കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross

വിശുദ്ധ ജോൺ ഓഫ് ദി ക്രോസ്സ്.

തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും, സമചിത്തത വെടിയാതെ ദൈവത്തിൽ മാത്രം ശരണം തേടാനും ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കാനും ദൈവത്തോട് അത്രയും ചേർന്നു നിൽക്കുന്നവർക്കേ കഴിയൂ. അങ്ങനെയായിരുന്ന ഒരു വിശുദ്ധന്റെ തിരുന്നാളാണ് തിരുസഭ ഇന്ന് കൊണ്ടാടുന്നത്. പേരിൽ തന്നെ സഹനമുള്ള….കർമ്മലീത്ത സഭയുടെ നവോത്ഥാന നായകൻ, നിഷ്‌പാദുകസഭയുടെ, സ്ഥാപകരിലൊരാൾ, സ്പാനിഷ് മിസ്റ്റിക്ക്, സഭയുടെ വേദപാരംഗതരിലൊരാൾ .. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ. ( St.John of the Cross)

കർമ്മലീത്താ , പാദുക, നിഷ്പാദുക സഭകൾ

കർമ്മലീത്താസഭ ഔദ്യോഗികമായി നിലവിൽ വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലായാണ്, മൗണ്ട് കാർമ്മലിൽ താമസിച്ചിരുന്ന സന്യാസികളുടെ സഭ ആയി. 1206ൽ ജെറുസലേമിലെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് ആദ്യമായി കർമ്മലീത്താ സഭക്ക് നിയമാവലി എഴുതിയുണ്ടാക്കി.

മരുഭൂമിയിൽ കാർക്കശ്യജീവിതം നയിച്ചുകൊണ്ടിരുന്ന ആദ്യകാലസന്യാസിമാരുടെ ആ സഭ, പതിമൂന്നാം നൂറ്റാണ്ട് ആകുമ്പോഴേക്കും യൂറോപ്പിൽ വ്യാപിക്കവേ, പുതുതായി സ്ഥാപിക്കപ്പെട്ട ഭിക്ഷ തേടുന്ന സഭകളും ഫ്രാൻസിസ്കൻ സഭയും ഡൊമിനിക്കൻ സഭയുമൊക്കെയായി ഇടപഴകി.

വിശുദ്ധ ആൽബർട്ട് കർമ്മലീത്ത സഭക്ക് വേണ്ടി എഴുതിയുണ്ടാക്കിയ നിയമങ്ങൾ യൂജിനിയസ് പാപ്പ 1432ൽ ലഘൂകരിച്ചത്തിനു ശേഷം കർമ്മലീത്ത സഭാസമൂഹങ്ങളിലേക്ക് ലോകാരൂപി കടന്നുകയറി. പ്രാർത്ഥനയും പരിഹാരങ്ങളുമൊക്കെ കുറഞ്ഞു വരികയും സുഖലോലുപത കൂടാനും തുടങ്ങി.

ഈ കാലഘട്ടത്തിലാണ് ആവിലായിലെ അമ്മത്രേസ്സ്യയും കുരിശിന്റെ വിശുദ്ധ യോഹന്നാനും ചേർന്ന് ആവൃതികളിൽ ധ്യാനാത്മകത തിരിയെ കൊണ്ടുവരാനും കർമ്മലീത്ത സഭയെ നവീകരിക്കാനും തീരുമാനിച്ചത്. അതിന്റെ ഫലമായി കർമ്മലീത്തസഭ വിഭജിക്കപ്പെട്ട് പാദുകസഭയും നിഷ്‌പാദുകസഭയും (പാദരക്ഷ ധരിക്കാത്തവർ ) ഉണ്ടായി. ആദ്യത്തെ കൂട്ടർ അപ്പോൾ ആയിരുന്ന അതേപടി തുടരാൻ തീരുമാനിച്ചപ്പോൾ നിഷ്‌പാദുകസഭക്കാർ വിശുദ്ധ ആൽബർട്ടിന്റെ നിയമം പിന്തുടർന്നു.

ദൈവത്തിനായുള്ള ദാഹം

ജോണിന്റെ ജീവിതം ദൈവത്തോട് എത്രയും കൂടുതൽ അടുക്കാനുള്ള അശ്രാന്തപരിശ്രമം ആയിരുന്നു. ദൈവത്തെ നേടാനും ആഴത്തിൽ ഒന്നാവാനും പൂർണ്ണമായി തന്നെത്തന്നെ സമർപ്പിക്കാനും വേണ്ടി സഹനമോ അപമാനങ്ങളോ പരിത്യാഗമോ എന്തും സ്വീകരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു.

” സ്വന്തം കുരിശ് വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല”… ” സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അത് നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും ” യേശുനാഥന്റെ ഈ വചനങ്ങളുടെ പൂർത്തീകരണമാണ് ജോണിന്റെ ജീവിതത്തിന്റെ ആകെത്തുക.

തുടക്കത്തിലേ കൂടെ കൂടിയ സഹനങ്ങൾ

ജോൺ ഡെ യെപെസ് ജനിച്ചത്, 1542ൽ സ്പെയിനിൽ ഫോണ്ടിവെറോസ് എന്ന സ്ഥലത്തായിരുന്നു. അവന്റെ പിതാവ് ഗോൺസാലോ ഡെ യെപെസ് ഒരു സമ്പന്നപ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും പാവപ്പെട്ടവളും ഭക്തയും സുന്ദരിയുമായ ക്യാറ്റലീന അൽവാരസിനെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചത് മൂലം വീട്ടിൽ നിന്ന് പുറത്തായി, ഒരു സാധാരണ നെയ്ത്തുകാരനായി പിന്നീട് ജീവിതം കഴിച്ചു. അവരുടെ മൂന്നു മക്കളിൽ ഏറ്റവും താഴെ ആയിരുന്നു ജോൺ. സഹോദരൻ ലൂയിസ് ചെറുപ്പത്തിൽ തന്നെ മരിച്ചു. ഫ്രാൻസിസ്കോ എന്ന സഹോദരൻ ജോണിന്റെ വാഴ്ത്തിപ്പെട്ടവനായി ഉയർത്തുന്ന പ്രക്രിയയിൽ സാക്ഷ്യം പറയാനായി ജീവിച്ചിരുന്നിരുന്നു.

ജോണിന് ഏഴ് വയസ്സാകുമ്പോഴേക്ക് അവന്റെ പിതാവ് മരിച്ചു. പട്ടിണി കിടക്കാതിരിക്കാൻ ക്യാറ്റലീന ഓരോരോ പണികൾ എടുത്തെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല. ഏറെ ബുദ്ധിമുട്ടുകൾ ചെറുപ്പം തൊട്ടേ സഹിക്കേണ്ടി വന്നെങ്കിലും ജോൺ നിരാശയിലേക്ക് വീണില്ല. ദൈവത്തിനോടടുത്ത ജീവിതത്തിനുള്ള പരിശീലനം ചെറുപ്പത്തിൽ തന്നെ അവൻ ലഭിച്ചു. പാവപ്പെട്ടവർക്കുള്ള സ്കൂളിൽ അവൻ പഠിച്ചു, വർക്ക്ഷോപ്പുകളിൽ സഹായിയായി, പള്ളിയിൽ ശുശ്രൂഷിയായി, ഒരു ആശുപത്രിയിൽ തൂപ്പുകാരനായി(പാവങ്ങളോടും രോഗികളോടും പണ്ട് മുതലേ അവന് അലിവ് തോന്നിയിരുന്നു ), വീണുകിട്ടുന്ന ചുരുങ്ങിയ ഒഴിവുസമയത്ത് പൗരോഹിത്യവേലക്കായി ആഗ്രഹിച്ചു പഠിച്ചു.

പതിമൂന്നു വയസുള്ളപ്പോൾ ടൗണിലെ, ഈശോസഭക്കാരുടെ പുതിയ കോളേജിൽ പോവാൻ തുടങ്ങി. കലയിലും സംഗീതത്തിലും കൊത്തുപണിയിലുമൊക്കെയുള്ള അവന്റെ കഴിവുകൾ മറ്റുള്ളവർ അറിയാൻ തുടങ്ങി, പക്ഷേ സാഹിത്യത്തിൽ പ്രത്യേകിച്ച് കവിതയിലാണ് ജോൺ പ്രാവീണ്യം തെളിയിച്ചത്.

കർമ്മലീത്ത സഭയിൽ

1563ൽ മെദീനയിലെ കർമ്മലീത്താ ആശ്രമത്തിൽ നോവീഷ്യേറ്റിൽ ചേർന്നു,ജോൺ ഓഫ് സെന്റ് മത്തിയാസ് എന്ന പേരിൽ. ആ സമയത്ത് കർമ്മലീത്ത സഭയിൽ ലഘുവായ നിയമം ആയിരുന്നല്ലോ. സെന്റ് ആൽബർട്ടിന്റെ കർക്കശമായ നിയമാവലി പിന്തുടരാനുള്ള അനുവാദം ജോൺ ചോദിച്ചു വാങ്ങി.

ഒരു തുണസഹോദരൻ ആവാനാണ് ജോൺ ആഗ്രഹിച്ചതെങ്കിലും അദ്ദേഹത്തിന്റെ മിടുക്കും ബുദ്ധിയും കണ്ട മേലധികാരികൾ സലമാങ്കയിലെ Carmelite College of St Andrew ൽ ഫിലോസഫിയും തിയോളജിയും പഠിക്കാനയച്ചു. ദാരിദ്ര്യാരൂപി വിട്ടുകളയാൻ ഇഷ്ടമില്ലാതിരുന്ന ജോൺ, ചാപ്പലിലെ സക്രാരി കാണാൻ കഴിയുന്ന ജനലുള്ള ഒരു കൊച്ചു മുറിയിൽ താമസിച്ചു. ഒരു പലകപ്പുറത്തു വൈക്കോലിട്ട് ഒരു മരക്കഷ്ണം തലയിണയായി ഉപയോഗിച്ച് , 3 മണിക്കൂറിൽ കുറച്ചുറങ്ങി ജോൺ അവിടെ കഴിഞ്ഞു.

പക്ഷെ സുഖാലസരായി കഴിഞ്ഞിരുന്ന സഭാസമൂഹത്തിലെ മറ്റുള്ളവർക്ക് ഈ ജീവിതശൈലി ഒരു ഭീഷണിയായി. ജോണിനെ ചാട്ടവാറിനടിച്ചു കൊണ്ടാണ് അവർ തങ്ങളുടെ വെറുപ്പ് കാണിച്ചത്. ആഴ്ചയിൽ 3 പ്രാവശ്യം, ചാട്ടവാറടിക്കായി മേലധികാരിക്ക് മുൻപിൽ ജോണിന് ഉടുപ്പഴിക്കേണ്ടി വന്നു. പക്ഷെ ദൈവസ്നേഹത്തെപ്രതി തൻറെ സഹനത്തിൽ അദ്ദേഹം ആനന്ദിച്ചു.

“ദുരിതവേളകളിൽ ഒരു തവണ മാത്രം പറയുന്ന ‘ദൈവത്തിനു സ്തുതി’ ഐശ്വര്യസമൃദ്ധിയിൽ പറയുന്ന ആയിരം കൃതജ്ഞതകളെക്കാള്‍ വിലയുള്ളതാണ്”, അദ്ദേഹം പറഞ്ഞു.

1567ൽ ജോൺ വൈദികനായി. കർക്കശരീതിയിലുള്ള ജീവിതമാണ് നയിച്ചിരുന്നതെങ്കിലും കൂടുതലായി ഏകാന്തതക്കും പരിഹാരപ്രവൃത്തികൾക്കും ദൈവത്തിനോട് ചേർന്നിരിക്കാനും അദ്ദേഹം ആഗ്രഹിച്ചു, അതിന് വേണ്ടി ഒരു കാർത്തൂസിയൻ സന്യാസി ആകാനും അദ്ദേഹം തുനിഞ്ഞു.

പക്ഷേ ദൈവത്തിന്റെ വഴികൾ നമ്മുടേത് പോലെ അല്ലല്ലോ! സെഗോവിയയിലെ കാർത്തൂസിയൻ ആശ്രമത്തിലേക്കുള്ള യാത്രക്കിടയിൽ മെദീനയിൽ ഒന്ന് നിന്ന സമയത്താണ് ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ അവിടെ എത്തിയത്. കർമ്മലീത്താ സന്യാസിനികൾക്കായുള്ള നവീകരണം തുടങ്ങിവച്ചിരുന്ന അമ്മത്രേസ്സ്യ ആവിലായിൽ സെന്റ് ജോസഫിന്റെ പേരിൽ ആദ്യത്തെ കോൺവെന്റും സ്ഥാപിച്ചിരുന്നു. അടുത്ത മഠം സ്ഥാപിക്കാനുള്ള ഒരുക്കത്തിനിടയിൽ, 52 വയസ്സുള്ള ത്രേസ്സ്യ നവവൈദികനായ ജോണിനെ കാണുകയും കർമ്മലീത്ത സഹോദരൻമാർക്കായുള്ള നവോത്ഥാനനായകനായി അവനെ തിരിച്ചറിയുകയും ചെയ്തു.

കാർത്തൂസിയൻ സന്യാസി ആകാനുള്ള ശ്രമം ഉപേക്ഷിക്കാനും സ്വന്തം കർമ്മലീത്ത സഭയുടെ നവീകരണത്തിനായി തന്നോട് ചേർന്നു പ്രവർത്തിക്കാനും അമ്മത്രേസ്സ്യ ആവശ്യപ്പെട്ടു. മെദീനയിൽ, ശാന്തമായ ഒരു സ്ഥലത്തുള്ള ഒരു ചെറിയ കുടിൽ നന്നാക്കിയെടുത്ത് നിഷ്പാദുക സന്യാസികൾക്കായുള്ള തന്റെ ആദ്യത്തെ സമൂഹത്തെ അദ്ദേഹം അവിടെ സ്ഥാപിച്ചു. ദാരിദ്ര്യവും കാർക്കശ്യനിയമങ്ങളും പാലിച്ച് കഠിനമായ കാലാവസ്ഥയിലുള്ള തങ്ങളുടെ ഏറ്റം ലളിതജീവിതം ജോണിനെ സന്തോഷിപ്പിച്ചു. 1568ൽ ആഗമനകാലത്തെ ഒരു ഞായറാഴ്ചയിൽ 7 പേർ ആദ്യമായി വ്രതവാഗ്ദാനം നടത്തി.ജോണിന്റെ പേര് വീണ്ടും മാറ്റി ജോൺ ഓഫ് ദി ക്രോസ്സ് എന്നാക്കി.

ആ സമൂഹം വളർന്നു.ജോൺ നോവിസ് മാസ്റ്ററായി. സന്യാസഭവനത്തിൽ സ്ഥലം തികയാതായപ്പോൾ രണ്ട് പുതിയ ആശ്രമങ്ങൾ കൂടി ഉണ്ടായി. യൂണിവേഴ്സിറ്റിയോട് ചേർന്ന് ഒരു കോളേജ് സ്ഥാപിച്ചതിൽ ജോൺ ആദ്യത്തെ റെക്ടർ ആയി.

തീവ്ര സഹനങ്ങൾ

1572ൽ അമ്മത്രേസ്സ്യ പ്രയൊരസ് ആയിരുന്ന ഇൻകാർണേഷൻ കോൺവെന്റിൽ 130 അംഗങ്ങളുണ്ടായിരുന്നു. അലസതയും സുഖലോലുപതയും മഠങ്ങളിലേക്കും കടന്നുവരുന്ന സമയം. ഇരുപത്തിയേഴു വയസ്സിന് ഇളയതാണെങ്കിലും ജോണിനെ അമ്മത്രേസ്സ്യ തന്റെ ആത്മീയോപദേഷ്ടാവും സന്യാസിനികളുടെ കുമ്പസാരക്കാരനുമായി വെച്ചു.

ഇതിനിടയിൽ ഒരു കൊടുങ്കാറ്റ് ഉടലെടുക്കുന്നുണ്ടായിരുന്നു. മുതിർന്ന സന്യാസിമാർ നവീകരണത്തെ കലാപവും പാഷണ്ഡതയുമായി കരുതി. ഇതിനൊരു അറുതി വരുത്താൻ ഫാദർ ടോസ്റ്റഡോയോട് ആവശ്യപ്പെട്ടു. 1577, ഡിസംബർ 3ന് ആവിലയിൽ നിന്ന് ടൊലീഡോയിലേക്ക് ജോണിനെ കടത്തിക്കൊണ്ട് പോയി. നവീകരണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചത് കൊണ്ട് അവിടെ തടവിലായി.

ജോണിന്റെ പരുക്കൻ വസ്ത്രങ്ങൾ മാറ്റി മൃദുലവസ്ത്രങ്ങൾ ധരിപ്പിച്ചു. ചമ്മട്ടിയടി നൽകി മുറിയിലടച്ചു. സന്ദർശനമുറിയോട് ചേർന്ന് ആദ്യകാലത്ത് കക്കൂസായി ഉപയോഗിച്ചിരുന്ന ഇടുങ്ങിയ മുറിയിലാണ് പാർപ്പിച്ചത്. ജനാലകളില്ല , ബലവത്തായ തടി കൊണ്ടുള്ള ഒരു വാതിൽ മാത്രം. മുറിക്ക് പത്തടി നീളവും ആറടി വീതിയും മാത്രം. വായിക്കാൻ സാധ്യമല്ലാത്ത വിധം ഇരുട്ട്. എന്തിന്റെയെങ്കിലും മുകളിൽ കയറിനിന്നാൽ കിട്ടുന്ന അരണ്ടവെളിച്ചത്തിൽ കഷ്ടിച്ച് വായിക്കാം. അങ്ങനെ നിന്നാണ് ജോൺ യാമപ്രാർത്ഥന ചൊല്ലിയിരുന്നത്. തറയിൽ രണ്ടു പലകക്കഷണങ്ങൾ, കല്ലുവിരിച്ച തണുത്ത തറ, ആ പലകയിൽ കിടന്നുറങ്ങണം. പഴയ രണ്ടു പുതപ്പുകൾ, മുറിയുടെ കോണിൽ ഒരു തൊട്ടി ..ഇത്രയാണുണ്ടായിരുന്നത്. മുറി സമൂഹത്തിന്റെ വിസർജ്ജനസ്ഥലത്തിനു സമീപം ആയിരുന്നതിനാൽ ദുർഗന്ധം വമിച്ചിരുന്നു. ഭക്ഷണം നാമമാത്രം. അതിൽക്കൂടെ വിഷം തരുമെന്ന് തോന്നിയതിനാൽ ശത്രുക്കളോട് ക്ഷമിച്ചു കൊണ്ടായിരുന്നു ആ റൊട്ടിക്കഷണങ്ങൾ കഴിച്ചിരുന്നത്.

മുട്ടിന്മേൽ നിന്ന് ഭക്ഷിക്കണം. അതിനിടയിൽ കുറ്റാരോപണങ്ങൾ, പരിഹാസങ്ങൾ, സങ്കീർത്തനം ഉരുവിട്ടുകൊണ്ട് തലങ്ങും വിലങ്ങുമുള്ള ചമ്മട്ടിയടികൾ. തിരിച്ചു മുറിയിൽ പോവുമ്പോഴേക്ക് ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടാവും. ജയിൽവാസം ഒൻപത് മാസങ്ങൾ നീണ്ടു. കൂദാശകൾ സ്വീകരിക്കാനോ കുർബ്ബാന ചൊല്ലാനോ അനുവദിക്കാത്ത അവസ്ഥ, മോശമായ ഭക്ഷണം, ഉറക്കമില്ലായ്മ, വെളിച്ചമില്ലായ്മ, തൊട്ടി വൃത്തിയാക്കാൻ സമ്മതിക്കാത്തത് മൂലം അസഹ്യമായ ദുർഗന്ധം .. ഇതെല്ലാം ജോൺ സഹിച്ചുകൊണ്ടിരുന്നു.

ജോണിന്റെ ഇരുണ്ട രാത്രികൾ അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു. ശാരീരികവേദനയേക്കാൾ രൂക്ഷമായതായിരുന്നു ആത്മീയ വേദന. തനിക്കാണോ തെറ്റുപറ്റിയതെന്ന് ജോണിന് സംശയമായി. ഉറപ്പില്ലാത്ത ആ അവസ്ഥയിൽ വേദന അടുത്ത തലത്തിലേക്ക് നീങ്ങി. ദൈവത്തിന്റെ പൂർണ്ണമായ അസാന്നിധ്യം അദ്ദേഹത്തിന് സഹിക്കാവുന്നതിലധികമായിരുന്നു. ജീവിതം നിരർത്ഥകമായി തോന്നി, പ്രാർത്ഥന അസാധ്യമായി, ‘ഏൽ ഏൽ,ലമാ സബക്താനി’ എന്നദ്ദേഹം ഒരുപാട് തവണ നിലവിളിച്ചിരിക്കണം. വേനൽക്കാലത്തും ജോണിനെ കുളിക്കാൻ സമ്മതിച്ചില്ല. മുറി ചുട്ടുപൊള്ളുന്ന അടുപ്പ് പോലെയായി.

ദൈവത്തിന്റെ പക്കലേക്ക് ഹൃദയമൊന്നുയർത്താൻ കഴിയാത്ത തൻറെ ആ അവസ്ഥയെക്കുറിച്ചു പിൽക്കാലത്ത് അദ്ദേഹം എഴുതിയിരുന്നു. അത്രയും ദുരനുഭവങ്ങൾക്ക് വിധേയനാകുമ്പോൾ ദൈവം തൻറെ നേർക്ക് നിഷ്ഠൂരത കാണിക്കുന്നെന്നും തന്നെ വെറുക്കുന്നെന്നുമാവും ആത്മാവിന് തോന്നുക.

കുർബ്ബാന അർപ്പിക്കാനുള്ള സൗകര്യം ഏറെ വിഷമകാരണമായി, എങ്കിലും സഹിച്ചു. 1578ൽ അദ്ദേഹത്തിന് ഒരു പുതിയ കാവൽക്കാരനെ നിയമിച്ചു. കരുണയുള്ളവനായ അദ്ദേഹം കുറച്ചു സമയം പുറത്തിറങ്ങി വെളിച്ചം കാണാൻ അനുവദിച്ചു. ജോൺ പേനയും കടലാസും ചോദിച്ചുവാങ്ങി. അവിടെ വെച്ചാണ് വിശ്വോത്തര മിസ്റ്റിക്കൽ രചനയായ സ്നേഹഗീതയിലെ ആദ്യത്തെ മുപ്പത് പദ്യങ്ങളും മറ്റു ചില കവിതകളും എഴുതിയത്. “സ്വാർത്ഥതയെപ്രതി ഞാൻ യാതൊന്നും അന്വേഷിക്കുന്നില്ലയെന്നായപ്പോൾ സകല നന്മകളും എനിക്ക് കൈവന്നെന്നു ” സ്നേഹഗീതയിൽ അദ്ദേഹം കുറിച്ചു. ( ശൂന്യതയിൽ ദൈവത്തെ കണ്ടെത്തിയ സ്നേഹോപാസകൻ , എന്ന ഗ്രന്ഥം)

‘ഏറ്റവും വലിയ പരോപകാരികൾ’ എന്നാണ് ജോൺ തന്നെ പീഡിപ്പിച്ചവരെ വിശേഷിപ്പിച്ചത്. യേശുവിനെ പ്രതി പീഡകൾ അനുഭവിക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചിരുന്ന ജോണിന്റെ യാചന ദൈവം കേട്ടെന്ന് വേണം കരുതാൻ. ആരും തന്നെ കാണാനും ഓർക്കാനും ഇല്ലാത്തപ്പോൾ, ഒരു വെളിച്ചവും നയിക്കാൻ ഇല്ലാതിരുന്നപ്പോൾ, അത് തന്നെ മദ്ധ്യാഹ്‌നത്തിന്റെ പ്രകാശത്തേക്കാൾ വലിയ പ്രകാശത്തിലേക്ക് നയിച്ചെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

15 ഓഗസ്റ് 1578 ൽ പരിശുദ്ധ അമ്മയുടെ ഒരു ദർശനത്താൽ നയിക്കപ്പെട്ട് അവിടെ നിന്ന് ( ഹാളിലെ ജനൽ വഴി പുതപ്പു കയറുപോലെ കെട്ടി )ജോൺ രക്ഷപെട്ടു. നിഷ്‌പാദുകസഭാ സഹോദരർ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രിയോരച്ചനാക്കി. അവിടെയിരുന്ന് ‘ആത്മീയഗീതം’ എഴുതി പൂർത്തിയാക്കി. അതിന്റെ കൂടെ മറ്റു രചനകളായ കർമ്മലമലകയറ്റം, ആത്‌മാവിന്റെ ഇരുണ്ട രാത്രികൾ, സ്നേഹജ്വാല തുടങ്ങിയ കൃതികൾ ‘മിസ്റ്റിക്കുകളുടെ രാജകുമാരൻ ‘ എന്ന പേര് വരെ അദ്ദേഹത്തിന് നേടിക്കൊടുത്തു. അടുത്ത 13 കൊല്ലങ്ങൾ ജോൺ സന്യാസസഭകൾ സ്ഥാപിച്ചും ഒരുപാട് പേർക്ക് ആത്മീയ വഴികാട്ടിയായും, ധ്യാനാത്മക പ്രാർത്ഥനയുടെ കൊടുമുടിയിൽ ദൈവവുമായുള്ള ആത്മാവിന്റെ ഒന്നാകൽ അനുഭവിച്ചുമൊക്കെ ജീവിച്ചു.

അമ്മത്രേസ്സ്യയുടെ മരണശേഷം 1582 ൽ നിഷ്പാദുകസഭയിൽ നിന്നു തന്നെ ഉയർന്നു വന്ന നേതാക്കൾ നവീകരണത്തിൽ നിന്നു മാറി, കാർക്കശ്യം കുറഞ്ഞ പഴയ രീതിയിലേക്ക് പോകാൻ ശ്രമം തുടങ്ങി. ഇതിനെ എതിർത്ത ജോണിനെ 1591ൽ ചേർന്ന യോഗത്തിൽ വെച്ച് എല്ലാ അധികാരങ്ങളിൽ നിന്നും ഭ്രഷ്ടനാക്കി.

കുരിശ് വഹിച്ചു ഈശോ കാൽവരിയിലേക്ക് പോകുന്ന രൂപത്തിന് മുൻപിൽ ധ്യാനനിമഗ്നനായിരിക്കെ ഈശോ തന്നെ വിളിക്കുന്നതായി അദ്ദേഹം കേട്ടു. “ഇതാ ഞാൻ ” അദ്ദേഹം പ്രത്യുത്തരിച്ചു. ഈശോ ചോദിച്ചു, “നീ സഹിച്ചതിനും പ്രവർത്തിച്ചതിനും ഞാൻ എന്ത് സമ്മാനമാണ് നൽകേണ്ടത്?”ജോൺ മറുപടി പറഞ്ഞു, “നിനക്ക് വേണ്ടി കൂടുതൽ സഹിക്കാനും നിന്ദിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നു”. അതിനു ശേഷം 1591 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ആരോഗ്യം വീണ്ടെടുക്കാനും വിശ്രമത്തിനുമായി ബൈസയിലുള്ള സന്യാസഭവനത്തിൽ പോണോ അതോ ഉബേഡയിൽ പോണോ എന്ന് ജോണിനോട് ചോദിച്ചു. ബൈസയിലെ മഠാധിപതി ജോണിനോട് സൗഹൃദമുള്ളയാളും ഉബേഡയിലെ മഠാധിപതി ജോണിനോട് വളരെ വിരോധം വെച്ചുപുലർത്തുന്നയാളുമായിരുന്നു.

ഉബേഡയിൽ പോകാമെന്നായിരുന്നു ജോണിന്റെ മറുപടി .

അവിടെയെത്തിയ ജോണിന് ഏറ്റവും ചെറിയ, തണുപ്പുള്ള, വൃത്തികേടായ മുറി കിടക്കാൻ കൊടുത്തു. ജോണിനെ സന്ദർശിക്കാൻ ആരെയും അനുവദിച്ചില്ല. കുറച്ചു കാരുണ്യം കാണിച്ച രോഗിശുശ്രൂഷകനെ പോലും പ്രിയോരച്ചൻ മാറ്റി.സാധാരണ ഭക്ഷണത്തിൽ കവിഞ്ഞ് വേറൊന്നും കൊടുത്തിരുന്നില്ല. ജോണിന്റെ വലതുകാലിൽ വ്രണവും പഴുപ്പുമായി.ഓരോ വ്രണഭാഗവും മരവിപ്പിക്കാതെ മുറിച്ചുനീക്കുകയോ തുറന്നുകളയുകയോ ചെയ്തു. അവിടെയുള്ള 3 മാസത്തെ യാതനകൾക്കു ശേഷം, തൻറെ അന്ത്യമടുത്തെന്നു ജോണിന് മനസ്സിലായി. ഡിസംബർ 12 ന് രോഗീലേപനം സ്വീകരിച്ചു.

വെള്ളിയാഴ്ചയായപ്പോൾ തന്നെ പരിചരിച്ചിരുന്ന സഹോദരനോട് ജോൺ പറഞ്ഞു, “ഇന്ന് അർദ്ധരാത്രിക്കു ശേഷം ഞാൻ സ്വർഗ്ഗത്തിൽ കീർത്തനങ്ങൾ ആലപിക്കയായിരിക്കും”. ഇതറിഞ്ഞ പ്രിയോരച്ചൻ ഓടി ജോണിന്റെ അടുക്കൽ വന്നു മുട്ടിൽ നിന്നു. ഒരു ദാക്ഷിണ്യവും കൂടാതെയുള്ള തൻറെ പെരുമാറ്റത്തിന് ക്ഷമാപണം ചെയ്തു. “ഞാൻ തികഞ്ഞ സന്തോഷത്തിലാണ് പ്രിയോരച്ചാ” ജോൺ പറഞ്ഞു. “ഞാൻ അർഹിക്കുന്നതിൽ കൂടുതൽ എനിക്ക് ലഭിച്ചു”.

1591 ഡിസംബർ 14ന് ക്ലോക്കിൽ 12 അടിക്കുമ്പോൾ, ജോൺ തൻറെ അവസാനവാക്കുകൾ ഉരുവിടുകയായിടുന്നു,”ഓ ദൈവമേ , അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു ” എന്ന് പറഞ്ഞുകൊണ്ട് സഹനത്തിന്റെ പാനപാത്രം അവസാനതുള്ളിയും സന്തോഷത്തോടെ സ്വീകരിച്ച് ഈശോയിൽ നിന്ന് നിത്യസമ്മാനം വാങ്ങാൻ അദ്ദേഹം യാത്രയായി.

1675 ജനുവരി 25 നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ആ ധന്യാത്മാവിനെ 1726 ഡിസംബർ 26 ന് വിശുദ്ധനായി ഉയർത്തി. പീയൂസ് പതിനൊന്നാമൻ പാപ്പയാൽ സഭയിലെ വേദപാരംഗതനായി അവരോധിക്കപ്പെട്ടു.

‘തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും’. ഈശോയെ പ്രതി സഹിക്കാനും നിന്ദിക്കപ്പെടാനും ആഗ്രഹിച്ച ആ ‘സഹനരാക്ഷസൻ’ ഈശോയുടെ മുറിവുകളുടെ ഭാഗഭാഗിത്വം കൈക്കൊണ്ട് വിശുദ്ധപദവിയിൽ വിരാജിക്കുന്നു.

എല്ലാവർക്കും വിശുദ്ധ ജോൺ ഓഫ് ദി ക്രോസ്സിന്റെ, കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ, തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements
Teresa of Avila and John of the Cross
Advertisements
John of the Cross
Advertisements

One thought on “കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross

Leave a comment