ജോസഫ് ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ

ജോസഫ് ചിന്തകൾ 288
ജോസഫ് ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ
 
ലോകാരോഗ്യ സംഘടന സെപ്റ്റംബര് മാസം അല്ഷൈമേഴ്‌സ് മാസമായും സെപ്റ്റംബര് 21 അല്ഷൈമേഴ്‌സ് ദിനമായും ആചരിക്കുന്നു. ഓർമ്മകളുടെ മരണമാണല്ലോ അൽഷൈമേഴ്സിനെ (Alzheimer’s) ഏറ്റവും ഭീകരമായ രോഗങ്ങളിലൊന്നാക്കി മാറ്റുന്നത്. ജീവിതാനുഭവങ്ങൾ മസ്തിഷ്കത്തിൽ ആലേഖനം ചെയ്യുന്നത് ഓർമയുടെ ഭാഷയിലാണ്. സന്തോഷകരമായ അനുഭവങ്ങൾ മധുരമുള്ള ഓർമകൾ സമ്മാനിക്കുമ്പോൾ. മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ദു:ഖത്തിൻ്റെ ഓർമകൾ തരുന്നു.
 
അൽഷൈമേഴ്സ് ഒരു രോഗമാണങ്കിൽ ബോധപൂർവ്വം മറവി അഭിനയിക്കുന്ന ഒരു സമൂഹം ഇവിടെ കൂടി വരുന്നു. ചില കാഴ്ചകളും വസ്തുതകളും വെല്ലുവിളികൾ സൃഷ്ടിക്കുമെന്നറിയുമ്പോൾ അതിൽ നിന്നു ബോധപൂർവ്വം ഒഴിഞ്ഞുമാറുവാൻ വെമ്പൽ കൊള്ളുന്നവരാണ് മനുഷ്യർ. സ്വാർത്ഥ താൽപര്യങ്ങൾക്കും സ്വജനപക്ഷപാതത്തിനുമായി സ്വയം മറവി അഭിനയിക്കുന്ന സമൂഹം കാലഘട്ടത്തിൻ്റെ വേദനയാണ്.
 
വിശുദ്ധ യൗസേപ്പിതാവ് ഇതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഓർമകൾ സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അവൻ ദൈവം തന്നോടു പറഞ്ഞ കാര്യങ്ങൾ അവൻ നിരന്തരം ഓർമയിൽ നിലനിർത്തി. സാഹചര്യങ്ങൾക്കനുസരിച്ച് ഓർമകൾ അവൻ ബോധപൂർവ്വം മറന്നില്ല. ഓർമകൾ ഇല്ലാതാകുമ്പോഴാണല്ലോ യഥാർത്ഥത്തിൽ ഹൃദയത്തിൽ മരണം സംഭവിക്കുന്നത്. ദൈവ വിചാരം അവൻ്റെ ഓർമയിൽ നിന്നു മങ്ങാത്തതുകൊണ്ട് ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ അവൻ നിറവേറ്റി.
 
വിശുദ്ധ കുർബാന സ്ഥാപിച്ച ശേഷം ഈശോ അരുളി ചെയ്തു : ” ഇതു നിങ്ങൾ എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” ഈ ഓർമ സജീവമായി നിലനിർത്തുവോളം സഭയുണ്ട്. ദൈവവചനത്തിൻ്റെയും ദൈവീക ഇടപെടലുകളുടെയും സജീവ ഓർമ നിലനിർത്തിയാലേ ജീവിതം ഐശ്വര്യ പ്രദമാകു എന്നു യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ ഓർക്കുന്നവരെ ദൈവം കൈവെടിയുകയില്ല : “ദൈവമേ, അങ്ങ്‌ എന്നെ ഓര്മിച്ചിരിക്കുന്നു; അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല.(ദാനിയേല് 14 : 38).
 
ഓർമകൾ സൂക്ഷിക്കുന്ന യൗസേപ്പിതാവിൻ്റെ പക്കൽ പോകാൻ മടിക്കേണ്ട കാരണം ആ പിതാവിൻ്റെ മദ്ധ്യസ്ഥ നിഘണ്ടുവിൽ മറവി എന്നൊരു വാക്കില്ല.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Leave a comment