🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
18-Nov-2021, വ്യാഴം
Thursday of week 33 in Ordinary Time or Dedication of the Basilicas of Saints Peter and Paul, Apostles
Liturgical Colour: Green.
____
ഒന്നാം വായന
1 മക്ക 2:15-29
ഞങ്ങളുടെ പിതാക്കന്മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും.
അക്കാലത്ത്, ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി. ഇസ്രായേലില്‍ നിന്നു വളരെപ്പേര്‍ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രന്മാരും അവിടെ ഒരുമിച്ചുകൂടി. രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രന്മാരുടെയും സഹോദരന്മാരുടെയും പിന്തുണയും നിനക്കുണ്ട്. സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെമില്‍ അവശേഷിച്ചിട്ടുള്ളവരും ചെയ്തതുപോലെ ഇപ്പോള്‍ രാജശാസനമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്മാരും രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളും കൊണ്ട് നീയും പുത്രന്മാരും ബഹുമാനിതരാവുകയും ചെയ്യും. എന്നാല്‍, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്മാരുടെ മതവിശ്വാസത്തില്‍ നിന്നു വ്യതിചലിച്ച് അവന്റെ കല്‍പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയും ചെയ്താലും ഞാനും എന്റെ പുത്രന്മാരും എന്റെ സഹോദരന്മാരും ഞങ്ങളുടെ പിതാക്കന്മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും. നിയമവും കല്‍പനകളും ഞങ്ങള്‍ ഒരുനാളും തിരസ്‌കരിക്കുകയില്ല. രാജകല്‍പന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍ നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല.
മത്താത്തിയാസ് ഈ വാക്കുകള്‍ അവസാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദെയിനിലെ ബലിപീഠത്തില്‍ രാജകല്‍പനപ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍ മുന്നോട്ടുവന്നു. അതുകണ്ട് മത്താത്തിയാസ് തീക്ഷ്ണത കൊണ്ടു ജ്വലിച്ചു; അവന്റെ ഹൃദയം പ്രക്ഷുബ്ധമായി. ധാര്‍മികരോഷം പൂണ്ട് അവന്‍ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തില്‍ വച്ചു തന്നെ വധിച്ചു. ബലിയര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി. സാലുവിന്റെ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെ, നിയമത്തെപ്രതിയുള്ള തീക്ഷ്ണതയാല്‍ അവന്‍ ജ്വലിച്ചു. മത്താത്തിയാസ് സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീക്ഷ്ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍! അതിനുശേഷം അവനും പുത്രന്മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി. നീതിക്കും ന്യായത്തിനും വേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്ക് താമസം മാറ്റി.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 50:1b-2,5-6,14-15
R. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
കര്‍ത്താവായ ദൈവം, ശക്തനായവന്‍, സംസാരിക്കുന്നു; കിഴക്കു മുതല്‍ പടിഞ്ഞാറു വരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. സൗന്ദര്യത്തികവായ സീയോനില്‍ നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.
R. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
ബലിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിന്‍. ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്.
R. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്റെ നേര്‍ച്ചകള്‍ നിറവേറ്റുക. അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
R. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
____
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:135
അല്ലേലൂയാ, അല്ലേലൂയാ! ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
അല്ലേലൂയാ!
Or:
സങ്കീ 95:8
അല്ലേലൂയാ, അല്ലേലൂയാ!
ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
അല്ലേലൂയാ!
____
സുവിശേഷം
ലൂക്കാ 19:41-44
സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍!
അക്കാലത്ത്, യേശു ജറുസലെമിന് അടുത്തു വന്ന് പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍!എന്നാല്‍, അവ ഇപ്പോള്‍ നിന്റെ ദൃഷ്ടിയില്‍ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ നിനക്കു ചുറ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തും നിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും. നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശന ദിനം നീ അറിഞ്ഞില്ല.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹