The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 14

സാംസന്റെ വിവാഹം

1 സാംസണ്‍ തിമ്‌നായിലേക്കു പോയി; അവിടെവച്ച് ഒരു ഫിലിസ്ത്യയുവതിയെ കണ്ടു.2 അവന്‍ തിരിച്ചുവന്ന് മാതാപിതാക്കന്‍മാരോടു പറഞ്ഞു: തിമ്‌നായില്‍ ഞാന്‍ ഒരു ഫിലിസ്ത്യയുവതിയെ കണ്ടുമുട്ടി. അവളെ എനിക്ക് വിവാഹംചെയ്തുതരണം.3 അവര്‍ പറഞ്ഞു: നിന്റെ ബന്ധുക്കളിലോ നമ്മുടെ ജനത്തിലോ സ്ത്രീകളില്ലാഞ്ഞിട്ടാണോ നീ അപരിച്‌ഛേദിതരായ ഫിലിസ്ത്യരുടെ ഇടയില്‍ ഭാര്യയെ അന്വേഷിക്കുന്നത്? എന്നാല്‍, സാംസണ്‍ പറഞ്ഞു: അവളെ എനിക്കു തരുക; അവളെ എനിക്ക് ഇഷ്ടപ്പെട്ടു.4 അത് കര്‍ത്താവിന്റെ ഹിതമാണെന്ന് മാതാപിതാക്കന്‍മാര്‍ മനസ്‌സിലാക്കിയില്ല. അവിടുന്ന് ഫിലിസ്ത്യര്‍ക്കെതിരായി ഒരവ സരം പാര്‍ത്തിരിക്കുകയായിരുന്നു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിന്റെ മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.5 സാംസണ്‍ മാതാപിതാക്കന്‍മാരോടുകൂടെ തിമ്‌നായിലേക്കുപോയി; അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവന്റെ നേരേ അലറിവന്നു.6 കര്‍ത്താവിന്റെ ആത്മാവ് അവനില്‍ ശക്തമായി ആവസിച്ചു. ആയുധം കൂടാതെ ആട്ടിന്‍കുട്ടിയെ എന്നപോലെ അവന്‍ ആ സിംഹത്തെ ചീന്തിക്കളഞ്ഞു. എന്നാല്‍, മാതാപിതാക്കന്‍മാരെ അക്കാര്യം അറിയിച്ചില്ല.7 സാംസണ്‍ ആ സ്ത്രീയോട് സംസാരിച്ചു.8 അവന് അവളെ വളരെ ഇഷ്ടപ്പെട്ടു. കുറച്ചുനാള്‍ കഴിഞ്ഞ് അവളെ കൂട്ടിക്കൊണ്ടുപോകാന്‍ അവന്‍ വന്നു. വഴിമധ്യേ ആ സിംഹത്തിന്റെ ഉടല്‍ കാണാന്‍ അവന്‍ തിരിഞ്ഞു.9 അതാ, സിംഹത്തിന്റെ ശരീരത്തില്‍ ഒരുതേന്‍കൂട്. അവന്‍ അത് അടര്‍ത്തിയെടുത്തു ഭക്ഷിച്ചുകൊണ്ടു മാതാപിതാക്കളുടെ അടുത്തെത്തി. അവര്‍ക്കും കൊടുത്തു. അവരും ഭക്ഷിച്ചു. എന്നാല്‍, ചത്ത സിംഹത്തിന്റെ ഉടലില്‍ നിന്നാണ് തേന്‍ എടുത്തതെന്ന് അവന്‍ അവരോടു പറഞ്ഞില്ല.10 അവന്റെ പിതാവ്‌യുവതിയുടെ വീട്ടിലേക്കു പോയി. സാംസണ്‍ അവിടെ ഒരു വിരുന്നു നടത്തി.യുവാക്കന്‍മാര്‍ അങ്ങനെചെയ്യുക പതിവായിരുന്നു.11 അവനെ കണ്ടപ്പോള്‍ അവിടുത്തുകാര്‍ മുപ്പതു പേരെ അവന് തോഴരായി കൊടുത്തു.12 സാംസണ്‍ അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കടംകഥ പറയാം. വിരുന്നിന്റെ ഏഴു ദിവസത്തിനകം ഉത്തരം പറഞ്ഞാല്‍ ഓരോ ചണവസ്ത്ര വും വിശേഷവസ്ത്രവും തരാം.13 ഉത്തരം പറയാന്‍ സാധിക്കാതെ വന്നാല്‍ നിങ്ങള്‍ മുപ്പതു ചണവസ്ത്രവും അത്രയും വിശേഷ വസ്ത്രവും എനിക്കു തരണം. അവര്‍ പറഞ്ഞു: നിന്റെ കടംകഥ കേള്‍ക്കട്ടെ.14 അവന്‍ പറഞ്ഞു: ഭോക്താവില്‍ നിന്ന് ഭോജനവും മല്ലനില്‍നിന്ന് മാധുര്യവും പുറപ്പെട്ടു. മൂന്നു ദിവസമായിട്ടും കടംകഥയുടെ പൊരുള്‍ അവര്‍ക്കു പിടികിട്ടിയില്ല.15 നാലാം ദിവസം അവര്‍ സാംസന്റെ ഭാര്യയോടു പറഞ്ഞു: നിന്റെ ഭര്‍ത്താവിനെ വശീകരിച്ച് കടംകഥയുടെ പൊരുളറിഞ്ഞു ഞങ്ങളോടു പറയുക. അല്ലെങ്കില്‍, ഞങ്ങള്‍ നിന്നെ കുടുംബത്തോടെ ചുട്ടെരിക്കും; ദരിദ്രരാക്കാനാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിച്ചുവരുത്തിയത്?16 സാംസന്റെ ഭാര്യ അവന്റെ മുമ്പില്‍കരഞ്ഞുകൊണ്ട് പറഞ്ഞു: നിനക്കെന്നോടു വെറുപ്പാണ്; എന്നെ സ്‌നേഹിക്കുന്നില്ല. എന്റെ ആളുകളോടു നീ ഒരു കടംകഥ പറഞ്ഞിരിക്കുന്നു. എന്നാല്‍, അത് എന്തെന്ന് എന്നോടു പറഞ്ഞില്ല. അവന്‍ പറഞ്ഞു: എന്റെ മാതാപിതാക്കന്‍മാരോടുപോലും ഞാനതു പറഞ്ഞിട്ടില്ല. പിന്നെ അത് നിന്നോട് പറയുമോ?17 വിരുന്നവസാനിക്കുന്ന ഏഴാംദിവസംവരെ അവള്‍ കേണുചോദിച്ചു. അവളുടെ നിര്‍ബന്ധംമൂലം അവന്‍ അവള്‍ക്ക് അതു വെളിപ്പെടുത്തി. അവള്‍ അത് തന്റെ ആളുകളോടു പറഞ്ഞു.18 ഏഴാംദിവസം സൂര്യാസ്തമ യത്തിനു മുമ്പ് പട്ടണവാസികള്‍ വന്ന് അവനോട് പറഞ്ഞു: തേനിനേക്കാള്‍ മാധുര്യമുള്ളത് എന്ത്? സിംഹത്തെക്കാള്‍ കരുത്തുള്ളത് ആര്? അപ്പോള്‍ അവന്‍ പറഞ്ഞു: എന്റെ പശുക്കിടാവിനെക്കൊണ്ട് ഉഴുതില്ലായിരുന്നെങ്കില്‍ കടംകഥയുടെ സാരം നിങ്ങള്‍ മനസ്‌സിലാക്കുകയില്ലായിരുന്നു.19 കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ശക്തിയോടെ വന്നു. അഷ്‌കലോണില്‍ ചെന്ന് പട്ടണത്തിലെ മുപ്പതുപേരെ കൊന്ന്, കൊള്ളയടിച്ച് കടംകഥയുടെ സാരം പറഞ്ഞവര്‍ക്കു വിശേഷവസ്ത്രങ്ങള്‍ കൊടുത്തു. കോപാക്രാന്തനായി അവന്‍ തന്റെ പിതാവിന്റെ ഭവനത്തിലേക്കു പോയി.20 സാംസന്റെ ഭാര്യ അവന്റെ മണവാളത്തോഴന്റെ ഭാര്യയായി.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Leave a comment