🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ചൊവ്വ, 18/5/2021
Saint John I, Pope, Martyr
or Tuesday of the 7th week of Eastertide
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി
മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.
Or:
cf. ജ്ഞാനം 10:12
ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,
കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.
സമിതിപ്രാര്‍ത്ഥന
വിശ്വസ്തമാനസങ്ങള്‍ക്ക് പ്രതിഫലംനല്കുന്ന ദൈവമേ,
പാപ്പായായ വിശുദ്ധ ജോണിന്റെ രക്തസാക്ഷിത്വംവഴി
ഈ ദിനം അങ്ങ് പവിത്രീകരിച്ചുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ ശ്രവിക്കുകയും
അദ്ദേഹത്തിന്റെ പുണ്യയോഗ്യതകള്‍ വണങ്ങുന്ന ഞങ്ങള്‍,
അദ്ദേഹത്തിന്റെ വിശ്വാസസ്ഥിരത അനുകരിക്കാന്‍
ഇടയാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 20:17-27
കര്‍ത്താവായ യേശുവില്‍ നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കുന്നു.
മിലേത്തോസില്‍ നിന്ന് പൗലോസ് എഫേസോസിലേക്ക് ആളയച്ച് സഭയിലെ ശ്രേഷ്ഠന്മാരെ വരുത്തി. അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ ദിവസംമുതല്‍, എല്ലാ സമയവും നിങ്ങളുടെ മധ്യത്തില്‍ എങ്ങനെ ജീവിച്ചുവെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. പൂര്‍ണ വിനയത്തോടും കണ്ണുനീരോടും യഹൂദന്മാരുടെ ഗൂഢാലോചനയാല്‍ എനിക്കുണ്ടായ പരീക്ഷണങ്ങളോടുംകൂടി ഞാന്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തു. നിങ്ങളുടെ നന്മയ്ക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ ഞാന്‍ മടികാണിച്ചിട്ടില്ല. പൊതുസ്ഥലത്തു വച്ചും വീടുതോറും വന്നും ഞാന്‍ നിങ്ങളെ പഠിപ്പിച്ചു. ദൈവത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തെക്കുറിച്ചും നമ്മുടെ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെക്കുറിച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയുമിടയില്‍ ഞാന്‍ സാക്ഷ്യം നല്‍കി. ഇതാ, ഇപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ. കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ നഗരത്തിലും പരിശുദ്ധാത്മാവ് എനിക്കു വ്യക്തമാക്കിത്തരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം. എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‍കാന്‍ കര്‍ത്താവായ യേശുവില്‍ നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് നിങ്ങളുടെയിടയില്‍ ഞാന്‍ സഞ്ചിരിച്ചു. എന്നാല്‍ ഇതാ, ഇനിയൊരിക്കലും നിങ്ങള്‍ എന്റെ മുഖം ദര്‍ശിക്കയില്ലെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. തന്മൂലം, നിങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ടാല്‍ അവന്റെ രക്തത്തില്‍ ഞാന്‍ ഉത്തരവാദിയല്ല എന്ന് ഇന്നു ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. എന്തെന്നാല്‍, ദൈവത്തിന്റെ ഹിതം മുഴുവന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തി തരുന്നതില്‍ നിന്നു ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 68:9-10,19-20
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!
ദൈവമേ, അങ്ങ് ധാരാളം മഴപെയ്യിച്ചു;
അങ്ങേ വാടിത്തളര്‍ന്നിരുന്ന
അവകാശത്തെ പൂര്‍വസ്ഥിതിയിലാക്കി.
അങ്ങേ അജഗണം അതിലൊരു
വാസസ്ഥലം കണ്ടെണ്ടത്തി;
ദൈവമേ, അങ്ങേ നന്മയാല്‍
ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!
അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
ദൈവമാണു നമ്മുടെ രക്ഷ.
നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്,
മരണത്തില്‍ നിന്നുള്ള മോചനം
ദൈവമായ കര്‍ത്താവാണു നല്‍കുന്നത്.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 17:1-11
പിതാവേ, അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.
യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ! എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്, എല്ലാവരുടെയും മേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍. അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി. ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കു മുമ്പ് എനിക്ക് അവിടുത്തോടു കൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.
ലോകത്തില്‍ നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ നാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‍കി. അവര്‍ അങ്ങേ വചനം പാലിക്കുകയും ചെയ്തു. അവിടുന്ന് എനിക്കു നല്‍കിയതെല്ലാം അങ്ങില്‍ നിന്നാണെന്ന് അവര്‍ ഇപ്പോള്‍ അറിയുന്നു. എന്തെന്നാല്‍, അങ്ങ് എനിക്കു നല്‍കിയ വചനം ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങേ അടുക്കല്‍ നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അവര്‍ക്കു വേണ്ടിയാണു പ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അങ്ങേക്കുള്ളതെല്ലാം എന്റെതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു. ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങേ അടുത്തേക്കു വരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, രക്തസാക്ഷിയായ
വിശുദ്ധ N ന്റെ സ്മരണയില്‍,
അങ്ങേ മഹിമയ്ക്കായി ഞങ്ങളര്‍പ്പിക്കുന്ന
അനുരഞ്ജനത്തിന്റെയും സ്തുതിയുടേതുമായ
ഈ ബലി സ്വീകരിക്കണമേ.
അങ്ങനെ, ഈ ബലി ഞങ്ങളെ
പാപമോചനത്തിലേക്കു നയിക്കുകയും
നിത്യമായ കൃതജ്ഞതാപ്രകാശനത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 12:24
ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍,
അത് അതേപടിയിരിക്കും;
അഴിയുന്നെങ്കിലോ, അതു ഏറെ ഫലം പുറപ്പെടുവിക്കും, അല്ലേലൂയ.
Or:
സങ്കീ 116:15
തന്റെ വിശുദ്ധരുടെ മരണം
കര്‍ത്താവിന്റെ മുമ്പില്‍ അമൂല്യമാണ്, അല്ലേലൂയ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഇന്നത്തെ ആഘോഷത്തില്‍ ആനന്ദിച്ചുകൊണ്ട്,
അങ്ങേ സ്വര്‍ഗീയദാനങ്ങള്‍ സ്വീകരിച്ച ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഈ ദിവ്യവിരുന്നില്‍
അങ്ങേ പുത്രന്റെ മരണം പ്രഖ്യാപിക്കുന്ന ഞങ്ങളെ
വിശുദ്ധരായ രക്തസാക്ഷികളോടൊത്ത്,
അവിടത്തെ ഉത്ഥാനത്തിലും മഹത്ത്വത്തിലും
പങ്കുകാരാകാന്‍ അര്‍ഹരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵