ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ

ജോസഫ് ചിന്തകൾ 113

ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ

 
സുവിശേഷം യാസേപ്പിതാവിനു നൽകുന്ന സ്വഭാവസവിശേഷത അവൻ നീതിമാനായിരുന്നു എന്നതാണ്.
 
“അവളുടെ ഭര്ത്താവായ ജോസഫ്‌ നീതിമാനാകയാലും….” (മത്തായി 1 : 19 ). ഈ നീതിയെ ദൈവകാരുണ്യത്തിൻ്റെ വിശാലതയിലേക്ക് മാറ്റിയെഴുതിയ വ്യക്തിയായിരുന്നു നസറത്തിലെ യൗസേപ്പ്. ഈ നല്ല അപ്പൻ നമ്മെ ആകർഷിക്കുന്നത് വാക്കുകളാലല്ല, മറിച്ച് ദൈവ വചനവും നിർദ്ദേശങ്ങളും വിശ്വസ്തതയോടെ ശ്രവിക്കുന്നതിലും ദൈവകാരുണ്യം ജീവിതത്തിൽ പ്രകടമാക്കിയുമാണ്. കരുണയുള്ള വ്യക്തി മറ്റാരാൾക്ക് കടപ്പെട്ടിരിക്കുന്നതിനും അപ്പുറത്തേക്ക് പോകുന്നു. ആ സ്വഭാവമുള്ള വ്യക്തികളുടെ ഹൃദയം മറ്റുള്ളവരുടെ ആവശ്യങ്ങളുടെയും പ്രയാസങ്ങളുടെയും മുമ്പിൽ ചലനാത്മകമാകുന്നു. അപ്പോൾ കാരുണ്യം പരിധികളില്ലാത്ത സല്പ്രവൃത്തികളിലേക്കും കലവറയില്ലാത്ത സ്നേഹത്തിൻ്റെ പ്രതിഫലനത്തിലേക്കും നമ്മെ കൂട്ടികൊണ്ടു പോകും.
 
1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia), പാപ്പ പറയുന്നു: ” ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരുപോലെയും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). ദൈവസ്നേഹത്തിനു ജീവിതം കൊണ്ടു പ്രത്യുത്തരം നൽകിയ യൗസേപ്പിതാവിനു കാരുണ്യത്തിൻ്റെ വഴികളല്ലാതെ മറ്റൊരു വഴിയും അറിയത്തില്ലായിരുന്നു. ദൈവകാരുണ്യം സമ്പൂർണ്ണമായി അവൻ്റെ ഹൃദയത്തിൽ നിറഞ്ഞതിനാലാണ് ദൈവം ആവശ്യപ്പെടുന്നതെന്തും ഹൃദയവിശാലതയോടെ നിർവ്വഹിച്ചു പോന്നത്. ആ യൗസേപ്പിനെ നമുക്കും മാതൃകയാക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Advertisements

Leave a comment