🎄🎄🎄 December 10 🎄🎄🎄
വിശുദ്ധ എവുലാലിയ
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവള്‍ക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു.
അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള വെറുപ്പും, ലൗകീക സുഖങ്ങളോടും കൂട്ടുകാരില്‍ നിന്നുമുള്ള അകല്‍ച്ചയും വഴി അവള്‍ തന്റെ ചെറുപ്പത്തില്‍ തന്നെ ഭൂമിയില്‍ സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നതിനുള്ള സൂചനകള്‍ നല്‍കി. അവള്‍ അറിയുന്നതിന് മുന്‍പേ തന്നെ അവളുടെ ഹൃദയം ഇഹലോക ജീവിതത്തിനു മേലെ ആയികഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ സാധാരണ യുവജനങ്ങള്‍ക്ക് ആനന്ദം നല്‍കുന്ന ഒരു കാര്യവും അവളെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലായിരുന്നു. തന്റെ ജീവിതത്തിലെ ഓരോദിവസവും അവള്‍ നന്മയില്‍ വളര്‍ന്നു കൊണ്ടിരുന്നു.
അവള്‍ക്ക് 12 വയസ്സായപ്പോളാണ് പ്രായമോ, ലിംഗവ്യത്യാസമോ, തൊഴിലോ കണക്കിലെടുക്കാതെ സകലരും തന്റെ സാമ്രാജ്യത്തിലെ ദൈവങ്ങള്‍ക്ക്ബലിയര്‍പ്പിക്കണം എന്ന്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി ഉത്തരവിറക്കിയത്. ചെറുപ്പമാണെന്‍കിലും വിശുദ്ധ യൂളേലിയ ഈ ഉത്തരവ് ഒരു യുദ്ധത്തിന്റെ തുടക്കം എന്ന നിലയില്‍ കണക്കാക്കി. പക്ഷെ അവളുടെ രക്തസാക്ഷിത്വത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കിയ അവളുടെ അമ്മ അവളെ വേറെ രാജ്യത്തിലേക്ക് മാറ്റി. എന്നാല്‍ ഈ ചെറിയ വിശുദ്ധ രാത്രിയില്‍ രക്ഷപ്പെടുകയും പുലരുന്നതിനു മുന്‍പേ മെറിഡാ എന്ന സ്ഥലത്ത് എത്തുകയും ചെയ്തു.
അതേ ദിവസം രാവിലെ തന്നെ ന്യായാലയം കൂടിയപ്പോള്‍ അവള്‍ ഡാസിയന്‍ എന്ന ക്രൂരനായ ന്യായാധിപന് മുന്‍പില്‍ ഹാജരാവുകയും യാതൊരു ബഹുമാനാവും ഭയവും കൂടാതെ ഏക ദൈവത്തെ ഉപേക്ഷിക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിനെതിരെ ആക്ഷേപമുന്നയിക്കുകയും ചെയ്തു. ഗവര്‍ണര്‍ അവളെ പിടികൂടുവാന്‍ ഉത്തരവിട്ടു. ആദ്യം അവളെ പറഞ്ഞു പാട്ടിലാക്കുവാനും പിന്നീട് പ്രലോഭിപ്പിക്കുവാനും ശ്രമിച്ചുവെങ്കിലും അതില്‍ അവര്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന്‍ ക്രൂരമായ പീഡനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ അവളുടെ കണ്‍മുന്നില്‍ വച്ച് കൊണ്ടു പറഞ്ഞു “നീ കുറച്ച് ഉപ്പും, സുഗന്ധദ്രവ്യവും നിന്റെ വിരല്‍തുമ്പ് കൊണ്ടു സ്പര്‍ശിച്ചാല്‍ മാത്രം മതി നിന്നെ ഈ പീഡനങ്ങളില്‍ നിന്നൊഴിവാക്കാം.”
ഇത്തരം ജല്‍പ്പനങ്ങളില്‍ കുപിതയായ വിശുദ്ധ ആ പ്രതിമ നിലത്തെറിയുകയും ബലിവസ്തുക്കള്‍ ചവിട്ടിയരക്കുകയും ചെയ്തു. അവളുടെ ചെറുപ്രായത്തെ ഓര്‍ത്തും, അശ്രദ്ധമൂലമെന്നു കണ്ടും, തന്റെ മുന്നിലുള്ള ശിക്ഷകളെ കുറിച്ചുള്ള പേടി മൂലമെന്നും കരുതി ക്ഷമിക്കാവുന്ന ഒരു പ്രവര്‍ത്തി. എന്നാല്‍, ന്യായാധിപന്റെ ഉത്തരവിന്മേല്‍ രണ്ടു ശിക്ഷനടപ്പാക്കുന്ന ആള്‍ക്കാര്‍ അവളുടെ ഇളം ശരീരത്തിലെ മാംസങ്ങള്‍ കൊളുത്തുകള്‍ ഉപയോഗിച്ച് പിച്ചിചീന്തി എല്ലുകള്‍ മാത്രം അവശേഷിപ്പിച്ചു. ഈ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും അവള്‍ ഇതെല്ലാം യേശുവിന്റെ വിജയകിരീടങ്ങളാണെന്ന് വിളിച്ചുപറയുകയായിരുന്നു.
അടുത്തതായി കത്തിച്ച പന്തങ്ങള്‍ ഉപയോഗിച്ചു അവര്‍ അവളുടെ മാറിടങ്ങളും ശരീരത്തിന്റെ ഇരു വശങ്ങളും പൊള്ളിച്ചു. ഈ പീഡനത്തിനിടക്കും അവള്‍ ഞരങ്ങുകയോ, മൂളുകയോ ചെയ്യുന്നതിനു പകരം നന്ദി പറയല്‍ അല്ലാതെ ഒന്നും തന്നെ അവളുടെ വായില്‍ നിന്നും കേട്ടില്ല. ക്രമേണ അഗ്നി അവളുടെ മുടിയെ കാര്‍ന്നു തിന്നുകയും തുടര്‍ന്ന്‍ തലക്കും മുഖത്തിന് ചുറ്റുമായി പടരുകയും ചെയ്തു. തീ നാളങ്ങളും പുകയും നിമിത്തം അവളുടെ മുഖമോ തലയോ കാണാന്‍ പറ്റാതെയായി.
ചരിത്രമനുസരിച്ച് ഒരു വെള്ള പ്രാവ് അവളുടെ വായില്‍ നിന്നും പുറത്ത് വന്നു, വിശുദ്ധ മരിച്ചപ്പോള്‍ ചിറകുകള്‍ വീശി മുകളിലേക്ക് പറക്കുകയും ചെയ്തു. അത്ഭുതാവഹമായ ഈ കാഴ്ചകണ്ട ശിക്ഷകര്‍ ഭയചകിതരായി വിശുദ്ധയുടെ ശരീരം അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ഈ വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം ഒവീഡോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. ഈ വിശുദ്ധയെ ഒവീഡോയുടെ മാധ്യസ്ഥ വിശുദ്ധയായി കണക്കാക്കുന്നു. റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധയുടെ നാമം ഡിസംബര്‍ 10നാണ് പരാമര്‍ശിച്ചിരിക്കുന്നത്.
ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄
1. റോമായിലെ കാര്‍പ്പൊഫോറസ്
2. ബ്രെഷ്യായിലെ ദേവൂസുഡേഡിത്ത്
3. കരാച്ചെഡോയിലെ ഫ്ലോരെന്‍സിയൂസ്
4. ഗലേഷ്യനില്‍ ക്രൂശിതനായ ജെമെല്ലൂസ്
5. ഗ്രിഗറി തൃതീയന്‍ പാപ്പാ
6. ഫ്രാന്‍സിലെ ഗുത്ത്മാരൂസു
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
🎄🎄🎄 പ്രഭാത പ്രാർത്ഥന 🎄🎄🎄
🎄🎄🎄🎄🎄🎄🎄🎄🎄🎄
സർവശക്തനായ ദൈവമേ..വാഗ്ദാനം നിറവേറ്റാൻ അങ്ങേക്കു കഴിയുമെന്ന പൂർണ ബോധ്യത്തിൽ ശരണം വച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയുടെ സന്നിധിയിലണഞ്ഞു പ്രാർത്ഥിക്കുന്നു. ഒന്നിനു വേണ്ടിയും കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ വേഗതയുടെയും തിരക്കുകളുടെയും ലോകത്തു ജീവിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങൾക്ക് രക്ഷ എന്നും വിദൂരത്താണ്. ദൈവം യോജിപ്പിച്ചു ചേർത്ത ഞങ്ങളുടെ കുടുംബജീവിതത്തെ പോലും മറക്കുന്ന തിരക്കുകളാണ് ഇന്ന് ഞങ്ങളുടെ ജീവിതത്തിലുള്ളത്. ഞാൻ അദ്ധ്വാനിക്കുന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്, അവിടെ കുറവുകൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ്, പുറമേ പ്രകടിപ്പിക്കാൻ സമയം കിട്ടിയില്ലെങ്കിലും എന്റെ മനസ്സു നിറയെ എന്റെ കുടുംബത്തോടുള്ള സ്നേഹമാണ്.. എന്ന ന്യായങ്ങൾ നിരത്തി സമ്പത്തും സ്ഥാനങ്ങളുമൊക്കെ വെട്ടിപ്പിടിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ശിഥിലമായി പോകുന്നത് കൂടൊരുക്കി കൂട്ടായി വാഴേണ്ട കുടുംബബന്ധങ്ങൾ ആണ്. കേൾക്കാനും. അറിയാനും, പറയാനുമൊന്നും വിട്ടു കൊടുക്കാതെ മനസ്സിനെ തിരക്കുകളിലേക്ക് കൂടു തുറന്നു വിടുമ്പോൾ അവിടെ പറന്നകലുന്നത് സ്നേഹത്തിന്റെ തുറന്നു പറച്ചിലുകളിൽ ഒരുമിച്ചു ചേരേണ്ട എന്റെ ഹൃദയബന്ധങ്ങൾ തന്നെയാണ്. നല്ല പിതാവേ.. രക്ഷകന്റെ വരവിനു വേണ്ടി പ്രാർത്ഥനാപൂർവം കാത്തിരിക്കുന്ന ഈ നല്ല നിമിഷങ്ങളിൽ ക്രിസ്തുവിൽ ഏകശരീരമായ ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തോടൊപ്പം ഞങ്ങളോട് ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളായ കുടുംബബന്ധങ്ങളെയും കരുതലിന്റെ സ്നേഹകൂട്ടായ്മയിലേക്ക് ചേർത്തു പിടിക്കാൻ ഞങ്ങളെ സഹായിക്കേണമേ. സമ്പത്തിന്റെയും, ദാരിദ്ര്യത്തിന്റെയും അളവതിരുകൾ നോക്കാതെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയിൽ ഒന്നു ചേർന്നിരിക്കുന്ന വിശുദ്ധിയുടെ വിളനിലങ്ങളാക്കി ഞങ്ങളുടെ കുടുംബങ്ങളെ മാറ്റേണമേ. അപ്പോൾ ക്രിസ്തുവിൽ ഏകശരീരമായ ഞങ്ങളെ പൂർണമായി ദൈവഹിതത്തിന് സമർപ്പിച്ചു കൊണ്ട് പ്രസാദവരത്തിൽ യഥോചിതം പ്രവർത്തിക്കുന്ന ദൈവമക്കളായി ഞങ്ങൾ മാറുകയും, തിന്മയെ നന്മ കൊണ്ടു കീഴടക്കുന്ന മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുകയും ചെയ്യും..
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄


Leave a comment