ജപമാല ധ്യാനം 7

ജപമാല ധ്യാനം – 7

“പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ…” എന്ന പാട്ട് നമ്മെയൊക്കെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് 25 വർഷത്തിലേറെയായി. ജയിൽ മുറിയെ ഓർമ്മിപ്പിച്ചിരുന്നു, കോവിഡ് കാലത്ത് അടച്ചിരുന്ന മുറി. നീളൻ വരാന്ത പോലും കെട്ടിയടച്ച ഒരു കെട്ടിടം. ഭാഷയില്ലാത്ത പ്രവാസി ജീവിതത്തിൽ പലരുടെയും തിരക്കുകൾക്ക് ഇടയിൽ എപ്പോഴാ വരുന്ന സ്നേഹ അന്വേഷണങ്ങൾക്ക്. ചില ഫോൺവിളികൾക്ക്. വല്ലാത്ത ആഴവും പരപ്പും ഉണ്ടായിരുന്നു. സുഖമാണോ? എന്ന ഒരു കുഞ്ഞു ചോദ്യം പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. ആരും കേറി വരാനില്ലാത്ത മുറിയുടെ കതകിൽ ആരെങ്കിലും മുട്ടുമ്പോൾ പ്രതീക്ഷയോടെ വാതിൽ തുറന്നിരുന്നു. ആരെയെങ്കിലും കാണാം ഒന്ന് സംസാരിക്കാം…..
പലപ്പോഴും  ആരും മുട്ടാതെ തന്നെ ചില സ്വരങ്ങൾ വാതിലിലെ മുട്ടലായി തെറ്റിദ്ധരിച്ചിട്ട് പോലുമുണ്ട്…..

കയറി വരുന്നയാൾ പ്രിയതരമാകുന്നത് അയാൾ കൊണ്ടുവരുന്ന കാര്യങ്ങൾ കൊണ്ടാണ്. കുഞ്ഞായിരുന്നപ്പോൾ വിരുന്നുകാരന്റെ കയ്യിലെ പലഹാരപ്പൊതിയിലായിരുന്നു കണ്ണ്. ഒരു കാലത്ത് വായിക്കാനുള്ള പുസ്തകങ്ങളുമായി കടന്നു വരുന്നയാൾ. ഇനിയൊരു കാലത്ത് വർത്തമാനം പറയാനും കൂടെ നടക്കാനും വരുന്നയാൾ.

കയറി ചെല്ലലിന്റെയും കൂടിക്കാണലിന്റെയും ആനന്ദത്തെ ഓർമ്മിപ്പിക്കുന്നു, ജപമാലയിലെ സന്തോഷത്തിന്റെ രണ്ടാം രഹസ്യം. ഇളയമ്മയെ കാണാനെത്തുന്ന മറിയം. സന്തോഷം കൊണ്ട് എലിസബത്തിന്റെ ഗർഭപാത്രത്തിലെ കുഞ്ഞ് വരെ തുള്ളിപ്പോയത്രേ…! “എന്റെ ഭാഗ്യം” എന്നു പറഞ്ഞാണ് എലിസബത്ത് മറിയത്തെ സ്വീകരിക്കുന്നത്. സത്യമാണത്. വന്നിരിക്കുന്നയാൾ ക്രിസ്തുവിനെ ഉള്ളിൽ പേറിയാണല്ലോ വന്നിരിക്കുന്നത്. അതിലും വലിയ എന്തു സമ്മാനം കൊണ്ടുവരാനാണ്..!

കയറിച്ചെല്ലാനുള്ള ഇടങ്ങളെ ധ്യാനിച്ചെടുക്കാം. കയറിച്ചെല്ലാൻ മറന്ന ഇടങ്ങൾ. മടിച്ചു നിൽക്കുന്ന ഇടങ്ങളും. ഓർമ്മയിൽ നിന്നും മായ്ച്ചു കളഞ്ഞ വഴിത്താരകളും. ഉള്ളിൽ ക്രിസ്തുവിനെക്കൂടി സംവഹിച്ച് കയറിച്ചെല്ലാം. അവരും തുള്ളിച്ചാടട്ടെ..! 

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a comment