തോമസിന്റെ അടുത്തേക്കു പോകു

തോമസിന്റെ അടുത്തേക്കു പോകു

 
ജീവിതത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അലഞ്ഞു തിരിയുമ്പോൾ പതിനൊന്നാം പീയൂസ് മാർപാപ്പയുടെ ഈ ആഹ്വാനം നമ്മൾ ചെവികൊള്ളണം “തോമസിന്റെ അടുത്തേക്കു പോകു” (Studiorum Ducem par 28).
 
വിശുദ്ധ തോമസ് അക്വീനാസ് (1224-1274) കത്തോലിക്കാ സഭയിലെ പ്രഗല്ഭനായ തത്വശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമാണ്. വിശുദ്ധ ഡോമിനിക് സ്ഥാപിച്ച ഡോമിനിക്കൻ സന്യാസ സഭയിലെ അംഗമായ തോമസ് അക്വീനാസ് കത്തോലിക്കാ ദൈവശാസ്ത്രത്തിലെ എൻസൈക്ലോപീഡിയോ ആയ സുമ്മാ തീയോളജിയാലാണ് Summa Theologiae ഏറ്റവും പ്രശസ്തനായിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര മേഖലയ്ക്കു ഈ വിശുദ്ധൻ നൽകിയ സംഭവാന വാക്കുകൾക്കതീതമാണ്. 1567 ൽ തോമസ് അക്വീനാസിനെ വേദപാരംഗതനായി സഭ ഉയർത്തി. വിശുദ്ധന്റെ തിരുനാൾ ദിനമായ ഇന്ന് ജനുവരി 28 നു തോമസിന്റെ അടുത്തേക്കു എന്തിനു പോകണമെന്നതിനു മൂന്നു കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണിത്.
 
1) മഹാനായ ദൈവശാസ്ത്രജ്ഞൻ
 
ദൈവത്തെക്കുറിച്ചുള്ള പഠനമാണ് ദൈവശാസ്ത്രം അഥവാ തിയോളജി. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ ദൈവശാസ്ത്രജ്ഞന്മാർ ദൈവീക അധികാരത്തെ അംഗീകരിച്ചു കൊണ്ടാണ് സ്വീകരിക്കുന്നത് അങ്ങനെ അവർ അതു എളുപ്പത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു.
ദൈവശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും സമഗ്രമായ നിരീക്ഷണ പാടവത്തോടും ആധീകാരികതയോടും കൂടി അദ്ദേഹം സിദ്ധാന്തങ്ങൾ രചിച്ചു. കത്തോലിക്കാ വിശ്വസ സംഹിതകൾ അനന്യസാധാരണമായ രീതിയിൽ വിശദീകരിക്കാൻ തോമസ് അക്വീനാസിനുണ്ടായിരുന്ന കഴിവാണ് സഭാ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ദൈവശാസ്ത്രജന്മാരിൽ ഒരാളായി അക്വീനാസിനെ മാറ്റിയത്.
 
2) സമർത്ഥനായ തത്വചിന്തകൻ
 
അതേർനി പാത്രിസ് (Aeterni Patris ) എന്ന ചാക്രിക ലേഖനത്തിൽ ലിയോ പതിമൂന്നാമൻ പാപ്പാ ഇപ്രകാരം നിരീക്ഷിക്കുന്നു. തത്വശാസ്ത്രത്തിൽ അക്വീനാസ് കൈ വയ്ക്കാത്ത മേഖലകളില്ല. . . . ” (Aeterni Patris par 17). തത്വശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും അദ്ദേഹത്തിന്റെ കൈയോപ്പ് പതിഞ്ഞട്ടുണ്ട്. അക്വീനാസിന്റെ ചിന്താധാര തോമിസം എന്ന പേരിലാണ് തത്വശാസ്ത്രത്തിൽ അറിയപ്പെടുക.
 
3) പുണ്യ പൂർണ്ണതയുടെ ഉത്തമ മാതൃക
 
സഭാ വേദപാരംഗതനായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിന്റെ പെരുമ കൊണ്ട് എയ്ഞ്ചലിക് ഡോക്ടർ (Angelic Doctor) എന്നാണ് അക്വീനാസ് അറിയപ്പെട്ടിരുന്നത്. ചെറുപ്പം മുതലേ മണിക്കൂറുകൾ പ്രാർത്ഥിക്കാനായി തോമസ് മാറ്റി വച്ചിരുന്നു. വിദ്യാഭ്യാസ കാലത്തും അധ്യാപനകാലത്തും തന്റെ എളിയതും വിശുദ്ധവുമായ ജീവിതത്താൽ അദ്ദേഹം തന്റെ സഹവാസികൾക്കു മാതൃകയായി.
 
49 വയസ്സിനുള്ളിൽ വിശുദ്ധ തോമസ് അക്വീനാസ് മാനവരാശിക്കു നൽകിയ മഹത്തായ സംഭാവനകൾ ചുരുക്കത്തിൽ
സുമ്മാ തിയോളജിക്കാ 3500 പേജുകൾ
സുമ്മാ കോൺട്രാ ജെന്റയിൽസ് 400 പേജുകൾ
9 വ്യാഖ്യാന ഗ്രന്ഥങ്ങൾ
ബോത്തിയസിനെക്കുറിച്ചുള്ള രണ്ടു ഗ്രന്ഥങ്ങൾ
അരിസ്റ്റോട്ടിലിനെ വിശദീകരിച്ചുകൊണ്ടുള്ള 11 പ്രബന്ധങ്ങൾ
8 തത്വശാസ്ത്ര ഗ്രന്ഥങ്ങൾ
വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങൾ
85 പ്രഭാഷണങ്ങൾ, നിരവധി കത്തുകൾ
 
സത്യ ദൈവങ്ങളെക്കുറിച്ചുള്ള വിജ്ഞാനീയം എന്ന അർത്ഥത്തിൽ തെയോളോഗിയ എന്ന പദം ആദ്യം ഉപയോഗിച്ചത് ഒരിജൻ ആണ്
 
The great synthesiser (മഹാസംയോഗകൻ) എന്നാണ് വി. തോമസ് അക്വീനാസ് അറിയപ്പെടുന്നത്.
ദൈവശാസ്ത്ര സംഗ്രഹം
 
“സഭയോടുള്ള അനുസരണത്തിൽ ജീവിതത്തോട് വിടവാങ്ങുന്നു ” എന്നു പറഞ്ഞു കൊണ്ടാണ് 1274 ജനുവരി 28 നു നാൽപത്തിയൊമ്പതാം വയസ്സിൽ നിത്യസമ്മാനത്തിനായി തോമസ് അക്വീനാസ് വിളിക്കപ്പെട്ടത്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment