ദിവ്യബലി വായനകൾ Wednesday of week 16 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

21-July-2021, ബുധൻ

Wednesday of week 16 in Ordinary Time or Saint Laurence of Brindisi, Priest, Doctor 

Liturgical Colour: Green.
____

ഒന്നാം വായന

പുറ 16:1-5,9-15

ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും.

ഇസ്രായേല്‍ സമൂഹം ഏലിമില്‍ നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീന്‍ മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്. മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ സമൂഹം ഒന്നടങ്കം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തു. ഇസ്രായേല്‍ക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നു കൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും. ആറാം ദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തു കൊണ്ടുവന്ന് ഒരുക്കി വയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടിയുണ്ടായിരിക്കും.
അനന്തരം, മോശ അഹറോനോടു പറഞ്ഞു: ഇസ്രയേല്‍ സമൂഹത്തോടു പറയുക: നിങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കടുത്തു വരുവിന്‍. എന്തെന്നാല്‍, കര്‍ത്താവു നിങ്ങളുടെ ആവലാതികള്‍ കേട്ടിരിക്കുന്നു. അഹറോന്‍ ഇസ്രായേല്‍ സമൂഹത്തോടു സംസാരിച്ചപ്പോള്‍ അവര്‍ മരുഭൂമിയിലേക്കു നോക്കി. അപ്പോള്‍ കര്‍ത്താവിന്റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെട്ടു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും.
വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് പാളയം മൂടി. രാവിലെ പാളയത്തിനു ചുററും മഞ്ഞു വീണുകിടന്നിരുന്നു. മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 78:18-19,23-24,25-26,27-28

R. കര്‍ത്താവ് സ്വര്‍ഗീയ ധാന്യം അവര്‍ക്കു നല്‍കി.

ഇഷ്ടമുള്ള ഭക്ഷണം ചോദിച്ച് അവര്‍ ദൈവത്തെ പരീക്ഷിച്ചു. അവര്‍ ദൈവത്തിനെതിരായി സംസാരിച്ചു: മരുഭൂമിയില്‍ മേശയൊരുക്കാന്‍ ദൈവത്തിനു കഴിയുമോ?

R. കര്‍ത്താവ് സ്വര്‍ഗീയ ധാന്യം അവര്‍ക്കു നല്‍കി.

എങ്കിലും, അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു; വാനിടത്തിന്റെ വാതിലുകള്‍ തുറന്നു.
അവര്‍ക്കു ഭക്ഷിക്കാന്‍ അവിടുന്നു മന്നാ വര്‍ഷിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു നല്‍കി.

R. കര്‍ത്താവ് സ്വര്‍ഗീയ ധാന്യം അവര്‍ക്കു നല്‍കി.

മനുഷ്യന്‍ ദൈവദൂതന്മാരുടെ അപ്പം ഭക്ഷിച്ചു; അവിടുന്നു ഭക്ഷണം സമൃദ്ധമായി അയച്ചു. അവിടുന്ന് ആകാശത്തില്‍ കിഴക്കന്‍ കാറ്റടിപ്പിച്ചു; അവിടുത്തെ ശക്തിയാല്‍ അവിടുന്നു തെക്കന്‍കാറ്റിനെ തുറന്നുവിട്ടു.

R. കര്‍ത്താവ് സ്വര്‍ഗീയ ധാന്യം അവര്‍ക്കു നല്‍കി.

അവിടുന്ന് അവരുടെമേല്‍ പൊടിപോലെ മാംസത്തെയും കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പക്ഷികളെയും വര്‍ഷിച്ചു. അവിടുന്നു അവരുടെ പാളയങ്ങളുടെ നടുവിലും
പാര്‍പ്പിടങ്ങള്‍ക്കു ചുററും അവയെ പൊഴിച്ചു.

R. കര്‍ത്താവ് സ്വര്‍ഗീയ ധാന്യം അവര്‍ക്കു നല്‍കി.
____

സുവിശേഷ പ്രഘോഷണവാക്യം

സങ്കീ 119:36,29

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, അങ്ങേ കല്പനകളിലേക്ക് എന്റെ ഹൃദയത്തെ തിരിക്കണമേ;
കാരുണ്യപൂര്‍വ്വം അങ്ങേ നിയമം എന്നെ പഠിപ്പിക്കണമേ.
അല്ലേലൂയാ!


Or:

അല്ലേലൂയാ, അല്ലേലൂയാ!
വിത്ത് ദൈവവചനമാകുന്നു; വിതക്കാരന്‍ ക്രിസ്തുവും.
ഈ വിത്തു കണ്ടെത്തുന്നവന്‍ നിത്യം നിലനില്ക്കും.
അല്ലേലൂയാ!

____

സുവിശേഷം

മത്താ 13:1-9

നല്ല വിത്ത് നൂറുമേനി വിളവു നല്കും.

അക്കാലത്ത്, യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു. അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍ വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന് മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment