Mass for the Dead | Syro-Malabar Rite | Holy Mass Text / Holy Qurbana Text

മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന

വി. കുർബാന | സീറോ മലബാർ ക്രമം

(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)

മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന

കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.

സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം

കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം  (3)

സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും (3)

അല്ലെങ്കിൽ

കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
സമൂഹം: ആമ്മേൻ.

കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം,  സമാധാനം നമ്മോടു കൂടെ.

കാർമ്മി: കർത്താവായ ദൈവമേ, മരണം മൂലം വേർപെട്ടുപോയ ഞങ്ങളുടെ സഹോദരന് / സഹോദരിക്ക് / സഹോദരർക്ക് നിത്യജീവൻ പ്രദാനം ചെയ്യണമേ. മിശിഹായിൽ നിദ്രപ്രാപിച്ചവരുടെ ഓർമ്മ ആചരിച്ചു കൊണ്ട്, മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി ഈ ദിവ്യരഹസ്യങ്ങൾ വിശുദ്ധിയോടെ പരികർമ്മം ചെയ്യാൻ ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

സങ്കീർത്തനം

കാർമ്മി: ആഴത്തിൽ നിന്നു ഞാൻ
ആർദ്രമായ് കേഴുന്നു
ദൈവമേ, എന്നെ നീ കേൾക്കേണമേ.

സമൂഹം: പാപങ്ങളെല്ലാം നീ
ഓർത്തിരുന്നാൽ നാഥാ
ആരാരീ ലോകത്തിൽ രക്ഷ നേടും.

പാപത്തിൻ മോചനം
നിന്നിൽ ഞാൻ തേടുന്നു
നീയാണെൻ മോക്ഷവും പ്രത്യാശയും.

പുലരുവാൻ കാക്കുന്ന
കാവൽക്കാരെന്നപോൽ
സകലേശാ നിന്നെ ഞാൻ കാത്തിരിപ്പൂ.

പാപങ്ങൾ മോചിക്കും
കാരുണ്യവാരിധേ,
ആത്മാക്കൾക്കാശ്വാസം നൽകേണമേ.

താതനും പുത്രനും
റൂഹായ്ക്കുമാദരാൽ
കീർത്തനഗീതികൾ എന്നേരവും.

അല്ലെങ്കിൽ

കാർമ്മി: അഗാധത്തിൽനിന്നു ഞാൻ അങ്ങയെ വിളിക്കുന്നു;

കർത്താവേ എന്റെ ശബ്ദം കേൾക്കണമേ;
എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.

സമൂഹം: (കാനോന) മരിച്ചവരെ ഉയിർപ്പിക്കുന്നവനേ,
അങ്ങയുടെ തിരുനാമത്തിനു സ്തുതി.

കാർമ്മി: പാപങ്ങളെല്ലാം അങ്ങ് ഓർത്തിരുന്നാൽ
കർത്താവേ ആർക്ക് രക്ഷയുണ്ടാകും.

സമൂഹം: എന്തുകൊണ്ടെന്നാൽ പാപമോചനം
അങ്ങയുടെ പക്കൽ നിന്നാണല്ലോ

കാർമ്മി: കർത്താവിൽ ഞാൻ ശരണപ്പെടുന്നു
എന്റെ പ്രതീക്ഷ അവിടുത്തെ വാഗ്ദാനത്തിൽ ആകുന്നു

സമൂഹം: പ്രഭാതം മുതൽ പ്രഭാതം വരെ
കർത്താവിനെ ഞാൻ കാത്തിരിക്കുന്നു;
ഇസ്രായേലും അവിടുത്തെ കാത്തിരിക്കട്ടെ

കാർമ്മി: എന്തുകൊണ്ടെന്നാൽ, അവിടുന്ന് കരുണയുള്ളവനാകുന്നു.
പൂർണമായ രക്ഷയും അവിടുത്തെ പക്കലാകുന്നു.

സമൂഹം: അവിടുന്ന് ഇസ്രായേലിനെ
അതിന്റെ പാപങ്ങളിൽ നിന്നെല്ലാം രക്ഷിക്കും.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ

കാർമ്മി: (കാനോന) മരിച്ചവരെ ഉയിർപ്പിക്കുന്നവനേ,
അങ്ങയുടെ തിരുനാമത്തിനു സ്തുതി.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങ് നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്ക് കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങ് സകലത്തിന്റെയും നാഥനും സൃഷ്ടാവും ആകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

കാർമ്മികൻസമൂഹം

സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

അല്ലെങ്കിൽ

കാർമ്മികൻസമൂഹം: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ഈശോമിശിഹായെ നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ആകുന്നു.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ

സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

ലേഖനം

>>> ദിവസത്തിന്റെ വായന അറിയാൻ >>>

ശുശ്രൂഷി: സഹോദരരേ…… ശ്ലീഹാ എഴുതിയ ലേഖനം

(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു )
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി:മിശിഹാ + അനുഗ്രഹിക്കട്ടെ.

(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)

വായനകൾ

സഹോദരരേ, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനം

1 കോറിന്തോസ് 15, 12 – 19

12 ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? 13 മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. 14 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.15 മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. മരിച്ചവര്‍യഥാര്‍ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം ക്രിസ്തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല.16 മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.17 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.18 ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്തിരിക്കുന്നു.19 ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍, നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.

(അല്ലെങ്കിൽ)

സഹോദരരേ, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനം

1 കോറിന്തോസ്  15, 20 – 28

20 എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. 21 ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി. 22 ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. 23 എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും. 24 അവന്‍ എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനംചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്റെയും അവസാനമാകും. 25 എന്തെന്നാല്‍, സകല ശത്രുക്കളെയും തന്റെ പാദസേവ കരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. 26 മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. 27 ദൈവം സമസ്തവും അധീനമാക്കി തന്റെ പാദത്തിന്‍കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്തവും അധീനമാക്കി എന്നു പറയുമ്പോള്‍ അവ അധീനമാക്കിയവന്‍ ഒഴികെ എന്നതു സ്പ ഷ്ടം. 28 സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍തന്നെയും അധീനനാകും. ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനു തന്നെ.

(അല്ലെങ്കിൽ)

സഹോദരരേ, പൗലോസ് ശ്ലീഹാ തെസ്സലോനിക്കയിലെ സഭക്കെഴുതിയ ഒന്നാം ലേഖനം

1 തെസ്സലോനിക്ക 4, 13-18

13 സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 14 യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.15 കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.16 എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.17 അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.18 അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍.

(വായനക്ക് ശേഷം )
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

ഹല്ലേലൂയ്യാ ഗീതം

ഹല്ലേലുയ്യ പാടീടുന്നേൻ
ഹല്ലേലുയ്യ ഹല്ലേലുയ്യ.

കർത്താവേ, നിൻ കൃപയാലെന്നിൽ
കരുണ നിതാന്തം വർഷിക്കണമേ.

എന്നുടെ തെറ്റുകളറിയുന്നു ഞാൻ
തിന്മകളഖിലം കാണുന്നു ഞാൻ.

അപരാധങ്ങൾ കഴുകണമേ നീ
ശുദ്ധിയെനിക്ക് പകർന്നീടണമേ.

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതി ഉയരട്ടെ

ആദി മുതൽക്കെ ഇന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

(അല്ലെങ്കിൽ)

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു

രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ

ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതി ഉയരട്ടെ

ആദി മുതൽക്കെ ഇന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

സുവിശേഷ വായന

>>> ദിവസത്തിന്റെ വായന അറിയാൻ >>>

ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം

കാർമ്മികൻ: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ

കാർമ്മികൻ: വിശുദ്ധ മത്തായി / മർക്കോസ് / ലൂക്കാ / യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

വായനകൾ

വിശുദ്ധ ലൂക്കാ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

ലൂക്കാ 7, 11 – 17

11 അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു.12 അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍ . പട്ടണത്തില്‍നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു.13 അവളെക്കണ്ട് മനസ്‌സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ.14 അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.15 മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു. 16 എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.17 അവനെപ്പറ്റിയുള്ള ഈ വാര്‍ത്തയൂദയാമുഴുവനിലും പരിസരങ്ങളിലും പരന്നു.

(അല്ലെങ്കിൽ)

വിശുദ്ധ യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

യോഹന്നാൻ  5, 24-29

24 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. 25 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. 26 എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. 27 മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. 28 ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. 29 അപ്പോള്‍ നന്‍മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും.

(അല്ലെങ്കിൽ)

വിശുദ്ധ യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

യോഹന്നാൻ 6, 37 – 40

37 പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. 38 ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്. 39 അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം. 40 പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.

(വായനക്ക് ശേഷം )

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

കാറോസൂസ

ശുശ്രൂഷി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടെ കൂടെനിന്ന്  ‘കർത്താവേ അങ്ങയോട് ഞങ്ങൾ യാചിക്കുന്നു’ എന്ന് അപേക്ഷിക്കാം.

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: മാമോദീസാ വഴി സ്വർഗ്ഗരാജ്യത്തിന് അവകാശിയാവുകയും / അവകാശിനിയാവുകയും / അവകാശികളാവുകയും   മരണം വഴി ഞങ്ങളിൽനിന്ന് വേർപിരിയുകയും ചെയ്ത ഞങ്ങളുടെ സഹോദരനെ / സഹോദരിയെ / സഹോദരങ്ങളെ നിത്യഭാഗ്യത്തിൽ ചേർക്കണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: ശുദ്ധീകരണസ്ഥലത്തിൽ സങ്കടമനുഭവിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ നിത്യാശ്വാസമരുളി അനുഗ്രഹിക്കണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: മിശിഹായുടെ പീഡാനുഭവങ്ങളെക്കുറിച്ച്, മരിച്ചവരുടെ കടങ്ങൾ മോചിക്കുവാൻ കരുണയുണ്ടാകണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: ഉത്ഥാനം പ്രതീക്ഷിച്ച് മരണമടഞ്ഞ ഞങ്ങളുടെ സഹോദരങ്ങളെ മിശിഹായുടെ ഉയർപ്പിന്റെ മഹത്വത്തിൽ പങ്കുകാരക്കണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: മിശിഹായുടെ ശരീരരക്തങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ടവരും മരണനിദ്ര പ്രാപിച്ചവരുമായ ഞങ്ങളുടെ സഹോദരങ്ങളെ നിത്യജീവൻ നൽകി അനുഗ്രഹിക്കണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: സൂര്യനെ വെല്ലുന്ന ശോഭയോടെ ഞങ്ങളും അവസാനവിധി ദിവസത്തിൽ ഉയർത്തെഴുന്നേൽക്കാൻ വരം തരണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: ലോകാരംഭം മുതൽ നീതിമാൻമാർക്കായി സജ്ജമാക്കിയിരിക്കുന്ന സ്വർഗ്ഗരാജ്യത്തിൽ ഞങ്ങളും എത്തിച്ചേരാൻ ഇടയാക്കുമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ ……… (പേര്) പാപ്പായെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ …….. (പേര്) മെത്രാപ്പോലീത്തായെയും, ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ …….. (പേര്) മെത്രാപ്പോലീത്തയെയും, ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാർ …….. (പേര്) മെത്രാനെയും, മറ്റെല്ലാ മെത്രാന്മാരെയും ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി:  അനന്തമായ കൃപയാൽ ഞങ്ങളെ രക്ഷിക്കുകയും നിന്റെ ശാന്തിയും സമാധാനവും ഞങ്ങളിൽ വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന്,

സമൂഹം: കർത്താവേ, അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .

സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.

(കാർമ്മികൻ കരങ്ങൾ വിരിച്ച് ചൊല്ലുന്നു)

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. മരിച്ചവരുടെ കടങ്ങൾ ക്ഷമിക്കുകയും അവരെ നിത്യമഹത്വം അണിയുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും. 

സമൂഹം: ആമ്മേൻ 

കൈവയ്പുപ്രാര്‍ഥന

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്‌പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണനിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുന്പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെല്ലാവരെയും ദയാപൂർവം യോഗ്യരാക്കണമേ.

കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി:  മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ

ദിവ്യരഹസ്യഗീതം

ഗായകർ: എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.

സമൂഹം: ഞങ്ങൾക്കഖിലർക്കും
രക്ഷകനായവനേ
മാനവ സ്നേഹിതനെ,
പരിശുദ്ധൻ എന്നനവരതം
ദൂതന്മാരാൽ കീർത്തിതനേ
പാപവിമോചനമേകണമേ
എന്നും താവക സന്നിധിയിൽ
വിനയമൊടെ ഞങ്ങൾ യാചിപ്പൂ.

ഗായകർ: അങ്ങയുടെ സംപ്രീതിക്ക് അർഹനായവൻ ഭാഗ്യവാൻ

സമൂഹം: പ്രതിഫലമേകീടാൻ
ആഗതനായീടും
മിശിഹാ കർത്താവേ,
നിൻ തിരുമെയ്യും തിരുനിണവും
കൈക്കൊണ്ടവരാം മർത്ത്യർതൻ
നന്മകളൊപ്പം തിന്മകളും
നാഥാ, നോക്കി വിധിക്കുമ്പോൾ
ഞങ്ങളിലായ് കനിവുണ്ടാകണമേ.

(അല്ലെങ്കിൽ)

ഗായകർ: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.

സമൂഹം:  മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ

ഗായകർ: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.

സമൂഹം: മിശിഹാ കർത്താവിൻ…

(എല്ലാ ദിവസത്തേക്കുമുള്ളത്)

കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതനെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.

കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിന്റെ ദൈവം നമ്മുടെ സഹായിയും.

കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.

സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.

വിശ്വാസപ്രമാണം

കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നേള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം, തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ + ശക്തനാക്കട്ടെ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതനും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.

(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )

എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാക്കുവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.

സമൂഹം: സകലത്തെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
(തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു)
ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

ശുശ്രൂഷി: സഹോദരരേ, മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.

(എല്ലാവരും സമാധാനം നൽകുന്നു)

ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി, വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി, നിശബ്ദരായി, ഏകാഗ്രതയോടും ഭക്തിയോടും കൂടെ, നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.

സമൂഹം: ആമ്മേൻ.

(കാർമ്മികൻ കൈകള്‍ ഉയര്‍ത്തിക്കൊണ്ട്‌)

കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ

സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ

കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.

സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.

(അല്ലെങ്കിൽ)

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിനെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

(കാർമ്മികൻ കൈകള്‍ ഉയര്‍ത്തിക്കൊണ്ട്‌)

കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ.

സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.

സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.

ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേൻമാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പിക്കുന്നു.

കാര്‍മികന്‍ ബലിപീഠം ചുംബിക്കുന്നു. അനന്തരം കൈകള്‍
ഉയര്‍ത്തി ആലപിക്കുന്നു / ചൊല്ലുന്നു.

കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.

സമൂഹം:  ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.

മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന

കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.

(അല്ലെങ്കിൽ)

കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ആഘോഷിക്കുകയും ചെയ്യുന്നു.

സമൂഹം:  ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.

കാർമ്മി: കർത്താവായ ദൈവമേ, ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത്  (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)

കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ഞങ്ങൾ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.

കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാര്‍മികന്‍ കൈകള്‍ വിരിച്ചുപിടിച്ച് ചൊല്ലുന്നു.

കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, സാർവത്രിക സഭയുടെ പിതാവും തലവനുമായ മാർ …….  (പേര് ) പാപ്പയ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ …….  (പേര് ) മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാ അധ്യക്ഷനായ മാർ ……. (പേര് ) മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാർ ……. (പേര്) മെത്രാനും പുരോഹിതന്മാർ, മ്ശംശാനാമാർ – സമർപ്പിതർ അല്മായ പ്രേക്ഷിതർ – ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും, വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി, ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും അങ്ങയുടെ കാരുണ്യത്തെ പ്രത്യാശ പൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും + (ബലിപീഠത്തിന്മേല്‍ കുരിശടയാളം വരയ്ക്കുന്നു) പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉദ്ധാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.

ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി, ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.
നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.

(തുടരുന്നു)

കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.

(ബലിപീഠം ചുംബിക്കുന്നു)

കാർമ്മി: അതിപൂജിതമാം നിൻ തിരുനാമത്തിനിതാ
സ്തുതിയും ബഹുമതിയും, സ്തോത്രം കീർത്തനവും
നാഥാ ഞങ്ങളണക്കുന്നു + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.)

ഇപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: പൂജ്യമായിടും നിൻറെ നാമത്തി-
നാദരാൽ ഞങ്ങളർപ്പിക്കും
സ്തോത്രവും സ്തുതി കീർത്തനങ്ങളും + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.)

ഇന്നുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അമ്മയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയതോന്നണമേ.

സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.

(അല്ലെങ്കിൽ)

കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.

സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.

കാർമ്മികൻ കൈകള്‍ ഉയര്‍ത്തി ചൊല്ലുന്നു.

കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.

(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)

കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.

സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.

ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.

സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.

(അല്ലെങ്കിൽ)

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.

സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.

അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.

നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.
അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.

സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

കാര്‍മികന്‍ കുനിഞ്ഞുനിന്ന് താഴ്ന്ന സ്വരത്തില്‍ ചൊല്ലുന്നു.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധരോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.

കാര്‍മികന്‍ നിവര്‍ന്നുനിന്ന് കൈകള്‍ ഉയര്‍ത്തി ഉയര്‍ന്ന സ്വരത്തില്‍ ചൊല്ലുന്നു.

കാർമ്മി: കർത്താവായ ദൈവമേ കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, പ്രഭാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.

സമൂഹം: ആമ്മേൻ

ജനങ്ങള്‍ക്കു നേരേ തിരിഞ്ഞ്

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.

സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.

ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.

സമൂഹം: കർത്താവ് വാഴ്ത്തപ്പെട്ടവൻ ആകട്ടെ. എന്തുകൊണ്ടെന്നാൽ അവിടുത്തെ സ്വരം മരിച്ചവരെ കല്ലറകളിൽ നിന്ന് ഉയിർപ്പിക്കുന്നു. ഉയർത്തെഴുന്നേറ്റ അവർ തങ്ങളുടെ ശരീരങ്ങളെ ഉയർപ്പിച്ചവന് സ്തുതിസ്ത്രോത്രങ്ങൾ സമർപ്പിക്കുന്നു.

(അല്ലെങ്കിൽ)

സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.

കാര്‍മികന്‍ ജനങ്ങള്‍ക്കുനേരേ തിരിഞ്ഞ്
ആശീര്‍വദിച്ചുകൊണ്ടു ചൊല്ലുന്നു.

കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.

സമൂഹം:  എപ്പോഴും എന്നേക്കും. ആമ്മേൻ.

ശുശ്രൂഷി: മരത്തിൽ നിന്നുള്ള ഫലം കല്ലറയിലേക്കുള്ള വഴി തുറന്നുവെങ്കിൽ നമ്മുടെ വംശത്തിന്റെ പ്രത്യാശയായ മിശിഹാ നമുക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി തുറന്നു തന്നു. രക്ഷ അറിയിക്കുന്നവന്റെ സ്വരം കേട്ട് മരിച്ചവർ ജീവിക്കുകയും അവർ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. സഹോദരരേ, വരുവിൻ. മിശിഹായുടെ തിരുശരീരരക്തങ്ങൾ സ്വീകരിച്ച് മരിച്ചവരുടെ ഉയിർപ്പ് നമുക്ക് പ്രഘോഷിക്കാം.

(അല്ലെങ്കിൽ)

ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.

കാര്‍മികന്‍ വിശുദ്ധ കുര്‍ബാന നല്കുമ്പോള്‍ ചൊല്ലുന്നു.

കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.

എല്ലാവരും വിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിയുമ്പോള്‍

കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിക്കും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ എന്നേക്കും. ആമ്മേൻ.

സമൂഹം: ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്ക് കാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിന്റെ ശരീരരക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ നിന്നെ എതിരേൽക്കാനും സ്വർഗീയ ഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.

ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.

സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിൽ പങ്കുചേരുവാൻ മർത്ത്യരായ ഞങ്ങളെ കാരുണ്യപൂർവം അങ്ങ് യോഗ്യരാക്കി. ഞങ്ങളോട് കാണിച്ച ഈ വലിയ കൃപയെ പ്രതി അങ്ങയുടെ മഹനീയ നാമത്തിന് എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ ഞങ്ങൾ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.

സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, അമർത്ത്യതയുടെ ഔഷധമായ ഈ കുർബാന വഴി നീ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളുടെ ആത്മാക്കളെ പരിപോഷിപ്പിക്കുകയും ചെയ്തു. അമൂല്യമായ ഈ ദാനത്തെ പ്രതി നിനക്ക് ഞങ്ങൾ നന്ദി പറയുന്നു. സകലത്തിന്റെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേൻ.

സമാപനാശീർവാദം

കാർമ്മി: മരണം മൂലം മരണത്തെ
വിജയിച്ചവനാം മിശിഹായെ,
ശാശ്വതജീവന്നുറവിടമേ,
നിൻ തിരുനാമം മഹനീയം.

നിന്നുടെ രക്തശരീരങ്ങൾ
കൈക്കൊള്ളുന്നവരെല്ലാരും
പാരിൽ മൃത്യു വരിച്ചാലും
ജീവിച്ചിട്ടും സ്വർഗ്ഗത്തിൽ

അവരുടെ സ്മരണയുണർത്തിടുമീ
ബലിയിൽ ചേർന്നവരാം നിങ്ങൾ
സ്വർഗ്ഗോന്മുഖരായ് ജീവിക്കാൻ
കൃപയാലെന്നും നിറയട്ടെ.

ജീവനെഴും തിരു ശ്ലീവായാൽ
നിങ്ങൾ മുദ്രിതരാകട്ടെ
സംരക്ഷിതരായ് തീരട്ടെ +
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും.

സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ)

കാർമ്മി: കുരിശുമരണം വഴി മരണത്തെ പരാജയപ്പെടുത്തുകയും നിത്യജീവൻ നമുക്ക് നേടി തരുകയും ചെയ്ത മിശിഹാ വാഴ്ത്തപ്പെട്ടവൻ ആകട്ടെ. തന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും എന്നും തന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുന്നവർ സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തും എന്നുമുള്ള അവിടുത്തെ വാഗ്ദാനം, മരണം മൂലം നമ്മിൽനിന്നും വേർപിരിഞ്ഞുപോയ സഹോദരരിലും നമ്മിലും നിറവേറട്ടെ. കർത്താവിൽ മരണനിദ്ര പ്രാപിച്ചവർ ഉയർപ്പിന്റെ മഹത്വത്തിൽ പങ്കുകാരായി ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുവാൻ യോഗ്യരാകട്ടെ. അവരുടെ സ്മരണ ആചരിച്ചു കൊണ്ട് ഈ കുർബാനയിൽ പങ്കെടുത്ത നിങ്ങളെ മരണത്തിന്റെയും ജീവന്റെയും നാഥനായ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കട്ടെ. കർത്താവിന്റെ സജീവമായ സ്ലീവായാൽ നിങ്ങളെല്ലാവരും മുദ്രിതരും എല്ലാ വിപത്തുകളിലും നിന്ന് സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ)

കാർമ്മി: കർത്താവേ നിൻ സന്നിധിയിൽ
ഞങ്ങളണയ്ക്കും പ്രാർത്ഥനകൾ
ബലികൾ കാഴ്ചകൾ അനവരതം
കനിവൊടു കൈകൊണ്ടരുളണമേ

ആബേൽ നോഹയുമബ്രാഹം
യോബുമണച്ചൊരു ബലിയിൽ നീ
കൃപയാർന്നതുപോൽ ഈ ബലിയും
കൃപയോടു തൃക്കൺ പാർക്കണമേ.

ഏലിയാനിവ്യാ ശ്ലീഹന്മാർ
ഇവരുടെ ബലിയും വിധവയുടെ
കാണിക്കയതും കൈകൊണ്ട
നാഥാ കനിയണമീബലിയിൽ.

കർത്താവേ നിൻ ദാസന്നായ് / ദാസിക്കായ് / ദാസർക്കായ്
തിരുസന്നിധിയിലണച്ചീടും
ബലിയിതു തൃക്കൺ പാർക്കണമേ
മൃതരുടെ പാപം മായ്ക്കണമേ.

കരുണാനിധിയാം കർത്താവേ,
ചേർക്കണമേ നിൻ ദാസനെയും / ദാസിയെയും / ദാസരെയും
പരിശുദ്ധന്മാർ മരുവീടും
പരമോന്നതമാം രാജ്യത്തിൽ.

ദിവ്യഗണത്തോടൊത്തനിശം
മഹിമയെഴുന്നൊരു ത്രിത്വത്തിൻ
സ്തുതിഗീതങ്ങളുയർത്തീടാൻ
കരുണയൊടിവനിൽ / ഇവളിൽ / ഇവരിൽ കണിയണമേ.

ഇന്നീ ബലി നിൻ സന്നിധിയിൽ
അർപ്പിച്ചവരാം അഖിലർക്കും
കരുണയോടേകണമഖിലേശാ +
ദിവ്യാനുഗ്രഹമെന്നെന്നും.

സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ)

കാർമ്മി: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥനയുടെ സ്വരം കേൾക്കണമേ. ഞങ്ങളുടെ യാചനകൾ അങ്ങയുടെ സന്നിധിയിൽ എത്തട്ടെ. ഞങ്ങളുടെ ബലികളും കാഴ്ചകളും സ്വീകരിച്ച് മരിച്ചവരുടെ കടങ്ങൾ പൊറുക്കേണമേ. നിഷ്കളങ്കനായ ആബേലിന്റെ ആദ്യബലി പോലെയും നീതിമാനും നിർമ്മലനുമായ നോഹിന്റെയും കർത്താവിൽ വിശ്വാസമർപ്പിച്ച അബ്രാഹത്തിന്റെയും കഷ്ടതകൾ സഹിച്ച ജോബിന്റയും സത്യ പ്രവാചകനായ ഏലിയായുടെയും സെഹിയോൻ ശാലയിലെ ശ്ലീഹന്മാരുടെയും ബലികൾ പോലെയും വിധവയുടെ കൊച്ചു കാശു പോലെയും അങ്ങയുടെ ദാസനു / ദാസിക്കു / ദാസർക്കു വേണ്ടിയുള്ള ഈ ബലി, കർത്താവേ, കനിവോടെ സ്വീകരിക്കേണമേ. അങ്ങയുടെ അഭീഷ്ടം നിറവേറ്റിയ സകല നീതിമാന്മാരോടും കൂടെ ഈ സഹോദരനെ / സഹോദരിയെ / സഹോദരരെ സ്വർഗീയ മണവറയ്ക്കു യോഗ്യനാ / യോഗ്യയാ / യോഗ്യരാ ക്കണമേ. കർത്താവേ അങ്ങയുടെ ദാസനു / ദാസിക്കു / ദാസർക്കു വേണ്ടിയുള്ള ഈ ബലി സ്വീകരിക്കുകയും ഈ ആളുടെയും (ഇവരുടെയും) ഈ ആളുടെ (ഇവരുടെ) സ്നേഹിതരുടെയും കടങ്ങൾ പൊറുക്കുകയും അപരാധങ്ങൾ മായ്ക്കുകയും ചെയ്യണമേ. കാരുണ്യവാനായ കർത്താവേ അങ്ങയുടെ ഈ എളിയ ദാസനെ / ദാസിയെ / ദാസരെ അങ്ങയുടെ വലതുഭാഗത്ത് നീതിമാന്മാരോടുകൂടെ സ്വർഗ്ഗീയമണവറയിൽ വസിക്കുവാൻ യോഗ്യനാ / യോഗ്യയാ / യോഗ്യരാ ക്കണമേ. സ്തുത്യർഹവും ഭാഗ്യപൂർണ്ണവുമായ സ്ഥലത്ത് ഈ സഹോദരനെ / സഹോദരിയെ / സഹോദരരെ സ്മരിക്കുകയും നിത്യാശ്വാസം നൽകി ആനന്ദിപ്പിക്കുകയും ചെയ്യണമേ. അവിടെ ഈ ആൾ / ഇവർ ത്രീയേക ദൈവത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും എന്നേക്കും സമർപ്പിക്കട്ടെ. ഈ തിരുക്കർമ്മത്തിൽ സംബന്ധിച്ച നിങ്ങളെല്ലാവരും ദൈവാനുഗ്രഹത്താൽ പാപമോചനത്തിന് യോഗ്യരാകട്ടെ. ഞങ്ങളുടെ കർത്താവേ, ഈ സമൂഹത്തെയും ഈ ഭവനത്തെയും ഞങ്ങളെല്ലാവരെയും സമൃദ്ധമായി ആശീർവദിക്കണമേ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

വിടവാങ്ങൽ പ്രാർത്ഥന

കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.

Advertisements
Advertisements
Advertisements
Advertisements