ജോസഫിൻ്റെ പ്രവാചകദൗത്യം

ജോസഫ് ചിന്തകൾ 201

ജോസഫിൻ്റെ പ്രവാചകദൗത്യം

 
ബൈസെൻ്റയിൻ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പിതാവിനെ ഒരു പ്രവാചകനായാണ് മനസ്സിലാക്കുന്നത്. അതിനാൽ യൗസേപ്പിതാവിൻ്റെ തിരുനാൾ ക്രിസ്തുമസ് കഴിഞ്ഞു വരുന്ന ഞായറാഴ്ച പൂർവ്വ പിതാക്കന്മാരായ ജെസ്സെ, ദാവീദ് എന്നിവർക്കൊപ്പം ആഘോഷിക്കുന്നു. യൗസേപ്പിതാവിനെ ജെസ്സെയ്ക്കും ദാവീദിനുമൊപ്പം ഒരു പ്രവാചകനായി ചേർത്തുവയ്ക്കുന്നത് ഒരു വിചിത്രമാണ്. ജെസ്സെയുടെ പേരിൽ സ്വന്തമായി ഒരു പ്രവചനവുമില്ല. ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽ “ജസ്‌സെയുടെ കുറ്റിയില്നിന്ന്‌ ഒരു മുള കിളിര്ത്തുവരും; അവന്റെ വേരില്നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്ക്കും.” (ഏശയ്യാ 11 : 1). ജെസെ ഈ അർത്ഥത്തിൽ ഒരു പ്രവാചകനായിരുന്നില്ല രക്ഷകൻ്റെ മുൻഗാമി ജനിക്കാനായി ദൈവത്തിനു സമർപ്പിക്കപ്പട്ട ഒരു വ്യക്തിയായിരുന്നു, തുടർന്ന് ദൈവത്തിൻ്റെ പരിപാലനയുടെ രഹസ്യങ്ങളിലൂടെ ജെസ്സയുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നു. ദാവീദ് ഇസ്രായലിൻ്റെ മധുര ഗായകനായിരുന്നു (2 സാമു 23:1). ആദിമ ക്രൈസ്തവർ പ്രവചന പുസ്തകമായി കരുതിയിരുന്ന സങ്കീർത്തനങ്ങളുടെ രചിതാവ് ദാവീദ് രാജാവാണ്.
 
യൗസേപ്പിതാവിൻ്റെ പ്രവചന ദൗത്യത്തെക്കുറിച്ച് ജെസ്സയുടെയും ദാവീദിൻ്റ ജിവിതവും എന്താണ് പഠിപ്പിക്കുന്നത്? ജെസ്സയെപ്പോലെ യൗസേപ്പും മൗനിയായിരുന്നു സുവിശേഷത്തിൽ അവൻ്റേതായി ഒരു വാക്കും രേഖപ്പെടുത്തിയിട്ടില്ല. ദൈവത്തിനു പ്രവർത്തിക്കാനുള്ള ഒരു ഉപകരണമായിരുന്നു അവർ. ദാവീദിനെപ്പോലെ രാജാവായിരുന്നില്ല യൗസേപ്പ് മറിച്ച് ഇസ്രായേലിൻ്റെ നിയമങ്ങൾ ഉൾക്കൊണ്ടു ജീവിച്ച ഒരു നീതിമാനായിരുന്നു. അവൻ്റെ നീതി ദൈവപുത്രനെയും മറിയത്തെയും സംരക്ഷിക്കുന്ന രീതിയിൽ വിശാലമായിരുന്നു.
 
നിയമങ്ങളുടെയും പ്രവചനങ്ങളുടെയു പൂർത്തീകരണമായ ഈശോയുടെ വളർത്തപ്പനായതുവഴി പ്രവാചകദൗത്യത്തിൽ യൗസേപ്പിതാവ് പങ്കുപറ്റുകയായിരുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Leave a comment