ലബനോന്റെ മഹത്വവും കാര്‍മെലിന്റെയും
ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും.
അവ കര്‍ത്താവിന്റെ മഹത്വം,
നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദര്‍ശിക്കും.

ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും
ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍.
ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍;
ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍.
ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു;
ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്
അവിടുന്ന് നിങ്ങളെ രക്ഷിക്കും.

അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും.
ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.
അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും.
മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും.

വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും.
മരുഭൂമിയിലൂടെ നദികള്‍ ഒഴുകും.
തപിച്ച മണലാരണ്യം ജലാശയമായി മാറും.
ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും.
കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകും;
പുല്ലും ഞാങ്ങണയും കോരപ്പുല്ലും ആയി പരിണമിക്കും.

അവിടെ ഒരു രാജവീഥി ഉണ്ടായിരിക്കും;
വിശുദ്ധവീഥി എന്ന് അതു വിളിക്കപ്പെടും.
അശുദ്ധര്‍ അതിലൂടെ കടക്കുകയില്ല.
ഭോഷര്‍ക്കു പോലും അവിടെ വഴി തെറ്റുകയില്ല.
അവിടെ സിംഹം ഉണ്ടായിരിക്കുകയില്ല.
ഒരു ഹിംസ്രജന്തുവും അവിടെ പ്രവേശിക്കുകയില്ല.
അവയെ അവിടെ കാണുകയില്ല.
രക്ഷിക്കപ്പെട്ടവര്‍ മാത്രം അതിലൂടെ സഞ്ചരിക്കും.

കര്‍ത്താവിന്റെ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരുകയും
ഗാനാലാപത്തോടെ സീയോനില്‍ പ്രവേശിക്കുകയും ചെയ്യും.
നിത്യമായ സന്തോഷത്തില്‍ അവര്‍ മുഴുകും.
അവര്‍ സന്തോഷിച്ചുല്ലസിക്കും.
ദുഃഖവും നെടുവീര്‍പ്പും അകന്നുപോകും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 85:8ab,9,10-11,12-13

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്;
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;
നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 5:17-26
അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.

ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും യൂദയായില്‍ നിന്നും ജറൂസലെമില്‍ നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്തി അവനില്‍ ഉണ്ടായിരുന്നു. അപ്പോള്‍, ചിലര്‍ ഒരു തളര്‍വാത രോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത് യേശുവിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്, അവര്‍ പുരമുകളില്‍ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്റെ മുമ്പിലേക്ക് ഇറക്കി. അവരുടെ വിശ്വാസം കണ്ട് അവന്‍ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവന്‍ ആര്? ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുക? അവരുടെ വിചാരം മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക. ഉടനെ, എല്ലാവരും കാണ്‍കേ, അവന്‍ എഴുന്നേറ്റ് കിടക്കയുമെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കുപോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. അവര്‍ സംഭ്രമത്തോടെ പറഞ്ഞു: അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹത്ത്വത്തിന്റെ വ്യാപ്തിക്കായി,
പരിശുദ്ധാത്മാവ് വിശുദ്ധ അംബ്രോസിനെ
വിശ്വാസവെളിച്ചത്താല്‍ നിരന്തരം ഉജ്ജ്വലിപ്പിച്ചുവല്ലോ.
അതേ വെളിച്ചത്താല്‍, പരിശുദ്ധാത്മാവ്
ഈ ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങളെയും നിറയ്ക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 1:2,3

കര്‍ത്താവിന്റെ നിയമം രാവും പകലും ധ്യാനിക്കുന്നവന്‍,
യഥാകാലം ഫലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശയുടെ ചൈതന്യത്താല്‍
ശക്തരാക്കപ്പെട്ട ഞങ്ങളെ
വിശുദ്ധ അംബ്രോസിന്റെ പ്രബോധനങ്ങളിലൂടെ
അഭിവൃദ്ധി പ്രാപിക്കാന്‍ ഇടയാക്കണമേ.
അങ്ങേ വഴികളിലൂടെ നിര്‍ഭയം തിടുക്കത്തില്‍ ചരിച്ച്,
നിത്യവിരുന്നിന്റെ സന്തോഷങ്ങള്‍ക്ക്
ഞങ്ങള്‍ സജ്ജരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment