തപസ്സു ചിന്തകൾ 40
അമ്മയോടൊപ്പം കാൽവരിയിലേക്കു നടക്കാം
“കുരിശിന്റെ വഴിയിൽ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങൾ അവളും ഏറ്റുവാങ്ങുന്നു.” വി. ജോൺ പോൾ രണ്ടാമൻ
ഈശോയെ കുരിശ് മരണത്തിലേക്ക് നയിച്ച എല്ലാ സംഭവങ്ങളിൽ പരിശുദ്ധ മറിയത്തിൻ്റെ ഹൃദയത്തെ ഏറ്റവും വേദനിപ്പിച്ച കാര്യം എന്താണന്നു സ്വീഡനിലെ വിശുദ്ധ ബ്രിജീത്തയോട് പരി. മറിയം സ്വകാര്യ വെളിപ്പെടുത്തലിൽ ഇപ്രകാരം പറയുകയുണ്ടായി “എന്റെ മകന്റെ നിണമടിഞ്ഞ കാൽപ്പാടുകൾ കണ്ട്, അവൻ എവിടേക്കാണ് കടന്നുപോയതെന്ന് എനിക്കറിയാമായിരുന്നു കാരണം വഴിയിലുടനീളം രക്തം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. അതെന്നിൽ തീവ്ര ദു:ഖമുളവാക്കി.”
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജർമ്മൻ കന്യാസ്ത്രീയും മിസ്റ്റിക്കുമായ അന്ന കാതറിൻ എമെറിച്ച് എഴുതിയ The Dolorous Passion of Our Lord Jesus Christ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പീഡാസഹനം എന്ന പുസ്തകത്തിൽ കുരിശിന്റെ വഴിയിൽ മറിയം ഈശോയെ കാണുന്ന രംഗം വിവരിച്ചട്ടുണ്ട്.:
ഈശോ കടന്നുപോകേണ്ട തെരുവിന്റെ ഒരു പ്രവേശന കവാടത്തിൽ മറിയവും യോഹന്നാനും നിൽക്കുന്നു. അവർ അവനെ കണ്ടു “തന്റെ കുരിശിന്റെ കനത്ത ഭാരത്താൽ ഈശോ മുങ്ങിത്താഴുന്നത്… മുള്ളുകൾ കൊണ്ട് കിരീടമണിഞ്ഞ അവന്റെ ശിരസ്സ്, കുരിശിന്റെ ഒരുഭാഗം അവന്റെ തോളിൽ തൂങ്ങിക്കിടക്കുന്നു . രണ്ടാം തവണയും കുരിശുമായി വീണു അവന്റെ കൈകളും മുട്ടുകളും പൊട്ടുന്നു , ഈ കാഴ്ച മറിയത്തെ ത്രീവ്രമായി വേദനിച്ചു; അവൾ മറ്റെല്ലാം മറന്നു; അവൾ പട്ടാളക്കാരെയോ ആരാച്ചാരെമാരെയോ കണ്ടില്ല; അവൾ തന്റെ പ്രിയപ്പെട്ട മകനെയല്ലാതെ മറ്റാരെയും കണ്ടില്ല; ഈശോയെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഘത്തിന്റെ നടുവിലേക്ക് അവൾ കയറി, അവൾ അവന്റെ അരികിൽ മുട്ടുകുത്തി അവനെ ആലിംഗനം ചെയ്തു… യോഹന്നാനും മറ്റു സ്ത്രീകളും മറിയത്തെ നിലത്തു നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു, പടയാളികൾ അവളെ നിന്ദിച്ചു, അവരിൽ ഒരാൾ പറഞ്ഞു, ‘സ്ത്രീയേ, നിനക്കിവിടെ എന്താണ് കാര്യം? നീ അവനെ നന്നായി വളർത്തിയിരുന്നെങ്കിൽ അവൻ ഞങ്ങളുടെ കൈയിൽ വരില്ലായിരുന്നു.’’
കാരുണ്യം കാണിക്കുന്ന അമ്മയോട് ക്രൂരമായി പ്രതികരിക്കുന്ന പടയാളി ക്രൂശിതനോടു ശത്രുത പുലർത്തുന്നവരുടെ പ്രതിനിധിയാണ്.
കുരിശിൻ്റെ വഴിയിൽ ഈശോയെ കണ്ടുമുട്ടിയ മറിയം അവനു സംഭവിച്ചതെല്ലാം തനിക്കും സംഭവിക്കുന്നതാണന്ന തിരിച്ചറിവിലേക്കു വരുന്നു. മകൻ്റെ വേദന അമ്മയുടെയും അമ്മയുടെ ദുഃഖം മകൻ്റെയും ദു:ഖം വർദ്ധിപ്പിക്കുന്നു .ക്രൂശിതനെ മറിയത്തിൻ്റെ കണ്ണുകളിലൂടെ നോക്കാൻ പഠിപ്പിക്കുക, എങ്കിൽ മാത്രമേ ക്രൂശിതൻ്റെ ജീവിതം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയുള്ളു.
2003-ലെ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ ധ്യാനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇങ്ങനെ എഴുതി:
” അമ്മ, കുരിശിന്റെ വഴിയിൽ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങൾ അവളും ഏറ്റുവാങ്ങുന്നു. ..
” നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.”(ലൂക്കാ 2 : 35) ഈശോയ്ക്കു നാൽപ്പത് ദിവസം പ്രായമുള്ളപ്പോൾ പറഞ്ഞ വാക്കുകൾ ഇപ്പോൾ പൂർണ്ണമായും പൂർത്തീകരിച്ചിരിക്കുന്നു. അങ്ങനെ, അദൃശ്യ വാളാൽ മറിയത്തിൻ്റെ ഹൃദയം കുത്തിതുറക്കപ്പെട്ടിരിക്കുന്നു , മറിയം കാൽവരിയിലേക്ക് നടക്കുമ്പോൾ , സ്വന്തം കാൽവരിയിലേക്കാണ് നടന്നു കയറിയത്.”
മറിയത്തിൻ്റെ കണ്ണുകളിലൂടെ ക്രൂശിതനെ കാണാനും അവളുടെ സ്നേഹത്തോടെ കുരിശിൻ വഴി പിൻചെല്ലാനും അവളുടെ മനസ്സോടെ കുരിശിനെ ആശ്ലേഷിക്കുവാനും ഈ ദിനങ്ങളിൽ നമുക്കു സാധിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs