The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 16

1 സാംസണ്‍ ഗാസായിലേക്കു പോയി. അവിടെ ഒരു സൈ്വരിണിയെ കണ്ടുമുട്ടി. അവളോടുകൂടി ശയിച്ചു.2 സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്ന് ഗാസാനിവാസികള്‍ അറിഞ്ഞു. അവര്‍ അവിടം വളഞ്ഞു. രാത്രിമുഴുവന്‍ പട്ടണവാതില്‍ക്കല്‍ പതിയിരുന്നു. പ്രഭാതംവരെ കാത്തിരിക്കാം; രാവിലെ അവനെ നമുക്കു കൊല്ലാം എന്നുപറഞ്ഞ് രാത്രി മുഴുവന്‍ നിശ്ചലരായിരുന്നു.3 എന്നാല്‍, സാംസണ്‍ പാതിരാവരെ കിടന്നു. പിന്നെ എഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്ത് തോളില്‍വച്ച് ഹെബ്രോന്റെ മുന്‍പിലുള്ള മലമുകളിലേക്കു പോയി.

സാംസനും ദലീലായും

4 അതിനുശേഷം സോറേക്കു താഴ്‌വരയിലുള്ള ദലീലാ എന്ന സ്ത്രീയെ അവന്‍ സ്‌നേഹിച്ചു.5 ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ അവളുടെ അടുത്തുചെന്നു പറഞ്ഞു. സാംസനെ നീ വശീകരിക്കണം. അവന്റെ ശക്തി എവിടെ സ്ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കി ബന്ധിക്കാമെന്നും മനസ്‌സിലാക്കണം; ഞങ്ങള്‍ ഓരോരുത്തരും നിനക്ക് ആയിരത്തിയൊരുന്നൂറു വെള്ളിനാണയം തരാം.6 ദലീലാ സാംസനോട് പറഞ്ഞു: നിന്റെ ഈ വലിയ ശക്തിയെല്ലാം എവിടെ സ്ഥിതിചെയ്യുന്നുവെന്നും നിന്നെ എങ്ങനെ ബന്ധിച്ചു കീഴടക്കാമെന്നും ദയവായി എന്നോടു പറയുക.7 സാംസണ്‍ മറുപടി പറഞ്ഞു: ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് ബന്ധിച്ചാല്‍ എന്റെ ശക്തി കുറഞ്ഞു ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും.8 അപ്പോള്‍ ഫിലിസ്ത്യ പ്രഭുക്കന്‍മാര്‍ ഉണങ്ങാത്ത പുതിയ ഏഴു ഞാണ്‍ കൊണ്ടുവന്നു. ദലീലാ അവകൊണ്ട് അവനെ ബന്ധിച്ചു.9 ഉള്‍മുറിയില്‍ അവള്‍ ആളുകളെ പതിയിരുത്തിയിരുന്നു. അതിനുശേഷം അവള്‍ അവനോടു പറഞ്ഞു: സാംസണ്‍, ഇതാ, ഫിലിസ്ത്യര്‍ നിന്നെ വളഞ്ഞിരിക്കുന്നു. എന്നാല്‍, അഗ്‌നി ചണനൂലിനെ എന്നപോലെ അവന്‍ ഞാണുകള്‍ പൊട്ടിച്ചുകളഞ്ഞു. അവന്റെ ശക്തിയുടെ രഹസ്യം പുറത്തായില്ല.10 ദലീല സാംസനോട് പറഞ്ഞു: നീ എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു. എങ്ങനെ നിന്നെ ബന്ധിക്കാമെന്ന് എന്നോടു പറയുക.11 അവന്‍ പറഞ്ഞു: ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയറുകൊണ്ടു ബന്ധിച്ചാല്‍ ഞാന്‍ ദുര്‍ബലനായി മറ്റാരേയും പോലെയാകും.12 അപ്പോള്‍ ദലീലാ പുതിയ കയറുകൊണ്ടുവന്ന് അവനെകെട്ടി. അവനോടു പറഞ്ഞു: സാംസണ്‍, ഇതാ ഫിലിസ്ത്യര്‍ വരുന്നു. പതിയിരുന്നവര്‍ അകത്തെ ഒരു മുറിയിലായിരുന്നു. കെട്ടിയിരുന്ന കയര്‍ നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു.13 ദലീലാ സാംസനോടു പറഞ്ഞു: ഇപ്പോഴും നീ എന്നെ കബളിപ്പിച്ചിരിക്കുന്നു; എന്നോടു നീ കളവു പറഞ്ഞു. നിന്നെ എങ്ങനെ ബന്ധിക്കാമെന്ന് പറയുക. അവന്‍ പറഞ്ഞു: എന്റെ ഏഴു തലമുടിച്ചുരുള്‍ എടുത്ത് പാവിനോടു ചേര്‍ത്ത് ആണിയില്‍ ഉറപ്പിച്ച് നെയ്താല്‍ മറ്റു മനുഷ്യരെപ്പോലെ ഞാന്‍ ബലഹീനനാകും.14 അവന്‍ ഉറങ്ങുമ്പോള്‍ ദലീലാ അവന്റെ ഏഴു തലമുടിച്ചുരുള്‍ എടുത്ത് പാവിനോടു ചേര്‍ത്ത് ആണിയില്‍ ഉറപ്പിച്ചു നെയ്തു. അനന്തരം, അവനോടു പറഞ്ഞു: സാംസണ്‍, ഫിലിസ്ത്യര്‍ നിന്നെ ആക്രമിക്കാന്‍ വരുന്നു. അവന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് ആണിയും തറിയും പാവും വലിച്ചുപൊളിച്ചു.15 അവള്‍ അവനോടു ചോദിച്ചു: നിന്റെ ഹൃദയം എന്നോടു കൂടെയല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് നിനക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ മൂന്നുപ്രാവശ്യവും നീ എന്നെ അവഹേളിച്ചിരിക്കുന്നു.16 നിന്റെ അജയ്യശക്തി എവിടെ കുടികൊള്ളുന്നെന്ന് നീ എന്നോടു പറഞ്ഞിട്ടുമില്ല. അവള്‍ ഇങ്ങനെ ദിവസംതോറും നിര്‍ബന്ധിച്ചു; ആ അലട്ടല്‍ മരണത്തിനു തുല്യമായി.17 അവന്‍ രഹസ്യം തുറന്നുപറഞ്ഞു: ക്ഷൗരക്കത്തി എന്റെ തലയില്‍ സ്പര്‍ശിച്ചിട്ടില്ല. ജനനംമുതലേ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനാണ്. മുടിവെട്ടിയാല്‍ എന്റെ ശക്തി നഷ്ടപ്പെട്ട് ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും.18 അവന്‍ സത്യം തുറന്നുപറഞ്ഞപ്പോള്‍ ദലീലാ ഫിലിസ്ത്യരുടെനേതാക്കളെ വിളിച്ചുപറഞ്ഞു: ഈ പ്രാവശ്യംകൂടി വരുക; അവന്‍ സകല രഹസ്യങ്ങളും എന്നോടു പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഫിലിസ്ത്യരുടെ നേതാക്കന്‍മാര്‍ പണവുമായി അവളുടെ അടുത്തെത്തി.19 അവള്‍ അവനെ മടിയില്‍ കിടത്തി ഉറക്കി. ഒരാളെക്കൊണ്ട് അവന്റെ തലയിലെ ഏഴു മുടിച്ചുരുളുകളും ക്ഷൗരം ചെയ്യിച്ചു; അതിനുശേഷം അവള്‍ അവനെ അസഹ്യപ്പെടുത്താന്‍ തുടങ്ങി, അവന്റെ ശക്തി അവനെ വിട്ടുപോയി.20 അവള്‍ പറഞ്ഞു: സാംസണ്‍, ഫിലിസ്ത്യര്‍ നിന്നെ ആക്രമിക്കാന്‍ വരുന്നു. അപ്പോള്‍ അവന്‍ ഉറക്കമുണര്‍ന്നു പറഞ്ഞു: മറ്റവസരങ്ങളിലെന്നപോലെതന്നെ ഞാന്‍ രക്ഷപെടും. എന്നെത്തന്നെ സ്വതന്ത്രനാക്കും. കര്‍ത്താവ് തന്നെ വിട്ടുപോയ കാര്യം അവന്‍ അറിഞ്ഞില്ല.21 ഫിലിസ്ത്യര്‍ അവനെ പിടിച്ചു കണ്ണു ചുഴന്നെടുത്ത് ഗാസായിലേക്കു കൊണ്ടുപോയി. ഓട്ടു ചങ്ങലകൊണ്ട് ബന്ധിച്ചു കാരാഗൃഹത്തിലാക്കി. മാവു പൊടിക്കുന്ന ജോലിയിലേര്‍പ്പെടുത്തി.22 എന്നാല്‍ മുണ്‍ഡനത്തിനുശേഷവും അവന്റെ തലയില്‍ മുടി വളര്‍ന്നുകൊണ്ടിരുന്നു.

സാംസന്റെ മരണം

23 ഫിലിസ്ത്യ പ്രഭുക്കന്‍മാര്‍ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലികഴിച്ചു സന്തോഷിക്കാന്‍ ഒരുമിച്ചുകൂടി; അവര്‍ പറഞ്ഞു: നമ്മുടെ ദേവന്‍ ശത്രുവായ സാംസനെ നമ്മുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു.24 അവനെ കണ്ടപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ദേവനെ സ്തുതിച്ചുപറഞ്ഞു: നമ്മുടെ ദേവന്‍ ശത്രുവിനെ നമുക്ക് ഏല്‍പിച്ചുതന്നിരിക്കുന്നു. അവന്‍ നമ്മുടെ ദേശം നശിപ്പിച്ചവനാണ്. നമ്മില്‍ അനേകരെ കൊന്നവനുമാണ്.25 സന്തോഷിച്ചു മതിമറന്ന് അവര്‍ പറഞ്ഞു: നമ്മുടെ മുന്‍പില്‍ അഭ്യാസം കാണിക്കുന്നതിന് സാംസനെ വിളിക്കുവിന്‍. സാംസനെ അവര്‍ കാരാഗൃഹത്തില്‍ നിന്നു കൊണ്ടുവന്നു. അവന്‍ അവരുടെ മുന്‍പില്‍ അഭ്യാസം പ്രകടിപ്പിച്ചു; തൂണുകളുടെ ഇടയില്‍ അവര്‍ അവനെ നിര്‍ത്തി.26 കൈക്കു പിടിച്ചിരുന്ന ബാലനോടു സാംസണ്‍ പറഞ്ഞു: ഒന്നു ചാരിനില്‍ക്കാന്‍ കെട്ടിടത്തിന്റെ തൂണുകളെവിടെയെന്ന് ഞാന്‍ തപ്പിനോക്കട്ടെ.27 പുരുഷന്‍മാരെയും സ്ത്രീകളെയും കൊണ്ട്‌കെട്ടിടം നിറഞ്ഞിരുന്നു. ഫിലിസ്ത്യ പ്രഭുക്കന്‍മാരെല്ലാം അവിടെ സന്നിഹിതരായിരുന്നു. മേല്‍ത്തട്ടില്‍ ഏകദേശം മൂവായിരം സ്ത്രീപുരുഷന്‍മാര്‍ അഭ്യാസം കണ്ടുകൊണ്ടിരുന്നു.28 അപ്പോള്‍ സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: ദൈവമായ കര്‍ത്താവേ, എന്നെ ഓര്‍ക്കണമേ! ഞാന്‍ നിന്നോടു പ്രാര്‍ഥിക്കുന്നു. എന്നെ ശക്തനാക്കണമേ! ഞാന്‍ നിന്നോട് ഇപ്രാവശ്യംകൂടിയാചിക്കുന്നു. എന്റെ കണ്ണുകളില്‍ ഒന്നിനു ഫിലിസ്ത്യരോടു പ്രതികാരം ചെയ്യാന്‍ എന്നെ ശക്തിപ്പെടുത്തണമേ!29 കെട്ടിടം താങ്ങിനിന്നിരുന്ന രണ്ടു നെടുംതൂണുകളെ സാംസണ്‍ പിടിച്ചു. വലത്തുകൈ ഒന്നിലും ഇടത്തുകൈ മറ്റതിലുംവച്ച് അവന്‍ തള്ളി.30 അവന്‍ പറഞ്ഞു: ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ. സര്‍വശക്തിയുമുപയോഗിച്ച് അവന്‍ കുനിഞ്ഞു. കെട്ടിടം അതിലുണ്ടായിരുന്ന പ്രഭുക്കന്‍മാരുടെയും മറ്റ് ആളുകളുടെയും മേല്‍ വീണു. മരണ സമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികമായിരുന്നു.31 സഹോദരന്‍മാരും കുടുംബക്കാരും വന്ന് അവന്റെ ശരീരം കൊണ്ടുപോയി; സോറായ്ക്കും എഷ്താവോലിനും ഇടയ്ക്കു പിതാവായ മനോവയുടെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. ഇരുപതു വര്‍ഷമാണ് അവന്‍ ഇസ്രായേലില്‍ന്യായപാലനം നടത്തിയത്.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Leave a comment