ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ

ഹാഗിയാസോഫിയാ: കെട്ടുകഥകൾ
ചരിത്രത്തെ കീഴടക്കുമ്പോൾ…

മാത്യൂ ചെമ്പുകണ്ടത്തില്‍
…………………………………..

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തായി കണക്കാക്കുന്നതുമായ ഈ ദേവാലയം 2020 ജൂലൈ 10നാണ് തുർക്കിയിലെ പരമാധികാര കോടതി മോസ്കായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ 24ന് ആദ്യ ജുമാനമസ്കാരവും അതിൽ നടന്നു.

ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോള മാധ്യമങ്ങളും മലയാള മാധ്യമങ്ങളും ഉള്‍പ്പെടെ ഈ ക്രൈസ്തവ ആരാധനാലയത്തിന്‍റെ ചരിത്രപരത വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിരവധി ഗ്രന്ഥങ്ങള്‍ ഹാഗിയാ സോഫിയാ ദേവാലയവും ഒട്ടോമാന്‍ സാമ്രാജ്യവും തമ്മിലുള്ള ചരിത്രസംഘര്‍ഷങ്ങളെ വിവരിക്കുന്നുമുണ്ട്. തുര്‍ക്കിയില്‍ തന്നെ ലക്ഷക്കണക്കിന് മതേതരവാദികളായ മുസ്ലിംകള്‍, പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ഗോദൻ്റെ ഈ നീക്കത്തിന് എതിരായിരുന്നു. തുര്‍ക്കിയിലെ പ്രമുഖ എഴുത്തുകാരന്‍ ഒര്‍ഹാന്‍ പമുക് പറഞ്ഞത് “തന്നെപ്പോലെ ലക്ഷക്കണക്കിന് മതേതരവാദികളായ തുര്‍ക്കികള്‍ ഇവിടെ വിലപിക്കുകയാണ്, ഞങ്ങളുടെ ശബ്ദം ആരും കേള്‍ക്കുന്നില്ല” എന്നതും ലോക വാർത്തയായിരുന്നു.

എഡി 360ല്‍ ആണ് കോണ്‍സ്റ്റാന്‍റിയസ് രണ്ടാമന്‍ ഇവിടെ ആദ്യമായി ഒരു ദേവാലയം നിര്‍മിക്കുന്നത്. അത് തീപിടുത്തെത്തുടര്‍ന്ന് നശിച്ചതിനെ തുടര്‍ന്ന് എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തിയാണ് ഇന്ന് കാണുന്ന ദേവാലയം നിര്‍മിച്ചത്.

1453 മേയ് 29 ന് 53 ദിവസം നീണ്ടുനിന്ന പൊരിഞ്ഞ യുദ്ധത്തിനൊടുവിലാണ് മെഹമെദ് 2-ാമന്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കി നഗരത്തില്‍ പ്രവേശിക്കുന്നത്. മെഹമെദ് 2-ാമൻ്റെ അമ്മ ഒരു ക്രിസ്ത്യാനി ആയിരുന്നുവെന്നും അതിനാൽ ഹാഗിയാ സോഫിയാ ദേവാലയത്തെ തകർക്കാൻ അയാൾക്ക് താത്പര്യമില്ലായിരുന്നു എന്നുമാണ് The Lion and the Nightingale എന്ന കൃതിയുടെ രചയിതാവും കോളമിസ്റ്റും ടർക്കിഷ് വംശജനുമായ Kaya Genc പറയുന്നത്.

രാജ്യത്തിന്‍റെയും ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്‍റെയും ആകര്‍ഷണമായ ഹാഗിയാ സോഫിയയില്‍ അയാള്‍ അന്നുതന്നെ പ്രവേശിച്ചു. “ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരായി വന്ന ഒട്ടോമാന്‍ രാജാക്കന്മാരുടെ പ്രതാപത്തിന്‍റെയും ക്രിസ്റ്റ്യാനിറ്റിയെ ഇസ്ലാം കീഴടക്കിയതിന്‍റെ പ്രതീകവുമായിട്ടാണ് ഹാഗിയാ സോഫിയാ ദേവാലയത്തെ മോസ്കാക്കി മാറ്റുവാന്‍ മെഹമെദ് രണ്ടാമന്‍ പദ്ധതി തയാറാക്കിയത്” ( (Hagia Sophia from the Age of Justinian to the Present, Edited by Robert Mark and Ahmet S Cakmak, Cambridge University Press, page 198) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാകുന്നതിന് മുമ്പുതന്നെ ഇസ്ലാമിക ലോകത്ത് നിരവധി കെട്ടുകഥകള്‍ ഈ ദേവാലയവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇസ്ലാമതത്തിന്‍റെ പ്രവാചകനായ മുഹമ്മദ് ജനിച്ച രാത്രിയില്‍ ഹാഗിയാസോഫിയാ ദേവാലയത്തിന്‍റെ താഴികക്കുടം പകുതി തകര്‍ന്നുവെന്നും ഇത് പുതുക്കിപ്പണിയാന്‍ നോക്കിയിട്ട് നടന്നില്ലെന്നും Hagia Sophia from the Age of Justinian to the Present എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിലെ ഒരു ഭാഗം നോക്കുക:

”The original construction of Hagia Sophia signified the triumph of Christianity over paganism under Justinian; its second consecration as Mehmed II’s royal mosque represented the final victory of Islam that had been predicted by various signs. The Ottoman texts claim that the half dome above the apse of Hagia Sophia had collapsed on the night of the Prophet Muhammed’s birth, together with many other churches and Sassanian monuments including the Arch of Chosroes. Attempts to rebuild it were unsuccessful until a Byzantine embassy was sent to the Muslim Prophet, who sanctioned its reconstruction, knowing that it would some day serve Muslim congregations. Thus the new dome was held in place by a special mortar compounded of sand from Mecca, water from the holy well of Zemzem at the Kaba and the Prophet’s saliva. (Hagia Sophia from the Age of Justinian to the Present, Page 200, Para 1)

The use of mortar made up of Meccan earth, Zemzem water, and the saliva of the Prophet is mentioned in the seventeenth – century travelog An Ottoman Traveller, Evliya Celebi. Also see Christianity and Islam in the Sulatans by FW Hasluck (Oxford, 1929)

ദേവാലയം പുതുക്കിപ്പണിയാന്‍ അനുവാദം ആവശ്യപ്പെട്ട് ബൈിസാന്‍റിയന്‍ സാമ്രാജ്യം ഇസ്ളാം പ്രവാചകനായ മുഹമ്മദിനെ സമീപിച്ചുവെന്നും, ഒരിക്കല്‍ ഇത് ഇസ്ലാമിന്‍റെ കൈയില്‍ വരും എന്ന് അദ്ദേഹം മനസ്സിലാക്കിയതിനാല്‍ പുതുക്കിപ്പണിയാന്‍ അനുവാദം നൽകിയെന്നുമാണ് ഐതീഹ്യം. നിര്‍മാണത്തിനായി എഴുപത് ഒട്ടകങ്ങളുടെ പുറത്ത് സംസം കിണറ്റിലെ വെള്ളവും എഴുപത് ഒട്ടകങ്ങളുടെ പുറത്ത് മക്കയില്‍നിന്നുള്ള മണലും പ്രവാചകന്‍റെ ഉമിനീരിനോടൊപ്പം കൊടുത്തയച്ചു എന്നും തുര്‍ക്കി വംശജനും ജര്‍മന്‍ ഫിലോസഫറുമായ Hasan Ozdemir -ന്‍റെ എഴുത്തുകളിലുണ്ട്. ഇപ്രകാരം നിരവധി കെട്ടുകഥകള്‍ ഒട്ടോമാന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്‍റിനോപ്പിളിനെ കീഴടക്കിതയിതിനു മുമ്പും ശേഷവും MENA രാജ്യങ്ങളിൽ (Middle East and North African Countries) പ്രചാരത്തിലുണ്ട്. ഇത്തരം കെട്ടുകഥകള്‍ വിശ്വസിക്കുന്നവരാണ് ഇന്ന് ഈ ചരിത്രസ്മാരകമായ ദേവാലയത്തെ മോസ്കായി പരിവര്‍ത്തനം ചെയ്തതിനെ ന്യായീകരിക്കുന്നതും പിന്തുണ നൽകുന്നതും.

ഹാഗിയാ സോഫിയാ ദേവാലയം സുല്‍ത്താന്‍ മെഹമെദ് ക്രൈസ്തവരില്‍നിന്ന് വിലകൊടുത്ത് വാങ്ങിയതായി ഒരു കഥ പ്രചാരത്തിലുണ്ട്. ഇതിനു തെളിവായി ഉയര്‍ത്തുന്ന രേഖകള്‍ വ്യാജമാണെന്നതാണ് വാസ്തവം. ഇസ്ലാമിക നിയമപ്രകാരം ഒരു ഗോത്രത്തെയോ ദേശത്തെയോ രാജ്യത്തെയോ ജിഹാദികള്‍ കീഴടക്കിക്കഴിഞ്ഞാല്‍ അവിയെടുള്ളതെല്ലാം സ്വാഭാവികമായും കീഴ്പ്പെടുത്തിയവന്‍റെ അധീനതയിലാകും. യാതൊന്നിനും വിലകൊടുത്ത് മേടിക്കേണ്ടതില്ല. ഹാഗിയാ സോഫിയാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കില്‍നിന്ന് വിലകൊടുത്തു വാങ്ങിയതിന്‍റെ യാതൊരു ആധികാരിക കൈവശരേഖയും ഇന്ന് നിലവില്‍ ഇല്ല. ബൈസാന്‍റിയന്‍ സാമ്രാജ്യം കീഴടക്കിയതിലൂടെ സാമ്രാജ്യത്തിലെ മുഴുവന്‍ സ്വത്തും ക്രൈസ്തവ ആരാധനാലയങ്ങളും സ്വാഭാവികമായി ഒട്ടോമാന്‍ സുല്‍ത്താന്‍റേതായി മാറുകയായിരുന്നു. ദേവാലയത്തില്‍ ഉണ്ടായിരുന്ന പല അമൂല്യ ചിത്രങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചുകൊണ്ടാണ് ക്രൈസ്തവ ചരിത്രത്തില്‍നിന്നും ദേവാലയത്തെ ഇല്ലാതാക്കാന്‍ ഒട്ടോമാന്‍ ചക്രവര്‍ത്തിമാര്‍ തന്ത്രങ്ങള്‍ പ്രയോഗിച്ചത്.

മോസ്കായി ഉപയോഗിച്ചിരുന്ന ദേവാലയത്തെ 1935ല്‍ മ്യൂസിയമായി മാറ്റുകയും അതിനെ 1985ല്‍ “വേള്‍ഡ് ഹെറിറ്റേജ് ബില്‍ഡിംഗായി” യുനെസ്കോ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

“അറബ് ന്യൂസ്” 2020 ജൂലൈ 11ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും അധഃപതനത്തിലേക്ക് പോകുന്ന സാമ്പത്തികസ്ഥിതിയും പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിക്കുവാനുമാണ് ഹാഗിയാ സോഫിയാ ദേവാലയത്തെ എര്‍ഗോദന്‍ മോസ്കായി മാറ്റുന്നതിന് തിടുക്കംകൂട്ടിയത് എന്നാണ്. രാജ്യത്തെ 55 ശതമാനം പേര്‍ ഇത് വിശ്വസിക്കുന്നതായി തുര്‍ക്കിയിലെതന്നെ “മെട്രോപോള്‍ സര്‍വ്വെ” വ്യക്തമാക്കുന്നു. 85 വര്‍ഷമായി മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന ഈ പൗരാണിക കെട്ടിടം മോസ്കായി മാറ്റുന്നതിലൂടെ “യാഥാസ്ഥിതിക ഇസ്ലാമിനെ” രാജ്യത്ത് അടിച്ചേൽപ്പിക്കുകയും മതേതര വിശ്വാസികളെ ആക്ഷേപിക്കുകയുമാണ് എന്നും വിശ്വസിക്കുന്നവരുണ്ട്. ആധുനിക ഒട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ ”പുതിയ സുല്‍ത്താ”നായി സ്വയം അവരോധിക്കാനുള്ള എര്‍ഗോദന്‍റെ കുടിലതന്ത്രങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് കരുതുന്നവരാണ് അന്തര്‍ദേശീയ നിരീക്ഷകരെല്ലാം.

ഹാഗിയാ സോഫിയാ ദേവാലയം മോസ്ക് ആക്കിമാറ്റിയതില്‍ “റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ നിശ്ശബ്ദമായിരുന്നു” എന്നാണ് ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് നേതാവ് സാദിഖലി തങ്ങള്‍ ചന്ദ്രിക ദിനപ്പത്രത്തിൽ എഴുതിയത്. എന്നാൽ കോടതിവിധി വരും മുമ്പ് “അറബ് ന്യൂസും” BBCയും നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്, റഷ്യന്‍ ഭരണകൂടവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഒരുപോലെ തുര്‍ക്കിയുടെ നീക്കത്തെ അപലപിച്ചു എന്നാണ്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ മോസ്കോയിലെ സിറിൽ പത്രിയർക്കീസ് തന്‍റെ ആശങ്ക രേഖപ്പെടുത്തി നടത്തിയ പ്രസ്താവനയില്‍ പറയുന്നത് “ക്രിസ്റ്റ്യന്‍ സംസ്കാരത്തിലെ ഏറ്റവും മഹത്തരമായ സ്മാരകമാണ് ഹാഗിയാ സോഫിയാ ദേവാലയം” എന്നാണ്. “ഹാഗിയാ സോഫിയാ ദേവാലയത്തിനു നേരേയുള്ള എല്ലാ ഭീഷണിയും ക്രൈസ്തവ സംസ്കാരത്തിനും നേരേയുള്ള ഭീഷണിയാണ്, അതിലൂടെ ഇത് ഞങ്ങളുടെ ആത്മീയതയ്ക്കും ചരിത്രത്തിനും എതിരായുള്ള ഭീഷണിയുമായി കണക്കാക്കുന്നു”.

ചരിത്ര വസ്തുതകളെ നിരാകരിച്ച് ക്രൈസ്തവ ദേവാലയത്തെ മോസ്കായി പരിവർത്തനം ചെയ്തതോടെ ആഗോളതലത്തിൽ ക്രിസ്ത്യൻ – മുസ്ളീം മതവിഭാഗങ്ങൾ തമ്മിൽ വിഭാഗീയത വർദ്ധിച്ചു എന്നതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായിട്ടില്ല.

Advertisements
Advertisements

Leave a comment