{പുലർവെട്ടം 354}
വിചിത്രമായ ഒരു പ്രാർത്ഥനയേക്കുറിച്ചാണ് ആ രാത്രിയിൽ ഫ്രാൻസിസ് ലിയോയോടു പറഞ്ഞത്. ദൈവസന്നിധിയിൽ താൻ ചില കാര്യങ്ങൾ ഏറ്റുപറയും, പ്രതിവചനമായി ‘നിശ്ചയമായും അതുതന്നെയാണ് നിന്റെ വിധി’ എന്ന് ലിയോ ഉറക്കെ വിളിച്ചുപറയണം. അയാൾ തലയാട്ടി.
ഫ്രാൻസിസ്: “എത്ര അധർമങ്ങളാണു നീ ചെയ്തിട്ടുള്ളത്. നരകമാണ് നിനക്കു കല്പിച്ചിട്ടുള്ള ഇടം.”
ലിയോ പ്രതിവചിച്ചു: “അങ്ങയിലൂടെ ദൈവം പൂർത്തിയാക്കാൻ പോകുന്ന അനന്തമായ സുകൃതങ്ങൾ… പറുദീസയാണ് അങ്ങയുടെ ഓഹരി.”
“ഇങ്ങനെ പറയാനല്ലല്ലോ ഞാൻ നിന്നോടാവശ്യപ്പെട്ടത്. ദൈവനാമത്തിൽ ഞാൻ ആവശ്യപ്പെട്ടതു മാത്രം ചെയ്യുക.”
“ഇനി പിഴയ്ക്കില്ല, സത്യം.”
“സ്വർഗത്തിന്റേയും ഭൂമിയുടേയും അധിപാ, അങ്ങേക്കെതിരായിരുന്നു എന്റെ ഓരോ നിമിഷവും. നരകത്തിലേക്ക് അങ്ങെന്നെ ശപിച്ചുതള്ളും.”
“അപ്പാ, അങ്ങയെ ദൈവം അനുഗ്രഹീതരിൽ അനുഗ്രഹീതനായി ഉയർത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.”
“ലിയോ, നിനക്കെന്താണിങ്ങനെ പിഴയ്ക്കുന്നത്? ഞാനാവശ്യപ്പെട്ടതു മാത്രം ചെയ്യുക. ഫ്രാൻസിസേ, അധർമ്മനായ മനുഷ്യാ, നീ വിചാരിക്കുന്നുണ്ടോ നിനക്ക് ദൈവകാരുണ്യത്തിന് അർഹതയുണ്ടെന്ന്? നിന്റെ പാപക്കൂമ്പാരത്തെ കാണുക.”
“അപ്പാ, അങ്ങയുടെ അപരാധങ്ങളേക്കാൾ എത്രയോ മീതെയാണ് അവിടുത്തെ കരുണ. ആ കാരുണ്യം അളവില്ലാത്ത കരുണ അങ്ങയിലേക്ക് ഇനിയും ചൊരിഞ്ഞുകൊണ്ടിരിക്കും.”
“ലിയോ, എന്താണിത്? ഇത്രയും ഗുരുതരമായ അനുസരണക്കേട് നീ കാട്ടുന്നതെന്തേ? നീയെന്താണ് എല്ലാം ഞാനാവശ്യപ്പെടുന്നതിനു വിപരീതമായി പറയുന്നത്?”
“അപ്പാ, ദൈവത്തിനറിയാം ഞാൻ അങ്ങു പറഞ്ഞതുപോലെ തന്നെയാണ് ഓരോ തവണയും പറയാൻ ശ്രമിക്കുന്നത്. എന്നിട്ടും ദൈവം തനിക്കിണങ്ങിയ മട്ടിൽ എന്നെ തിരുത്തുന്നു.”
“ലിയോ, അവസാനമായി ഞാൻ കല്പിക്കുന്നു. നീയെന്റെ ഇഷ്ടത്തെ പൂർത്തിയാക്കുക.”
“ദൈവനാമത്തിൽ ഞാനത് അങ്ങയോടു മുട്ടുകുത്തി സമ്മതിക്കുന്നു; ഇത്തവണ ഉറപ്പാണ്.”
“നീചനായ ഫ്രാൻസിസ്, ദൈവം നിന്നോട് കാരുണ്യം കാണിക്കുമെന്ന് എന്തുറപ്പാണുള്ളത്?”
“അതെ അപ്പാ, ആ കാരുണ്യം സദാ അങ്ങയോടൊപ്പം ഉണ്ടാവും. മോക്ഷത്തിലേക്കങ്ങ് ഉയർത്തപ്പെടും. മറ്റൊന്നും എനിക്ക് പറയാൻ കിട്ടുന്നില്ലപ്പാ. കാരണം, ദൈവം തന്നെയാണ് ഇപ്പോൾ എന്റെ ചുണ്ടിലൂടെ പിറുപിറുക്കുന്നത്…”
അവർ അങ്ങനെ പുലരിയോളം ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
(The Little Flowers of St. Francis of Assisi എന്ന പതിനാലാം നൂറ്റാണ്ടിലെ പുസ്തകത്തിൽ നിന്ന്)
ആത്മനിന്ദയുടെ കയത്തിൽ പെട്ടുപോയ ദിനങ്ങളിൽ വൈക്കോൽത്തുരുമ്പു പോലെ അനുഭവപ്പെട്ട കഥയാണിത്. ചിലപ്പോൾ അങ്ങേക്കും ഗുണപ്പെട്ടേക്കും.
– ബോബി ജോസ് കട്ടികാട്
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment