തപസ്സു ചിന്തകൾ 47
ക്രൂശിതനിൽ തെളിയുന്ന മനുഷ്യൻ്റെ അന്തസ്സ്
“നിങ്ങളുടെ ജീവനായയ ഈശോ നിങ്ങളുടെ മുൻപിൽ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങൾക്ക് കുരിശിൽ നോക്കിക്കാണാൻ കഴിയും… നിങ്ങൾ അവനെ നോക്കുകയാണെങ്കിൽ, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങൾക്ക് അവിടെ കാണാൻ കഴിയും… കുരിശാകുന്ന കണ്ണാടിയിൽ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാൻ കഴിയില്ല. “
എണ്ണൂറു വർഷങ്ങൾക്കു മുമ്പ് പാദുവായിലെ വിശുദ്ധ അന്തോണീസ് കുരിശിനെ കുറിച്ചു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ജീവനായയ ഈശോ നിങ്ങളുടെ മുൻപിൽ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങൾക്ക് കുരിശിൽ നോക്കിക്കാണാൻ കഴിയും… നിങ്ങൾ അവനെ നോക്കുകയാണെങ്കിൽ, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങൾക്ക് അവിടെ കാണാൻ കഴിയും… കുരിശാകുന്ന കണ്ണാടിയിൽ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാൻ കഴിയില്ല. “
തെളിമയുള്ള കണ്ണാടി മുഖകാന്തി ശരിയായി പ്രതിഫലിപ്പിക്കുന്നു. മുഖസൗന്ദര്യം സ്വയം ആസ്വദിക്കണമെങ്കിൽ തെളിമയുള്ള കണ്ണാടിയിൽ നോക്കണം. എന്നിലെ ദൈവവീക ഛായ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ക്രിസ്തുവിൻ്റെ കുരിശ്. കുരിശാകുന്ന കണ്ണാടിയിലാണ് മനുഷ്യൻ അവൻ്റെ മൂല്യം യഥാർത്ഥത്തിൽ തിരിച്ചറിയുന്നത്.
ക്രൈസ്തവൻ കണി കണ്ട് ഉണരേണ്ട നന്മയാണ് കുരിശ്. ക്രൂശിതനിൽ എന്നും എൻ്റെ മുഖഛായ തെളിയാൻ ഞാൻ എന്നും അവനു അഭിമുഖം നിൽക്കണം. ക്രൂശിതനിൽ നിന്നും കുരിശിൽ നിന്നും മുഖം പിൻവലിച്ചാൽ രക്ഷയിൽ നിന്നുള്ള ഒളിച്ചോട്ടമാണത്. ക്രൂശിതനു അഭിമുഖം നിൽക്കുന്നവർക്കേ ക്രിസ്തു ദൈവപുത്രനാണന്ന സത്യം തിരിച്ചറിയു. “അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.
(മര്‍ക്കോ 15 : 39)
ക്രൂശിതനിൽ ആരംഭിക്കുന്ന പ്രഭാതങ്ങൾ ശോഭയുള്ളതായിരിക്കും . കുരിശിൻ്റെ മഹത്വം തിരിച്ചറിഞ്ഞതിനാലാണ് ക്രൂശിതനായ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കാൻ വി. പൗലോസ് യാതൊരും മടിയും കാണിക്കാത്തത്. ” ഞങ്ങളാകട്ടെ യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു.” (1 കോറി 1 : 23).
ഫാ. ജയ്സൺ കുന്നേൽ mcbs