പുലർവെട്ടം 482

{പുലർവെട്ടം 482}

 
പാർക്കുന്ന ലോകത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളാണ് പ്രാർത്ഥനയുടെ സ്പ്രിംഗ്ബോർഡ്. മറ്റൊരു ലോകം സാധ്യമാണെന്ന ധൈര്യമാണ് അതിന്റെ മൂലധനം.
 
ഏതെങ്കിലുമൊക്കെ അളവുകളിൽ ഒരു കുറ്റബോധവുമില്ലാതെ ഒരാളും ഈ വാഴ് വിലൂടെ കടന്നുപോകുന്നില്ല. ഒരു പാരൻ്റ് എന്ന നിലയിൽ പോലും സായന്തനങ്ങളിൽ നിങ്ങളെന്താണ് ഓർമ്മിച്ചെടുക്കുന്നത്. നമ്മുടെ തർക്കങ്ങൾക്കും സംശയങ്ങൾക്കും ഭീതിയ്ക്കും കുറ്റാരോപണങ്ങൾക്കും ഇടയിൽ പ്രായത്തിലും കിളരത്തിലും മൂന്നിലൊന്നുപോലുമില്ലാത്ത കുറച്ചു ചെറിയ മനുഷ്യർ നമുക്കിടയിൽ പാർക്കാൻ വന്ന കാര്യം പോലും മറന്നുപോയി. കുഞ്ഞുങ്ങളുടെ ഏകാന്തത ഒരിക്കലും മുതിർന്നവരുടെ വിഷയമേയായിരുന്നില്ല. പണ്ടൊരു ചിത്രത്തിൽ നല്ല കരളുറപ്പ് ഉണ്ടെന്ന് തോന്നിക്കുന്ന ആ സ്ത്രീയുടെ കൈത്തണ്ടയിൽ ഒരു bugനെയാണ് പച്ചകുത്തിയിരിക്കുന്നത്. അവളതിൻ്റെ കാരണം പറയുന്നുണ്ട് : അച്ഛനിറങ്ങിപ്പോയതിനുശേഷം അമ്മ മദ്യത്തിലേയ്ക്ക് തിരിഞ്ഞു. അതിന് കാരണം ഞാനാണെന്ന് സദാ ശകാരിച്ചുകൊണ്ടിരുന്നു. And i missed him a lot,so I’d cry. She got so fed up with the crying that would lock me in the trunk of her car, sometimes for hours. But there was this, a little hole in the trunk and one time a lady bug flew in, kept me company. It made me feel so safe.ഒരു ചെറുജീവിയുടെ പോലും സാന്ത്വനമില്ലാതെ നമ്മുടെ കുഞ്ഞുങ്ങൾ വേഗത്തിൽ വലുതായി.
 
അനുതാപത്തിൽ നിന്നും കുറ്റബോധത്തിന്റെ കനലിൽ നിന്നും ചില സുകൃതങ്ങൾ സംഭവിക്കാറുണ്ട്. അത് ശിഷ്ടകാലത്തെ അഗാധമാക്കാനുള്ള ക്ഷണമാണ്. അങ്ങനെയാണ് സന്ധ്യകളിൽ യാന്ത്രികമായി ചൊല്ലിക്കൊണ്ടിരുന്ന ആ പ്രാർത്ഥനയിലെ നിന്റെ രാജ്യം വരേണമേ എന്ന വരികൾക്ക് ഇത്രയും മുഴക്കമുണ്ടെന്ന് പിടുത്തം കിട്ടുന്നത്.
 
മനുഷ്യഭാവനയിലെ deluded ആയ വാക്കായാണ് ഉട്ടോപ്യ ഇന്ന് സങ്കല്പിക്കപ്പെടുന്നത്. അങ്ങനെയായിരുന്നില്ല ആ പദത്തിന്റെ ഉത്പത്തി. സർ തോമസ്മൂർ 1516 ൽ അതേപേരിലൊരു പുസ്തകമെഴുതുമ്പോൾ അസാധ്യമായ ഒരിടം എന്ന നിലയിലായിരുന്നില്ല അതിനെ കണ്ടത്. പുരാതനഗ്രീക്കിലെ രണ്ടു പദങ്ങളെ വിളക്കിയാണ് No-place എന്നർത്ഥം വരുന്ന പദമുണ്ടായത്. ആംഗലേയ ഉച്ചാരണത്തിൽ ഒരേപോലെ ശബ്ദിക്കുന്ന Utopia, Eutopia തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുന്നു. രണ്ടാമത്തേതിൻ്റെ അർത്ഥം good place – നല്ല സ്ഥലം എന്നാണ്. ആ അർത്ഥത്തിലാണ് ആ പദത്തെ നാം മുന്നോട്ട് കൊണ്ടുപോവേണ്ടത്. വിക്ടർ ഹ്യൂഗോ കരുതുന്നത് പോലെ Utopia today, flesh and blood tomorrow.
 
ഭേദപ്പെട്ട ഗാർഹിക, സാമൂഹിക പരിസരങ്ങൾക്ക് വേണ്ടി ഞങ്ങളെത്തന്നെ അർപ്പിക്കുന്നുവെന്ന ഒരു സന്നദ്ധസ്വഭാവമുണ്ട് നിന്റെ രാജ്യം വരേണമേ എന്ന അർത്ഥനയിൽ. എല്ലാവർക്കും എല്ലാത്തിനെക്കുറിച്ചും പരാതികളാണ്. അസ്സീസിയിലെ ഫ്രാൻസിസിനെക്കുറിച്ച് പറയുന്നത് പോലെ പള്ളിവീഴുന്നു എന്ന നിലവിളിയിൽ നിന്നാണ് ജീവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ചങ്ക് കയ്യിലെടുത്തുകൊണ്ടാണ് മനുഷ്യർ അവന് ചുറ്റും കൂടിയത്. എത്ര അപൂർണ്ണമായിരിക്കുമ്പോഴും, അതിപ്പോഴും ഒരു നല്ല സ്ഥലം തന്നെയാണ്.
 
– പള്ളി വീണാൽ നമ്മൾ എന്ത് ചെയ്യും?
–  ഒരു കല്ല് തരാമോ, ഒരു ചെറിയ കല്ല്. അത്ര കരുത്തോ ഭംഗിയോ ഉള്ളതാവണമെന്നില്ല. നമുക്കിതിനെ പുതുക്കണ്ടേ?
ദേവാലയം ഉൾപ്പെടെയുള്ള എല്ലാ ആലയങ്ങളും – വീട്, വിദ്യാലയം, ആതുരാലയം എല്ലാത്തിന്റെയും ചുവരുകളിൽ വിള്ളൽ വീണിട്ടുണ്ട്. ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിൻ്റെയും ഒരു ചെറിയ കല്ല്!
നമുക്കിതിനെ പുതുക്കേണ്ടേ?
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 482

Leave a comment