അനുദിന വിശുദ്ധർ – മെയ് 20 / Daily Saints – May 20

⚜️⚜️⚜️⚜️ May 20 ⚜️⚜️⚜️⚜️
വിശുദ്ധ ബെര്‍ണാഡിന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1380-ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്‍ണാഡിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലായ അവസരത്തില്‍ വിശുദ്ധന്‍ നിരവധി രോഗബാധിതരെ ശുശ്രൂഷിക്കുകയുണ്ടായി. തുടര്‍ന്നു കഠിനമായ രോഗബാധിതനായതിനെ തുടര്‍ന്ന്‍ വിശുദ്ധന്‍ സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും, അതിനായി ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസിയായി തീരുകയും ചെയ്തു. ബെര്‍ണാഡിന്റെ ആശ്രമത്തിലെ മേലധികാരികള്‍ അദ്ദേഹത്തിന് സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യമാണ് നല്‍കിയത്. കഠിനമായ തൊണ്ടരോഗത്താല്‍ പീഡിതനായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളില്‍ വിശുദ്ധന്റെ രോഗം അത്ഭുതകരമായി സുഖപ്പെട്ടു.

പിയൂസ് രണ്ടാമന്‍ വിശുദ്ധനെ ഒരു ‘രണ്ടാമത്തെ പൗലോസ്’ എന്നായിരിന്നു വിശേഷിപ്പിച്ചിരിന്നത്. കാരണം വിശുദ്ധ ബെര്‍ണാഡിന്‍, ശക്തനും ശ്രേഷ്ടനുമായിരുന്ന സുവിശേഷകനായിരുന്നു. വളരെയധികം ഊര്‍ജ്ജ്വസ്വലനായിരുന്ന വിശുദ്ധന്‍ ആവേശപൂര്‍വ്വം ഇറ്റലിയുടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് സുവിശേഷ പ്രഘോഷണം നടത്തുകയും, ജനങ്ങളുടെ ഉള്ളില്‍ യേശുവിന്റെ നാമത്തോട് സ്നേഹവും, ബഹുമാനവും ഉളവാക്കുകയും ചെയ്തു. സഭക്കുള്ളില്‍ തന്നെ അനിവാര്യമായൊരു നവോത്ഥാനത്തിന്റെ ഉദ്ഘാടനം കുറിക്കുവാന്‍ തക്കവിധം വിശുദ്ധന് അസാധാരണമായ സ്വാധീനം ഉണ്ടായിരുന്നു.

വിശുദ്ധന് അനേകം അനുയായികള്‍ ഉണ്ടായിരുന്നു. വിശുദ്ധ ജോണ്‍ കാപിസ്ട്രാനെ പോലെയുള്ള ശ്രേഷ്ഠരായവര്‍ ഉള്‍പ്പെടെയുള്ള നിരവധിഅതില്‍ ഉള്‍പ്പെട്ടിരിന്നു. സാധാരണയായി വിശുദ്ധന്‍ ഒരു നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ തനിക്ക് മുന്നിലായി ഒരു പതാകയും വഹിക്കുന്ന പതിവുണ്ടായിരുന്നു. ഈ പതാകയുടെ മുകളിലായി കുരിശോടുകൂടിയ യേശുവിന്റെ ദിവ്യനാമം (IHS) പന്ത്രണ്ട് സുവര്‍ണ്ണ രശ്മികള്‍ കൊണ്ടുള്ള ഒരു വൃത്തത്തിനകത്ത്‌ രേഖപ്പെടുത്തിയിരിന്നു.

വിശുദ്ധന്‍ സുവിശേഷം പ്രഘോഷിക്കുമ്പോഴെല്ലാം ഈ അടയാളം പ്രസംഗവേദിക്കരികില്‍ വെക്കുകയോ, മുഴുവന്‍ ശ്രോതാക്കള്‍ക്കും കാണത്തക്കവിധം വലിപ്പമുള്ള ദൈവീക അക്ഷരമുദ്ര പതിപ്പിച്ച ഒരു ഫലകം തന്റെ കയ്യില്‍ പിടിക്കുകയോ ചെയ്തിരിക്കും. വിശുദ്ധ ബെര്‍ണാദിന്‍റെ തീക്ഷ്ണമായ അഭ്യര്‍ത്ഥന മുഖാന്തിരമാണ് അനേകം പുരോഹിതന്‍മാര്‍ തങ്ങളുടെ ദേവാലയത്തിന്റെ അള്‍ത്താരയിലും, ഭിത്തികളിലും യേശുവിന്റെ നാമം പതിപ്പിക്കുന്ന പതിവും, വചനങ്ങള്‍ രേഖപ്പെടുത്തിയ ചെറിയ കാര്‍ഡുകള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പതിവും തുടങ്ങിയത്. ഒപ്പം വിശുദ്ധ ബെര്‍ണാഡിന്റെ പ്രേരണയാലാണ് ഇറ്റലിയിലെ നിരവധി നഗരങ്ങളിലുള്ള പൊതു കെട്ടിടങ്ങളില്‍ സിയനായില്‍ നിന്നുപോലും കാണത്തക്കവിധം വലിപ്പത്തിലുള്ള മുദ്രാക്ഷരങ്ങള്‍ കൊത്തിവെക്കുന്ന പതിവും ആരംഭിച്ചത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. തലെലേയൂസും അസ്റ്റേരിയൂസും അലക്സാണ്ടറും കൂട്ടുകാരും

2. ബ്രേഷിയാ ബിഷപ്പായ അനാസ്റ്റാസിയൂസ്

3. ഈജിതുകാരനായ അക്വിലാ

4. റോമന്‍ യുവതിയായ ബസില്ലാ

5. കിഴക്കേ ആംഗ്ലിയ രാജാവായ എഥെല്‍ബെര്‍ട്ട്

6. ബുര്‍ഷെ ബിഷപ്പായ ഔസ്ത്രേജിസിലൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം ഇരുപതാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേïതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?”
(ലൂക്കാ 2:48-49).

ബാലനായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു
💙💙💙💙💙💙💙💙💙💙💙💙

തിരുക്കുടുംബം എല്ലാ വര്‍ഷവും ജറുസലേം ദേവാലയത്തില്‍ പോയി ദൈവാരാധന നിര്‍വഹിച്ചിരുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ദേവാലയത്തില്‍ പോകണമെന്ന് നിയമം അനുശാസിച്ചിരുന്നു. എന്നാല്‍ വിദൂരസ്ഥലമായ നസ്രസിലും മറ്റുള്ളവരെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ സ്ത്രീകളെയും കുട്ടികളെയും തിരുക്കുടുംബം വര്‍ഷത്തിലൊരിക്കലെങ്കിലും ജറുസലേം സന്ദര്‍ശിച്ചിരുന്നു എന്നനുമാനിക്കാം. ഈശോയുടെ പന്ത്രണ്ടാമത്തെ വയസ്സില്‍ തിരുക്കുടുംബം പതിവുപോലെ ജറുസലേം ദേവാലയത്തിലേക്കു തീര്‍ത്ഥയാത്ര നിര്‍വഹിച്ചു .

ദൈവാരാധനയില്‍ തിരുക്കുടുംബത്തിനുണ്ടായിരുന്ന തീക്ഷ്ണത ഇതു വ്യക്തമാക്കുന്നു. പ.കന്യകയുടെ ആരാധന ദൈവത്തിന് ഏറ്റവും വലിയ മഹത്വം നല്‍കുന്നു. വി.യൗസേപ്പ് നീതിമാനായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ദൈവത്തിന് സംപ്രീതിജനകമാണ് താനും. ഈശോയ്ക്ക് ദേവാലയത്തില്‍ പോകേണ്ട ആവശ്യമില്ല, അവിടുന്ന്‍ ദൈവമെന്നുള്ള നിലയില്‍ പിതാവിനു തുല്യനാണ്. എന്നാല്‍ മനുഷ്യസ്വഭാവത്തില്‍ അവിടുന്നു ദൈവാരാധനയില്‍ നമുക്ക് മാതൃക നല്‍കുന്നതിനായി ദേവാലയത്തില്‍ പോയി ആരാധിക്കുന്നു.

സ്നേഹവും സ്നേഹപൂര്‍ണമായ ആരാധനയുമായിരുന്നു അവിടുത്തെ മനോഭാവം. നാം ദൈവാരാധനയില്‍ എത്ര വിശ്വസ്തത പുലര്‍ത്തുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് അവിടുത്തെ മഹത്വപ്പെടുത്തുന്നതിനാണ്. പക്ഷെ നാം അതു പലപ്പോഴും വിസ്മരിച്ച് ലൗകികമായ സുഖഭോഗങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു. നിയമാനുഷ്ഠാനത്തിലും ഈശോ നമുക്ക് മാതൃക നല്‍കുകയാണിവിടെ ചെയ്യുന്നത്.

ഈശോ ദൈവാലയത്തില്‍ നിന്ന് മാതാപിതാക്കന്‍മാരോടൊപ്പം തിരിച്ചുപോന്നില്ല. വി.യൗസേപ്പും പ.കന്യകയും ഒരു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ മാത്രമാണ് ആ വസ്തുത മനസിലാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും വിഭിന്ന മാര്‍ഗങ്ങളിലൂടെയാണ് ദൈവാലയത്തില്‍ നിന്നും പിരിഞ്ഞുപോവുക. തന്നിമിത്തമത്രേ അക്കാര്യം നേരത്തെ ശ്രദ്ധയില്‍പെടാതിരുന്നത്. ഉണ്ണിമിശിഹായെ കാണാതിരുന്നതിനാല്‍ ജോസഫും മേരിയും ദുഃഖത്തോടെ ഈശോയെ അന്വേഷിച്ചു. വഴിയാത്രക്കാരോടും മിത്രങ്ങളോടും അവര്‍ തിരക്കി. പക്ഷെ ഫലമുണ്ടായില്ല. മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് നിയമജ്ഞരുമായി തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതായി അവര്‍ കണ്ടു. അത്ഭുതവും ഖേദവും കലര്‍ന്ന സ്വരത്തില്‍ മേരി ഈശോയോട് ചോദിച്ചു: ‘മകനെ നീ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. നിന്‍റെ പിതാവും ഞാനും ദുഃഖത്തോടുകൂടി നിന്നെ അന്വേഷിക്കുകയായിരുന്നുവല്ലോ”.

അപ്പോള്‍ ഉണ്ണിമിശിഹാ നല്‍കിയ പ്രത്യുത്തരം അവരെ കൂടുതല്‍ അത്ഭുതപരതന്ത്രരാക്കി. “നിങ്ങള്‍ എന്നെ അന്വേഷിച്ചതെന്തിന്? ഞാനെന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കേണ്ടതാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലേ? ഈശോ ജോസഫിന്‍റെയും മേരിയുടെയും ശ്രദ്ധയില്‍പ്പെടാതെ ഇപ്രകാരം പ്രവര്‍ത്തിച്ചത് രണ്ടുപേര്‍ക്കും വളരെ വലിയ ദുഃഖത്തിനു കാരണമായി. പ.കന്യകയ്ക്കു മറ്റെല്ലാ വ്യാകുലതകളിലും ഉഗ്രമായ വേദന അനുഭവപ്പെട്ടു. പാപികള്‍ക്കു ഈശോയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മനോവേദന പ.കന്യകയ്ക്കും അനുഭവവേദ്യമായി.

അവള്‍ ജന്മപാപത്തിന്‍റെയും കര്‍മപാപത്തിന്‍റെയും യാതൊരു മാലിന്യവുമേശാത്ത നിര്‍മ്മലയായ സ്ത്രീയാണ്. പിന്നെ എന്തുകൊണ്ട് ഈശോ അതനുവദിച്ചു? പാപികളോടു സഹതാപാര്‍ദ്രമായ ഒരു ഹൃദയം പ.കന്യകയ്ക്കുണ്ടാകുന്നതിനായിരിക്കാം. പാപികള്‍ ഈശോയെ കണ്ടെത്തുന്നതും മറിയത്തിലൂടെയത്രേ. ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യനിര്‍വഹണത്തിന് മതാപിതാക്കന്‍മാരോടും ബന്ധുമിത്രാദികളോടുമുള്ള സ്നേഹം പ്രതിബന്ധമാകരുത്‌ എന്നുള്ള വസ്തുതയും ഇവിടെ നമ്മെ അനുസ്മരിപ്പിക്കുന്നു.

സംഭവം
💙💙💙

ഒരിക്കല്‍ കേരളത്തിലെ സെന്‍ട്രല്‍ ജയിലില്‍ ഒരു കത്തോലിക്കന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കിടന്നിരുന്നു. അയാളുടെ വധശിക്ഷ നിര്‍വഹിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഒരു വൈദികന്‍ ജയിലില്‍ ചെന്ന് അയാളെ സന്ദര്‍ശിച്ച് മരണത്തിനൊരുങ്ങണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ മറുപടിയായി ഇപ്രകാരം പറഞ്ഞു. ഞാന്‍ ഇത്രയും നാളും കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല. ഇപ്രകാരമുള്ള അന്ധവിശ്വാസം ഉപേക്ഷിക്കാത്തപക്ഷം പത്തുകൊല്ലത്തികം കേരളത്തില്‍ കത്തോലിക്കാസഭ ഉണ്ടായിരിക്കുകയില്ല. ദൈവവും മനുഷ്യാത്മാവുമൊന്നുമില്ല. ഞാനതില്‍ വിശ്വസിക്കുമെന്ന് കരുതേണ്ട.

ഭഗ്നാശനായ വൈദികന്‍ തിരിച്ചു പോകുന്നതിനു മുമ്പ് ‘എന്നോടുള്ള സ്നേഹത്തെ പ്രതി ഇത് കഴുത്തില്‍ ധരിക്കുക’ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ഒരു ഉത്തരീയം കൊടുത്തു. കൂടാതെ അദ്ദേഹത്തോടുകൂടി ഒരു ‘എത്രയും ദയയുള്ള മാതാവേ’ എന്ന ജപവും ചൊല്ലണമെന്നാവശ്യപ്പെട്ടു. അത് അയാള്‍ നിര്‍വഹിച്ചു. സന്ധ്യയായപ്പോള്‍ അയാളില്‍ അത്ഭുതകരമായ പരിവര്‍ത്തനം ഉളവായി. അടുത്ത ദിവസം പാപസങ്കീര്‍ത്തനം നിര്‍വഹിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അയാള്‍ തന്നെ വൈദികനെ വരുത്തി പാപസങ്കീര്‍ത്തനം നിര്‍വഹിച്ചു. അത്ഭുതാവഹമായ പരിവര്‍ത്തനമുളവായി. വളരെ സമാധാനത്തോടും സംതൃപ്തിയോടും കൂടി മരണത്തെ അഭിമുഖീകരിച്ചു.

പ്രാര്‍ത്ഥന
💙💙💙💙💙

ദൈവമാതാവേ, അങ്ങേ ദിവ്യകുമാരന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ദേവാലയത്തില്‍ വച്ചു കാണാതെ പോയപ്പോള്‍ അവിടുന്ന്‍ അപാരമായ ദുഃഖം അനുഭവിച്ചുവല്ലോ. പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തിലുള്‍പ്പെട്ട് ഈശോയെ ഉപേക്ഷിക്കുന്നതിന് അവിടുന്ന്‍ പരിഹാരമനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. ഞങ്ങളുടെ ഭൂതകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. മേലില്‍ പാപം ചെയ്തു ഈശോയെ ഉപേക്ഷിക്കാതിരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. മാതാവേ, അങ്ങേയ്ക്കും ദിവ്യസുതനും പ്രീതിജനകമായ ജീവിതം ഭാവിയില്‍ ഞങ്ങള്‍ നയിക്കുന്നതാണ്.*

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിങ്ങൾക്ക് ഗാഢമായ പരസ്പര സ്നേഹം ഉണ്ടായിരിക്കട്ടെ.. കാരണം സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.. (1പത്രോസ് :4/8)

പരിശുദ്ധനായ ദൈവമേ..
പാപത്താൽ കഠിനമാക്കപ്പെട്ട ഞങ്ങളുടെ ഹൃദയത്തെ അനുതാപത്താൽ കഴുകി ശുദ്ധീകരിച്ച് നവമായ ഒരു ഹൃദയത്താലും പുതുചൈതന്യത്താലും അഭിഷേകം ചെയ്യപ്പെടാനുള്ള ദൈവകരുണയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. മാറുന്ന ഈ ലോകജീവിതത്തിൽ ബന്ധങ്ങളെക്കാളേറെ മൂല്യം നൽകി ഞങ്ങൾ ആഗ്രഹിക്കുന്നത് സമ്പത്തും സ്ഥാനമാനങ്ങളും തന്നെയാണ്. പണവും പദവികളും മറ്റു ലഹരികളും എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ സ്നേഹത്താൽ അടിത്തറ പാകിയുറപ്പിക്കേണ്ട കുടുംബബന്ധങ്ങളിൽ വിളളലുകൾ ഉണ്ടാകുന്നു. ഒരുമിച്ചിരുന്നു പങ്കുവയ്‌ക്കേണ്ട എന്റെ കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളെ ആധുനിക മാധ്യമങ്ങളും ദൃശ്യ സംവിധാനങ്ങളും കയ്യേറുമ്പോൾ തുറന്ന മനസ്സോടെയുള്ള പങ്കു വയ്ക്കലുകളും ചേർത്തു നിർത്തലുകളും ഇല്ലാതെയാവുന്നു. നാടിന്റെ പുരോഗതിയെയും സാമ്പത്തിക അഭിവൃദ്ധിയെയും കുറിച്ച് ഞാൻ മറ്റുള്ളവരോട് വാചാലനാകുമ്പോൾ എന്റെ ഒരു നോട്ടത്തിന്റെ പരിഗണന കൊണ്ടെങ്കിലും ആശ്വസിപ്പിക്കപ്പെടാൻ കൊതിക്കുന്ന ജീവിതപങ്കാളിയും മക്കളും അവഗണന കൊണ്ട് ഞാൻ സൃഷ്ടിച്ച പുകമറയ്ക്കുള്ളിൽ തന്നെ സ്വയം ഒതുങ്ങി കൂടുന്നു.

ഈശോയേ.. എന്റെ കുടുംബത്തെ മറക്കുന്ന ഒരു പ്രലോഭനങ്ങളിലും ഇടറി വീഴാതെ എന്നെ കാത്തു കൊള്ളണമേ.. ഈ ലോകത്തിന്റെ മോഹങ്ങളിൽ അകൃഷ്ടനായി തീരുമ്പോൾ ഞാൻ നശിപ്പിച്ചു കളയുന്നത് കൂടുമ്പോൾ ഇമ്പമുണ്ടാകേണ്ട എന്റെ കുടുംബത്തിന്റെ പ്രാർത്ഥനാനുഗ്രഹത്തെയും സന്തോഷങ്ങളേയുമാണ് എന്ന യാഥാർഥ്യത്തെ അംഗീകരിക്കുവാൻ എന്റെ ഹൃദയം തുറക്കണമേ നാഥാ.. പരസ്പരം മനസ്സിലാക്കാനും.. ഒരുമിച്ചു പ്രാർത്ഥിക്കാനും..പ്രവർത്തിക്കാനും.. ഒരേ സമാധാനത്തിൽ നിത്യം നിലനിൽക്കാനും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ..

വിനയത്തിന്റെ മാതൃകയായ കന്യകാ മാതാവേ.. ഞങ്ങളെ വിനയം പഠിപ്പിക്കേണമേ. ആമേൻ.

Advertisements

കര്‍ത്താവിനു നന്‌ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്‌; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 107 : 1

നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്‌.
1 പത്രോസ് 3 : 17

Leave a comment