അനുദിന വിശുദ്ധർ – മെയ് 03 / Daily Saints – May 03

⚜️⚜️⚜️⚜️ May 03 ⚜️⚜️⚜️⚜️

അപ്പസ്തോലന്‍മാരായ വിശുദ്ധ ഫിലിപ്പോസും, വിശുദ്ധ യാക്കോബും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

⚜️ വിശുദ്ധ ഫിലിപ്പോസ്‌

ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ ഫിലിപ്പോസ്. ജോര്‍ദാന്‍ നദിയിയില്‍ യേശുവിന്റെ ജ്ഞാനസ്നാനത്തിന് ശേഷം ഉടന്‍ തന്നെ വിശുദ്ധന്‍ യേശുവിന്റെ അനുയായിയായി. യോഹന്നാന്റെ സുവിശേഷത്തിലെ വിവരണമനുസരിച്ച്, “പിറ്റേ ദിവസം യേശു ഗലീലിയിലേക്ക് പോകുവാനൊരുങ്ങി. അപ്പോള്‍ അവന്‍ ഫിലിപ്പോസിനെ കാണുകയും അവനോട് ഇപ്രകാരം പറയുകയും ചെയ്തു : “എന്നെ അനുഗമിക്കുക. ഫിലിപ്പോസ് പത്രോസിന്റേയും, അന്ത്രയോസിന്റേയും നഗരമായ ബേത്സയിദായില്‍ നിന്നുമുള്ളവനായിരുന്നു. ഫിലിപ്പോസ് നഥാനിയേലിനെ കണ്ട് അവനോടു പറഞ്ഞു : മോശയുടെ നിയമപുസ്തകത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരേപ്പറ്റി എഴുതിയിരിക്കുന്നുവോ ഞങ്ങള്‍ അവനെ കണ്ടു, നസറേത്തിലെ ജോസഫിന്റെ മകനായ യേശുവിനെ. അപ്പോള്‍ നഥാനിയേല്‍ അവനോട് പറഞ്ഞു. ‘നസറേത്തില്‍ നിന്നും എന്തെങ്കിലും നന്മ ഉണ്ടാകുമോ?’ അപ്പോള്‍ ഫിലിപ്പോസ് അവനോട് പറഞ്ഞു : “വന്ന് കാണുക” (യോഹന്നാന്‍ 1:43-46). വിശുദ്ധ ഫിലിപ്പോസിനെ പറ്റി ഇത്രയും വിവരങ്ങളെ ലഭ്യമുള്ളൂ. റോമിലെ ഹോളി അപ്പോസ്തല്‍സ് ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

⚜️ വിശുദ്ധ യാക്കോബ്

യൂദായുടെ സഹോദരനും അപ്പസ്തോലനുമായ യാക്കോബ് ഗലീലിയിലെ കാനാ സ്വദേശിയാണ്. പുതിയനിയമത്തിലെ അപ്പസ്തോലിക ലേഖനങ്ങളില്‍ ഒന്നിന്റെ രചയിതാവുമാണ് വിശുദ്ധ യാക്കോബ്. ഉത്ഥിതനായ യേശുവിനെ കാണുവാന്‍ ഭാഗ്യം ലഭിച്ചവരില്‍ ഒരാള്‍ കൂടിയാണ് വിശുദ്ധ യാക്കോബ് (1 കോറി. 15:7). അപ്പസ്തോലന്‍മാര്‍ നാലുപാടും ചിതറിപോയപ്പോള്‍ വിശുദ്ധ യാക്കോബ് ജെറൂസലേമിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധ പൗലോസ് യാക്കോബിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട് (ഗലാ. 1:19).

അപ്പസ്തോലന്‍മാരുടെ കൂടികാഴ്ചയില്‍ പത്രോസിനു ശേഷം സംസാരിച്ചത് യാക്കോബാണെന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങളിലും സൂചിപ്പിക്കുന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 15:13). യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുവാന്‍ വിശുദ്ധന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും പിന്നീട് ദേവാലയത്തിന്റെ ഗോപുരത്തില്‍ നിന്നും വിശുദ്ധനെ താഴേക്കെറിഞ്ഞു കൊലപ്പെടുത്തുകയായിരിന്നു.

ആരാധനക്രമത്തില്‍ വളരെ ഹൃദയസ്പര്‍ശിയായ വിവരണമാണ് ഇതിനേപ്പറ്റി നല്‍കിയിട്ടുള്ളത്. “അവനു 96 വയസ്സായപ്പോഴേക്കും അവന്‍ സഭയെ 36 വര്‍ഷത്തോളം വളരെ നല്ല രീതിയില്‍ ഭരിച്ചുകഴിഞ്ഞിരുന്നു. അവനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ജൂതന്‍മാര്‍ പദ്ധതിയിടുകയും, ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ കൊണ്ട് പോയി തലകീഴായി താഴത്തേക്ക്‌ ഏറിയുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ കാലുകള്‍ ഒടിഞ്ഞ് അവന്‍ അര്‍ദ്ധപ്രാണനായി കിടക്കുമ്പോള്‍, അവന്‍ തന്റെ കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി തന്റെ ശത്രുക്കളുടെ മോക്ഷത്തിനായി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘ദൈവമേ അവരോടു ക്ഷമിക്കണമേ, കാരണം അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല’ അപ്പസ്തോലന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ, മാരകമായ ഒരു മര്‍ദ്ദനം കൊണ്ട് അവന്റെ തലപിളര്‍ന്നു”.

റോമിലെ ഹോളി അപ്പോസ്തല്‍സ് ദേവാലയത്തില്‍ വിശുദ്ധ ഫിലിപ്പോസിന്റെ തിരുശേഷിപ്പുകള്‍ക്ക് സമീപത്തായിട്ടാണ് വിശുദ്ധ യാക്കോബിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ആരാധന നിയമത്തില്‍ ഈ വിശുദ്ധരുടെ പേരുകള്‍ ആദ്യ പട്ടികയില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ബേസിലെ അഡല്‍സിന്‍റിസ്

2. റോമയിലെ അലക്സാണ്ടര്‍, എവെന്‍സിയൂസ്, തെയോഡോളൂസ്

3. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അലക്സാണ്ടര്‍, അന്‍റോണിനാ

4. യൂട്രെക്റ്റ് ആര്‍ച്ചു ബിഷപ്പായ ആന്‍സ്ഫ്രീഡിയൂസ്

5. കില്‍ഡാരേ ബിഷപ്പായ കോണ്‍ലെത്ത്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന 🌻


നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുക.. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്.. (1പത്രോസ് :5/6)

പരിശുദ്ധനായ എന്റെ ദൈവമേ..
ഏതു കൊടിയ വേനലിലും വസന്തം തീർക്കാൻ കഴിവുള്ളവനായ നിന്നിലുള്ള അടിയുറച്ച വിശ്വാസത്തോടെ ഈ പ്രഭാതത്തിലും ഞാൻ നിന്നെ തേടുന്നു. ഞങ്ങൾക്കു വേണ്ടി അത്ഭുതങ്ങൾ ചെയ്ത ദൈവമേ അങ്ങയുടെ ശക്തി പ്രകടിപ്പിക്കേണമേ. പലപ്പോഴും നിന്നിലുള്ള പ്രത്യാശയിൽ മുന്നോട്ടു പോകുമ്പോഴും ഇന്നത്തെ സാഹചര്യത്തിൽ തുടർന്നുള്ള ജീവിതം എങ്ങനെയായി തീരുമെന്നുള്ള ഉത്കണ്ഠയാണ് ഞങ്ങളെ ഭരിക്കുന്നത്. ആശങ്കയുടെ ഈ കാലഘട്ടത്തിൽ മുടങ്ങിപ്പോയ പല ജീവിതസ്വപ്നങ്ങളും ഞങ്ങളിലെ പ്രതീക്ഷയുടെ പുതുനാമ്പിനെ തല്ലിക്കൊഴിക്കുന്നു.ജീവിതത്തിലെ ദൈനംദിന കാര്യങ്ങളെ നിയന്ത്രിച്ചിരുന്ന വരുമാനമാർഗം മുടങ്ങിപ്പോയതും.. അനിശ്ചിതത്വത്തിലായ കുട്ടികളുടെ പഠനകാര്യങ്ങളും.. അവസാന പ്രതീക്ഷയോടെ തുടങ്ങിവച്ച ബിസ്സിനസ്സിന്റെ മന്ദഗതിയും.. തുടർചികിത്സയ്ക്കുള്ള വഴി കാണാതെ വേദനിക്കുന്ന രോഗബാധിതരായ പ്രിയപ്പെട്ടവരുടെ നിസ്സഹായതയുമെല്ലാം ഞങ്ങളുടെ ഉത്കണ്ഠയെ അനുദിനം വളർത്തുകയാണ് നാഥാ..

കർത്താവേ.. എന്റെ ആകുലതകളും വേദനകളും അവിടുന്ന് അറിയുന്നുവല്ലോ.. അങ്ങയെകൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ശക്തിയില്ല. അവിടുത്തെ തൃക്കരം നീട്ടി ഞങ്ങളെ സഹായിക്കുകയും അനുദിനം ശക്തിപ്പെടുത്തുകയും ചെയ്യണമേ..
ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ.. ഞങ്ങൾക്കു വേണ്ടിയും ലോകം മുഴുവനു വേണ്ടിയും പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

Leave a comment