♦️♦️♦️ January 09 ♦️♦️♦️
വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഈജിപ്തിലാണ് വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ജീവിച്ചിരുന്നത്. വിവാഹബന്ധത്തിലൂടെ ഒന്നായെങ്കിലും പരസ്പര സമ്മതത്തോടെ ബ്രഹ്മചര്യപരവും, ആശ്രമ തുല്ല്യവുമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. തങ്ങളുടെ വരുമാനം മുഴുവനും പാവങ്ങളേയും, രോഗികളേയും സഹായിക്കുവാന്‍ അവര്‍ ചിലവഴിച്ചു. തങ്ങളുടെ ഭവനത്തില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി അവര്‍ സ്വഭവനത്തെ ഒരാശുപത്രിയാക്കി മാറ്റാന്‍ മടിച്ചില്ല.
ആശുപത്രിയില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും വെവ്വേറെ താസസ്ഥലങ്ങള്‍ ഉണ്ടായിരുന്നു, ഇതില്‍ പൊതുവായുള്ള മേല്‍നോട്ടം വിശുദ്ധ ജൂലിയനും സ്ത്രീകളുടെ താമസ സ്ഥലത്തിന്റെ കാര്യങ്ങളെല്ലാം വിശുദ്ധ ബസിലിസ്സായായിരുന്നു നോക്കിനടത്തിയിരുന്നത്. ഇവരുടെ ജീവിതത്തെ അനുകരിച്ചു കൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞു വെക്കാന്‍ ധാരാളം പേര്‍ തയാറായി.
ക്രൂരമായ ഏഴോളം പീഡനങ്ങള്‍ മറികടന്നതിന് ശേഷമായിരുന്നു വിശുദ്ധ ബസിലിസ്സാ ശാന്തമായി മരിച്ചത്. വിശുദ്ധ മരിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ ജൂലിയന്‍ 7 ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം രക്തസാക്ഷിത്വ മകുടം ചൂടി.
പാശ്ചാത്യ, പൗരസ്ത്യ നാടുകളിലെ ഭൂരിഭാഗം ദേവാലയങ്ങളും, ആശുപത്രികളും വിശുദ്ധരായ ജൂലിയന്‍, ബസിലിസ്സായുടെ നാമധേയത്തിലുള്ളവയാണ്. വിശുദ്ധ ജൂലിയന്റെ നാമധേയത്തിലുള്ള റോമിലെ നാല് പള്ളികളും, പാരീസിലെ അഞ്ച് പള്ളികളും ‘വിശുദ്ധ ജൂലിയന്‍, ദി ഹോസ്പിറ്റലേറിയനും രക്തസാക്ഷിയും’ എന്ന പേരിലാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
മഹാനായ വിശുദ്ധ ഗ്രിഗറിയുടേ കാലത്ത് വിശുദ്ധ ജൂലിയന്റെ തലയോട്ടി കിഴക്കില്‍ നിന്നും ഫ്രാന്‍സിലേക്ക് കൊണ്ടുവരികയും ബ്രൂണെഹോള്‍ട്ട് രാജ്ഞിക്ക് നല്‍കുകയും ചെയ്തു. രാജ്ഞി ഇത് എറ്റാമ്പ്സില്‍ താന്‍ സ്ഥാപിച്ച ഒരു കന്യകാമഠത്തിനു നല്‍കി. ഇതിന്റെ ഒരു ഭാഗം പാരീസിലെ വിശുദ്ധ ബസിലിസ്സാ ദേവാലയത്തില്‍ ഇന്നും വണങ്ങി കൊണ്ടിരിക്കുന്നു.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
1. ഇറ്റലിക്കാരനായ അഡ്രിയന്‍
2. കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പായ ബെര്‍ത്ത് വാള്‍ഡ്
3. അന്തിയോക്യായില്‍ വച്ചു വധിക്കപ്പെട്ട ജൂലിയന്‍, ബസിലിസാ, പുരോഹിതനായആന്‍റണി, അനസ്റ്റാസിയൂസ്, മാര്‍സിയൊനില്ലായും, മാര്‍സിയൊനില്ലായുടെ മകനായസെല്‍സൂസ്
4. പന്ത്രണ്ട് ആഫ്രിക്കന്‍ രക്തസാക്ഷികളില്‍പ്പെട്ട എപ്പിക്ടെറ്റൂസ്,യൂക്കുന്തുസ്, സെക്കുന്തുസ്, വിത്താലിസ്, ഫെലിക്സ്
5. ഐറിഷുകാരനായ ഫൊയിലാന്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പ്രഭാത പ്രാർത്ഥന
“കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്.(സങ്കീര്‍ത്തനങ്ങള്‍ 131:1-2)” ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് എന്റെ ജീവിതം നിറയപ്പെടുന്നതിനെ ഓർത്തു ഞാൻ അങ്ങയെ സ്തുതിക്കുന്നു. എത്ര മനോഹരമായി അവിടുന്ന് എന്നെ രൂപപ്പെടുത്തി. അമ്മയുടെ ഉദരത്തിൽ ഞാൻ രൂപം കൊണ്ട് വളരുമ്പോൾ അവിടുത്തെ കരം എന്റെ മേൽ ഉണ്ടായിരുന്നു. ഈ ലോകത്തേയ്ക്ക് ഞാൻ ജനിച്ചു വീണു. പിച്ചവച്ചു നടന്ന കാലുകൾക്ക് ഒപ്പം നടക്കുവാൻ എന്റെ മാതാപിതാക്കളെയും, ബന്ധുക്കളെയും അവിടുന്ന് നിയോഗിച്ചു. എന്നെ വളർത്തുവാൻ എത്രയോ പേരെ അവിടുന്ന് ചുമതലപ്പെടുത്തി. ചിലരെങ്കിലും ആ ചുമതല വേണ്ട വിധത്തിൽ നിറവേറ്റിയില്ല എങ്കിലും മറ്റുള്ളവർ എന്നെ അവിടുത്തെ പദ്ധതി അനുസരിച്ചു പരിപാലിച്ചു. കർത്താവെ, എന്റെ ബാല്യകാലത്തു എന്നെ മുറിപ്പെടുത്തിയ എല്ലാവരെയും ഓർക്കുന്നു. അറിഞ്ഞും, അറിയാതെയും എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ഈ നിമിഷത്തിൽ പരിപൂണ്ണമായി ക്ഷമിക്കുന്നു. എന്റെ വളർച്ചയുടെ സമയങ്ങളിൽ ഞാൻ ചെയ്ത തെറ്റുകളെ ഓർക്കുന്നു. ദൈവമേ പലപ്പോഴും നിന്നിൽ നിന്ന് അകന്നാണ് ജീവിച്ചത്. ചിലപ്പോഴൊക്കെ അറിയാതെ തെറ്റ് ചെയ്‌തപ്പോൾ മറ്റു ചില സമയങ്ങളിൽ അറിഞ്ഞു കൊണ്ടും തെറ്റ് ചെയ്തു. ദൈവമേ മാപ്പ് നല്കേണമേ. അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ ജീവിതത്തെ പറ്റിയുള്ള ദൈവപദ്ധതിയിൽ പരാതി കൂടാതെ പങ്കു ചേരുവാൻ എനിയ്ക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെ നെറുകയിൽ നിന്ന് കൊണ്ട് ദൈവത്തെ പ്രഘോഷിക്കുവാൻ എനിയ്ക്ക് കഴിയട്ടെ. ഇന്നേ ദിവസം അവിടുന്ന് എന്നെ ഒരു അനുഗ്രഹമാക്കി മാറ്റണമേ. ഈ ഭൂമിയിൽ സമാധാനത്തിന്റെ കാവൽ ദൂതൻ ആകുവാൻ എന്നെ സഹായിക്കണമേ. ആമേൻ
വിശുദ്ധ ആഗ്നസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.