മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ സമ്മാനം

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം
 
മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ അപ്പനും അമ്മയ്ക്കു ചേട്ടനു നൽകിയ അമൂല്യ സമ്മാനത്തിന്റെ കഥ.
 
കരോൾ വോയ്റ്റിലക്കു കുഞ്ഞുനാളിലെ അമ്മയും ഏക സഹോദരനും നഷ്ടപ്പെട്ടിരുന്നു. ഇരുപതിന്റെ ആരംഭത്തിൽ ഏക ആശ്രയമായിരുന്ന പിതാവും മരണത്തിനു കീഴടങ്ങി. ഈ ആഘാതങ്ങൾ മുന്നോട്ടുള്ള കരോളിന്റെ ജീവിതത്തെയും തീരുമാനങ്ങളെയും സ്വാധീനിച്ചു എന്നതിൽ തർക്കമില്ല .
 
കരോളിനു പൗരോഹിത്യത്തിലേക്കുള്ള വിളി ലഭിക്കുമ്പോൾ ഹിറ്റ്ലറിന്റെ നാസി പട്ടാളം പോളണ്ട് കീഴടക്കിയിരുന്നു. പുരോഹിതരും വൈദീക വിദ്യാർത്ഥികളും നാസികളുടെ പ്രത്യേക ടാർജെറ്റ് ഗ്രൂപ്പായിരുന്നതിനാൽ , കരോൾ പിടിക്കപ്പെട്ടിരുന്നെങ്കിൽ മരണത്തിലേക്കു അവർ തള്ളി വിട്ടേനേ. ജീവനു വന്ന ഭീഷണി വകവയ്ക്കാതെ രഹസ്യമായി വൈദിക പഠനം ആരംഭിച്ച കരോൾ, കെമിക്കൽ ഫാക്ടറിയിലും പാറമടിയിലും ജോലി ചെയ്തു. മേലധികാരികളുടെ ഒരു ചെറു സംശയം പോലും മരണത്തിലേക്കു തള്ളിവിടുമായിരുന്ന സാഹചര്യത്തിലും റിസ്കെടുത്ത കരോൾ രഹസ്യമായി സെമിനാരി പഠനം പൂർത്തിയാക്കി. വൈദീകനാകണമെന്ന കരോളിന്റെ ആഗ്രഹത്തിനു സഹ ജോലിക്കാർ എല്ലാ സഹായവും ചെയ്തു നൽകി.
 
1945 ജനുവരി പതിനെട്ടാം തീയതി നാസി പട്ടാളത്തിന്റെ ക്രാക്കോവിലെ അധിവാസം അവസാനിച്ചു. യുദ്ധത്തിൽ തകർന്നടിഞ്ഞ നഗരത്തെ പുനർനിർമ്മിക്കാൻ ജനങ്ങൾ തുടക്കം കുറിച്ചപ്പോൾ മറ്റൊരു ദു:ഖവാർത്ത അവരെ തേടിയെത്തി. റഷ്യൻ കമ്യുണിസ്റ്റു പട്ടാളം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പോളണ്ടു വീണ്ടും അടുത്ത അടിമത്തത്തിലേക്കു കടന്നു പോയി.
 
ചരിത്രപ്രസിദ്ധമായ ജഗീലോണിൻ (Jagiellonian) യൂണിവേഴ്സിറ്റി പുനർനിർമ്മിച്ചതോടെ പോളണ്ടിലെ ബൗദ്ധിക ജീവിതം സാവധാനം ഉയിർത്തെഴുന്നേറ്റു, കരോൾ വോയ്റ്റില ദൈവശാസ്ത്ര പഠനം അവിടെ പൂർത്തിയാക്കുകയും പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കഠിനമായ ആത്മീയ നിഷ്ഠകളും പരീക്ഷകളും വിജയകരമായി പൂർത്തിയാക്കിയ കരോൾ ജോസഫ് വോയ്റ്റില 1946 ലെ സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ കാർഡിനൽ സാഫിയായുടെ (Cardinal Sapieha) സ്വകാര്യ ചാപ്പലിൽ വച്ചു പൗരോഹിത്യപട്ടം സ്വീകരിച്ചു. സകല വിശുദ്ധരുടെയും ഗണത്തിലേക്കു ഒരു പിൽക്കാല വിശുദ്ധനും പിറവി കൊണ്ട ദിനം.
 
പിറ്റേന്നായിരുന്നു പ്രഥമ ദിവ്യബലി അർപ്പണം, സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ . തനിക്കു പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞിരുന്നതിനാൽ പൗരോഹിത്യ ജീവിതത്തിന്റെ ആദ്യ ദിനം (1945 നവംബർ 2) കരോളച്ചൻ മൂന്നു വിശുദ്ധ കുർബാന അർപ്പിച്ചു. അപ്പനും അമ്മയ്ക്കും സഹോദരനും വേണ്ടി. സന്തോഷവും സങ്കടവും ഒന്നു ചേർന്ന പുണ്യ ദിനം. പൗരോഹിത്യത്തിന്റെ മഹോന്നതയിൽ ആനന്ദിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവരില്ലാത്തതിന്റെ ഹൃദയം നൊമ്പരം.മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു അന്നേ കരോളച്ചൻ മനസ്സിലാക്കിയിരുന്നു.
 
പിന്നിടു കരോളച്ചൻ മെത്രാനും മാർപാപ്പായും ആയപ്പോൾ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന ശീലം സഭയിൽ അദ്ദേഹം പ്രോത്സാഹിച്ചു.
 
… മരിച്ച വിശ്വസികളെ ദൈവത്തിനു ഭരമേല്പിക്കുമ്പോൾ നമുക്കു അവരോടുള്ള ഐക്യദാർഢ്യം നമ്മൾ അംഗീകരിക്കുകയും പുണ്യവാന്മാരുടെ ഐക്യം എന്ന വിസ്മയകരമായ രഹസ്യത്തിലൂടെ അവരുടെ രക്ഷയിൽ നമ്മൾ പങ്കുചേരുകയും ചെയ്യുന്നു. ശുദ്ധികരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കാൻ വിശ്വസികളുടെ പ്രാർത്ഥനയ്ക്കും അൾത്താരയിലെ ബലികൾക്കും, ദാനധർമ്മങ്ങൾക്കും മറ്റു ഭക്ത കൃത്യങ്ങൾക്കും കഴിയുമെന്നു സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മരിച്ചവർക്കുവണ്ടി , തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ഞാൻ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുന്നു. മരണമടഞ്ഞ നമ്മുടെ സഹോദരി സഹോദരന്മാർ, കുടുംബാംഗങ്ങൾ എന്നിവർക്കു അവരുടെ പാപങ്ങളുടെ കടങ്ങളിൽ നിന്നു വിടുതൽ ലഭിക്കുകയും . “ വരിക ഓ എന്റെ പ്രിയപ്പെട്ട ആത്മാവേ. എന്റെ നന്മയുടെ കരങ്ങളിൽ നിന്നു നിനക്കു നിത്യ സന്തോഷം പ്രദാനം ചെയ്യുന്ന നിത്യവിശ്രാന്തി വരിക.” എന്ന ദൈവ സ്വരം കേൾക്കുകയും ചെയ്യുമാറാകട്ടെ. മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ സഭ പ്രത്യേകം മാറ്റി വച്ചിരിക്കുന്ന ഈ നവംബർ മാസത്തിൽ മരണം മൂലം നമ്മിൽ നിന്നു വേർപിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ടവരെ നമ്മുടെ വിശുദ്ധ കുർബാനയിലും പ്രാർത്ഥനയിലും സ്മരിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment