ജപമാല ധ്യാനം – 09
ജനിക്കും മുതൽ കുഞ്ഞ് ഇംഗ്ലീഷ് പറയുവാൻ വേണ്ടി ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കിയെന്നോ മറ്റോ തുടങ്ങുന്ന ഒരു ഹാസ്യ കവിതയുണ്ട് ചെമ്മനം ചാക്കോയുടേത്. ഒരു കുഞ്ഞ് പിറക്കും മുതൽ അതിനെക്കുറിച്ച് മാതാപിതാക്കൾ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കാൻ ഞാനാളല്ല. ഏത് സ്കൂളിൽ ഏത് സിലബസിൽ പഠിക്കണമെന്നതു മുതൽ ഏത് പ്രായത്തിൽ എത് രാജ്യത്തേക്ക് migrate ചെയ്യിക്കണമെന്നു പോലും തീരുമാനമാക്കിയാണ് പ്രസവശേഷം പലരും ആശുപത്രി വിടുന്നത്. ഞാൻ വെറുതെ ഖലീൽ ജിബ്രാനെന്ന കവിയെ quote ചെയ്തോട്ടെ.? “നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല, അവർ നിങ്ങളിലൂടെ വന്നു എന്നു മാത്രം. അവർക്ക് അവരുടേതായ സ്വപ്നങ്ങൾ കാണും”.
സ്വപ്നം കാണുക, സ്വപ്നം കാണുകയെന്ന വിജയമന്ത്ര പരമ്പരകൾ കേട്ട് മുന്നോട്ട് പോവുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് പക്ഷേ, ചുവടിടറിയാൽ എന്തു ചെയ്യണമെന്ന്, തോൽവിയെ എങ്ങിനെ നേരിടണമെന്ന പാഠം ആരും നൽകുന്നില്ല. തോറ്റാലുടനെ ഒരു കഷ്ണം കയറന്വേഷിക്കുന്ന, കുടുംബത്തിലെ ഏവരുടെയും പ്രതീക്ഷകളുടെ സമ്മർദ്ദം പേറുന്ന കുഞ്ഞുങ്ങൾ ഒരറ്റത്ത്. ജീവിതത്തെകുറിച്ച് ഒരു സ്വപ്നം പോലും കാതിലോ ഹൃദയനിലത്തോ വീഴാതെ നെറ്റും ഗെയിമും കൂട്ടുമായി മുന്നേറുന്ന കുഞ്ഞുങ്ങൾ മറുവശത്ത്. നന്നായി പഠിക്കണമെന്നും, പഠിച്ചതെല്ലാം കറൻസിയായി ഭാവിയിൽ രൂപാന്തരപ്പെടുമെന്നും motivation ലഭിക്കുന്ന ഇനിയുമൊരു വിഭാഗം.
ഒരു സ്വപ്നം പോലും പകർന്നു തരാനില്ലാതിരുന്ന കൃഷിപ്പണിക്കാരിയായ എന്റെ അമ്മ, നാലോ അഞ്ചോ വയസിൽ പള്ളിക്കുന്ന് പള്ളിയിലെ മാതാവിന്റെ രൂപം ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു – നിന്നെ മാതാവിന് അടിമ വച്ചിട്ടുള്ളതാ. അതിന്റെ തിയോളജി അന്നും ഇന്നും ഞാനന്വേഷിച്ചിട്ടില്ല. പക്ഷേ മാതാവിന്റെ ചിത്രമോ രൂപമോ കാണുമ്പോഴൊക്കെ എന്റെ ആരോ ആണെന്ന ഒരു ചിന്ത എനിക്കുണ്ടായിട്ടുണ്ട്. അതൊരാത്മബന്ധമായി വളർന്നിട്ടുണ്ട്. ചില അരുതായ്മകളിൽ ചാടാതെ എന്നെ കാത്തിട്ടുമുണ്ട്.
ജപമാലയിലെ സന്തോഷ രഹസ്യങ്ങളിൽ നാലാം ധ്യാനം ദൈവാലയത്തിൽ കാഴ്ചവയ്ക്കപ്പെടുന്ന ഉണ്ണിയേശുവാണ്. എട്ടും പൊട്ടും തിരിയും മുമ്പേ ഒരു കുഞ്ഞിനെ അങ്ങിനെ ചെയ്യുന്നതിലെ കഴമ്പ് എന്താണ് എന്ന ചോദ്യം ഇന്നും ചർച്ചയാണ്. പാസ്ബുക്കിൽ പെരുകി വരുന്ന അക്കങ്ങൾ പോലെ ദാ, ഇത്രയുമൊക്കെ മെച്ചമുണ്ടാകും എന്ന് ചൂണ്ടിക്കാണിക്കാനൊന്നുമില്ല. പക്ഷേ, ജീവിതത്തിലെ രക്തം വിയർക്കുന്ന ഗത്സമനികളിലും കാൽവരി യാത്രകളിലും, ഞാൻ ദൈവത്തിനു വേണ്ടപ്പെട്ടവനാണെന്ന ചിന്ത കൊണ്ട് അവൻ മുന്നോട്ടു പോകും.
കൊച്ചു കാൽവരികൾ നടന്നിട്ടുള്ള ഒരാൾക്ക് അത്രയേ പറയാൻ കഴിയൂ…
Source: WhatsApp
Author: Unknown
