എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

മഹായുദ്ധകാലത്ത് തടവുകാരനായി പിടിക്കപ്പെട്ട നിക്കോളാസ് എന്ന സൈനികൻ തടവുശിക്ഷ കഴിഞ്ഞ് തന്റെ ഭാര്യയേയും മകനേയും കാണാൻ എത്തിയപ്പോൾ യുദ്ധകാലത്തു തന്നെ കടുത്ത പട്ടിണിയും ക്ലേശവും മൂലം അവർ എവിടേക്കോ നാടുവിട്ടു എന്ന ദുരന്തവാർത്തയാണ് കേട്ടത്.

യാത്രാമദ്ധ്യേ ഭാര്യ മരിച്ചു പോയി എന്ന വാർത്തയും പിന്നീട് കിട്ടി…..

കടുത്ത ഈശ്വരവിശ്വാസിയും സദാ പ്രാർത്ഥനാ നിരതനുമായിരുന്ന നിക്കോളാസ് അതോടെ ശക്തനായ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറി…

തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഈശ്വരനെ തനിക്ക് ആവശ്യമില്ല എന്ന് അയാൾ ഉറച്ച തീരുമാനമെടുത്തു.

ഉപജീവനത്തിനും ദുഃഖാനുഭവങ്ങൾ മറക്കാനുമായി ഒരു ചെറിയ ഫാക്ടറിയിൽ അയാൾ ജോലിക്ക് കയറി.
പിന്നീട് , അവിടെ തൊഴിലാളിയായിരുന്ന ഒരു ദരിദ്ര സ്ത്രീയായ ജസീന്തയെ വിവാഹവും ചെയ്തു…

പക്ഷേ… അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല.

ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള മോഹം ജസീന്ത പ്രകടിപ്പിച്ചപ്പോൾ നിക്കോളാസ് രോഷാകുലനായി.

” ഈശ്വരൻ എന്ന പരമ ദുഷ്ടൻ എന്റെ ഭാര്യയേയും മകനേയും തട്ടിയെടുത്തില്ലേ…?
ദത്തെടുക്കുന്ന കുഞ്ഞിനേയും തട്ടിയെടുക്കില്ലെന്ന് ആരറിഞ്ഞു….? “

പക്ഷേ , ജസീന്തയുടെ നിർബന്ധപൂർവ്വമായ പ്രേരണകൾക്കും നിരന്തര കരച്ചിലിനും വഴങ്ങി ഒടുവിൽ നിക്കോളാസ് ദത്തെടുക്കാൻ സമ്മതം മൂളി.

ജസീന്ത ഒരു അനാഥാലയത്തിൽ എത്തി.
അവിടെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അധികൃതരുമായി സംസാരിച്ച് പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.

പക്ഷേ ജസീന്ത യോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല.
തന്നോടൊപ്പമുള്ള തന്റെ സഹോദരനെ കൂടി ദത്തെടുത്താൽ മാത്രമേ താൻ വരൂ എന്നവൾ വാശി പിടിച്ചു ; കരഞ്ഞു.

ഇത് മരിച്ചു പോയ തന്റെ അമ്മയുടെ ആഗ്രഹം കൂടിയായിരുന്നു എന്നും അവൾ കൂട്ടിച്ചേർത്തു.

അനാഥശാല അധികൃതരും അത് ശരിവെച്ചു.

ജസീന്ത ധർമ്മസങ്കടത്തിലായി.

രണ്ടു കുട്ടികളെ സ്വീകരിക്കാൻ നിക്കോളാസ് ഒരിക്കലും തയ്യാറല്ലായിരുന്നു.

നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളുടെ വികാര ഭാവങ്ങൾ ജസീന്തയുടെ ഉള്ളുലച്ചു.

ആദ്യം വിസമ്മതിച്ചെങ്കിലും നിക്കോളാസിന്റെ കാലു പിടിച്ച് അപേക്ഷിച്ച് ജസീന്ത രണ്ടു കുട്ടികളേയും ദത്തെടുക്കാൻ ഒരുവിധം സമ്മതിപ്പിച്ചു.

രേഖകൾ തയ്യാറാക്കി കുട്ടികളെ സ്വീകരിക്കാൻ അനാഥശാലയിലെത്തിയ നിക്കോളാസ് കുട്ടികളുടെ ജനന രേഖകൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി….

കുട്ടികളുടെ പിതാവിന്റെ സ്ഥാനത്ത് തന്റെ പേരും മേൽവിലാസവും….

ആ കുഞ്ഞുങ്ങൾ നിക്കോളസിന്റേതു തന്നെയായിരുന്നു.

താൻ ജയിലിൽ പോകുമ്പോൾ ഗർഭിണിയായിരുന്ന ഭാര്യ തന്റെ തടവറക്കാലത്ത് ഒരു പെൺകുട്ടിയെ പ്രസവിച്ചിരുന്നത് നിക്കോളസ് അറിഞ്ഞിരുന്നില്ല.

നാടും വിടുന്നതിനിടെ ഗുരുതര രോഗം ബാധിച്ചു മരിച്ച ഭാര്യയും മക്കളും അവസാന അഭയമായെത്തിയത് ആ അനാഥശാലയിലായിരുന്നു.

മരണസമയത്ത് കുഞ്ഞുങ്ങളെ അരികിൽ നിർത്തി അവർ പറഞ്ഞത് ഇത്രമാത്രം….

” എന്റെ മക്കൾ ഒരിക്കലും വേർപിരിഞ്ഞു കഴിയരുത്… എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും….
ഈശ്വരൻ നിങ്ങൾക്ക് കാവലായി എന്നും ഉണ്ടാകും.”

അനാഥശാല അധികൃതർ വിവരങ്ങൾ പങ്കു വച്ചപ്പോൾ നിക്കോളാസ് പൊട്ടിക്കരഞ്ഞു.

പകച്ചു നിന്ന ജസീന്തയും വിവരം അറിഞ്ഞ് സന്തോഷവതിയായി.

നിലയ്ക്കാത്ത കണ്ണീർ പ്രവാഹത്തിനിടെ നിക്കോളാസ് പറയുന്നുണ്ടായിരുന്നു ,

” തീർച്ചയായും ഈശ്വരൻ ഉണ്ട്… ആ ദിവ്യ ശക്തിയാണ് എന്റെ മക്കളെ എന്നെ തിരിച്ചേൽപ്പിച്ചത് ..
അല്ലെങ്കിൽ ഈ മഹാത്ഭുതം ഒരിക്കലും സംഭവിക്കില്ലായിരുന്നു..”

സമീപ ദിവസങ്ങളിൽ ഒരു സഹോദരി സ്വന്തം കുഞ്ഞിനായി നടത്തിയ ദീന വിലാപങ്ങൾ , ഈ കഥ ഒരിക്കൽക്കൂടി എന്നെ ഓർമ്മിപിച്ചു.

മനുഷ്യൻ ഈശ്വരനിലേക്കുള്ള പടവുകൾ ചവിട്ടിക്കയറുന്നതും ഇറങ്ങുന്നതും സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്.

പ്രത്യയ ശാസ്ത്രങ്ങളും യുക്തിചിന്തകളും അവിടെ പകച്ചു നിൽക്കും.

God is love ; and he that dwelleth in love dwelleth in God , and God in him.

ഒരു പുലർകാല സുഖചിന്ത.

സെജി. മൂത്തേരിൽ

Advertisements
Advertisements

One thought on “എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

Leave a reply to Nelsapy Cancel reply