1 സാമുവൽ, അദ്ധ്യായം 28
1 അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനോട്‌യുദ്ധം ചെയ്യാന്‍ സേനകളെ ഒരുക്കി. അക്കീഷ് ദാവീദിനോടു പറഞ്ഞു: നീയും അനുയായികളും എന്നോടൊത്തു യുദ്ധത്തിനു പോരണം.2 ദാവീദ് അക്കീഷിനോടു പറഞ്ഞു: ശരി; അങ്ങയുടെ ദാസന് എന്തുകഴിയുമെന്ന് അങ്ങേക്കു കാണാം. അക്കീഷ് ദാവീദിനോടു പറഞ്ഞു: കൊള്ളാം; നീ എന്നും എന്റെ അംഗരക്ഷകനായി രിക്കും.
സാവൂള്‍ മന്ത്രവാദിനിയുടെ അടുക്കല്‍
3 സാമുവല്‍ മരിച്ചിട്ട് അവന്റെ നഗരമായ റാമായില്‍ സംസ്‌കരിക്കപ്പെടുകയും ഇസ്രായേല്യരെല്ലാം അവനെയോര്‍ത്തു വിലപിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. സാവൂള്‍ എല്ലാ മന്ത്രവാദികളെയും ആഭിചാരകരെയും നാട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.4 ഫിലിസ്ത്യര്‍ ഒരുമിച്ചുകൂടി ഷുനേമില്‍വന്നു പാളയമടിച്ചു. സാവൂള്‍ ഇസ്രായേല്യരെയെല്ലാവരെയും സംഘടിപ്പിച്ച് ഗില്‍ബോവായിലും പാളയമടിച്ചു.5 സാവൂള്‍ ഫിലിസ്ത്യരുടെ പട്ടാളത്തെ കണ്ടു ഭയപ്പെട്ടു. മനസ്‌സ് അത്യധികം ഇളകിവശായി.6 അവന്‍ കര്‍ത്താവിനോട് ആരാഞ്ഞു. പക്‌ഷേ, കര്‍ത്താവ് സ്വപ്നത്തിലൂടെയോ ഉറീമിലൂടെയോ പ്രവാചകന്‍മാരിലൂടെയോ ഉത്തരം നല്‍കിയില്ല.7 അപ്പോള്‍ സാവൂള്‍ ഭൃത്യന്‍മാരോടു പറഞ്ഞു: ഒരു മന്ത്രവാദിനിയെ അന്വേഷിക്കുക. ഞാന്‍ അവളുടെ ഉപദേശം തേടട്ടെ. എന്‍ദോറില്‍ ഒരു മന്ത്രവാദിനിയുണ്ടെന്നു ഭൃത്യന്‍മാര്‍ പറഞ്ഞു:8 സാവൂള്‍ വേഷപ്രച്ഛന്നനായി രണ്ടുപേരെകൂട്ടി രാത്രിയില്‍ അവളുടെ അടുത്തെത്തി പറഞ്ഞു: നിന്റെ മന്ത്രശക്തികൊണ്ട് ഞാന്‍ ആവശ്യപ്പെടുന്നവനെ എന്റെയടുക്കല്‍ കൊണ്ടുവരുക.9 അവള്‍ പറഞ്ഞു: സാവൂള്‍ മന്ത്രവാദികളെയും ആഭിചാരകരെയും നാട്ടില്‍നിന്ന് പുറത്താക്കിയെന്ന് നിനക്കറിയാമല്ലോ. പിന്നെയെന്തിന് എന്നെ കൊല്ലിക്കാന്‍ കെണിവയ്ക്കുന്നു?10 ഇക്കാര്യത്തില്‍ ഒരു ശിക്ഷയും നിനക്കുണ്ടാവുകയില്ലെന്ന് സാവൂള്‍ കര്‍ത്താവിന്റെ നാമത്തില്‍ ആണയിട്ട് അവളോടു പറഞ്ഞു.11 അവള്‍ ചോദിച്ചു: ഞാനാരെയാണ് വരുത്തിത്തരേത്തണ്ടത്? സാമുവലിനെ വരുത്താന്‍ അവന്‍ ആവശ്യപ്പെട്ടു.12 സാമുവലിനെ കണ്ടപ്പോള്‍ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു സാവൂളിനോടു ചോദിച്ചു: എന്തിനാണ് എന്നെ കബളിപ്പിച്ചത്? അങ്ങു സാവൂളല്ലേ?13 രാജാവ് അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നീ എന്താണ് കാണുന്നത്? അവള്‍ പറഞ്ഞു: ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതായി ഞാന്‍ കാണുന്നു.14 അവന്‍ വീണ്ടും ചോദിച്ചു: അവന്റെ രൂപമെങ്ങനെ? അവള്‍ പറഞ്ഞു: ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അതു സാമുവലാണെന്ന് സാവൂളിനു മനസ്‌സിലായി. അവന്‍ സാഷ്ടാംഗം വീണുവണങ്ങി.15 സാമുവല്‍ അവനോടു ചോദിച്ചു: നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്? അവന്‍ പറഞ്ഞു: ഞാന്‍ വലിയപ്രതിസന്ധിയിലാണ്. ഫിലിസ്ത്യര്‍ എനിക്കെതിരായിയുദ്ധംചെയ്യുന്നു. ദൈവമാകട്ടെ എന്നില്‍നിന്നകന്നുമിരിക്കുന്നു. അവിടുന്ന് പ്രവാചകന്‍മാരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്കുത്തരം നല്‍കുന്നില്ല. അതുകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നു പറഞ്ഞുതരേണ്ടതിനാണ് അങ്ങയെ വിളിപ്പിച്ചത്.16 സാമുവല്‍ പറഞ്ഞു: കര്‍ത്താവ് നിന്നില്‍ നിന്നകന്ന് നിനക്കെതിരായിരിക്കെ എന്തിനാണ് എന്നോടു ചോദിക്കുന്നത്?17 എന്നിലൂടെ അരുളിചെയ്തതുപോലെ കര്‍ത്താവ് പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത് നിന്റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു.18 കര്‍ത്താവിന്റെ സ്വരം നീ ശ്രവിച്ചില്ല. അമലേക്കിന്റെ മേല്‍ അവിടുത്തേക്കുള്ള ഉഗ്രകോപം നീ നടപ്പാക്കിയില്ല. അതിനാലാണ് കര്‍ത്താവ് ഇപ്പോള്‍ നിന്നോട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.19 കൂടാതെ നിന്നോടൊപ്പം ഇസ്രായേലിനെയും കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളില്‍ ഏല്‍പിക്കും. നീയും നിന്റെ പുത്രന്‍മാരും നാളെ എന്നോടു ചേരും. ഇസ്രായേല്‍ സൈന്യത്തെയും കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളിലേല്‍പിക്കും.20 സാവൂള്‍ പെട്ടെന്ന് നെടുനീളത്തില്‍ നിലത്തുവീണു. സാമുവലിന്റെ വാക്കുകള്‍ നിമിത്തം അത്യധികം ഭയപ്പെട്ടു. അന്നു മുഴുവന്‍ ഭക്ഷണമൊന്നും കഴിക്കാതിരുന്നതിനാല്‍ അവന്റെ ശക്തി ചോര്‍ന്നുപോയി.21 ആ സ്ത്രീ സാവൂളിന്റെ യടുക്കല്‍ വന്നു. അവന്‍ പരിഭ്രാന്തനാണെന്നു കണ്ട് അവള്‍ പറഞ്ഞു: ഇതാ അങ്ങയുടെ ദാസി അങ്ങയെ അനുസരിച്ചു. ഞാനെന്റെ ജീവന്‍ ഉപേക്ഷിച്ചുപോലും അങ്ങ് എന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചു.22 ഇപ്പോള്‍ അങ്ങ് ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണമേ! ഞാന്‍ ഒരു കഷണം അപ്പം അങ്ങേക്കു തരട്ടെ? യാത്രയ്ക്ക് ശക്തി ലഭിക്കാന്‍ അങ്ങ് അതു ഭക്ഷിക്കണം.23 അവന്‍ അതു നിരസിച്ചു; അവന്റെ ഭൃത്യന്‍മാരും അവളോടൊപ്പം രാജാവിനെ നിര്‍ബന്ധിച്ചു. അവരുടെ വാക്കു കേട്ട് അവന്‍ നിലത്തുനിന്നെഴുന്നേറ്റ് കിടക്കയിലിരുന്നു.24 അവളുടെ വീട്ടില്‍ മെഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവള്‍ തിടുക്കത്തില്‍ അതിനെ കൊന്ന് പാകംചെയ്തു. മാവു കുഴച്ച് പുളിപ്പില്ലാത്ത അപ്പവും ചുട്ടു.25 അവള്‍ അതു സാവൂളിനും ഭൃത്യന്‍മാര്‍ക്കും വിളമ്പി; അവര്‍ ഭക്ഷിച്ചു. ആ രാത്രിയില്‍തന്നെ അവര്‍ തിരിച്ചുപോയി.