♦️♦️♦️ January 13 ♦️♦️♦️
പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായി. വി. ഗ്രന്ഥത്തിലെ സത്യവചനങ്ങള്‍ അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചു. താമസിയാതെ ഭാര്യയേയും മക്കളേയും അദ്ദേഹം ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇദ്ദേഹം മദ്ധ്യവയസ്‌കനായിരുന്നു. അല്പനാളുകള്‍ക്കുശേഷം ഹിലാരി തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 353 ല്‍ വിശുദ്ധനെ സ്വദേശത്തെ മെത്രാനായി നിയമിച്ചു. ആര്യന്‍ പാഷണ്ഡത തഴച്ചു വളര്‍ന്ന കാലഘട്ടമായിരുന്നു അത്.
അന്നത്തെ ചക്രര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്‍സിയൂസിന്റെ പിന്തുണയും അവര്‍ക്കായിരുന്നു. സംഖ്യാബലത്തില്‍ അധികമായിരുന്നഇവരുടെ നുഴഞ്ഞുകയറ്റത്തെ തടയാന്‍ പല പ്രാദേശിക സൂനഹദോസുകളിലും വിശുദ്ധന്‍ പങ്കെടുത്തു. ആര്യന്‍ പാഷണ്ഡികളെ ശക്തമായി എതിര്‍ത്തിരുന്നതിനാല്‍ അവര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ വിശുദ്ധനെതിരായി കുറ്റം ചുമത്തുകയും പ്രീജിയായിലേക്കു നാടുകടത്തുകയും ചെയ്തു. ഈ കാലത്താണു വിശുദ്ധന്‍ പരി. ത്രീത്വത്തെക്കുറിച്ചുള്ള ഒരു മഹാഗ്രന്ഥം രചിച്ചത്. കത്തോലിക്കരും ആര്യന്‍പാഷണ്ഡികളും തമ്മില്‍ മേധാവിത്വത്തിനായി സമരം ചെയ്ത സെലൂക്യാ സൂനഹദോസില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും ആര്യന്‍ പാഷണ്ഡികളെ പരാജയെപ്പടുത്തുകയും ചെയ്തു.
പിന്നീടു വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍, ഇലി, ഇല്ലീരിയാ മുതലായ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് പാഷണ്ഡിതകള്‍ക്കെതിരെ പ്രസംഗിക്കുകയും കത്തോലിക്കാ വിശ്വാസത്തിനു പ്രാധാന്യം വരുത്തുകയും ചെയ്തു. ഏതു പ്രവൃത്തിയും ദൈവസ്തുതി ചൊല്ലി ആരംഭിച്ചിരുന്ന വിശുദ്ധന്‍ ദൈവികകാര്യങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടാണ് ജീവിച്ചിരുന്നത്. എട്ടുകൊല്ലത്തെ പ്രേഷിതവൃത്തിക്കുശേഷം തിരികെ പോയിന്റേഴ്‌സിലെത്തിയ വിശുദ്ധന്‍ 363 ല്‍ സമാധാനപൂര്‍വം മരണം പ്രാപിച്ചു.
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
🌻പ്രഭാത പ്രാർത്ഥന 🌻
അവർ പരസ്പരം പറഞ്ഞു: വഴിയിൽ വച്ച് അവൻ വിശുദ്ധ ലിഖിതം വിശദീകരിച്ചു കൊണ്ടു നമ്മോടു സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ.. (ലൂക്ക: 24/32)
പരിശുദ്ധനായ ദൈവമേ..
വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം ഞങ്ങളുടെ മനസ്സുകൾ തുറക്കപ്പെടാനും, വചനസത്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ വഴി വിളക്കായ് തീരാനുമുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിലെ പരിശുദ്ധ നിമിഷങ്ങളിൽ ഞങ്ങൾ അവിടുത്തെ തിരുമുൻപിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും തിരുവചനം വായിക്കുകയും ധ്യാനിക്കുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അത്രമേൽ തീവ്രമായ ആഗ്രഹത്തോടെ ഒരിക്കലും വചനത്തെ ഞങ്ങൾ അറിയാൻ ശ്രമിച്ചിട്ടില്ല. രാവിലെ ഉണരുമ്പോൾ മുതലുള്ള ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും കർത്താവിനോടൊപ്പം ആയിരിക്കുന്നതിന് ഒരു വചനഭാഗമെങ്കിലും വായിച്ചു കൊണ്ട് ദിവസം തുടങ്ങണമെന്നുള്ളത് വിശ്വാസപരിശീലനം വഴി നേടിയെടുത്ത ഒരു ബാല്യകാല ശീലമായിരുന്നു. പതിയെ ജീവിത രീതികളൊക്കെ മാറി തുടങ്ങിയപ്പോൾ ശീലങ്ങളും മാറാൻ തുടങ്ങി. പിന്നീട് വിശ്വാസം മെല്ലെ ഹൃദയത്തിലേക്കു വേരുകളാഴ്ത്താൻ തുടങ്ങിയപ്പോൾ മാത്രമാണ് തിരുവചനങ്ങൾ ജീവിതത്തോട് എത്ര അടുത്തു നിൽക്കുന്ന നേരിന്റെ വെളിച്ചമാണെന്ന സത്യം ഞാൻ മനസ്സിലാക്കിയത്. പലപ്പോഴും പരിഹാരം കണ്ടെത്താൻ കഴിയാത്ത ജീവിത പ്രശ്നങ്ങളുടെ ഉചിതമായ പരിഹാരമാർഗ്ഗമായും, ഏതു പാതിരാവിലും എന്റെ സങ്കടങ്ങളെ തഴുകിയുണക്കുന്ന ആശ്വാസമായും, ജീവിതത്തിലെ നിർണായകഘട്ടത്തിൽ സഹായമേകുന്ന വഴികാട്ടിയായുമൊക്കെ തിരുവചനം എന്നിൽ കൂടുതൽ ആഴത്തിൽ വളരാൻ തുടങ്ങി.
ഈശോയേ.. അങ്ങയുടെ വചനം എന്നും ഹൃദയത്തിൽ അഗ്നി പോലെയും, പാറയേ പോലും തകർക്കുന്ന കൂടം പോലെയും എന്നിൽ ജ്വലിച്ചെരിയാൻ കൃപ നൽകണമേ.. ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ എരിയിക്കുന്ന വചനത്തെ ഞങ്ങൾ എന്നും വിശ്വസ്ഥതയോടെ പ്രഖ്യാപിക്കട്ടെ.. അപ്പോൾ നൂറുമേനി ഫലം തരുന്ന വചന വിത്തുകളാൽ ഞങ്ങളുടെ ഹൃദയം ഉത്കൃഷ്ടവും നിർമ്മലവുമായ ഫലം പുറപ്പെടുവിക്കുകയും,വചനത്തെ ഹൃദയത്തിൽ സംഗ്രഹിച്ച് ദൈവസ്നേഹത്തിൽ കൂടുതൽ തീക്ഷണതയുള്ളവരും ആത്മാവിൽ ജ്വലിക്കുന്നവരുമായി ഞങ്ങൾ അവിടുത്തെ സ്വർഗ്ഗീയ നന്മകൾ സ്വന്തമാക്കുകയും ചെയ്യും..
വിശുദ്ധ ഡാമിയൻ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ