
ആദരാഞ്ജലികൾ
മാർ ജോസഫ് പതാലിൽ അന്തരിച്ചു
ഉദയ്പൂർ : ഉദയ്പൂർ രൂപതയുടെ പ്രഥമ ബിഷപ്പും ബിഷപ്പ് എമിരിത്തൂസുമായ മാർ ജോസഫ് പതാലിൽ അന്തരിച്ചു.85 വയസായിരുന്നു.ഇന്നു രാവിലെ ശ്വാസ തടസം ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ വച്ചു ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ബിഷപ്പ് ദേവപ്രസാദ് ഗനാവ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മൃതസംസ്കാര ശുശ്രൂഷാ ചടങ്ങുകൾ ഉദയ്പൂർ രൂപതാ കത്തീഡ്രലിൽ പിന്നീട്.
1937 ജനുവരി 26 നു കോട്ടയം ജില്ലയിലെ നെടുംകുന്നം ( ചങ്ങനാശ്ശേരി അതിരൂപത )പതാലിൽ പരേതരായ സ്കറിയ സ്കറിയ (കുഞ്ഞച്ചൻ )യുടെയും ഏലിയാമ്മയുടെയും മൂന്നാമത്തെ പുത്രനായാണ് ജോസഫ് പതാലിയുടെ ജനനം .1949 ൽ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ അജ്മീർ രൂപതയുടെ വൈദികാർത്ഥിയായി.
1963 സെപ്റ്റംബർ 21 നു പൗരോഹിത്യം സ്വീകരിച്ചു.1985 ഫെബ്രുവരിയിൽ ഉദയ്പൂർ രൂപതയുടെ പ്രഥമ ബിഷപ്പായി ബിഷപ്പ് ഡോ ,ഇഗ്നേഷ്യസ് മെനസിസിന്റെയും മാർ ആന്റണി പടിയറയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ഉദയ്പൂർ ബിഷപ്പായി ഉയർത്തപ്പെട്ടത്.
രമ്യഹർമ്മ്യങ്ങൾ നിർമ്മിക്കുന്നതിലുപരി ഉദയ്പ്പൂർ രൂപതയിലെ ആദിവാസി ഗോത്രവർഗ്ഗക്കാർക്കിടയിൽ പ്രവർത്തിച്ച മെത്രാൻ എന്ന പേരിലായിരിക്കും മാർ ജോസഫ് പതാലി സ്മരിക്കപ്പെടുക.സൈക്കിളിൽ രൂപതയിലെ ഗ്രാമങ്ങൾ തോറും ചുറ്റി സഞ്ചരിച്ച എളിമയുടെ പര്യായമായിരുന്നു ബിഷപ്പ് ജോസഫ് പതാലി.
” പ്രത്യേക കഴിവുകളൊന്നും ഇല്ലാത്ത വെറും സാധാരണ വ്യക്തിയായിരുന്നു ഞാൻ, എന്നെ തെരഞ്ഞെടുത്ത ദൈവവും അകമഴിഞ്ഞു സ്നേഹിച്ചു കൂടെനിന്ന ദൈവജനവുമാണ് എന്റെ ശക്തി.ആ ശക്തിയാണ് ഇന്നുമെന്നെ നയിക്കുന്നത് “,2006 ൽ ലേഖകനോട് പങ്കുവച്ച ബിഷപ്പിന്റെ വാക്കുകളാണിവ.
2005 ൽ രൂപതാ ഭരണം ഒഴിഞ്ഞ മാർ ജോസഫ് പതാലി ഉദയ്പ്പൂരിൽ വിശ്രമജീവിതം നയിച്ചുവരവെയാണ് അന്ത്യം.
Categories: Demise News