Gospel of St. Luke Chapter 23 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 23 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 23

പീലാത്തോസിന്റെ മുമ്പില്‍

1 അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി.2 അവര്‍ അവന്റെ മേല്‍ കുറ്റംചുമത്താന്‍ തുടങ്ങി: ഈ മനുഷ്യന്‍ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു.3 പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.4 പീലാത്തോസ് പുരോഹിത പ്രമുഖന്‍മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റ വും കാണുന്നില്ല.5 അവരാകട്ടെ, നിര്‍ബന്ധപൂര്‍വം പറഞ്ഞു: ഇവന്‍ ഗലീലി മുതല്‍ ഇവിടംവരെയുംയൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.

ഹേറോദേസിന്റെ മുമ്പില്‍

6 ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യന്‍ ഗലീലിയക്കാരനാണോ എന്നുചോദിച്ചു.7 അവന്‍ ഹേറോദേസിന്റെ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍ പീലാത്തോസ് അവനെ അവന്റെ അടുത്തേക്ക് അയച്ചു. ആദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമില്‍ ഉണ്ടായിരുന്നു.8 ഹേറോദേസ് യേശുവിനെക്കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. എന്തെന്നാല്‍, അവന്‍ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട് അവനെ കാണാന്‍ ആഗ്രഹിച്ചിരുന്നു; അവന്‍ ചെയ്യുന്ന ഏതെങ്കിലും ഒരദ്ഭുതം കാണാമെന്നു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.9 അതിനാല്‍, അവന്‍ പലതും അവനോടു ചോദിച്ചു. പക്‌ഷേ, അവന്‍ ഒന്നിനും ഉത്തരം പറഞ്ഞില്ല.10 പ്രധാനപുരോഹിതന്‍മാരും നിയമജ്ഞരും അവന്റെ മേല്‍ ആവേശപൂര്‍വം കുറ്റം ചുമത്തിക്കൊണ്ട് ചുറ്റുംനിന്നിരുന്നു.11 ഹേറോദേസ് പടയാളികളോടു ചേര്‍ന്ന് അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ അധിക്‌ഷേപിക്കുകയും ചെയ്തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്കു തിരിച്ചയച്ചു.12 അന്നുമുതല്‍ ഹേറോദേസും പീലാത്തോസും പരസ്പരം സ്‌നേഹിതന്‍മാരായി. മുമ്പ് അവര്‍ ശത്രുതയിലാണു കഴിഞ്ഞിരുന്നത്.

യേശുവിനെ വിധിക്കുന്നു

13 പീലാത്തോസ് പുരോഹിതപ്രമുഖന്‍മാരെയും നേതാക്കന്‍മാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു:14 ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങള്‍ ഇവനെ എന്റെ മുമ്പില്‍കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍വച്ചുതന്നെ ഇവനെ ഞാന്‍ വിസ്തരിച്ചു. നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ ഒന്നുപോലും ഇവനില്‍ ഞാന്‍ കണ്ടില്ല.15 ഹേറോദേസും കണ്ടില്ല. അവന്‍ ഇവനെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഇവന്‍ ചെയ്തിട്ടില്ല.16 അതിനാല്‍ ഞാന്‍ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.17 അപ്പോള്‍, അവര്‍ ഏകസ്വരത്തില്‍ ആക്രോശിച്ചു: ഇവനെ കൊണ്ടുപോവുക.18 ബറാബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക.19 പട്ടണത്തില്‍ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്.20 യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍കൂടി അവരോടു സംസാരിച്ചു.21 അവരാകട്ടെ, ക്രൂശിക്കുക, അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.22 പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മ പ്രവര്‍ത്തിച്ചു? വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഞാന്‍ അവനില്‍ കണ്ടില്ല. അതുകൊണ്ട് ഞാന്‍ അവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.23 അവനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബന്ധപൂര്‍വം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്ധംതന്നെ വിജയിച്ചു.24 അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു.25 അവര്‍ ആവശ്യപ്പെട്ട മനുഷ്യനെ വ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നവനെ വ അവന്‍ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.

യേശുവിനെ കുരിശില്‍ തറയ്ക്കുന്നു

26 അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവ രാന്‍ നിര്‍ബന്ധിച്ചു.27 ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു.28 അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.29 എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും.30 അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും.31 പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?32 കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി.33 തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും-ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും-ക്രൂശിച്ചു.34 യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.35 ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ.36 പടയാളികള്‍ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:37 നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.38 ഇവന്‍ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു.39 കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!40 അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ.41 നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.42 അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!43 യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.

യേശുവിന്റെ മരണം

44 അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.45 സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിര ശ്ശീല നടുവേ കീറി.46 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.47 ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.48 കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.49 അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

യേശുവിനെ സംസ്‌കരിക്കുന്നു

50 യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായില്‍നിന്നുള്ള ജോസഫ് എന്നൊരുവന്‍ അവിടെ ഉണ്ടായിരുന്നു. ആലോച നാസംഘത്തിലെ അംഗമായ അവന്‍ നല്ല വനും നീതിമാനുമായിരുന്നു.51 അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല; ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു.52 അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.53 അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.54 അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു.55 ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ് കരിച്ചു എന്നും കണ്ടു.56 അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements

Leave a comment