ദിവ്യബലി വായനകൾ – Tuesday of the 3rd week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 20/4/2021

Tuesday of the 3rd week of Eastertide 

Liturgical Colour: White.


പ്രവേശകപ്രഭണിതം

വെളി 19:5; 12:10

ദൈവത്തെ ഭയപ്പെടുന്നവരും
ചെറിയവരും വലിയവരുമായ എല്ലാവരും
നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും
രാജ്യവും അവിടത്തെ അഭിഷിക്തന്റെ അധികാരവും
ആഗതമായിരിക്കുന്നു, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ജലത്താലും പരിശുദ്ധാത്മാവാലും
നവജന്മം പ്രാപിച്ചവര്‍ക്ക്
സ്വര്‍ഗരാജ്യത്തിന്റെ വാതില്‍ തുറന്നുകൊടുക്കുന്നുവല്ലോ.
അങ്ങേ ദാസരുടെ മേല്‍
അങ്ങു ചൊരിഞ്ഞ കൃപ വര്‍ധമാനമാക്കണമേ.
അങ്ങനെ, എല്ലാ പാപങ്ങളിലും നിന്നു ശുദ്ധീകരിക്കപ്പെട്ട്,
അങ്ങേ കാരുണ്യത്താല്‍ വാഗ്ദാനം ചെയ്യപ്പെട്ടതൊന്നും
അവര്‍ക്ക് കുറവു വരാതിരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 7:51-8:1a
കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.

ജനങ്ങളോടും ജനപ്രമാണികളോടും നിയമജ്ഞരോടും സ്‌തേഫാനോസ് പറഞ്ഞു: മര്‍ക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെയാണു നിങ്ങളും. ഏതു പ്രവാചകനുണ്ട് നിങ്ങളുടെ പിതാക്കന്മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങള്‍ അതു പാലിച്ചില്ല.
അവര്‍ ഇതു കേട്ടപ്പോള്‍ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതും കണ്ടു. അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു. അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു. അവര്‍ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ സാവൂള്‍ എന്ന ഒരു യുവാവിന്റെ കാല്‍ക്കല്‍ അഴിച്ചുവച്ചു. അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ. അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ മരണനിദ്ര പ്രാപിച്ചു. സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 31:2cd,5,6b,7a,16,20

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
or
അല്ലേലൂയ!

അവിടുന്ന് എന്റെ അഭയശിലയും
എനിക്കു രക്ഷ നല്‍കുന്ന ശക്തിദുര്‍ഗവുമായിരിക്കണമേ!
അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്;
അങ്ങേ നാമത്തെപ്രതി എന്നെ നയിക്കണമേ;
എനിക്കു വഴികാട്ടി ആയിരിക്കണമേ!

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
or
അല്ലേലൂയ!

അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു;
അങ്ങേ അചഞ്ചലസ്‌നേഹത്തില്‍ ഞാന്‍ ആനന്ദമടയും.

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
or
അല്ലേലൂയ!

അങ്ങേ ദൃഷ്ടി ഈ ദാസന്റെ മേല്‍ പതിക്കണമേ!
അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍ നിന്നു രക്ഷിക്കാന്‍
അങ്ങേ സാന്നിധ്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു.
നിന്ദാവചനങ്ങള്‍ ഏല്‍ക്കാതെ
അങ്ങേ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 6:30-35
മോശയല്ല, എന്റെ പിതാവാണ് സ്വര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ക്കു യഥാര്‍ഥമായ അപ്പം തരുന്നത്..

ജനക്കൂട്ടം യേശുവിനോടു ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക? അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍ നിന്ന് അപ്പം കൊടുത്തു എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് സ്വര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ക്കു യഥാര്‍ഥമായ അപ്പം തരുന്നത്. എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ. അപ്പോള്‍ അവര്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ. യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ആഹ്ളാദത്തിലാറാടുന്ന സഭയുടെ
കാണിക്കകള്‍ സ്വീകരിക്കുകയും
ഇത്രയേറെ സന്തോഷം അനുഭവിക്കാന്‍
അങ്ങ് ഇടയാക്കിയ സഭയ്ക്ക്
നിത്യാനന്ദത്തിന്റെ ഫലം പ്രദാനം ചെയ്യുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
റോമാ 6:8

നാം ക്രിസ്തുവിനോടുകൂടെ മരിച്ചെങ്കില്‍
ക്രിസ്തുവിനോടുകൂടെ ജീവിക്കും എന്ന് നാം വിശ്വസിക്കുന്നു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തെ
കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ അക്ഷയമായ ഉത്ഥാനത്തിലേക്ക്
എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment