The Book of Exodus, Chapter 39 | പുറപ്പാട്, അദ്ധ്യായം 39 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 39

പുരോഹിതവസ്ത്രങ്ങള്‍

1 മോശയ്ക്കു കര്‍ത്താവു നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേര്‍മയുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.2 സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയും ഉപയോഗിച്ച് അവര്‍ എഫോദ് ഉണ്ടാക്കി.3 അവര്‍ സ്വര്‍ണംതല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളിലും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ധമായി ഇണക്കിച്ചേര്‍ത്തു.4 എഫോദിന് തോള്‍വാറുകളുണ്ടാക്കി, അതിന്റെ രണ്ട റ്റങ്ങളിലും യോജിപ്പിച്ചു.5 എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍നെയ്‌തെടുത്ത ചണത്തുണിയും ചേര്‍ത്ത്, കര്‍ത്താവു മോശയോടു കല്‍പിച്ച പ്രകാരമാണ് ഉണ്ടാക്കിയത്.6 ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകള്‍ കൊത്തി; കല്ലുകള്‍ സ്വര്‍ണത്തകിടുകളില്‍ പതിച്ചു.7 കര്‍ത്താവ് മോശയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ പുത്രന്‍മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിച്ചു.8 അവര്‍ എഫോദിന്‍േറ തുപോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിര്‍മിച്ചു. സ്വര്‍ണനൂലുകള്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയില്‍ നെയ് തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിര്‍മിച്ചത്.9 ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയുമുണ്ടായിരുന്നു. അതിന്‍മേല്‍ അവര്‍ നാലുനിര രത്‌നങ്ങള്‍ പതിച്ചു.10 ആദ്യത്തെനിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;11 രണ്ടാമത്തെനിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;12 മൂന്നാമത്തെനിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;13 നാലാമത്തെനിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണി ചെയ്ത സ്വര്‍ണത്തകിടിലാണ് ഈ രത്‌നങ്ങള്‍ പതിച്ചത്.14 ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രന്‍മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്‌നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്‌നത്തിന്‍മേല്‍, മുദ്രപോലെ ആലേഖനം ചെയ്തു.15 അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു;16 രണ്ടു സ്വര്‍ണത്തകിടുകളും രണ്ടു സ്വര്‍ണ വളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു.17 രണ്ടു സ്വര്‍ണത്തുടലുകള്‍ ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി.18 സ്വര്‍ണത്തുടലുകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച്, എഫോദിന്റെ മുന്‍ഭാഗത്ത് അതിന്റെ തോള്‍വാറുകളില്‍ ബന്ധിച്ചു.19 രണ്ടു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിന്റെ താഴത്തെകോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് എഫോദിനോടു ചേര്‍ത്തു ബന്ധിച്ചു.20 രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച് അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്ന ലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു.21 കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ, ഉരസ്ത്രാണം എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ അവയുടെ വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.22 എഫോദിന്റെ നിലയങ്കി നീലനിറത്തില്‍ നെയ്‌തെടുത്തു;23 തല കടത്താന്‍ അതിന്റെ നടുവില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, ദ്വാരത്തിനു ചുറ്റും ഒരു നാട തുന്നിച്ചേര്‍ത്തു.24 നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള പിരിച്ച ചണ നൂലുകൊണ്ട് മാതളനാരങ്ങകള്‍ തുന്നിച്ചേര്‍ത്തു.25 അവര്‍ തനി സ്വര്‍ണംകൊണ്ട് മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനു ചുറ്റും മാതളനാരങ്ങകളുടെ ഇടയില്‍ ബന്ധിച്ചു.26 കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളും ഉണ്ടായിരുന്നു.27 അവര്‍ അഹറോനും അവന്റെ പുത്രന്‍മാര്‍ക്കും വേണ്ടി നേര്‍ത്ത ചണംകൊണ്ടു അങ്കികള്‍ നെയ്തു.28 നേരിയ ചണംകൊണ്ട് തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ട് കാല്‍ച്ചട്ടയും ഉണ്ടാക്കി.29 കര്‍ത്താവു മോശയോടു കല്‍പിച്ചതു പോലെ, അവര്‍ നേര്‍ത്ത ചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള നൂലുകളും ഉപയോഗിച്ച് ചിത്രത്തയ്യലില്‍ അരപ്പട്ടയുണ്ടാക്കി.30 വിശുദ്ധ കിരീടത്തിന്റെ തകിട് അവര്‍ തനി സ്വര്‍ണംകൊണ്ട് നിര്‍മിച്ച് അതിന്‍മേല്‍ ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവച്ചു.31 കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ, തലപ്പാവിന്റെ മുന്‍വശത്തു ബന്ധിക്കാന്‍ തകിടിന്‍മേല്‍ ഒരു നീലച്ചരടു പിടിപ്പിച്ചു.32 ഇങ്ങനെ, സമാഗമകൂടാരത്തിന്റെ പണികളെല്ലാം അവസാനിച്ചു. കര്‍ത്താവു മോശയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനം എല്ലാക്കാര്യങ്ങളും ചെയ്തു.33 അവര്‍ കൂടാരം അതിന്റെ എല്ലാ ഉപക രണങ്ങളോടുംകൂടി മോശയുടെ അടുക്കല്‍കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍;34 ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;35 സാക്ഷ്യപേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം;36 മേശ, അതിന്റെ ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;37 തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചവിളക്കുകാല്‍, അതിലെ ദീപനിര, അതിന്റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ;38 സ്വര്‍ണബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, കൂടാരവാതിലിന്റെ യവനിക;39 ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;40 അങ്കണത്തിന്റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിന്റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍;41 വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്റെ വിശുദ്ധ വസ്ത്രങ്ങള്‍, അവന്റെ പുത്രന്‍മാര്‍ പുരോഹിത ശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍.42 കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെതന്നെ, ഇസ്രായേല്‍ ജനം ഇവയെല്ലാം ഉണ്ടാക്കി.43 അവര്‍ ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവു കല്‍പിച്ചതുപോലെ തന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മോശ അവരെ അനുഗ്രഹിച്ചു.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment