1 സാമുവൽ, അദ്ധ്യായം 2
ഹന്നായുടെ കീര്‍ത്തനം
1 ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു:എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു. എന്റെ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.2 കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല. 3 അഹന്തയോടെ മേലില്‍ സംസാരിക്കരുത്. നിന്റെ നാവില്‍നിന്നു ഗര്‍വ് പുറപ്പെടാതിരിക്കട്ടെ. കാരണം, കര്‍ത്താവ് സര്‍വജ്ഞനായ ദൈവമാണ്. പ്രവൃത്തികളെ വിലയിരുത്തുത് അവിടുന്നാണല്ലോ. 4 വീരന്‍മാരുടെ വില്ലുകള്‍ തകരുന്നു. ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു. 5 സുഭിക്ഷം അനുഭവിച്ചിരുവര്‍ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു. വിശപ്പ് അനുഭവിച്ചിരുവര്‍ സംതൃപ്തി അടയുന്നു, വന്ധ്യ ഏഴു പ്രസവിക്കുന്നു. സന്താനസമ്പത്തുള്ളവള്‍ നിരാലംബയാകുന്നു. 6 കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്നു പാതാളത്തിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു 7 ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്. താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ. 8 ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്ന് ഉയര്‍ത്തുന്നു. അഗതിയെ കുപ്പയില്‍നിന്നു സമുദ്ധരിക്കുന്നു. അങ്ങനെ അവരെ പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തി, ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു. ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്‍േറതാണ്. അതിന്‍മേല്‍ അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു. 9 തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. ദുഷ്ടന്‍മാര്‍ അന്ധകാരത്തില്‍ ഉപേക്ഷിക്കപ്പെടുന്നു. ശക്തിയാല്‍ ആരും പ്രബലനാകുന്നില്ല. 10 കര്‍ത്താവ് പ്രതിയോഗികളെ ഛിന്നഭിന്നമാക്കുന്നു. അവര്‍ക്കെതിരേ ആകാശത്തില്‍ ഇടിമുഴക്കുന്നു. അവിടുന്ന് ഭൂമിയെ മുഴുവന്‍ വിധിക്കും. തന്റെ രാജാവിനു ശക്തി കൊടുക്കും തന്റെ അഭിഷിക്തന്റെ ശിരസ്‌സുയരുമാറാക്കും. 11 അനന്തരം, എല്ക്കാന റാമായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ബാലനായ സാമുവലാകട്ടെ പുരോഹിതനായ ഏലിയുടെ സാന്നിധ്യത്തില്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തുപോന്നു.
ഏലിയുടെ പുത്രന്‍മാര്‍
12 ഏലിയുടെ പുത്രന്‍മാര്‍ ദുര്‍മാര്‍ഗികളും കര്‍ത്താവിനെ ബഹുമാനിക്കാത്തവരുമായിരുന്നു.13 ജനങ്ങളില്‍നിന്നു പുരോഹിതന്‍മാര്‍ക്കു ലഭിക്കേണ്ട വിഹിതത്തെ സംബന്ധിക്കുന്ന നിയമം അവര്‍ മാനിച്ചില്ല.14 ആരെങ്കിലും ബലിയര്‍പ്പിച്ച മാംസം പാകംചെയ്യുമ്പോള്‍ പുരോഹിതന്റെ ഭൃത്യന്‍ പാത്രത്തില്‍ മുപ്പല്ലികൊണ്ടു കുത്തി അതില്‍ കിട്ടുന്നതു മുഴുവന്‍ പുരോഹിതനുവേണ്ടി എടുത്തിരുന്നു. ഷീലോയില്‍ വന്നിരുന്ന ഇസ്രായേല്‍ക്കാരോടെല്ലാം അവര്‍ ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്.15 കൂടാതെ, മേദസ്‌സ് ദഹിപ്പിക്കുന്നതിനു മുമ്പുതന്നെ ബലിയര്‍പ്പിക്കുന്നവനോട് പുരോഹിതന്റെ ഭൃത്യന്‍ വന്നു പറയും: പുരോഹിതനുവേണ്ടി പാകംചെയ്യാന്‍ കുറെമാംസം തരുക; പച്ചമാംസമല്ലാതെ വേവിച്ചത് അദ്‌ദേഹം സ്വീകരിക്കുകയില്ല.16 ആദ്യം മേദസ്‌സ് ദഹിപ്പിക്കട്ടെ; എന്നിട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എടുക്കാം എന്ന് തടസ്‌സം പറഞ്ഞാല്‍, പോരാ, ഇപ്പോള്‍ത്തന്നെ വേണം; അല്ലെങ്കില്‍, ഞാന്‍ ബലംപ്രയോഗിച്ച് എടുക്കും എന്ന് അവന്‍ മറുപടി പറയുമായിരുന്നു.17 ഏലിയുടെ പുത്രന്‍മാരുടെ പാപം ദൈവ സന്നിധിയില്‍ ഗുരുതരമായിത്തീര്‍ന്നു. അത്ര അശ്രദ്ധയോടെയാണ് അവര്‍ കര്‍ത്താവിനുള്ള അര്‍ച്ചനയെ വീക്ഷിച്ചത്.18 ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തുപോന്നു. ചണനൂല്‍കൊണ്ടുള്ള ഒരു വിശേഷ വസ്ത്രമാണ് അവന്‍ ധരിച്ചിരുന്നത്.19 ബലിയര്‍പ്പിക്കാന്‍ ഭര്‍ത്താവിനോടൊത്ത് വര്‍ഷംതോറും പോകുമ്പോള്‍ അവന്റെ അമ്മ ചെറിയ ഉടുപ്പുണ്ടാക്കി അവനുകൊടുത്തിരുന്നു.20 കര്‍ത്താവിനു സമര്‍പ്പിച്ച ഈ കുട്ടിക്കുപകരം ഈ സ്ത്രീയില്‍നിന്നുതന്നെ വേറെസന്താനങ്ങളെ ദൈവം നല്‍കട്ടെയെന്ന് എല്‍ക്കാനയെയും ഭാര്യയെയും ഏലി അനുഗ്രഹിച്ചിരുന്നു. പിന്നീട്, അവര്‍ വീട്ടിലേക്കുപോകും.21 കര്‍ത്താവ് ഹന്നായെ കടാക്ഷിച്ചു. അവള്‍ ഗര്‍ഭംധരിച്ച് മൂന്നു പുത്രന്‍മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു. ബാലനായ സാമുവലാകട്ടെ കര്‍ത്താവിന്റെ സന്നിധിയില്‍ വളര്‍ന്നുവന്നു.22 ഏലി വൃദ്ധനായി; തന്റെ പുത്രന്‍മാര്‍ ഇസ്രായേല്‍ജനത്തോടു ചെയ്തിരുന്നതെല്ലാം അവന്‍ കേട്ടു. സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തില്‍ ജോലിചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവര്‍ ശയിച്ചിരുന്ന വിവരവും അവന്‍ അറിഞ്ഞു.23 അവന്‍ അവരോടു പറഞ്ഞു: എന്താണ് നിങ്ങള്‍ ഈ ചെയ്യുന്നത്? നിങ്ങളുടെ ദുഷ്‌കൃത്യങ്ങളെപ്പറ്റി ഓരോരുത്തര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു.24 മക്കളേ, മേലാല്‍ അങ്ങനെ ചെയ്യരുത്. നിങ്ങളെപ്പറ്റി ദൈവജനം പറഞ്ഞ് ഞാന്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ തീരെ നന്നല്ല.25 മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താല്‍ ദൈവം അവനുവേണ്ടി മാധ്യസ്ഥ്യം വഹിക്കും; കര്‍ത്താവിനോടു പാപം ചെയ്താല്‍ ആര്‍ മാധ്യസ്ഥ്യം വഹിക്കും? പക്‌ഷേ, അവര്‍ പിതാവിന്റെ വാക്കു കേട്ടില്ല. കാരണം, അവരെ നശിപ്പിക്കാന്‍ കര്‍ത്താവ് നിശ്ചയിച്ചിരുന്നു.26 ബാലനായ സാമുവലാകട്ടെ കര്‍ത്താവിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു.27 കര്‍ത്താവ് അയച്ച ഒരാള്‍ ഏലിയുടെ അടുക്കല്‍ വന്നുപറഞ്ഞു: കര്‍ത്താവ് ഇപ്രകാരം പറയുന്നു: നിന്റെ പിതാവിന്റെ കുടുംബം ഈജിപ്തില്‍ ഫറവോയുടെ ഭവനത്തില്‍ അടിമയായിരിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തി.28 എന്റെ ബലിപീഠത്തെ സമീപിക്കാനും ധൂപാര്‍പ്പണം നടത്താനും എന്റെ മുന്‍പില്‍ എഫോദു ധരിക്കാനും ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിലും നിന്നു ഞാന്‍ അവനെ എന്റെ പുരോഹിതനായി തിരഞ്ഞെടുത്തു. ഇസ്രായേല്‍മക്കള്‍ ദഹനബലിക്ക് അര്‍പ്പിച്ചതെല്ലാം നിന്റെ പിതൃഭവനത്തിനു ഞാന്‍ കൊടുത്തു.29 എന്നിട്ടും എന്തുകൊണ്ടാണ്, എനിക്ക് അര്‍പ്പിക്കണമെന്ന് കല്‍പിച്ചിട്ടുള്ള ബലികളെയും കാഴ്ചകളെയും നീ ആര്‍ത്തിയോടെ നോക്കുന്നത്? നിങ്ങള്‍ എന്റെ ജനം എനിക്കര്‍പ്പിക്കുന്ന സകല ബലികളുടെയും വിശിഷ്ട ഭാഗം തിന്നുകൊഴുത്തു. എന്നെക്കാള്‍ കൂടുതല്‍ നിന്റെ മക്കളെ നീ ബഹുമാനിക്കുന്നതെന്ത്?30 അതിനാല്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെയും നിന്റെ പിതാവിന്റെയും കുടുംബം നിത്യവും എനിക്കു ശുശ്രൂഷ ചെയ്യുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ കര്‍ത്താവായ ഞാന്‍ പ്രഖ്യാപിക്കുന്നു: ഇനി അങ്ങനെ ആയിരിക്കുകയില്ല. എന്നെ ആദരിക്കുന്നവരെ ഞാനും ആദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും.31 വാര്‍ധക്യത്തിലെത്താന്‍ ആര്‍ക്കും ഇടയാകാത്തവിധം നിന്റെയും നിന്റെ പിതൃകുടുംബത്തിന്റെയും ശക്തി ഞാന്‍ ക്ഷയിപ്പിക്കുന്ന ദിവസം ഇതാ അടുത്തിരിക്കുന്നു.32 ഇസ്രായേല്‍ജനത്തില്‍ മറ്റുള്ളവര്‍ക്കു ഞാന്‍ നല്‍കുന്ന അനുഗ്ര ഹങ്ങള്‍ കണ്ട് നിങ്ങള്‍ അസ്വസ്ഥരും അസൂയാലുക്കളുമാകും. പക്‌ഷേ, നിന്റെ കുടുംബത്തില്‍ പ്രായംചെന്നവരായി മേലില്‍ ആരും ഉണ്ടാവുകയില്ല.33 നിങ്ങളില്‍ ഒരുവനെ എന്റെ ബലിപീഠത്തില്‍നിന്ന് ഞാന്‍ വിച്‌ഛേദിക്കുകയില്ല. കണ്ണീരുകൊണ്ട് അവന്റെ കാഴ്ച മങ്ങുകയും ഹൃദയം ഉരുകുകയും ചെയ്യും. നിന്റെ സന്താനങ്ങള്‍ വാളിനിരയാകും.34 നിന്റെ പുത്രന്‍മാരായ ഹോഫ്‌നിയും ഫിനെഹാസും ഒരേദിവസം തന്നെ മരിക്കും.35 ഇതു നിനക്ക് അടയാളമായിരിക്കും. എനിക്കുവേണ്ടി വിശ്വസ്തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കും. അവന്റെ കുടുംബം ഞാന്‍ നില നിര്‍ത്തും. എന്റെ അഭിഷിക്തന്റെ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷ ചെയ്യും.36 നിന്റെ കുടുംബത്തില്‍ അവശേഷിക്കുന്ന വരെല്ലാം ഒരു വെള്ളിക്കാശിനും ഒരു കഷണം അപ്പത്തിനും വേണ്ടി അവനോടുയാചിച്ചുകൊണ്ടു പറയും: ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഏതെങ്കിലുമൊരു പുരോഹിതവൃത്തിക്കു ചേര്‍ക്കണമേ!