പ്രഭാത പ്രാർത്ഥന

“ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു. നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു. ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.ദുഷ്ടര്‍ക്കു ന്യായവിധിയെ നേരിടാന്‍ കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്‍മാരുടെ ഇടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല. കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും. ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ഥമായിഗൂഢാലോചന നടത്തുന്നു? കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു. അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം. സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു. അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും. എന്റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും. കര്‍ത്താവിന്റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി. എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും. ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍. ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍; വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു. കര്‍ത്താവില്‍ ശരണംവയ്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. (സങ്കീര്‍ത്തനങ്ങള്‍ 1, 2 അദ്ധ്യായങ്ങൾ)”

ഈശോയുടെ തിരുവിലാവിലെ വെള്ളമേ, ഞങ്ങളേ കഴുകണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment