ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്…

ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ.

ഭാരത കത്തോലിക്കാ സഭ ആനന്ദിക്കാനുള്ള ഒരു വഴികൂടി ദൈവം തുറന്നു തന്നിരിക്കുന്നു. 2022 മെയ് മാസം പതിനഞ്ചാം തിയതി അവളുടെ പ്രിയ പുത്രരിൽ ഒരാളായ ദേവസഹായം പിള്ള വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഭാരത മണ്ണിൽ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യ ഇന്ത്യക്കാരും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ സഹോദരനമാണ് ദേവസഹായം പിള്ള.

1712 ഏപ്രിൽ 22 ന് പഴയ തിരുവതാംകൂർ രാജ്യത്തിൻ്റെ ഭാഗവും ഇന്നു തമിഴ്നാടിൻ്റെ ഭാഗവുമായ കന്യകുമാരി ജില്ലയിലെ നട്ടാലം എന്ന ഗ്രാമത്തിൽ ദേവസഹായം പിള്ള ജനിച്ചു. പിതാവ് വാസുദേവൻ നമ്പൂതിരി ഒരു ബ്രാഹ്മണനും മാതാവ് ദേവകി അമ്മ ഒരു നായർ സ്ത്രീയുമായിരുന്നു. നീലകണ്ഠൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്

നാട്ടു ഭാഷകളായ തമിഴിലും മലയാളത്തിലും പ്രാവീണ്യം നേടിയ നീലകണ്ഠൻ അമ്പെയ്ത്ത്, യുദ്ധായുധങ്ങളുടെ ഉപയോഗം എന്നിവയിലും നിപുണനായിരുന്നു. പട്ടാളക്കാരനായാണ് നീലകണ്ഠൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പദ്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രം, രാജാവിന്റെ ട്രഷറി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. മേക്കോട് ഗ്രാമത്തിലെ ഭാർഗവിയമ്മാൾ ആയിരുന്നു നീലകണ്ഠൻ്റെ ധർമ്മപത്നി.

നീലകണ്ഠൻ്റെ ജീവിതത്തിൽ സുവിശേഷത്തിൻ്റെ വെള്ളിവെളിച്ചം ആദ്യം വിതറിയത് ഡച്ച് സൈനിക ഉദ്യോഗസ്ഥനായ യൂസ്റ്റാച്ചിയസ് ബെനഡിക്റ്റസ് ഡി ലാനോയാണ് (Eustachius Benedictus De Lannoy). 1741-ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ച് സൈന്യം മാർത്താണ്ഡവർമ്മ രാജാവിൻ്റെ സൈന്യത്തോടു പരാജയപ്പെട്ടതിനെതുടർന്നു രാജാവ് അറസ്റ്റ് ചെയ്തു ബന്ധനസ്ഥനാക്കിയ കത്തോലിക്കനായ സൈനിക ഉദ്യോഗസ്ഥനായിരുന്നു ബെനഡിക്റ്റസ് ഡി ലാനോയ്.

നീലകണ്ഠൻ തൻ്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളുടെ പരമ്പര ഒന്നിന് പുറകെ ഒന്നായി ഡി ലാനോയോടു വിവരിച്ചു. ഡി ലാനോയ് പഴയനിയമത്തിലെ ജോബിൻ്റെ കഥ അവനോട് വിവരിക്കുകയും കഷ്ടപ്പാടിലൂടെ ഒരു നല്ല മനുഷ്യന്റെ വിശ്വാസത്തെ ദൈവത്തിന് എങ്ങനെ പരീക്ഷിക്കാമെന്നു വിശദീകരിക്കുകയും ചെയ്തു. ഡച്ച് ഓഫീസറുടെ സാമിപ്യത്തിലൂടെ ക്രിസ്തുവിനെ അറിയാൻ തുടങ്ങിയ നീലകണ്ഠൻ ഒരു ക്രിസ്ത്യാനിയാകാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കുകയും കത്തോലിക്കാ വിശ്വാസ സത്യങ്ങൾ തന്നെ പഠിപ്പിക്കാൻ ഡി ലാനോയിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഡി ലാനോയ് നീലകണ്ഠനെ തിരുവിതാംകൂർ രാജ്യത്തിന്റെ പരിധിക്ക് പുറത്തുള്ള ഒരു വടക്കേക്കുളം എന്ന ഗ്രാമത്തിലുണ്ടായിരുന്ന ഈശോ സഭാ വൈദീകനായ ജിയോവാനി ബാറ്റിസ്റ്റ ബട്ടാരിയുടെ പക്കലേക്കു അയയ്ക്കുകയും അവനെ കത്തോലിക്കാ സഭയിൽ ജ്ഞാനസ്നാനം നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ഒമ്പത് മാസക്കാലം ബുട്ടാരി അച്ചൻ നീലകണ്ഠനെ കത്തോലിക്കാ വിശ്വാസ സത്യങ്ങളെക്കുറിച്ചു പഠിപ്പിക്കുകയും 1745 മെയ് 14-ന് വടക്കേക്കുളം തിരു കുടുംബ ദേവാലയത്തിൽ വച്ചു ജ്ഞാനസ്നാനം നൽകുകയും ചെയ്തു. നീലകണ്ഠന് ലാസർ എന്ന പേരിൻ്റെ തമിഴ് തത്തുല്യമായ ദേവസഹായം എന്ന പേരാണ് ബുട്ടാരിയച്ചൻ നൽകിയത്. തൻ്റെ മാമ്മോദീസാ ദിനത്തിൽ ക്രിസ്തുവിനായി സ്വയം സമർപ്പിച്ചുകൊണ്ടു ദേവസഹായം പിള്ള ഇപ്രകാരം പറഞ്ഞതായി പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു: “ജ്ഞാനസ്നാനം സ്വീകരിക്കാൻ ആരും എന്നെ നിർബദ്ധിച്ചില്ല. സ്വന്ത ഇഷ്ടപ്രകാരമാണ് ഞാൻ വന്നിരിക്കുന്നത്. എനിക്ക് എൻ്റെ ഹൃദയം അറിയാം. അവൻ എൻ്റെ ദൈവമാണ്. അവനെ അനുഗമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു, ജീവിതകാലം മുഴുവൻ ഞാൻ അവനെ അനുഗമിക്കും.”

ദേവസഹായം താമസിയാതെ മറ്റുള്ളവരോടു സുവിശേഷം പ്രസംഗിക്കാൻ ആരംഭിച്ചു. തൻ്റെ പത്നി ഭാർഗവിയമ്മാളിനെ “തെരേസാ” എന്നതിന്റെ തമിഴ് രൂപമായ ജ്ഞാനപു എന്ന പേരു നൽകി സ്നാനാനപ്പെടുത്തി. ദേവസഹായം എല്ലാ ജാതിയിലുംപെട്ട ആളുകളുമായി ഇടകലരാകാൻ തുടങ്ങി അവൻ തന്റെ ‘ഉയർന്ന’ ജാതിയുടെ ആനുകൂല്യങ്ങൾ നിരസിക്കുകയും ‘താഴ്ന്ന’ ജാതിക്കാരുമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും തുടങ്ങി. ദേവസഹായത്തിലെ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉയർന്ന ജാതിക്കാർ, വിശ്വാസവഞ്ചന, മതപരമായ ആചാരങ്ങളോടുള്ള അവഹേളനം, ദൈവനിന്ദ, രാജദ്രോഹം തുടങ്ങി നിരവധി കുറ്റങ്ങൾ അവനിൽ ആരോപിക്കാൻ തുടങ്ങി.

പുതുതായി സ്വീകരിച്ച ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിക്കാൻ ഉയർന്ന ജാതിയിൽപ്പെട്ട വിവിധ വ്യക്തികൾ ശ്രമിച്ചെങ്കിലും, ക്രിസ്തുവിനുവേണ്ടി പീഡസഹിക്കുവാനും മരണം വരെ വിശ്വാസത്തിൻ ഉറച്ചു നിൽക്കുവാനും ദേവസഹായം അസാധാരണമായ ധൈര്യം കാണിച്ചു. ദേവസഹായം ഹിന്ദു മതത്തിലേക്കു തിരികെ വരികയില്ലന്നറിഞ്ഞ രാജാവ്, 1749 ഫെബ്രുവരി 23-ന് ദേവസഹായത്തെ അറസ്റ്റ് ചെയ്യുകയും വളരെ ഇടുങ്ങിയ ഒരു അറയിൽ പൂട്ടുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് മധുര, തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ആരൂവാമൊഴിയിലെ ജയിലിലേക്കു ദേവസഹായം പിള്ളയെ മാറ്റി.

തടവിലായ സന്ദർഭങ്ങളിൽ എല്ലാ ദിവസവും രാവിലെയും രാത്രിയും അദ്ദേഹം ധ്യാനാത്മക പ്രാർത്ഥനയിൽ ഭൂരിഭാഗം സമയം ചെലവഴിച്ചിരുന്നു. ഈശോയുടെ മരണത്തിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യകുലത്തിൻ്റെയും ബഹുമാനാർത്ഥം എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ അദ്ദേഹം ഉപവസിച്ചിരുന്നു. വൈദികർ സന്ദർശിക്കുമ്പോഴെല്ലാം കുമ്പസാരിക്കുകയും വിശുദ്ധ കുർബാന ഭക്തിയോടെ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. കൊടിയ പീഡനങ്ങൾക്കും കഷ്ടപ്പാടുകൾക്കു നടുവിലും എല്ലാവരോടും അവൻ ആഴമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്നു.

ജയിലിൽ ദേവസഹായം സന്ദർശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതറിഞ്ഞ ഉദ്യോഗസ്ഥർ ദേവസഹായത്ത രഹസ്യമായി വധിക്കണമെന്ന് രാജാവിനെ പ്രേരിപ്പിച്ചു. 1752 ജനുവരി 14 ന് ആരുവാമൊഴിക്കടുത്തുള്ള കാറ്റാടി മലയിൽവച്ച് അർദ്ധരാത്രിയിൽ വധശിക്ഷ നടപ്പാക്കി. മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വേളയിൽ ദേവസഹായത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു . അവന്റെ മൃതശരീരം വന്യമൃഗങ്ങൾക്ക് തിന്നാനായി ഉപേക്ഷിച്ചുവെങ്കിലും ഭക്തരായ ക്രിസ്ത്യാനികൾ അതു കണ്ടെത്തി, വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ നാമത്തിലുള്ള പള്ളിയുടെ പ്രധാന അൾത്താരയ്ക്കു മുന്നിൽ അടക്കം ചെയ്യുകയും ചെയ്തു. ഇന്ന് ഈ ദൈവാലയം കോട്ടാർ രൂപതയുടെ കത്തീഡ്രലാണ്.

വളരെപെട്ടന്നു തന്നെ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വാർത്ത സമീപ പ്രദേശങ്ങളിലെല്ലാം പരന്നു. 1756 മുതൽ ദേവസഹയത്തിൻ്റെ നാമകരണത്തിനുള്ള നടപടി ആരംഭിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും 1993ലാണ് ഔദ്യോഗികമായി നാമകരണ നടപടികൾ രൂപതാതലത്തിൽ തുറന്നത്.

2004 ൽ തമിഴ് നാട്ടിലെ കോട്ടാർ രൂപതയും 2009 ൽ മൈസൂരിൽ കൂടിയ ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻമാരുടെ (CCBI) ഇരുപത്തി ഒന്നാമത് പ്ലീനറി അസംബ്ലിയും ദേവസഹായം പിള്ളയുടെ നാമകരണ നടപടികൾ വേഗത്തിലാക്കാൻ വത്തിക്കാനോട് അപേക്ഷിച്ചിരുന്നു. 2012 ഡിസംബർ മാസം രണ്ടാം തീയതി വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിൻ്റെ അധ്യക്ഷൻ കർദിനാൾ ആഞ്ചലോ അമാത്ത ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്മായ വിശുദ്ധന്റെ ജീവിത കഥ നമ്മുടെ വിശ്വാസ ജീവിതത്തെയും ധന്യമാക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS.

Advertisements
വിശുദ്ധ ദേവസഹായമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
Advertisements
Advertisements

One thought on “ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

Leave a comment