ജപമാല ധ്യാനം 18

ജപമാല ധ്യാനം – 18

ജീവിതത്തിലൊരിക്കലെങ്കിലും സമ്മാനം വാങ്ങി നൽകാത്തതായി ആരുമില്ല. സമ്മാനം തിരഞ്ഞെടുക്കുമ്പോ നമ്മുടെ മനസിന്റെ തുലാസ് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഒരു കുട. ഒരു സ്കൂൾ ബാഗ്. കളറിങ്ങ് കിറ്റ്. മഹാൻമാരുടെ ജീവചരിത്രം. ഡിന്നർ സെറ്റ്. വാച്ച്. ഒരു കവറിലിത്തിരി പൈസ. വസ്ത്രം. ഇലക്ട്രോണിക് സാധനങ്ങൾ. വീട്ടുപകരണങ്ങൾ. ഫർണീച്ചർ. സ്വർണം…. ഹൃദയബന്ധത്തിന്റെ തട്ട് താഴ്ന്നു വരുന്നതനുസരിച്ച് സമ്മാനത്തിന്റെ നിലയും വിലയും കൂടും.

രണ്ട് ചിന്തകളാണ് സമ്മാനം കൊടുക്കുമ്പോൾ. ഈ സമ്മാനം കാണുമ്പോൾ എന്നെ ഓർമ്മിക്കണം എന്നാണ് ഒന്ന്. ഇത് ജീവിതത്തിൽ ഉപകാരപ്പെടണം എന്നാണ് രണ്ടാമത്തേത്. ഒരവസരം ഒത്തുവരട്ടെ, ഒരു നല്ല സമ്മാനം കൊടുക്കാനെന്ന് കരുതി കാത്തിരിക്കുന്നവരുണ്ട്. ചിലർക്കോ ഒരവസരം വന്നല്ലോ, എന്തെങ്കിലും കൊടുക്കണ്ടേ എന്നുമാണ്. ഹൃദയബന്ധത്തിന്റെ തോത് അനുസരിച്ച് സമ്മാനം ഹൃദ്യമാകുന്നു… സ്വീകാര്യമാകുന്നു.. സൂക്ഷിക്കപ്പെടുന്നു…

ചില മനുഷ്യർ തന്നെയാണ് ചുറ്റുവട്ടത്തിനുള്ള സമ്മാനം. വലിച്ചു വാരി വർത്തമാനം പറഞ്ഞില്ലെങ്കിലും വാചാലരായവർ. എപ്പഴും കൂടെയില്ലെങ്കിലും മനസിനരികത്ത് ഉള്ളവർ. പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും എളുപ്പം മനസിലാകുന്നവർ. ബലഹീനതകളൊക്കെ അറിഞ്ഞിട്ടും കൂടുതൽ സ്നേഹിക്കുന്നവർ. സാരമില്ലെന്ന് പറയാനൊരാൾ… ഒക്കെ ശരിയാകുമെന്ന് പറയാനൊരാൾ… തണൽ പോലെ… നിലാവു പോലെ… സാന്ത്വനം പോലെ… പുഴ പോലെ… അങ്ങിനൊരാൾ നമ്മിൽ നിന്നകലുമ്പോഴാണ് ശൂന്യത തോന്നുക. പകരം വയ്ക്കാനാരുമില്ല എന്നു തോന്നുക.

താൻ കടന്നു പോകുമ്പോൾ എന്തോർത്താകും ക്രിസ്തു വേദനിച്ചിട്ടുണ്ടാകുക? ഈ കൂടെ നടന്നവർക്കൊക്കെ നാളെ മുതൽ ഒരു തണൽ നഷ്ടപ്പെടുമെന്നും അതിലവർക്കുണ്ടായേക്കാവുന്ന ശൂന്യതയെന്തെന്നുമാലോചിച്ചായിരിക്കണം. ഒരു parting gift എന്തു കൊടുക്കുമെന്ന് മുന്നേ ആലോചിച്ചിരുന്നിട്ടുണ്ട്. അങ്ങനെയാണ് സഹായകനായ പരിശുദ്ധാത്മാവിനെ നൽകുന്നത്. മഹിമ രഹസ്യങ്ങളിൽ മൂന്നാം ധ്യാനം അതാണ്. 

പ്രാവിന്റെ രൂപത്തിലാണ് ചിത്രങ്ങളിലെ പരിശുദ്ധാത്മാവ് എപ്പഴും. പക്ഷേ നിത്യജീവിതത്തിൽ ആ സഹായകൻ വന്നിട്ടുള്ളത് മറ്റ് പല വേഷത്തിലുമാണ്. 17 വയസിൽ പഠനം പകുതി വഴി നിർത്തിയപ്പോൾ ‘തുടർന്ന് പഠിക്കണമെന്ന് ‘ പറഞ്ഞ് അത് വന്നത് ജ്യേഷ്ഠന്റെ രൂപത്തിലാണ്. ആളായും വാക്കായും, അരൂപിയായും, ഉള്ളിൽ നിന്നു പോലും താക്കീതു ചെയ്യുന്ന സ്വരമായും വന്നിട്ടുണ്ട് ഒരു പാട് ജീവിത സന്ധികളിൽ. കരയണമെന്ന് തോന്നിയപ്പഴും മരിക്കണമെന്നു തോന്നിയപ്പോഴും പിന്നോട്ട് വലിച്ചിട്ടില്ലേ, എന്തോ ഒന്ന്? എല്ലാം ഉപേക്ഷിച്ച് ഓടിപ്പോകണമെന്ന തോന്നലിൽ നിന്ന്, തച്ചുടയ്ക്കണമെന്ന ക്രോധത്തിൽ നിന്ന്, രണ്ട് പറയണമെന്ന രോഷത്തിൽ നിന്ന് പിന്തിരിപ്പിച്ചിട്ടില്ലേ എന്തോ ഒന്ന് ? കൈയ്യിൽ കാര്യമായി ഒന്നുമില്ലാത്തപ്പഴും കൈ അയച്ച് നൽകാൻ തോന്നിയിട്ടില്ലേ പലപ്പോഴും? സംശയിക്കണ്ട. പരിശുദ്ധാത്മാവു തന്നെ. 

ദിവസവും കുറിക്കുന്ന ഈ തോന്ന്യാക്ഷരങ്ങളിൽ ജീവൻ കൊണ്ടുവരുന്നത് ആരാണെന്നാ? കയ്യടിയും കമന്റും ഷെയറും ഒക്കെ അങ്ങോട്ട്. കേട്ടോ. ഞാനൊരു എഴുത്തു പേന മാത്രം.

ആത്മാവിന്റെ സമാധാനം ആശംസിക്കുന്നു.

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a comment