♦️♦️♦️ January 25 ♦️♦️♦️
വിശുദ്ധ പൗലോസിന്റെ മാനസാന്തരം
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തെകുറിച്ചുള്ള മൂന്ന് വിവരണങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും (Acts 9:1-19, 22: 3-21, 26:9-23).
സിലിസിയായിലെ ടാര്‍സസിലാണ് വിശുദ്ധ പൗലോസ് ജനിച്ചത്. സാവൂള്‍ എന്നായിരുന്നു വിശുദ്ധന്റെ ശരിയായ നാമം. ബെഞ്ചമിന്റെ ഗോത്രത്തില്‍പ്പെട്ട ജൂതവംശജരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. ജനനം കൊണ്ട് വിശുദ്ധന്‍ ഒരു റോമന്‍ പൗരനായിരുന്നു. ആദ്യ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനേയും, ഒരു വൃദ്ധനായ മനുഷ്യനേയും ഏതാണ്ട് 63-ല്‍ ഫിലമോന് ലേഖനമെഴുതി കൊണ്ടിരിക്കുന്ന സമയത്ത് കല്ലെറിഞ്ഞു കൊല്ലുന്നതില്‍ വിശുദ്ധനും പങ്കാളിയായിരുന്നു. ഇത് വെച്ച് നോക്കുമ്പോള്‍ ഒരുപക്ഷെ ക്രിസ്തുവര്‍ഷത്തിന്റെ തുടക്കത്തിലായിരിക്കണം വിശുദ്ധന്‍ ജനിച്ചിരിക്കുക.
തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധന്‍ ജെറുസലേമിലേക്ക് പോയി, അവിടെ അദ്ദേഹം പണ്ഡിതനായ ഗമാലിയേലിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. കഠിനമായ പൈതൃകനിയമങ്ങള്‍ അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസമായിരുന്നു വിശുദ്ധന് അവിടെ ലഭിച്ചിരുന്നത്. വ്യാഖ്യാന ശാഖയില്‍ അപാരമായ പാണ്ഡിത്യം നേടിയ വിശുദ്ധന് തര്‍ക്കശാസ്ത്രത്തിലും നല്ല പരിശീലനം സിദ്ധിച്ചിരുന്നു. പലസ്തീനയില്‍ ക്രിസ്തുവിന്റെ പരസ്യജീവിതം തുടങ്ങുന്നതിനു മുന്‍പേ തന്നെ വിശുദ്ധന്‍ തീക്ഷണതയും, ആവേശവുമുള്ള ഒരു ഫരിസേയനായിട്ടാണ് ടാര്‍സസില്‍ തിരിച്ചെത്തിയത്.
നമ്മുടെ രക്ഷകന്റെ മരണത്തിനു കുറച്ചു നാളുകള്‍ക്ക് ശേഷം വിശുദ്ധ പൗലോസ് പലസ്തീനയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ തീവ്രമായ മതബോധ്യവും അടങ്ങാത്ത ആവേശവും അപ്പോള്‍ ശൈശവാവസ്ഥയിലുള്ള ക്രിസ്തീയ സഭക്കെതിരായുള്ള ഒരു മതഭ്രാന്തായി രൂപം പ്രാപിച്ചു. ഇത് വിശുദ്ധ എസ്തപ്പാനോസിനെ കല്ലെറിഞ്ഞു കൊല്ലുന്നതിലും, അതേ തുടര്‍ന്നുണ്ടായ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തില്‍ പങ്കാളിയാവുന്നതിനും വിശുദ്ധനെ പ്രേരിപ്പിച്ചു.
മുഖ്യപുരോഹിതന്റെ ഒരു ഔദ്യോഗിക ദൗത്യവുമായി വിശുദ്ധന്‍ ഡമാസ്കസിലേക്ക് തിരിച്ചു, അവിടെയുള്ള ക്രിസ്ത്യാനികളെ ബന്ധിതരാക്കി ജെറുസലേമിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ദൗത്യം. ഒരുച്ചയോടടുത്ത് ഡമാസ്കസ് അടുത്തപ്പോള്‍ പെട്ടെന്ന് തന്നെ ആകാശത്തു നിന്നും ഒരു വലിയ തിളക്കമാര്‍ന്ന പ്രകാശ വലയം അദ്ദേഹത്തിനു ചുറ്റും മിന്നി, യേശു തന്റെ മഹത്വമാര്‍ന്ന തിരുശരീരത്തോട് കൂടി അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും, വിശുദ്ധന്‍ വ്യക്തമായി വിജയിച്ചു കൊണ്ടിരുന്ന മതപീഡന ദൗത്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കുകയും ചെയ്തു.
വിശുദ്ധ പൗലോസിന്റെ ആത്മാവ് പെട്ടെന്നുള്ളോരു പരിവര്‍ത്തനത്തിന് വിധേയമാവുകയായിരുന്നു. അദ്ദേഹം പെട്ടെന്ന്‍ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ജ്ഞാനസ്നാനം സ്വീകരിക്കുകയും സാവൂള്‍ എന്ന തന്റെ നാമത്തിനു പകരം പൗലോസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിച്ചു, വിശ്വാസം പ്രചരിപ്പിച്ചു. ഏതാണ്ട് 65-AD യില്‍ റോമില്‍ വെച്ച് ഒരു അപ്പസ്തോലനായി രക്തസാക്ഷിത്വ മകുടം ചൂടി.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
1. ഡൊണാത്തൂസും, സബീനൂസും അഗാപ്പെയും
2. അനാനീയാസ്
3. ഈജിപ്തിലെ അപ്പൊള്ളൊ
4. പൂത്തെയോളിലെ സഹപാഠികള്‍ അരത്തെമാസ്
5. സിത്തിയായില്‍ ടോമിയിലെ ബിഷപ്പായ ബെര്‍ത്താനിയോണ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
🌻പ്രഭാത പ്രാർത്ഥന🌻
രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും.. (മത്തായി : 6/4)
സർവ്വശക്തനായ ദൈവമേ..
ഈ പ്രഭാതത്തിലും എന്റെ സ്വന്തം ബുദ്ധിയെ ആശ്രയിക്കാതെ ഞാനെന്റെ കർത്താവിൽ പൂർണ ഹൃദയത്തോടെ വിശ്വാസമർപ്പിക്കുന്നു. അങ്ങയിലുള്ള വിശ്വാസം മാത്രമാണ് എന്നും എന്റെ പ്രാണനെ തണുപ്പിക്കുന്നത്. എനിക്കു ചുറ്റും സഹായമർഹിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്.ഒരു നോട്ടവും, വാക്കും ചിലപ്പോഴൊക്കെ ഒരു സാമീപ്യം കൊണ്ടു പോലും എനിക്കു ചുറ്റുമുള്ള ജീവിതനോവുകൾക്ക് ഒരു സഹായമായി മാറാൻ എനിക്കു കഴിയും. എന്നിരുന്നാലും ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് കണ്ണോടിക്കാൻ മടിച്ച് ഞാൻ എന്നിലേക്കു മാത്രമായി പലപ്പോഴും ചുരുങ്ങി പോകുന്നു. അപരന്റെ മിഴിക്കുള്ളിലെ നോവിന്റെ കടൽ അലയടിച്ചുയരുന്നത് എന്റെ ഹൃദയത്തിലേക്കാണെന്നറിഞ്ഞിട്ടും ഞാനതിനെ എന്റെ സ്വാർത്ഥതയ്ക്കു വേണ്ടി അവഗണനയുടെ മതിലുകൾക്കുള്ളിൽ തന്നെ തടഞ്ഞു നിർത്താനാണ് ശ്രമിക്കുന്നത്.
ഈശോയേ.. എനിക്കു ചുറ്റുമുള്ള സഹോദരനെ സഹായമർഹിക്കുന്നവനായി കണ്ടിട്ടും അതു നിഷേധിക്കുന്ന എനിക്ക് എങ്ങനെ അങ്ങയുടെ ഹൃദയസ്ഥാനം സ്വന്തമാക്കാൻ കഴിയും.. മറ്റുള്ളവരുടെ പ്രശംസയ്ക്കു വേണ്ടി മാത്രം കപടവിശ്വസിയുടെ മുഖപടം അണിഞ്ഞു കൊണ്ട് അപരന്റെ നേർക്ക് സഹായഹസ്തം നീട്ടാതെ, അവന്റെ നോവിടങ്ങളിൽ അവനാഗ്രഹിക്കുന്ന ആശ്വാസത്തിന്റെ സാമീപ്യമായി മാറാൻ എന്നെ അനുഗ്രഹിക്കേണമേ.. അപ്പോൾ സഹായമർഹിക്കുന്ന എന്റെ സഹോദരനിൽ അങ്ങയുടെ മുഖം ദർശിക്കാനും, അവന്റെ മുറിവാഴങ്ങളിൽ സൗഖ്യത്തിന്റെ കുളിരനുഭവമാകാനും എനിക്കും കഴിയുക തന്നെ ചെയ്യും.. അതുവഴി എന്റെ ഹൃദയത്തിന്റെ ഉള്ളറകളെ പോലും അറിയുന്ന പിതാവിന്റെ സ്നേഹസമ്മാനം സ്വന്തമാക്കാനുള്ള സ്വന്തമാക്കാനുള്ള ഭാഗ്യവും ഞാൻ നേടിയെടുക്കും..
വിശുദ്ധ ഫ്രാൻസിസ് സെയിൽസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ
കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്.
നിന്‍െറ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,
സുഭാഷിതങ്ങള്‍ 3 :5- 6