⚜️⚜️⚜️ December 1️⃣1️⃣⚜️⚜️⚜️
വിശുദ്ധ ഡമാസസ് മാർപാപ്പ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച് ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ ഉര്‍സിനസ്സിനെ ഔദ്യോഗിക പാപ്പാക്കെതിരായി വാഴിച്ചു. ഇതിനെ ചൊല്ലിയുള്ള അക്രമങ്ങള്‍ തുടര്‍ന്നതോടെ വലെന്‍ഷിയന്‍ ചക്രവര്‍ത്തി ഈ തര്‍ക്കത്തില്‍ ഇടപെടുകയും ഉര്‍സിനസ്സിനെ പുറത്താക്കുകയും ചെയ്തു.
സമാധാനത്തിന്റെ ഈ കാലയളവില്‍ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വളരെകാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സെക്രട്ടറിയുമായിരുന്ന വിശുദ്ധ ജെറോമിനെ ബൈബിളിന്റെ ലാറ്റിന്‍ പരിഭാഷ തയ്യാറാക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു. ലാറ്റിന്‍ പരിഭാഷയുടെ മുഖ്യകൃതി സഭയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അദ്ദേഹം സ്വയം തന്നെ ചില ചെറുകാവ്യങ്ങള്‍ രചിച്ചിതെര്താട്ടുണ്ട്, ഈ കാവ്യങ്ങള്‍ അദ്ദേഹം വെണ്ണക്കല്‍ ഫലകങ്ങളില്‍ ആലേഖനം ചെയ്ത് രക്തസാക്ഷികളുടേയും, പാപ്പാമാരുടേയും ശവകല്ലറകളില്‍ സ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ രക്തസാക്ഷികളുടെ ശവകല്ലറകള്‍ക്ക് വേണ്ടി ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് വിശുദ്ധന്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഇദ്ദേഹം ഉത്സാഹപൂര്‍വ്വം മുന്‍പുണ്ടായ മതപീഡനങ്ങളില്‍ മറക്കപ്പെട്ട രക്തസാക്ഷികളുടെ കല്ലറകള്‍ തിരഞ്ഞ് കണ്ടു പിടിക്കുകയും. അവയിലേക്കുള്ള നടപ്പാതകളും കല്‍പ്പടവുകളും വെട്ടി തെളിയിക്കുകയും അവിടേക്ക് തീര്‍തഥാടകരെ സ്വാഗതം ചെയ്യുകയും ചെയ്തു. നിലവിലുള്ള പള്ളികള്‍ മനോഹരമാക്കുകയും ചെയ്തു. ഇതില്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ ജ്ഞാനസ്നാന പീഠം നിര്‍മ്മിക്കുകയും സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ നടപ്പാതകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
യാഥാസ്ഥിതിക വിശ്വാസ രീതികളുടെ കടുത്ത സംരക്ഷനായിരുന്നു വിശുദ്ധന്‍. മാസെഡോണിയൂസ്, അപ്പോളിനാരിസ് തുടങ്ങിയവര്‍ പ്രചരിപ്പിച്ച മതാചാര രീതികളെ വിശുദ്ധന്‍ എതിര്‍ത്തു. കൂടാതെ കിഴക്കന്‍ നാസ്ഥികര്‍ക്കെതിരായും അദ്ദേഹം പ്രവര്‍ത്തിച്ചു. വലെന്‍ഷിയന്‍ ചക്രവര്‍ത്തി കത്തോലിക്കാ വിശ്വാസിയായിരുന്നുവെങ്കിലും ആദേഹത്തിന്റെ സഹോദരനായിരുന്ന വലെന്‍സ് നാസ്ഥികരുടെ സ്വാധീനത്തില്‍ ആയിരുന്നു.
378-ല്‍ ഗോഥിക് വംശജരാല്‍ കൊല്ലപ്പെടുന്നത് വരെ അദ്ദേഹം കിഴക്കുള്ള മെത്രാന്‍മാരുമായി ലഹളയില്‍ ആയിരുന്നു. അദ്ദേഹത്തിനു ശേഷം അധികാരത്തില്‍ വന്ന തിയോഡോസിയൂസ് ചക്രവര്‍ത്തി യാഥാസ്ഥിതികരെ പിന്താങ്ങുകയും 381-ല്‍ രണ്ടാം എക്യുമെനിക്കല്‍ സമിതി കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിളിച്ചു കൂട്ടുകയും ചെയ്തു. ഈ സമിതി നാസ്ഥികത്വത്തെ നിരാകരിച്ചുകൊണ്ട് പാപ്പായുടെ പ്രബോധങ്ങളെ സ്വീകരിക്കുകയും ചെയ്തു.
വിശുദ്ധ പത്രോസിന്റെ സിംഹാസനം ദമാസുസ് പാപ്പായുടെ ഭരണത്തില്‍ ബഹുമാനിക്കപ്പെട്ടത് പോലെ മറ്റൊരു കാലത്തും ബഹുമാനിക്കപ്പെട്ടിട്ടില്ല. റോമന്‍ അധീശത്വത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പ്രഥമ ന്യായാലയമെന്ന നിലയില്‍ പരിശുദ്ധ സഭയുടെ അധീശത്വത്തെ അംഗീകരിക്കുവാന്‍ അദ്ദേഹം ഭരണാധികാരികളെ പ്രേരിപ്പിച്ചു. അധികാര ശ്രേണിയില്‍ അടുത്തതായി വരുന്നത് വിശുദ്ധ മാര്‍ക്കിന്റെ അലെക്സാണ്ട്രിയായും റോമിലേക്ക് പോകുന്നതിനു മുന്‍പ് പത്രോസ് ഭരിച്ച അന്തിയോക്കുമാണ്. തന്റെ 80 വര്‍ഷക്കാലത്തെ ഭരണത്തിനു ശേഷം 384-ല്‍ ആണ് കടുത്ത ദൈവഭക്തനായ ദമാസുസ് പാപ്പാ അന്ത്യനിദ്ര കൈകൊണ്ടത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. പേര്‍ഷ്യക്കാരനായ ബര്‍സബസ്സ്
2. വെല്‍ഷു സന്യാസിയായിരുന്ന സിയാന്‍
3. ഈജിപ്തിലെ ഡാനിയേല്‍
4. സ്പെയിന്‍കാരനായ എവുറ്റിക്കിയസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അനുദിന വിശുദ്ധർ (Saint of the Day) December 11th – St. Damasus
🌻പ്രഭാത പ്രാർത്ഥന🌻
നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.. (ലൂക്കാ :6/36)
കരുണാമയനായ ദൈവമേ..
നീർച്ചാലിനരികെ നട്ടതും.. യഥാകാലം ഫലം നൽകുന്നതും.. ഇല കൊഴിയാത്തതുമായ വൃക്ഷം പോലെ ഞങ്ങളുടെ പ്രവർത്തികളും ഫലമണിഞ്ഞ് ജീവിതം മുഴുവൻ ഒരനുഗ്രഹമായി തീരാനുള്ള കൃപയ്ക്കു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.. ദൈവത്തെ സ്നേഹിക്കുന്നു എന്നവകാശപ്പെടുമ്പോഴും.. അവിടുത്തെ സേവിക്കുന്നു എന്നഭിമാനിക്കുമ്പോഴും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാതെ ചിലപ്പോഴെങ്കിലും ഒരു കടമ നിർവഹിക്കുന്നതു പോലെ പ്രവർത്തിക്കുകയോ.. അല്ലെങ്കിൽ കഴിവിന്റെ പരമാവധി അങ്ങനെയുള്ള സാഹചര്യങ്ങളെ ഒഴിവാക്കുകയോ ആണ് ഞങ്ങൾ ചെയ്യാറുള്ളത്.. ഞാൻ ദരിദ്രനും പാവപ്പെട്ടവനുമായി പോയി എന്ന മനോഭാവത്തോടെയും.. എന്റെ കൈയ്യിൽ സമ്പത്തോ സമൃദ്ധിയോ ഉണ്ടാവുമ്പോൾ തീർച്ചയായും ഞാൻ മറ്റുള്ളവരെ സഹായിക്കും എന്ന അവകാശവാദത്തോടെയും ഇല്ലായ്മകളെ മുൻനിർത്തി ഞങ്ങളിലുള്ള കരുണയുടെ വാതിലുകളെ തുറക്കാൻ പലപ്പോഴും ഞങ്ങൾ മടിക്കുകയും ചെയ്യാറുണ്ട്..
എന്റെ ഈശോയേ.. ഭൗതിക സമ്പത്തിനെക്കാളും ദൈവം വിലമതിക്കുന്നതും.. ഒട്ടും കുറയാതെയും.. ഒളിമങ്ങാതെയും എന്നിലുള്ളതുമായ ആത്മീയസന്തോഷങ്ങളുടെ ഉറവിടമായ കരുണയുടെ വാക്കുകളെയും.. അലിവുള്ള പുഞ്ചിരിയെയും.. ആശ്വാസമാകുന്ന സാമീപ്യത്തെയും.. ആശ്രയമാകുന്ന ചുമലുകളെയും.. ബലമാകുന്ന കരങ്ങളെയും ഫലപ്രദമായി ഉപയോഗിക്കാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ.. അപ്പോൾ തന്റെ നീതിക്കൊത്ത വിധം പ്രദർശിപ്പിക്കപ്പെടുന്ന കരുണയുടെ കവാടം ഞങ്ങൾക്കു മുന്നിൽ തുറക്കപ്പെടുകയും.. അതിലൂടെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും സ്വന്തമാവുകയും ചെയ്യും..
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ.. ഞങ്ങളുടെ സ്നേഹമായിരിക്കേണമേ.. ആമേൻ .
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്റെ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
ഏശയ്യാ 58 : 11
നിന്റെ പുരാതന നഷ്‌ടശിഷ്‌ടങ്ങള്‍ പുനരുദ്‌ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്‌ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞമതിലുകള്‍ പുനരുദ്‌ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.
ഏശയ്യാ 58 : 12
സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്‌ധ ദിവസത്തില്‍ നിന്റെ ഇഷ്‌ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്‌ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്‌പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക.
ഏശയ്യാ 58 : 13
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്‌ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്‌തി നല്‍കുകയും ചെയ്‌താല്‍ നിന്റെ പ്രകാശം അന്‌ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും.
ഏശയ്യാ 58 : 10
അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്‌ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്‌ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തിരിക്കുന്നത്.
ഏശയ്യാ 58 : 14
നിങ്ങളുടെ പിതാക്കന്‍മാരുടെ കാലംമുതല്‍ എന്റെ കല്‍പനകളില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവ അനുഷ്‌ഠിച്ചില്ല. നിങ്ങള്‍ എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണ് ഞങ്ങള്‍ മടങ്ങിവരേണ്ടത്?
മലാക്കി 3 : 7
മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ് ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്‌ചകളിലുംതന്നെ.
മലാക്കി 3 : 8
നിങ്ങള്‍ – ജനം മുഴുവനും – എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങള്‍ അഭിശപ്‌തരാണ്.
മലാക്കി 3 : 9
ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്‌ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്‌ഷിക്കുവിന്‍ – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 3 : 10
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വെട്ടുകിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികള്‍ ഫലശൂന്യമാവുകയില്ല – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
മലാക്കി 3 : 11
അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്‌ദത്തിന്റെ ദേശമാകും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 3 : 12
കര്‍ത്താവിന്റെ വചനം ശ്രവിക്കുകയുംഅവിടുത്തെ ആജ്‌ഞ അനുസരിക്കുകയും ചെയ്യുന്ന ശക്‌തരായ ദൂതരേ,അവിടുത്തെ വാഴ്‌ത്തുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 103 : 20
പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്.
2 പത്രോസ് 3 : 8
കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്‌തരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും;
അവിടുത്തെനീതി തലമുറകളോളംനിലനില്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 103 : 17
ക്‌ഷാമകാലത്ത് മരണത്തില്‍നിന്നും
യുദ്‌ധകാലത്ത് വാളിന്റെ വായ്‌ത്തലയില്‍
നിന്നും അവിടുന്ന് നിന്നെ രക്‌ഷിക്കും.
നാവിന്റെ ക്രൂരതയില്‍നിന്നു നീ മറയ്‌ക്കപ്പെടും.
നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.
ജോബ് 5 : 20-21
” അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും. ” [1 പത്രോസ് 1 : 6 – 7]
ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്.
സര്‍വശക്‌തന്റെ ശാസനത്തെഅവഗണിക്കരുത്.
അവിടുന്ന് മുറിവേല്‍പ്പിക്കും;എന്നാല്‍, വച്ചുകെട്ടും;
അവിടുന്ന് പ്രഹരിക്കും;എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും.
അവിടുന്ന് ആറു കഷ്‌ടതകളില്‍നിന്നുനിന്നെ മോചിപ്പിക്കും,
ഏഴാമതൊന്ന് നിന്നെ സ്‌പര്‍ശിക്കുകയില്ല.
ജോബ് 5 : 17-19