ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്

ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്

 
500 വർഷങ്ങൾക്കു മുമ്പു കൃത്യമായി പറഞ്ഞാൽ 1521 മെയ് മാസം ഇരുപതിനു സംഭവിച്ച ഒരു പരിക്കിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്.
 
ഒരു പരിക്ക് ചരിത്രം സൃഷ്ടിക്കുക ഒരു നിസാര കാര്യമല്ല. ദൈവത്തിൻ്റെ നിഘണ്ടുവിൽ യാദൃശ്ചികം എന്നൊരു വാക്കില്ല എന്നാണല്ലോ പൊതിവിലുള്ള വിശ്വാസം. ഇന്നേക്കു 499 വർഷങ്ങൾക്കു മുമ്പു ഒരു സൈനീകനു സംഭവിച്ച ഒരു പരിക്ക്. തുടർന്നു അദ്ദേഹത്തിൽ വന്ന മാറ്റം, ആ മാറ്റം ലോകത്തിനു നൽകിയ സംഭാവനകൾ അതു ചരിത്രത്തിൽ സുവർണ്ണ ലിപികളുടെ നിരവധി പേജുകൾ സൃഷ്ടിച്ചു.
 
ചരിത്രകാരൻ R. G Grant ൻ്റെ ചരിത്രത്തിൻ്റെ ഗതി മാറ്റിമറിച്ച 1001 പോരാട്ടങ്ങൾ (1001 Battles that changed the course of History ) എന്ന പുസ്തകത്തിൽ 1521 മെയ് മാസം 20 നു നടന്ന ഒരു യുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് (P..251). ഫ്രാൻസും ഹാപ്സ്ബുർഗുസും തമ്മിൽ 1521 മുതൽ 1526 വരെ നടന്ന യുദ്ധത്തിൻ്റെ ഭാഗമായിരുന്നു പാമ്പെലൂണ യുദ്ധം (Battle of Pamplona May 20, 1521).
 
1512-ൽ നവാരെ (Navarre) സ്പാനിഷ് സൈന്യത്തിൻ്റെ നിയന്ത്രണത്തിലായി. നവാരെയിലെ രാജാവിൻ്റെ മകൻ ഹെൻറി ദി ആൽബർട്ടിനു എങ്ങനെയും തൻ്റെ രാജ്യം തിരിച്ചു പിടിക്കണമെന്നു വാശി ഉണ്ടായിരുന്നു. 1521 ൽ ഫ്രാൻസും സ്‌പെയിനും തമ്മിൽ യുദ്ധം തുടങ്ങിയപ്പോൾ ഹെൻട്രി ഫ്രഞ്ച് സൈന്യത്തോടൊപ്പം നിലകൊണ്ടു ഇത് നവാരെയിലുള്ള സ്പാനീഷ് സൈന്യത്തെ ചൊടിപ്പിച്ചു.
 
നവാരെയുടെ തലസ്ഥാനമായിരുന്ന പാമ്പെലൊണായിൽ ഫ്രഞ്ച് സൈന്യം സ്വാധീനം ഉറപ്പിച്ചതോടെ സ്പാനിഷ് ഗവർണർ കീഴടങ്ങാൻ ആഗ്രഹിച്ചു. എന്നാൽ സൈന്യത്തിൽ ഒരു പതിറ്റാണ്ടിലേറെ പരിചയമുണ്ടായിരുന്നഇഗ്‌നേഷ്യസ് ലെയോള എന്ന സൈനികൻ ഇതിനെ എതിർത്തു. ഫ്രഞ്ചു പട്ടാളത്തെ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കണമെന്നു ലെയോള നിർദ്ദേശിച്ചു. സ്പാനിഷ് സൈന്യം ഫ്രാങ്കോ-നവാരീസ് സേനയുടെ കേന്ദ്രം വളഞ്ഞു. 1521 മെയ് 20 തീയതിയിലെ ഈ ചെറുത്തു നിൽപ്പിനു ആറു മണിക്കൂറേ ദൈർഘ്യം ഉണ്ടായിരുന്നുള്ളു.സ്പാനീഷ് സൈന്യത്തെ പരാജയപ്പെടുത്തി പാമ്പെലോണ ഉൾപ്പെടുന്ന നവാരെ വീണ്ടും ഫ്രഞ്ചു സൈന്യം കരസ്ഥമാക്കി.
 
പീരങ്കി അക്രമണത്തിൽ ഇഗ്നേഷ്യസ് ലെയോളയ്ക്കു സാരമായി പരിക്കേറ്റു. ഒരു കാൽ തകർന്നു പോവുകയും മറ്റൊന്നിനു പരിക്കേൽക്കുകയും ചെയ്തു. താമസിയാതെ സ്പാനീഷ് സൈന്യം കീഴടങ്ങുകയും പാമ്പലൊണ നഷ്ടപ്പെടുകയും ചെയ്തു.
 
ലയോളയെ നാട്ടിലേക്ക് മടങ്ങാൻ ഫ്രഞ്ചു സൈന്യം അനുവദിച്ചു. ആശുപത്രിയിലെ ചികത്സയിലും ഏകാന്ത വാസത്തിനും ഇടയിൽ ഒരു മന പരിവർത്തനത്തിനു ലെയോള വിധേയനായി .സൈനിക ജീവിതം ഉപേക്ഷിച്ചു ക്രിസ്തുവിൻ്റെ വൈദികനാകാൻ ഇഗ്നേഷ്യസ് ലെയോള തീരുമാനിച്ചു. 1540 സെപ്റ്റബർ 27 നു ഈശോസഭയുടെ ഉത്ഭവത്തിലേക്കു നയിച്ച ഒരു സംഭവമായിരുന്നു അത് .
 
ഇന്നു 112 രാജ്യങ്ങളിലായി 16400 അംഗങ്ങളുള്ള ഒരു വലിയ സന്യാസ സമൂഹമായി ഈശോ സഭ വളർന്നിരിക്കുന്നു. ഭാരതത്തിൻ്റെ രണ്ടാം അപ്പസ്തോലൻ എന്നറിയപ്പെടുന്ന വി. ഫ്രാൻസീസ് സേവ്യർ ഈശോസഭയിലെ ആദ്യ അംഗങ്ങളിൽ ഒരാളായിരുന്നു. കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് പാപ്പ ഉൾപ്പെടെ ആയിരക്കണക്കിനു പ്രഗൽഭരായ വ്യക്തികളെ ലോകത്തിനു സംഭാവന ചെയ്യാൻ ഈശോ സഭയ്ക്കു സാധിച്ചട്ടുണ്ട്.
 
ഒരു പരാജയവും അവസാനമല്ല. ഒരു തോൽവിയും മരണമണിയല്ല. ഒരു പരിക്കും വെറുതല്ല. അവ കുതിച്ചുയരാനുള്ള ചിറുകൾ സമ്മാനിച്ചട്ടാണ് കടന്നു പോവുക.
 
Fr Jaison Kunnel MCBS
 
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

One thought on “ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്

Leave a comment