The Book of 1 Samuel, Chapter 10 | 1 സാമുവൽ, അദ്ധ്യായം 10 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 10

1 സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്‌സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്ക ളിലുംനിന്ന് അവരെ സംരക്ഷിക്കുകയുംചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവ് നിന്നെ വാഴിച്ചിരിക്കുന്നു എന്നതിന്റെ അടയാളം ഇതായിരിക്കും:2 ഇന്നു നീ എന്നെവിട്ടു പോകുമ്പോള്‍ ബഞ്ചമിന്റെ നാട്ടിലെ സെല്‍സാഹില്‍ റാഹേലിന്റെ ശവകുടീരത്തിനു സമീപം രണ്ടാളുകളെ നീ കാണും. നീ അന്വേഷിച്ച കഴുതകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എന്റെ മകനെന്തുപറ്റി എന്നു ചോദിച്ചുകൊണ്ട് നിന്നെക്കുറിച്ചാണ് നിന്റെ പിതാവ് ഉത്കണ്ഠാകുലനായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും.3 അവിടെ നിന്നു താബോറിലെ ഓക്കുവൃക്ഷത്തിനു സമീപമെത്തുമ്പോള്‍ ബഥേലില്‍ ദൈവത്തിനു ബലിയര്‍പ്പിക്കാന്‍ പോകുന്ന മൂന്നുപേരെ നീ കണ്ടുമുട്ടും. ഒരുവന്‍ മൂന്ന് ആട്ടിന്‍കുട്ടികളെ എടുത്തിരിക്കും; രണ്ടാമന്‍മൂന്നപ്പവും മൂന്നാമന്‍ ഒരു തോല്‍ക്കുടം വീഞ്ഞും.4 അവര്‍ നിന്നെ അഭിവാദനം ചെയ്ത് രണ്ടണ്ടപ്പം നിനക്കു നല്‍കും, അതു നീ സ്വീകരിക്കണം.5 അനന്തരം, ഫിലിസ്ത്യര്‍ കൂടാരമടിച്ചിരിക്കുന്ന ഗിബെയായിലുള്ള ദൈവത്തിന്റെ മലയില്‍ നീയെത്തും. പട്ടണത്തിലേക്കു കടക്കുമ്പോള്‍ സാരംഗി, ചെണ്ട, കുഴല്‍, കിന്നരം എന്നീ വാദ്യമേളങ്ങളോടെ മലമുകളില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെനീ കണ്ടു മുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.6 അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് ശക്തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും.7 ഇവ സംഭവിക്കുമ്പോള്‍യുക്തംപോലെ ചെയ്തുകൊള്ളുക, ദൈവം നിന്നോടു കൂടെയുണ്ട്.8 എനിക്കു മുന്‍പേ ഗില്‍ഗാലിലേക്കു നീ പോകണം. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക.9 സാവൂള്‍ സാമുവലിന്റെ യടുക്കല്‍നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ദൈവം അവന് ഒരു പുതിയ ഹൃദയം നല്‍കി. സാമുവല്‍ പറഞ്ഞതെല്ലാം അന്നുതന്നെ സംഭവിച്ചു.10 സാവൂളും ഭൃത്യനും ഗിബെയായിലെത്തിയപ്പോള്‍ പ്രവാചകഗണത്തെ കണ്ടു. ഉടന്‍ ദൈവത്തിന്റെ ആത്മാവ് അവനില്‍ ശക്തമായി പ്രവര്‍ത്തിച്ചു. അവനും അവരോടൊത്തു പ്രവചിച്ചു.11 സാവൂളിനെ മുന്‍പ് അറിയാമായിരുന്നവരെല്ലാം അവന്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: കിഷിന്റെ മകന് എന്തുപറ്റി? സാവൂളും പ്രവാചകനോ?12 അവിടത്തുകാരില്‍ ഒരാള്‍ ചോദിച്ചു: അവരുടെ പിതാവാരാണ്? അങ്ങനെ, സാവൂളും ഒരു പ്രവാചകനോ എന്നത് ഒരു പഴഞ്ചൊല്ലായിത്തീര്‍ന്നു.13 പ്രവചനംകഴിഞ്ഞ് അവന്‍ മലമുകളിലെത്തി.14 സാവൂളിന്റെ പിതൃസഹോദരന്‍ അവനോടും ഭൃത്യനോടും ചോദിച്ചു: നിങ്ങള്‍ എവിടെപ്പോയിരിക്കുകയായിരുന്നു? കഴുതകളെ തിരക്കിപോയതായിരുന്നു. അവയെ കാണായ്കയാല്‍ ഞങ്ങള്‍ സാമുവലിന്റെ അടുക്കല്‍പോയി എന്ന് അവന്‍ പറഞ്ഞു.15 സാമുവല്‍ നിങ്ങളോട് എന്തുപറഞ്ഞു എന്ന് അവന്‍ ചോദിച്ചു.16 സാവൂള്‍ പറഞ്ഞു: കഴുതകളെ കണ്ടുകിട്ടിയെന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു: എന്നാല്‍, താന്‍ രാജാവാകാന്‍ പോകുന്നതിനെപ്പറ്റി സാമുവല്‍ പറഞ്ഞതൊന്നും അവനോടു പറഞ്ഞില്ല.17 സാമുവല്‍ ജനത്തെ മിസ്പായില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വിളിച്ചുകൂട്ടി. ഇസ്രായേല്‍ ജനത്തോട് അവന്‍ പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:18 ഇസ്രായേലിനെ ഈജിപ്തില്‍നിന്നു ഞാന്‍ കൊണ്ടുവന്നു. ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകല രാജാക്കന്‍മാരുടെയും കൈകളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.19 എന്നാല്‍, എല്ലാ ദുരിതങ്ങളിലും അത്യാഹിതങ്ങളിലുംനിന്നു നിങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ ഇന്നു നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു രാജാവിനെ വാഴിച്ചുതരുക എന്നു നിങ്ങള്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ഇപ്പോള്‍, ഗോത്രത്തിന്റെയും, കുലത്തിന്റെയും ക്രമത്തില്‍ കര്‍ത്താവിന്റെ മുന്‍പില്‍ നില്‍ക്കുവിന്‍.20 അനന്തരം, സാമുവല്‍ ഇസ്രായേല്‍ ഗോത്രങ്ങളെയെല്ലാം തന്റെ യടുക്കല്‍ വരുത്തി കുറിയിട്ട് ബഞ്ചമിന്‍ഗോത്രത്തെ എടുത്തു.21 ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങളെയെല്ലാം തന്റെ യടുക്കല്‍ വരുത്തി. മത്രികുടുംബത്തിനാണ് കുറി വീണത്. അവസാനം മത്രികുടുംബാംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കിഷിന്റെ മകനായ സാവൂളിനെ കുറിയിട്ടു സ്വീകരിച്ചു. എന്നാല്‍, അവര്‍ അന്വേഷിച്ചപ്പോള്‍ അവനെ കണ്ടില്ല.22 അവന്‍ ഇവിടെ വന്നിട്ടുണ്ടോ എന്ന് അവര്‍ കര്‍ത്താവിനോടു ചോദിച്ചു. അവന്‍ ഇതാ ഭാണ്‍ഡങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു എന്നു കര്‍ത്താവ് പറഞ്ഞു.23 അവര്‍ ഓടിച്ചെന്ന് അവനെ കൂട്ടിക്കൊണ്ടുവന്നു. ജനമധ്യേ നിന്നപ്പോള്‍ മറ്റാരെയുംകാള്‍ അവന്റെ ശിരസ്‌സും തോളും ഉയര്‍ന്നു നിന്നിരുന്നു.24 സാമുവല്‍ ജനക്കൂട്ടത്തോടു ചോദിച്ചു: കര്‍ത്താവ് തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല. അപ്പോള്‍, രാജാവ് നീണാള്‍ വാഴട്ടെ എന്നു ജനം ആര്‍ത്തുവിളിച്ചു.25 അനന്തരം, സാമുവല്‍ രാജധര്‍മത്തെപ്പറ്റി ജനങ്ങളോടു പറഞ്ഞു. അതെല്ലാം ഒരു പുസ്തകത്തിലെഴുതി കര്‍ത്താവിന്റെ മുന്‍പില്‍വച്ചു. പിന്നീട്, ജനത്തെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു.26 സാവൂളും ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ദൈവത്താല്‍ പ്രചോദിതരായ ഏതാനുംയുദ്ധവീരന്‍മാരും അവനെ അനുഗമിച്ചു.27 എന്നാല്‍, ചില കുബുദ്ധികള്‍ ചോദിച്ചു: നമ്മെ രക്ഷിക്കാന്‍ ഇവനു സാധിക്കുമോ? അവര്‍ അവനെ അധിക്‌ഷേപിച്ചു. കാഴ്ചയൊന്നും അവര്‍ കൊടുത്തുമില്ല. അവന്‍ അതു ഗൗനിച്ചില്ല.

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Leave a comment