വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 11
അവശിഷ്ടഭാഗം
1 അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ.2 ദൈവം മുന്‍കൂട്ടി അറിഞ്ഞസ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ:3 കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്റെ ജീവനെയും തേടുന്നു.4 എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്.5 അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്.6 അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.7 അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.8 ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ദൈവം അവര്‍ക്കു നിദ്രാലസമായ ആത്മാവും കാഴ്ചയില്ലാത്ത കണ്ണുകളും കേള്‍വിയില്ലാത്ത ചെവികളുമാണ് ഇന്നേവരെ നല്‍കിയത്.9 അതുപോലെതന്നെ, ദാവീദ് പറയുന്നു: അവരുടെ വിരുന്ന് അവര്‍ക്കുകെണിയും കുരുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ!10 അവരുടെ കണ്ണുകള്‍ കാഴ്ചനശിച്ച് ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല് എപ്പോഴും വളഞ്ഞിരിക്കട്ടെ!
വിജാതീയര്‍ പ്രാപിച്ച രക്ഷ
11 ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. തന്‍മൂലം, അവര്‍ക്കു വിജാതീയരോട് അസൂയ ഉളവായി.12 അവരുടെ പാപം ലോകത്തിന്റെ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണത എന്തൊരു നേട്ടമാകുമായിരുന്നു!13 വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു.14 അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ.15 എന്തുകൊണ്ടെന്നാല്‍, അവരുടെ തിര സ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?16 ധാന്യമാവില്‍നിന്ന് ആദ്യഫലമായി സമര്‍പ്പിക്കപ്പെട്ടതു പരിശുദ്ധമെങ്കില്‍ അതുമുഴുവന്‍ പരിശുദ്ധമാണ്. വേരു പരിശുദ്ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ.17 ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേ രില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍18 നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക.19 എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം.20 അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക.21 എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല.22 അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും.23 തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും.24 വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെനല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജ മല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖ കള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്തം.
ഇസ്രായേലിന്റെ പുനരുദ്ധാരണം
25 സഹോദരരേ, ജ്ഞാനികളാണെന്ന് അ ഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം.26 അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മം അകറ്റിക്കളയും.27 ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും.28 സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്.29 എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.30 ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു.31 അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.32 എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.33 ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം!34 എന്തെന്നാല്‍, ദൈവത്തിന്റെ മനസ്‌സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്?35 തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനം കൊടുത്തവനാര്?
36 എന്തെന്നാല്‍, എല്ലാം അവിടുന്നില്‍നിന്ന്, അവിടുന്നുവഴി, അവിടുന്നിലേക്ക്. അവിടുത്തേക്ക് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.
