വി. നിക്കോളാസും കഥകളും

വി. നിക്കോളാസും കഥകളും
 
ക്രിസ്തുമസ് കാലം വരവായി, നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ടു ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നാടും നാട്ടാരും ഒരുങ്ങി നിൽക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ട കഥാ പാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണൊടിക്കാം.
 
വി. നിക്കോളാസ് (സാന്താക്ലോസ് )
 
സാന്താ ക്ലോസിന്റെ കഥ ആരംഭിക്കുന്നതു നിക്കോളാസിലൂടെയാണ് മൂന്നാം നൂറ്റാണ്ടിൽ പാതാറ (Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുർക്കിയുടെ പടിഞ്ഞാറേ തീരത്താണ്. സമ്പന്നരായ അവന്റെ മാതാപിതാക്കൾ കൊച്ചു നിക്കോളാസിനെ അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിലാണ് വളർത്തിയത്. ഒരു പകർച്ചവ്യാധി മൂലം അവന്റെ മാതാപിതാക്കൾ അവന്റെ ചെറുപ്രായത്തിലെ മരണത്തിനു കീഴടങ്ങിയിരുന്നു.
 
“നിങ്ങൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു ദാനം ചെയ്യുക ” എന്ന യേശുവിന്റെ വാക്കുകൾ അക്ഷരം പ്രതി നിക്കോളാസ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി. തന്റെ പിതൃസ്വത്തു മുഴുവൻ രോഗികളെയും പീഡിതരെയും ആവശ്യക്കാരെയും സഹായിക്കാൻ നിക്കോളാസ് ഉപയോഗിച്ചു. ദൈവത്തിനും ദൈവജനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച നിക്കോളാസിനെ ചെറുപ്രായത്തിൽത്തന്നെ മീറായിലെ (Myra) മെത്രാനാക്കി അവരോധിച്ചു. ദാനശീലത്താലും, സഹജീവികളോടുള്ള കരുണയായും നിക്കോളാസ് മെത്രാന്റെ കീർത്തി നാടെങ്ങും ദ്രുതഗതിയിൽ പരന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും, കപ്പൽയാത്രക്കാരോടുള്ള അദ്ദേഹത്തിന്റെ പരിഗണനയും പ്രശസ്തമാണ്.
 
റോമൻ ചക്രവർത്തി ഡയോക്ലീഷന്റെ മതമർദ്ദനകാലത്ത് നിക്കോളാസ് മെത്രാൻ ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ധാരാളം സഹിക്കുകയും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അക്കാലത്ത് തടവറ അക്ഷരാർത്ഥത്തിൽ മെത്രാൻമാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിവരെക്കൊണ്ടാണ് നിറഞ്ഞിരുന്നത്. ശരിയായ കുറ്റവാളികൾക്ക് അന്നവിടെ സ്ഥാനമില്ലായിരുന്നു.
 
ജയിൽ വിമോചനത്തിനു ശേഷം AD 325 ൽ നടന്ന നിഖ്യാ സൂനഹദോസിൽ നിക്കോളാസ് മെത്രാൻ പങ്കെടുത്തു. AD 343 ഡിസംബർ മാസം ആറാം തീയതി അദ്ദേഹം മൃതിയടഞ്ഞു. മിറായിലെ കത്തീഡ്രൽ ദൈവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. വിശുദ്ധന്റെ കബറിടത്തിൽ മന്ന എന്നു വിളിക്കപ്പെടുന്ന സവിശേഷ രീതിയിലുള്ള ഒരു തിരുശേഷിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ദ്രാവക രൂപത്തിലുള്ള പദാർത്ഥം ധാരാളം സൗഖ്യത്തിനു ഹേതുവാകുന്നതായി പറയപ്പെടുന്നു. ഇത് നിക്കോളാസിനോടുള്ള ഭക്തി വർദ്ധിക്കുന്നതിനു ഒരു കാരണവുമാണ്. അദേഹത്തിന്റെ മരണ ദിനം നിക്കോളാസ് ദിനമായി (ഡിസംബർ 6) ലോകമെമ്പാടും കൊണ്ടാടുന്നു .
 
ക്ഷാമങ്ങളിൽ നിന്നു നിക്കോളാസ് ജനങ്ങളെ രക്ഷിക്കുന്ന നിരവധി കഥകളുണ്ട് ,അന്യായമായി കുറ്റമാരോപിക്കപ്പെട്ട നിഷ്കളങ്കരായ വ്യക്തികളെ വിശുദ്ധൻ രക്ഷിച്ചട്ടുണ്ട്. ധാരാളം ഉദാരമതിയായ പ്രവർത്തികൾ രഹസ്യത്തിൽ യാതൊരു പ്രതിഫലവുമില്ലാതെ നിക്കോളാസ് ചെയ്തട്ടുണ്ട്. ഇന്ന് പൗരസ്ത്യ സഭയിൽ നിക്കോളാസിനെ ഒരു അത്ഭുത പ്രവർത്തകനായും, പാശ്ചാത്യ സഭയിൽ പല കാര്യങ്ങളുടെയും മധ്യസ്ഥനായും വണങ്ങുന്നു. ഉദാഹരണത്തിന്, കുട്ടികളുടെ, നാവികരുടെ, ബാങ്ക് ജോലിക്കാരുടെ, പണ്ഡിതരുടെ, യാത്രക്കാരുടെ അനാഥരുടെ, വ്യാപാരികളുടെ, ന്യായാധിപന്മാരുടെ, വിവാഹ പ്രായമായ യുവതികളുടെ, ദരിദ്രരുടെ, വിദ്യാർത്ഥികളുടെ, തടവുകാരുടെ തുടങ്ങി നീളുന്നു ആ ലിസ്റ്റ്. ചുരുക്കത്തിൽ  പ്രശ്നത്തിലകപ്പെട്ടവരുടെയും ആവശ്യമുള്ളവരുടെയും സംരക്ഷകനും സുഹൃത്തുമാണ് വി. നിക്കോളാസ്.
നാവികർ വിശുദ്ധ നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശമുന്നയിയിക്കുന്നു. അതിനാൽ പല തുറമുഖങ്ങളിലും വിശുദ്ധ നിക്കോളാസിന്റെ നാമത്തിൽ ചാപ്പലുകൾ നിർമ്മിച്ചട്ടുണ്ട്. മധ്യ നൂറ്റാണ്ടുകളിൽ വിശുദ്ധ നിക്കോളാസിന്റെ കീർത്തി പരന്നതിനെ തുടർന്ന് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നഗരങ്ങളുടെയും സ്വർഗ്ഗീയ മധ്യസ്ഥനായി നിക്കോളാസിനെ തിരഞ്ഞെടുത്തു. വി. നിക്കോളാസിന്റെ നാമധേയത്തിൽ ആയിരക്കണക്കിനു ദൈവാലയങ്ങൾ യുറോപ്പിൽ തന്നെയുണ്ട്. (ബെൽജിയം 300, റോമാ നഗരം 34, ഹോളണ്ട് 23, ഇംഗ്ലണ്ട് 400 ൽ കൂടുതൽ )മീറായിലുള്ള നിക്കോളാസിന്റെ കബറിടം പ്രസിദ്ധമായൊരു തീർത്ഥാടന സ്ഥലമാണ്. തീർത്ഥാടന കേന്ദ്രങ്ങളുടെ ആത്മീയവും വാണിജ്യപരവുമായ ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ഇറ്റാലിയൻ നഗരങ്ങളായ വെനീസും ബാരിയും വിശുദ്ധ നിക്കോളാസിനെറെ തിരുശേഷിപ്പ് ലഭിക്കുന്നതിനായി പോരാടി. 1087 ലെ വസന്ത കാലത്ത് ബാരിയിൽ നിന്നുള്ള നാവികർ നിക്കോളാസിന്റെ തിരുശേഷിപ്പു കരസ്ഥമാക്കുകയും ബാരിയിൽ മനോഹരമായ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യുറോപ്പിലെ പ്രസിദ്ധമായ ഒരു തീർത്ഥാടനകേന്ദ്രമായി മാറി, അതിനാൽ വിശുദ്ധ നിക്കോളാസ് “ബാരിയിലെ വിശുദ്ധൻ “(Saint in Bari) എന്നും അറിയപ്പെടുന്നു.
 
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും വിശുദ്ധ നിക്കോളാസിനെ വിശുദ്ധനായി അംഗീകരിക്കുമ്പോൾ, പ്രോട്ടസ്റ്റന്റു സഭകൾ അദ്ദേഹത്തിന്റെ ധീരോത്തമായ മനുഷ്യസ്നേഹത്തെയും ഹൃദയവിശാലതയെയും ബഹുമാനിക്കുന്നു. വിശുദ്ധന്റെ ഉദാരതയുടെയും നന്മയുടെയും ഓർമ്മകൾ നിലനിർത്താനായി ഡിസംബർ 6 യുറോപ്പിലെങ്ങും വിശുദ്ധ നിക്കോളാസിന്റെ ദിനമായി ആഘോഷിക്കുന്നു. അന്നേദിനം ജർമ്മനിയിലും പോളണ്ടിലും ആൺകുട്ടികൾ ബിഷപിന്റെ വേഷം ധരിച്ച് പാവങ്ങൾക്കു വേണ്ടി ഭിക്ഷ യാചിക്കുന്ന ഒരു പതിവുണ്ട്. ഹോളണ്ടിലും ബെൽജിയത്തും നിക്കോളാസ് ഒരു ആവികപ്പലിൽ സ്പെയിനിൽ നിന്നു വരുമെന്നും, പിന്നീട് ഒരു വെളുത്ത കുതിരയിൽ യാത്ര ചെയ്തു എല്ലാവർക്കും സമ്മാനം നൽകുമെന്നും കുട്ടികൾ വിശ്വസിക്കുന്നു. ഡിസംബർ 6 യുറോപ്പിൽ മുഴുവൻ സമ്മാനം കൈമാറുന്ന ദിനമാണ്.
 
ഹോളണ്ടിൽ സെന്റ് നിക്കോളാസ് ദിനം ഡിസംബർ അഞ്ചിനാഘോഷിക്കുന്നു. അന്നേദിനം വൈകിട്ട് കുട്ടികൾ ചോക്ലേറ്റും ചെറിയ സമ്മാനങ്ങളും കൈമാറുന്നു. പിന്നീട് നിക്കോളാസിന്റെ കുതിരയ്ക്കായി അവരുടെ ഷൂസിനുള്ളിൽ ക്യാരറ്റും വൈക്കോലും അവർ കരുതി വയ്ക്കുന്നു. വി. നിക്കോളാസ് അവയ്ക്കു പകരം സമ്മാനം നൽകുമെന്നാണ് കുട്ടികളുടെ വിശ്വാസം. ആഗമനകാലത്തെ ഈ പങ്കു വയ്ക്കുന്ന മനോഭാവം ക്രിസ്തുമസിന്റെ അരൂപിയിൽ വളരാൻ സഹായകരമാണ്.
 
ഒന്നാം കഥ | സ്വർണ്ണ നാണയം നൽകുന്ന നിക്കോളാസ്
 
വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവർത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാനും, അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്കു വെളിച്ചം വീശുന്നതാണ്.
സ്ത്രീധനമായി സ്വർണ്ണ നാണയം നൽകുന്ന നിക്കോളാസ്
 
ഒരു ദരിദ്രനായ മനുഷ്യനു മൂന്നു പെൺമക്കളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വധുവിന്റെ പിതാവ് വരന് വിവാഹത്തിനു മൂല്യമുള്ള എന്തെങ്കിലും സ്ത്രീധനമായി നൽകുന്ന പതിവുണ്ടായിരുന്നു. സ്ത്രീധനം കൂടുന്നതനുസരിച്ച് യുവതികൾക്ക് നല്ല വിവാഹാലോചനകൾ വന്നിരുന്നു.
 
സ്ത്രീധനം കൂടാതെ ഒരു പെൺകുട്ടിയെയും വിവാഹം കഴിച്ചയക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീധനം കൊടുക്കുവാൻ നിവൃത്തിയില്ലാത്തതിനാൽ ദരിദ്രനായ ആ മനുഷ്യൻ തന്റെ പെൺമക്കളെ അടിമകളായി വിൽക്കാൻ തീരുമാനിച്ചു. അത്ഭുതമെന്നു പറയട്ടെ മൂന്നു വ്യത്യസ്ത അവസരങ്ങളിൽ സ്ത്രീധനത്തിനാവശ്യമായ സ്വർണ്ണ നാണയങ്ങൾ ഒരു ബാഗിൽ അവരുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. ജനാലയിലൂടെ വീട്ടിലേക്കെറിഞ്ഞ സ്വർണ്ണക്കിഴികൾ കാലുറക്കുള്ളിലോ (stockings) ഉണക്കാൻ വെച്ചിരുന്ന ഷൂസിനുള്ളിലോ ആണു നിപതിച്ചത്. സെന്റ് നിക്കോളാസിന്റെ സമ്മാനം സ്വീകരിക്കാൻ കുട്ടികൾ സ്റ്റോക്കിങ്ങ്സോ, ഷൂസോ തൂക്കിയിടുന്ന പതിവ് ആരംഭിച്ചത് ഈ സംഭവത്തിൽ നിന്നുള്ള പ്രചോദനത്തലാണ്. ചില കഥകളിൽ സ്വർണ്ണക്കിഴികൾക്കു പകരം സ്വർണ്ണ ബോളുകളാണ് നിക്കോളാസ് നൽകിയത്. അതുകൊണ്ടാണ് സ്വർണ്ണ നിറത്തിലുള്ള മൂന്നു ബോളുകൾ വിശുദ്ധ നിക്കോളാസിന്റെ ഒരു ചിഹ്നമായി ചിലപ്പോൾ ചിത്രീകരിക്കുന്നത്.
 
രണ്ടാം കഥ | കുട്ടികളുടെ സംരക്ഷകനായ നിക്കോളാസ്
 
വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവർത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാനും, അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്കു വെളിച്ചം വീശുന്നതാണ്.
വി. നിക്കോളാസ് കുട്ടികളുടെ രക്ഷകനാണ് എന്നു സമർത്ഥിക്കാൻ നടന്ന സംഭവം വി. നോക്കാളാസിന്റെ മരണത്തിനു വളരെ നാളുകൾക്കു ശേഷമാണ് നടന്നത്. മീറാ നഗരത്തിലെ ജനങ്ങൾ നിക്കോളാസിന്റെ തിരുനാൾ ആഘോഷിക്കുകയായിരുന്നു. പൊടുന്നനെ ഒരു കൂട്ടം അറബ് കടൽകൊള്ളക്കാർ ക്രേറ്റയിൽ (Crete) നിന്നു മീറാ നഗരത്തിലെത്തി.
അവർ വിശുദ്ധ നിക്കോളാസിന്റെ പള്ളി കൊള്ളയടിക്കുകയും വിലയേറിയ വസ്തുക്കൾ എടുത്തു കൊണ്ടു പോവുകയും ചെയ്തു. അവർ നഗരം വിട്ടു പോകുമ്പോൾ അടിമയക്കാനായി ബാസിലോസ് എന്ന ബാലനെ തട്ടിയെടുക്കുകയും ചെയ്തും. അറബി രാജാവ് ബാസിലോസിനെ അവന്റെ പാനപാത്ര വാഹകനായി നിയമിച്ചു. ബാസിലോസിന്റെ മാതാപിതാക്കൾ തങ്ങളുടെ പ്രിയ മകൻ നഷ്ടപ്പെട്ടതിൽ ആകെ തളർന്നു പോയി. നിക്കോളാസിന്റെ തിരുനാൾ അടുക്കും തോറും അവരുടെ വേദനയും ആധിയും കൂടി. തന്റെ മകൻ നഷ്ടപ്പെട്ട ദിനമായതിനാൽ ബാസിലോസിന്റെ അമ്മ തിരുനാളാഘോഷങ്ങളിൽ പങ്കെടുത്തില്ല. എന്നിരുന്നാലും വിട്ടിലിരുന്നു കൊണ്ട് തന്റെ മകന്റെ സുരക്ഷക്കുവേണ്ടി കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു. ഇതിനിടയിൽ അങ്ങ് വിദൂരദേശത്തു രാജാവിനു സ്വർണ്ണ കപ്പിൽ വീഞ്ഞു പകർന്നു നൽകുന്നതിൽ വ്യാപൃതനായിരുന്നു കുഞ്ഞു ബാസിലോസ്. പൊടുന്നനെ ആരോ അവനെ എടുത്തു മാറ്റി. വി. നിക്കോളാസ്, പേടിച്ചിരുന്ന അവനു മുമ്പിൽ പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും തന്റെ ജന്മനാടായ മീറായിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. സ്വർണ്ണ കപ്പുമായി തങ്ങളുടെ മുമ്പിൽ നിൽക്കുന്ന പൊന്നോമന മകനെ കണ്ടപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച സന്തോഷവും സമാധാനവും വാക്കുകൾക്കു വർണ്ണീക്കാനാവുന്നതല്ല.
 
കുട്ടികളുടെ സംരക്ഷകൻ എന്ന നിലയിൽ വിശുദ്ധ നിക്കോളാസിനെക്കുറിച്ച് പ്രചരിച്ച ആദ്യ സംഭവും ഇതാണ്.
മൂന്നു ദൈവശാസ്ത്ര വിദ്യാർത്ഥികൾ ആഥൻസിലേക്കുള്ള പഠനയാത്രയിലാണ്. ക്രൂരനായ ഒരു സത്രം സൂക്ഷിപ്പുകാരൻ അവരെ കവർച്ച ചെയ്യുകയും വധിക്കുകയും ചെയ്തു. അവരുടെ മൃതശരീരങ്ങൾ വലിയ ഒരു ഭരണിയിൽ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു. നിക്കോളാസ് മെത്രാനും ആ വഴിയിലൂടെ ഒരു യാത്രയിലായിരുന്നു. വിശ്രമിക്കാനായി മൂന്നു വിദ്യാർത്ഥികൾ താമസിച്ച അതേ സത്രത്തിൽ മെത്രാനച്ചനും കയറി. രാത്രിയിൽ നിക്കോളാസിനു കുറ്റകൃത്യത്തെക്കുറിച്ചു സ്വപ്ന ദർശനമുണ്ടാവുകയും സത്രം സൂക്ഷിപ്പുകാരനെ വിളിച്ചു വരുത്തുകയും ചെയ്തു. നിക്കോളാസ് അവർക്കുവേണ്ടി സർവ്വശക്തനായ ദൈവത്തോടു പ്രാർത്ഥിച്ചപ്പോൾ മൂവരും ജീവനിലേക്കു തിരിച്ചു വന്നു എന്നാണ് പാരമ്പര്യം.
 
ഫ്രാൻസിൽ ഈ കഥ വേറൊരു രീതിയിലാണ് പ്രചരിക്കുന്നത്. മൂന്നു ചെറിയ കുട്ടികളെ കളിസ്ഥലത്തു നിന്നും ഒരു ക്രൂരനായ കശാപ്പുകാരൻ വശീകരിച്ചു തട്ടി കൊണ്ടുപോയി കൊന്നുകളഞ്ഞു. വി. നിക്കോളാസ് അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു ദൈവത്തോടു ജീവനായി യാചിച്ചു. മൂന്നു കുഞ്ഞുങ്ങും ജീവിതത്തിലേക്കു തിരിച്ചു വന്നു. വി. നിക്കോളാസ് അവരെ മാതാപിതാക്കൾക്കു തിരികെ നൽകി. അങ്ങനെ വിശുദ്ധ നിക്കോളാസ് കുട്ടികളുടെ സംരക്ഷകൻ എന്ന പേരിൽ പ്രശസ്തനായി.
 
മൂന്നാം കഥ | കടലിനെ ശാന്തമാക്കിയ നിക്കോളാസ്
 
വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവർത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട് .ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാനും, അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്കു വെളിച്ചം വീശുന്നതാണ്.
നിക്കോളാസും കടലുമായി ബന്ധപ്പെടുത്തി ധാരാളം കഥകളുണ്ട്. ചെറുപ്പമായിരുന്നപ്പോൾ നിക്കോളാസ് വിശുദ്ധ നാട്ടിലേക്കു ഒരു തീർത്ഥയാത്രയ്ക്കു പോയി. യേശു നടന്ന വഴികളിലൂടെ നടന്നപ്പോൾ യേശുവിന്റെ ജീവിതത്തിന്റെയും പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും തീവ്രമായ അനുഭവങ്ങളാൽ നിക്കോളാസ് നിറഞ്ഞു.
തിരിച്ചുള്ള കപ്പൽയാത്രയിൽ ശക്തമായ കാറ്റും കൊളും മൂലം കപ്പൽ തകരുന്ന വക്കിലെത്തി. ഈ സമയത്തു യേശുവിനെപ്പോലെ ശാന്തത കൈവിടാതെ നിക്കോളാസ് പ്രാർത്ഥിച്ചു. ഉടൻ തന്നെ കാറ്റും കോളും ശമിച്ചു, കടൽ ശാന്തമായി. ഭയചകിതരായിരുന്ന നാവികർ നിക്കോളാസിനോപ്പം പ്രാർത്ഥനയിൽ പങ്കു ചേർന്നു. കപ്പൽ യാത്രക്കാരുടെയും നാവികരുടെയും മധ്യസ്ഥനാണ് വിശുദ്ധ നിക്കോളാസ്.
 
നാവികർ വിശുദ്ധ നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശമുന്നയിയിക്കുന്നു. അതിനാൽ പല തുറമുഖങ്ങളിലും വിശുദ്ധ നിക്കോളാസിന്റെ നാമത്തിൽ ചാപ്പലുകൾ നിർമ്മിച്ചട്ടുണ്ട്.
 
1087 ലെ വസന്ത കാലത്ത് ബാരിയിൽ നിന്നുള്ള നാവികർ നിക്കോളാസിന്റെ തിരുശേഷിപ്പു കരസ്ഥമാക്കുകയും ബാരിയിൽ മനോഹരമായ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യുറോപ്പിലെ പ്രസിദ്ധമായ ഒരു തീർത്ഥാടനകേന്ദ്രമായി മാറി, അതിനാൽ വിശുദ്ധ നിക്കോളാസ് “ബാരിയിലെ വിശുദ്ധൻ “(Saint in Bari) എന്നും അറിയപ്പെടുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements
Advertisements

Leave a comment