Latin Mass Readings Malayalam, Saturday after Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥
05 Mar 2022
Saturday after Ash Wednesday 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 69:16

കര്‍ത്താവേ, ഞങ്ങളെ ശ്രവിക്കണമേ.
എന്തെന്നാല്‍, അങ്ങേ കാരുണ്യം അനുകമ്പയുള്ളതാണല്ലോ.
കര്‍ത്താവേ, അങ്ങേ കൃപാതിരേകമനുസരിച്ച്
ഞങ്ങളെ കടാക്ഷിക്കണമേ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ ബലഹീനത ദയാപൂര്‍വം
സഹാനുഭൂതിയോടെ കടാക്ഷിക്കുകയും
ഞങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി
അങ്ങേ മഹത്ത്വത്തിന്റെ വലത്തുകരം നീട്ടുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 58:9b-14
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുത്താല്‍ , നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:

മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും
നിന്നില്‍ നിന്ന് ദൂരെയകറ്റുക.
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും
പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍
നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും.
നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും.

കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും;
മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും;
നിന്റെ അസ്ഥികളെ ബലപ്പെടുത്തും.
നനച്ചു വളര്‍ത്തിയ പൂന്തോട്ടവും
വറ്റാത്ത നീരുറവയുംപോലെ ആകും നീ.

നിന്റെ പുരാതന നഷ്ടശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടും.
അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയര്‍ത്തും.
പൊളിഞ്ഞ മതിലുകള്‍ പുനരുദ്ധരിക്കുന്നവനെന്നും
ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.

സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍ നിന്നും
എന്റെ വിശുദ്ധ ദിവസത്തില്‍ നിന്റെ ഇഷ്ടം
അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക;
സാബത്തിനെ സന്തോഷദായകവും
കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക.
നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും
നിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും
വ്യര്‍ഥഭാഷണത്തില്‍ ഏര്‍പ്പെടാതെയും അതിനെ ആദരിക്കുക.

അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും.
ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ
നിന്നെ ഞാന്‍ സവാരിചെയ്യിക്കും.
നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട്
നിന്നെ ഞാന്‍ പരിപാലിക്കും.
കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 86:1-2,3-4,5-6

കര്‍ത്താവേ, അങ്ങേ സത്യത്തില്‍ സഞ്ചരിക്കാന്‍ എന്നെ വഴി കാട്ടണമേ.

കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!
ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്.
എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാന്‍ അങ്ങേ ഭക്തനാണ്;
അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ!
അങ്ങാണ് എന്റെ ദൈവം.

കര്‍ത്താവേ, അങ്ങേ സത്യത്തില്‍ സഞ്ചരിക്കാന്‍ എന്നെ വഴി കാട്ടണമേ.

കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ!
ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
അങ്ങേ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ!
കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക് എന്റെ മനസ്സിനെ ഉയര്‍ത്തുന്നു.

കര്‍ത്താവേ, അങ്ങേ സത്യത്തില്‍ സഞ്ചരിക്കാന്‍ എന്നെ വഴി കാട്ടണമേ.

കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്;
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്
അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!

കര്‍ത്താവേ, അങ്ങേ സത്യത്തില്‍ സഞ്ചരിക്കാന്‍ എന്നെ വഴി കാട്ടണമേ.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

ദൈവമായ കർത്താവ് അരുൾ ചെയ്യുന്നു: ദുഷ്ടൻ മരിക്കുന്നതിലല്ല, പിന്നെയോ അവൻ ദുഷ്ട മാർഗത്തിൽ നിന്നും പിൻതിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം.

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

ലൂക്കാ 5:27-32
ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.

യേശു പോകുംവഴി ലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന് യേശു അവനോടു പറഞ്ഞു. അവന്‍ എല്ലാം ഉപേക്ഷിച്ച്, എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്റെ വീട്ടില്‍ അവനുവേണ്ടി ഒരു വലിയ വിരുന്നു നടത്തി. ചുങ്കക്കാരുടെയും മറ്റുള്ളവരുടെയും ഒരു വലിയഗണം അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുപ്പോടെ അവന്റെ ശിഷ്യരോടു പറഞ്ഞു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്? യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പ്രീതിയുടെയും പുകഴ്ചയുടെയും ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, അതിന്റെ പ്രവര്‍ത്തനം വഴി സംശുദ്ധരായി
അങ്ങേക്ക് ഏറ്റവും പ്രീതികരമായി
ഞങ്ങളുടെ മാനസങ്ങള്‍ സമര്‍പ്പിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 9:13

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഞാന്‍ വന്നത് നീതിമാന്മാരെയല്ല,
പാപികളെ വിളിക്കാനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയജീവന്റെ ദാനത്താല്‍
പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
ഈ ലോകജീവിതത്തില്‍ ഞങ്ങള്‍ക്ക്
ദിവ്യരഹസ്യമായ ഈ ദാനം നിത്യതയ്ക്കു
സഹായകമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment