2 Corinthians Chapter 8 | 2 കോറിന്തോസ്, അദ്ധ്യായം 8 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 8

ഉദാരമായ ദാനം

1 സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.2 എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി.3 അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്ന മനസ്‌സോടെ ദാനം ചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും.4 വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടി ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോട് തീവ്രമായി അപേക്ഷിച്ചു.5 ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; പ്രത്യുത, ആദ്യമേതന്നെ അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനും ദൈവഹിതമനുസരിച്ച് ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.6 അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവനോട് അഭ്യര്‍ഥിച്ചു.7 നിങ്ങള്‍ എല്ലാകാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണമായ ഉത്‌സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതുപോലെ ഈ കാരുണ്യപ്രവര്‍ത്തനങ്ങളിലും മിക ച്ചുനില്‍ക്കുവിന്‍.8 ഞാന്‍ നിങ്ങളോടു കല്‍പിക്കുകയല്ല, നിങ്ങളുടെ സ്‌നേഹംയഥാര്‍ഥമാണെന്ന് മറ്റുള്ളവരുടെ ഉത്‌സാഹത്തിലൂടെ തെളിയിക്കുകയാണ്.9 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ.10 ഒരുവര്‍ഷം മുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാന്‍ ഉപദേശിക്കുന്നു.11 നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍.12 താത്പര്യത്തോടെയാണു നല്‍കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല.13 മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണം എന്നും അല്ല ഞാന്‍ അര്‍ഥമാക്കുന്നത്;14 അവരുടെ സമൃദ്ധിയില്‍നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്.15 എഴുതപ്പെട്ടിരിക്കുന്നതുപോലെ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്‍പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല.

തീത്തോസും സഹകാരികളും

16 നിങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ആത്മാര്‍ഥമായ താത്പര്യം തീത്തോസിന്റെ ഹൃദയത്തില്‍ ഉദിപ്പിച്ച ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു.17 അവന്‍ ഞങ്ങളുടെ അഭ്യര്‍ഥന കൈക്കൊള്ളുക മാത്രമല്ല, വളരെ ഉത്‌സാഹത്തോടെ സ്വമനസ്‌സാലെ നിങ്ങളുടെ അടുത്തേക്കു വരുകയും ചെയ്തു.18 സുവിശേഷപ്രഘോഷണത്തിന് എല്ലാ സ ഭകളിലും പ്രസിദ്ധിനേടിയ ഒരു സഹോദരനെയും അവനോടുകൂടെ ഞങ്ങള്‍ അയച്ചിട്ടുണ്ട്.19 മാത്രമല്ല, കര്‍ത്താവിന്റെ മഹത്വവും ഞങ്ങളുടെ സന്‍മനസ്‌സും വെളിപ്പെടേണ്ടതിന്, ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സഹ കാരിയായി സഭകളാല്‍ നിയോഗിക്കപ്പെട്ട വനാണ് ഈ സഹോദരന്‍.20 ഉദാരമായ ഈ ദാനം കൈകാര്യം ചെയ്യുന്നതില്‍ ആരും ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ ശ്ര ദ്ധിക്കുന്നുണ്ട്.21 കര്‍ത്താവിന്റെ മുമ്പാകെ മാത്രമല്ല, മനുഷ്യരുടെ മുമ്പാകെയും ആദരണീയമായതേ ഞങ്ങള്‍ ലക്ഷ്യമാക്കുന്നുള്ളൂ.22 പല കാര്യങ്ങളിലും ഉത്‌സാഹിയാണെന്നു ഞങ്ങള്‍ പലതവണ പരീക്ഷിച്ചറിഞ്ഞഞങ്ങളുടെ ഒരു സഹോദരനെക്കൂടെ അവരോടൊത്തു ഞങ്ങള്‍ അയച്ചിട്ടുണ്ട്. നിങ്ങളിലുള്ള ഉത്തമവിശ്വാസം നിമിത്തം ഇപ്പോള്‍ അവന്‍ പൂര്‍വോപരി ഉത്‌സാഹിയാണ്.23 തീത്തോസിനെപ്പറ്റി പറഞ്ഞാല്‍, നിങ്ങളുടെയിടയിലെ ശുശ്രൂഷയില്‍ എന്റെ പങ്കുകാരനും സഹപ്രവര്‍ത്തകനുമാണ് അവന്‍ . ഞങ്ങളുടെ സഹോദരന്‍മാരാകട്ടെ, സഭകളുടെ അപ്പസ്‌തോലന്‍മാരും ക്രിസ്തുവിന്റെ മഹത്വവുമാണ്.24 ആകയാല്‍, നിങ്ങളുടെ സ്‌നേഹത്തിന്റെയും നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസയുടെയും തെളിവ് സഭകളുടെ മുമ്പാകെ ഇവര്‍ക്കു നല്‍കുവിന്‍.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment