വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെയിന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ , പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും. ബിരുദപഠനം കഴിഞ്ഞ് അവർ M.A .ക്ക് ചേർന്നു കഴിഞ്ഞു…
“പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ ?പീറ്റർ ഫ്രാൻസിസിനോട് ചോദിച്ചു. “നിന്നെപ്പോലെ ആളും സ്‌പെയിനിൽ ന്നാ”.
“ഇഗ്നെഷ്യസിനെ ആണോ നീ ഉദ്ദേശിച്ചത് ?” ഫ്രാൻസിസ് പറഞ്ഞു. ” “വളരെ വൃത്തികെട്ട രീതിയിൽ അല്ലെ ആൾ വസ്ത്രം ധരിച്ചിരിക്കുന്നെ ? എല്ലാരും പറയുന്നേ ആൾക്ക് മുപ്പത്തേഴ് വയസ്സുണ്ടെന്നാ, പിന്നെ കാലിന് മുടന്തും . ഇല്ല , ഞാൻ സംസാരിച്ചില്ല “.
“എന്നെയാണ് ആൾടെ ട്യൂട്ടർ ആയി അവർ വെച്ചിരിക്കുന്നെ. നിന്റെ ഒരു ക്ലാസ്സിന് ഞാൻ ആളെ കൊണ്ടുവരട്ടെ ?” പീറ്റർ ഫ്രാൻസിന്റെ പിന്നാലെ നടന്നു.
അങ്ങനെ പീറ്റർ ആളെ ഫ്രാൻസിസ് സേവ്യറിന്റെ അടുത്ത് കൊണ്ടുവന്നു. ഫ്രാൻസിസിന് ആദ്യമൊക്കെ ഇഗ്നേഷ്യസിനെ പുച്ഛമായിരുന്നു. സോർബോണിൽന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത്, ഒരു പുരോഹിതൻ ഒക്കെയായി, യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയി പേരെടുക്കാൻ ഒക്കെയാണ് ഫ്രാൻസിസ് പ്ലാൻ ഇട്ടിരിക്കുന്നത്. പക്ഷെ ഇഗ്നേഷ്യസ് ഫ്രാൻസിസിന്റെ അടുത്തിരുന്നപ്പോൾ ചെവിയിൽ പതുക്കെ ഇങ്ങനെ പറഞ്ഞു ,
” ഒരുവൻ ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം ?!!!”
പീറ്ററിന് കുറച്ചു നാളത്തേക്ക് വരാൻ കഴിയാതിരുന്നതുകൊണ്ട് ഫ്രാൻസിസാണ് ഇഗ്നേഷ്യസിനെ പഠിപ്പിച്ചത് കുറച്ചു ദിവസങ്ങൾ. പക്ഷെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ആദ്ധ്യാത്മികതയിൽ ഇഗ്നേഷ്യസിന്റെ ശിഷ്യനാവാനാണ് ഫ്രാൻസീസിന് തോന്നിയത്.
ഇഗ്നേഷ്യസ് ആശുപത്രിയിൽ പോയി രോഗികളെ അലിവോടെ ശുശ്രൂഷിക്കുമ്പോൾ അവൻ ആരാധനയോടെ നോക്കിനിന്നു. നഗരത്തിന്റെ വൃത്തികെട്ട കോണുകളിൽ പോയി പാവപ്പെട്ടവരെയും പട്ടിണി കിടക്കുന്ന അനാഥരെയും തിരഞ്ഞുപിടിച്ച് ,ശുശ്രൂഷിക്കാനും അവരുടെ വിശപ്പകറ്റാനും തനിക്കാവുന്നത് ഇഗ്നേഷ്യസ് ചെയ്യുമ്പോൾ ഫ്രാൻസിസ് അവനെ പിന്തുടർന്നു. ദൈവമഹത്വത്തിനായും ദൈവരാജ്യത്തിനായും ലോകം മുഴുവനെയും കീഴടക്കാനുള്ള ഇഗ്നേഷ്യസിന്റെ അതിയായ ആഗ്രഹം കണ്ടപ്പോൾ ലോകത്തിന്റെ അംഗീകാരത്തിനും ബഹുമാനത്തിനുമുള്ള തൻറെ സ്വപ്‌നങ്ങൾ അപ്രസക്തമാകുന്നത് ഫ്രാൻസിസ് തിരിച്ചറിഞ്ഞു.
ദൈവകൃപയാൽ , 1534ൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തിരുന്നാളിന്റെ ദിവസം, ഇഗ്നേഷ്യസ് സ്ഥാപിച്ച ഈശോസഭയുടെ ആദ്യ ഏഴംഗങ്ങളായി പ്രഥമവ്രതമെടുത്തവരിൽ ഫ്രാൻസിസ് സേവ്യറും പീറ്റർ ഫെയ്‌ബെറും ഉണ്ടായിരുന്നു. ജെസ്യൂട്ട് എന്ന് ഇന്നറിയപ്പെടുന്ന ആ സഭ തന്നെ . വെനീസിൽ വെച്ച് മൂന്നു കൊല്ലത്തിന് ശേഷം ഫ്രാൻസിസ് ഈശോസഭാവൈദികനായി.
ദൈവത്തിന്റെ പദ്ധതികളോട് മനുഷ്യർ സഹകരിച്ചപ്പോൾ യുണിവേഴ്സിറ്റി പൊഫസ്സർ ആകേണ്ടവൻ മനുഷ്യരെ പിടിക്കുന്നവനായി . ഇന്ത്യയിൽ വന്ന് ആയിരക്കണക്കിന് മനുഷ്യർക്ക് മാമോദീസ കൊടുത്ത, ഇന്ത്യയുടെ ‘ ദ്വിതീയ അപ്പസ്തോലൻ ‘ ആയി , കത്തോലിക്ക സഭയുടെ വിശുദ്ധനായി , ഫ്രാൻസിസ് സേവ്യർ. അതിന് വഴിവെച്ചതോ ? ലോകമോഹങ്ങളുമായി നടക്കവേ യുദ്ധത്തിൽ അപകടം പറ്റി വിശ്രമിക്കുമ്പോൾ ആത്മീയ പുസ്തകങ്ങളും ബൈബിളും വായിച്ചു മാനസാന്തരപ്പെട്ട വിശുദ്ധ ഇഗ്നേഷ്യസ് ലയോളയും. ദൈവത്തിന്റെ വഴികൾ എത്ര അത്ഭുതകരം …
ജിൽസ ജോയ്
Reblogged this on Nelsapy.
LikeLiked by 1 person