രണ്ട് യുവ വിശുദ്ധർ അൾത്താര വണക്കത്തിലേക്ക്

carlo acutis and pier giorgio frassati

2022 ൽ ആണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയെപ്പറ്റി യാദൃശ്ചികമായി അറിയുന്നതും വളരെ ഇഷ്ടത്തോടെ ഫേസ്ബുക്കിൽ ജീവചരിത്രം എഴുതാൻ ശ്രമിച്ചതും. പിന്നെയൊരിക്കൽ അറിഞ്ഞു ഏറെ പ്രിയപ്പെട്ട കാർലോ അക്യുട്ടിസിനൊപ്പം പിയർ ജോർജിയോയും അൾത്താര വണക്കത്തിലേക്ക് ഉയരുകയാണെന്ന്. ഒരുപാട് സന്തോഷിപ്പിച്ച ഒരു വാർത്ത.

ലോകത്തിന്റെ ബഹളങ്ങൾക്കും നിസ്സംഗതക്കുമിടയിലൂടെയും, വിശുദ്ധിയും ആത്മാവിലെ ആനന്ദവും ദൈവസ്നേഹവും തീക്ഷ്‌ണതയും കാത്തു സൂക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, സ്വജീവിതത്തിലൂടെ മാതൃക കാണിച്ച രണ്ടുപേർ. ‘Man of the ‘Beatitudes’ എന്ന് വിളിക്കപ്പെടുന്ന പിയർ ജോർജിയോ ഫ്രസ്സാറ്റിയും ‘Cyber Apostle of the Eucharist’ കാർലോ അക്യുട്ടിസും.

ദൈവരാജ്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി കാണിച്ചു തന്ന ഈശോയുടെ കുഞ്ഞു ചങ്കുകൾ.

“നമ്മുടെ ജീവിതം ക്രിസ്തീയമാകണമെങ്കിൽ, അത് ത്യാഗോജ്ജ്വലവും നിരന്തരബലിയുമാകണം. നിത്യാനന്ദത്തോട് തട്ടിച്ചുനോക്കുമ്പോൾ ഈ കുറച്ചു വർഷത്തെ കഷ്ടപ്പാടുകൾ സഹിക്കാൻ അത്ര ബുദ്ധിമുട്ടുള്ളതല്ല”… വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെ വാക്കുകൾ.

എപ്പോഴത്തെയും സാധാരണ യൂത്തന്മാരെപോലെ കൂട്ടുകൂടാനും കത്തിയടിക്കാനും പൊട്ടിച്ചിരിക്കാനും പാട്ട് പാടാനും ട്രിപ്പ് പോവാനും ഹൈക്കിങ്ങിനും സ്‌കീയിംഗിനുമൊക്കെ ഒരുപാടിഷ്ടമുള്ള, രാഷ്ട്രീയകാര്യങ്ങളിൽ ചൂടുപിടിച്ച ചർച്ചക്ക് മുതിരുന്ന, ഇതൊക്കെയുണ്ടെങ്കിലും പ്രാർത്ഥനയിലും നിത്യതയെക്കുറിച്ചുള്ള കാര്യങ്ങളിലും വളരെ തല്പരനായ, പക്ഷെ പഠിക്കാൻ കുറച്ചു പിന്നിലായിരുന്ന, ഒന്നിനും ഒരുപകാരവുമില്ലെന്ന് പറഞ്ഞ് മാതാപിതാക്കളുടെ ശകാരം എപ്പോഴും കേട്ടിരുന്ന, ആ ചുള്ളൻ പയ്യൻ ഇന്ന് എല്ലാ കത്തോലിക്കയുവാക്കളുടെയും, വിദ്യാർത്ഥികളുടെയും, ഹൈക്കിങ്ങിന് പോകുന്നവരുടേയുമൊക്കെ മധ്യസ്ഥനാണ്. മനുഷ്യന്റെ അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവകൃപയോടൊത്ത് അധ്വാനിക്കുമ്പോഴുണ്ടാകുന്ന മാജിക്! ഹൈക്കിംഗ് വളരെ ഇഷ്ടപ്പെട്ടിരുന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ അസാധാരണ കാര്യങ്ങൾ ഒന്നുമില്ലാതെ ദൈനംദിനജീവിതത്തിലെ വിശുദ്ധിയിലൂടെയും പ്രാർത്ഥനയിലൂടെയും ഉപവിയിലൂടെയുമൊക്കെ വിശുദ്ധപദവിയിലേക്ക് നടന്നടുത്ത, യുവാക്കളുടെ ഈ മധ്യസ്ഥന്റെ, വലിയ ഫാനായിരുന്നു. പാപ്പ തന്നെയാണ് പിയർ ജോർജിയോ ഫ്രസ്സാറ്റിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതും.

ചെറിയ പയ്യനായിരിക്കുമ്പോഴേ, പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെ പപ്പ മിക്ക ദിവസവും രാത്രിയിൽ അവനെ കാണുന്നത് ജപമാല കൈയിൽ പിടിച്ച് മുട്ടിൽ നിന്ന് ഉറങ്ങുന്ന നിലയിലായിരിക്കും. മോൺസിഞ്ഞോർ റോക്കാത്തിയോട് ഇതിനെപറ്റി പരാതി പറഞ്ഞ അവന്റെ പപ്പയോട് അദ്ദേഹം പറഞ്ഞു, “പക്ഷെ സെനെറ്റർ, അവൻ ഏതെങ്കിലും ചീത്തപുസ്തകം വായിച്ച് ഉറങ്ങുന്നതു കാണുന്നതാണോ പിന്നെ നിങ്ങൾക്കിഷ്ടം?”

“ഏയ്‌, അത് വേണ്ട”.

“എങ്കിൽ പിന്നെ അവൻ ഇങ്ങനെ തന്നെ തുടർന്നോട്ടെ. നിങ്ങൾക്കതിൽ വിഷമിക്കേണ്ടി വരില്ലെന്ന് ഞാനുറപ്പ് തരാം!”

ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാൾ, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്വർഗ്ഗരാജ്യം ആ ധനികപുത്രന് മുന്നിൽ തുറക്കപ്പെട്ടു. ഒരു കത്തോലിക്കനെന്ന നിലയിലുള്ള അവന്റെ ഉത്തമബോധ്യത്തിൽ നിന്നാണ് അവൻ ചെയ്ത നന്മകളെല്ലാം മുളയെടുത്തത്‌. വിസ്മയം എന്താണെന്നുവെച്ചാൽ ഇരുപത്തിനാലാം വയസ്സിൽ അവൻ ആകസ്മികമായി മരിക്കുന്നതുവരെയും അവന്റെ ആധ്യാത്മികജീവിതത്തിന്റെ തീവ്രത അവനെ അറിയുന്നവരാരും അത്ര മനസ്സിലാക്കിയില്ലെന്നുള്ളതാണ്, കാരണം, അത്ര സ്വാഭാവികതയോടെയാണ് അവൻ പെരുമാറിയിരുന്നത്.

അവനെക്കാൾ പതിനേഴ് മാസത്തിന് താഴെയായിരുന്ന അവന്റെ സഹോദരി ലൂസിയാനയോട് അവന്റെ മരണശേഷം ഒരാൾ ചോദിച്ചു, “ഒരു വിശുദ്ധനുമൊത്തുള്ള ജീവിതം എങ്ങനെയായിരുന്നു?” എന്ന് . അവൾ മറുപടി പറഞ്ഞതിങ്ങനെയായിരുന്നു , “അതിന്, അവൻ ഒരു വിശുദ്ധനാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല. അവന്റെ മരണമാണ് അത് വെളിപ്പെടുത്തിയത്”. ലൂസിയാന പിന്നീട് അവളുടെ സമയവും സാഹിത്യവാസനകളും സഹോദരന് വേണ്ടി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും അവനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നത് വേഗത്തിലാക്കാനുമായി ചിലവഴിച്ചു.

പാവപ്പെട്ടവരോട് അലിവുള്ള, അവരെ സന്തോഷിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന മനസ്സ് പിയർ ജോർജിയോക്കുണ്ടായിരുന്നു. അവൻ

ചെറിയകുഞ്ഞായിരിക്കുമ്പോൾ, ക്ഷീണിച്ച ഒരു സ്ത്രീ കാലിൽ ചെരുപ്പിടാത്ത

ഒരു കുട്ടിയേയും കൊണ്ട് വാതിൽക്കൽ നിൽക്കുന്നത് കണ്ടു. അവൻ അവന്റെ ഷൂവും സോക്‌സും ഊരി അവൾക്ക് കൊടുത്തിട്ട് , അവന്റെ വീട്ടിലെ ആരും അതറിയാതിരിക്കാൻ പെട്ടെന്ന് വാതിലടച്ചു ഉള്ളിൽ പോയി.

നഴ്‌സറി സ്‌കൂളിൽ വെച്ച്, ത്വക്‌രോഗം മൂലം എല്ലാവരും ഒറ്റപ്പെടുത്തിയ ഒരു കുട്ടി തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് അടുത്തു ചെന്ന അവന്റെ സൂപ്പ്, ടീച്ചർമാർക്ക് തടയാൻ കഴിയുന്നതിന് മുൻപേ ആ കുട്ടിയുമായി അവൻ പങ്കുവെച്ചു കഴിഞ്ഞിരുന്നു.

അങ്കിൾ പെഡ്രോ അവന് കൊടുക്കുന്ന ചെറിയ പോക്കറ്റ്മണി, കുഞ്ഞുങ്ങളെ വളർത്താൻ പാടുപെടുന്ന ഒരു നഴ്‌സിന്റെ കയ്യിലാണ് എത്തിക്കൊണ്ടിരുന്നത്.

പാവപ്പെട്ടവരും കഷ്ടതയനുഭവിക്കുന്നവരുമായിരുന്നു അവന്റെ യഥാർത്ഥ യജമാനന്മാർ. അവരെ സേവിക്കുന്നത് ഉന്നതപദവി ആയി അവൻ കരുതി. സമ്പത്തും ആഡംബരവും തന്റെ വഴിയേ വരാൻ അവൻ അനുവദിച്ചില്ല. സുഖജീവിതം കഴിക്കാൻ ഒരു ബുദ്ധിമുട്ടും അവനുണ്ടാവില്ലായിരുന്നു എന്നിരിക്കിലും വളറെ കഠിനവും ലളിതവുമായ ജീവിതമാണ് അവൻ തനിക്കായി തിരഞ്ഞെടുത്തത്. ട്രാമിന്(യാത്രക്കായി) കൊടുക്കാനായി ലഭിച്ചിരുന്ന ചില്ലറകൾ പോലും പാവങ്ങൾക്ക് വീതിച്ചുകൊടുത്ത്, വീട്ടിലേക്ക് ഭക്ഷണസമയത്ത് എത്താനായി ബഹുദൂരം ഓടാൻ അവന് ഒരു മടിയുമില്ലായിരുന്നു.

ബെർലിനിൽ പപ്പ ഇറ്റാലിയൻ അമ്പാസ്സഡർ ആയിരിക്കെ, എംബസ്സിയുടെ വിഭവസമൃദ്ധമായ ഊണുമേശയിൽ നിന്ന് അവനെടുത്ത് പാവങ്ങളിലേക്ക് എത്തിക്കുന്ന ഭക്ഷണസാധനങ്ങൾ, ധൃതിയിൽ ഒരു തലക്കലെ ചെറ്റപ്പുരയിൽ നിന്ന് തുടങ്ങി അങ്ങേയറ്റത്തേക്ക് എത്തുമ്പോഴേക്ക് ഏകദേശം തീർന്നിട്ടുണ്ടാവും. ഒരു കോഫി മാത്രം കുടിച്ച് അവൻ തൃപ്തിപ്പെടും.

സഹായമാവശ്യമുള്ളവർക്കായി അവനർപ്പിച്ച സേവനത്തിന്റെ പ്രചോദന ഉറവിടം തീക്ഷ്ണതയേറിയ ദിവ്യകാരുണ്യസ്വീകരണമായിരുന്നു. അവൻ ആവർത്തിച്ച് പറഞ്ഞിരുന്നു, “ദിവ്യകാരുണ്യത്തിൽ ഈശോ എന്നും എന്നെ സന്ദർശിക്കാനെത്തുന്നു. ഞാൻ പാവങ്ങളിൽ അവനെ കണ്ടുകൊണ്ട് ആ സന്ദർശനങ്ങൾ തിരിച്ചു നൽകുന്നു”.

പിയർ ജോർജിയോ ഫ്രസ്സാറ്റി, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1901 ഏപ്രിൽ 6ന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. സമ്പന്ന ഭൂവുടമയായിരുന്നെങ്കിലും പറയത്തക്ക ദൈവവിശ്വാസം ഒന്നുമില്ലാതിരുന്ന അവന്റെ പിതാവായ ആൽഫ്രഡോ ഫ്രസ്സാറ്റി, മതകാര്യങ്ങളെപറ്റി സംസാരിക്കാറുപോലുമുണ്ടായിരുന്നില്ല. പുരോഗമനവാദിക്കാരുടെ രാഷ്ട്രീയചിന്തകൾ പ്രചരിപ്പിക്കാനായി അദ്ദേഹം ഒരു പത്രം നടത്തിയിരുന്നു. 1913ൽ സെനറ്റർ ആയ ആൾഫ്രഡോ ഫ്രസാറ്റി, 1920 മുതൽ 1925 വരെ ബെർലിനിലേക്ക് ഇറ്റലിയുടെ അംബാസഡർ ആയി അയക്കപ്പെട്ട ആളാണ്‌.

അമ്മ അഡലെയ്ഡ് എമെറ്റിസ്‌ ഒരു ചിത്രകാരിയായിരുന്നു. മക്കളോട് അതിരുകവിഞ്ഞ കാർക്കശ്യം കാണിച്ചിരുന്നു. അമ്മയും ആത്മീയകാര്യങ്ങളിൽ തീരെ ശ്രദ്ധിച്ചിരുന്നില്ല. ഞായറാഴ്ചകളിൽ പള്ളിയിൽ പോവുമായിരുന്നെങ്കിലും എന്തെങ്കിലും പ്രാർത്ഥനക്കായി അമ്മ മുട്ടുകുത്തുന്നതോ ദിവ്യകാരുണ്യം സ്വീകരിക്കുന്നതോ മക്കൾ കണ്ടിട്ടില്ല. അപ്പനും അമ്മയും സ്ഥിരമായി വഴക്കിട്ടിരുന്നു. കാർലോ അക്യുട്ടിസിനും പിയർ ജോർജിയോ ഫ്രസ്സാറ്റിക്കും ഏറെക്കാര്യങ്ങളിൽ പൊരുത്തമുണ്ട്, അതിലൊന്നാണ് ഇരുവരുടെയും മാതാപിതാക്കൾ വിശ്വാസത്തിലേക്ക് വന്നത് അവർ മൂലമാണ് എന്നുള്ളത്.

‘”പ്രത്യേകിച്ച് ഒരു ഗുണവുമില്ല”, എന്ന് അപ്പനുമമ്മക്കും തോന്നിയിരുന്ന അവരുടെ മകൻ ‘മരിച്ചുപോയെങ്കിൽ നന്നായിരുന്നു’ എന്ന് പോലും അവരുടെ വായിൽ നിന്ന് കേൾക്കാറുണ്ടായിരുന്നത് കൊണ്ട് പൗരോഹിത്യശുശ്രൂഷക്കുള്ള ആഗ്രഹം പിയർ ജോർജിയോ ഉപേക്ഷിച്ചു. പക്ഷേ അവൻ എപ്പോഴും സന്തോഷം പ്രസരിപ്പിക്കുന്നവനായിരുന്നു.

1913 ലെ ശരത്കാലത്ത് പിയർ ജോർജിയോ, ജെസ്യൂട്ട് വൈദികർ നടത്തുന്ന ആശ്രമത്തിൽ അവരോടു കൂടെ താമസിച്ചു. ദിവസേന വിശുദ്ധ കുർബ്ബാന കൂടാനും ദിവ്യകാരുണ്യം സ്വീകരിക്കാനും തുടങ്ങി. അവന്റെ മാതാപിതാക്കൾക്ക് അതിൽ ഒട്ടും സന്തോഷമില്ലായിരുന്നു, പക്ഷെ അവൻ വിട്ടുകൊടുത്തില്ല. അവന്റെ ആത്മീയപിതാവായ പിയത്രോ ലൊമ്പാർഡിയുടെ അടുത്ത് അവൻ ഒരു ദിവസം ഓടിവന്നു പറഞ്ഞു , “ഫാദർ , ഞാൻ ജയിച്ചു” അദ്ദേഹം ചോദിച്ചു , “ഇത്രയും സന്തോഷം വരാൻ എന്താണ് നീ ജയിച്ചത്? വല്ല ലോട്ടറിയും കിട്ടിയോ?” അവൻ തുള്ളിച്ചാടി ചിരിച്ചുകൊണ്ട് പറഞ്ഞു , “എന്നും കുർബ്ബാന സ്വീകരിച്ചോളാൻ എന്റെ അമ്മ അനുവാദം തന്നു”!

ചാപ്പലിൽ കേറി പ്രാർത്ഥിക്കാനും കുർബ്ബാനയ്ക്ക് സഹായിക്കാനുമായി അവൻ സ്‌കൂളിലേക്ക് വളരെ നേരത്തെ പോയി. ഈശോനാഥനോട് കൂടുതൽ അടുക്കാനായിട്ടാണ് വിശുദ്ധ കുർബ്ബാനകൾക്ക് അവൻ സഹായിയായത്. ഞായറാഴ്ചകളിൽ ഹൈക്കിംഗിന് പോകുമ്പോൾ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനുള്ള സജ്ജീകരണങ്ങൾ ആദ്യമേ ചെയ്തിരുന്നു, അല്ലെങ്കിൽ ഏതെങ്കിലുമൊരു പുരോഹിതനെ മലമുകളിലേക്ക് ക്ഷണിച്ചു വരുത്തി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കും. അതിനും കഴിയുന്നില്ലെങ്കിൽ ഒരു സംശയവും വേണ്ട, ഔട്ടിങ്ങിന് പോവണ്ടെന്നു വെക്കും.

പിയർ ജോർജിയോ നിത്യേന ജപമാല ചൊല്ലിയിരുന്നു , അവന്റെ ചുറ്റുമുള്ളവരെ ജപമാലയിൽ ചേരാനായി ക്ഷണിച്ചു. അവന്റെ ആത്മാർത്ഥതയും ബോധ്യവും കണ്ട് ആകൃഷ്ടരാവുന്നവർക്ക് ആ ക്ഷണം നിരസിക്കുക പ്രയാസമായിരുന്നു. ചെറിയ പയ്യനായിരിക്കുമ്പോഴേ അവൻ കൊന്ത പിടിച്ചു ഉറങ്ങുന്നത് കാണുന്ന അവന്റെ പപ്പ പരാതി പറഞ്ഞിരുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. പിയർ ജോർജിയോ മെയ്മാസമാകുമ്പോൾ തന്റെ മാതൃഭക്തിയുടെ തീക്ഷ്ണത വർദ്ധിപ്പിച്ച് പൂക്കളും ആത്മീയപൂച്ചെണ്ടുകളും പരിശുദ്ധ അമ്മക്കായി ഒരുക്കിയിരുന്നു

1919ൽ പിയർ ജോർജിയോ കാത്തലിക് സ്റ്റുഡന്റ് ഫെഡറേഷനിലും കാത്തലിക് ആക്ഷൻ മൂവ്മെന്റിലും ഒക്കെ ചേർന്ന്‌ ലെയോ പതിമൂന്നാമൻ പാപ്പ ‘റേരും നോവാരും’ എന്ന ചാക്രികലേഖനത്തിൽ നിർദ്ദേശിച്ചിട്ടുള്ള പോലെ സമൂഹ്യനവീകരണത്തിനായി യത്നിച്ചു. 1922 മെയ്‌ 28ന് മൂന്നാം ഡൊമിനിക്കൻ സഭയുടെ ( അല്മായർക്കുള്ള) ഉത്തരീയമണിഞ്ഞു, ഹൈക്കിങ്ങിനും സ്കീയിങ്ങിനുമൊക്കെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുമായി ചേർന്ന് റിഫ് റാഫ് സൊസൈറ്റി എന്ന പ്രാർത്ഥനകൂട്ടായ്മ രൂപീകരിച്ചു.

വീട്ടിലെ അസ്വാരസ്യങ്ങൾ നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും പ്രാർത്ഥനയും നേരും നെറിയുമുള്ള ജീവിതവും അവൻ കൂടെ കൊണ്ടുപോയി. അതുകൊണ്ട് തന്നെ ഹൃദയശാന്തതയും സമാധാനവും അവനെ വിട്ടുപിരിഞ്ഞില്ല. അവന്റെ മരണത്തിന് മൂന്നു മാസം മുൻപ് സഹോദരിക്ക് അവനെഴുതി, “ഞാൻ സന്തോഷവാനാണോ എന്നല്ലേ നീ ചോദിക്കുന്നത്? അങ്ങനെയല്ലാതിരിക്കാൻ എനിക്കെങ്ങനെ കഴിയും?എന്റെ വിശ്വാസം എന്നെ ശക്തിപ്പെടുത്തുന്ന കാലത്തോളം ഞാനെപ്പോഴും സന്തോഷിക്കും”.

യൂണിവേഴ്സിറ്റി ബിരുദം ലഭിക്കുന്നതിന് മുൻപായി, അവന് പോളിയോമൈലൈറ്റിസ് എന്ന നാഡീകോശങ്ങളെ ഗുരുതരമായി ബാധിച്ച് പക്ഷാഘാതത്തിന് കാരണമാകുന്ന, ഒരിനം സന്ധിവാതം പിടിപെട്ടു. അവൻ പരിചരിച്ചിരുന്ന ഒരു രോഗിയിൽ നിന്ന് പകർന്നതാണെന്നാണ് ഡോക്ടർ പറഞ്ഞത്. അതിന്റെ വിഷമതകൾ വീട്ടുകാരോട് പറയാതെ അവൻ ഉള്ളിലൊതുക്കി. മരിക്കുന്ന അന്ന് രാത്രി പോലും പിയർ ജോർജിയോ അവന്റെ തളർന്ന കയ്യാൽ ഒരു കുറിപ്പെഴുതി അവന്റെ സുഹൃത്തിനുകൊടുത്തു, അവൻ പരിചരിക്കാറുണ്ടായിരുന്ന ഒരു രോഗിയ്ക്ക് വാങ്ങിക്കൊടുക്കാനുള്ള മരുന്നിന്റെ പേരായിരുന്നു അത്, എന്നിട്ട് അവന്റെ അക്കൗണ്ടിലേക്ക് അതിന്റെ പൈസ ചേർത്തോളാനും പറഞ്ഞു.

പിയർ ജോർജിയോയുടെ മാതാപിതാക്കൾ, തങ്ങളുടെ മകനിൽ എത്ര വലിയ നിധിയാണുള്ളതെന്ന് അവന്റെ മരണം വരേയ്ക്കും മനസ്സിലാക്കിയില്ല. പഠനത്തിൽ അത്ര മുന്നിലല്ലാതിരുന്നതുകൊണ്ട് , ഒന്നിനും കൊള്ളാത്ത ഒരു മകൻ എന്നേ അവരവനെ കരുതിയുള്ളൂ. അവന്റെ പുണ്യപ്രവൃത്തികളിലോ ഭക്തിയിലോ അവർക്കത്ര താല്പര്യവും ഇല്ലായിരുന്നു. മരണക്കിടക്കയിൽ വെച്ച് പോലും ആ പാവത്തിന് അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഭാഗ്യമുണ്ടായില്ല. മരിക്കാറായി കിടക്കുന്ന അവന്റെ അമ്മൂമ്മയുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു അവർ. അവന് തീരെ വയ്യെന്ന് വേലക്കാരി ഓടിവന്നു പറഞ്ഞപ്പോഴും ‘ചുമ്മാ ബഹളം വെക്കാതെ’ എന്ന് അവളെ ചീത്ത പറയുകയാണ് അവർ ചെയ്തത്.

1925 ജൂലൈ 4. രോഗം വളരെ കൂടിയപ്പോൾ പുലർച്ച നാലുമണിക്ക് അവന് രോഗീലേപനം നൽകി. അവസാനമായി വായിക്കാൻ ശ്രമിച്ച പുസ്തകം അവന്റെ അടുത്ത് കട്ടിലിൽ കിടന്നിരുന്നു. അവൻ ഒരുപാടിഷ്ടപ്പെട്ടിരുന്ന സിയന്നയിലെ വിശുദ്ധ കാതറിന്റെ ജീവചരിത്രമായിരുന്നു അത്. അന്ന് ഏഴുമണിക്ക് അവന്റെ കണ്ണുകൾ എന്നേക്കുമായി ഈ ഭൂമിയിൽ അടഞ്ഞു.

തിരുശേഷിപ്പായി അവന്റെ ശരീരം തൊടാൻ ജനക്കൂട്ടം പ്രവഹിക്കുന്നത് കണ്ട് അവന്റെ വീട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പരിധിയില്ലാതെ അവൻ സഹായിച്ച പാവങ്ങളും രോഗികളുമൊക്കെയായിരുന്നു അതിൽ ഭൂരിഭാഗം പേരും, അവനെ അവസാനമായി ഒന്ന് കാണാൻ അവർ ദുഖത്തോടെ ഓടിയെത്തി.

സ്വർഗ്ഗത്തിലായിരിക്കുമ്പോൾ പിയർ ജോർജിയോ, അവന്റെ മാതാപിതാക്കളെ തമ്മിൽ തമ്മിലും, അവരെ ദൈവവുമായും രമ്യതപ്പെടുത്തി. രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ മകന്റെ ഓർമ്മക്കായും അവരുടെ ദുഃഖസൂചകമായും അവന്റെ പേരിൽ ഒരു വലിയ വാർഡ്, ഒരു ഹോസ്പിറ്റലിന് നൽകി.

പിയർ ജോർജിയോ ഫ്രസ്സാറ്റിയെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വെച്ച് 1990 മെയ് 20 ന്, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായി ഉയർത്തി. മാർച്ച് 31 1981ൽ ശവകുടീരം തുറന്നപ്പോൾ, അവന്റെ ശരീരം അഴുകാതെ കാണപ്പെട്ടു. പൊളോണിലെ കുടുംബകല്ലറയിൽ നിന്ന് ടൂറിനിലെ കത്തീഡ്രലിലേക്ക് മാറ്റി.

മല കയറാനും സ്കീയിങ്ങിനുമൊക്കെ നല്ല ഉത്സാഹിയായിരുന്ന ജോൺപോൾ രണ്ടാമൻ പാപ്പക്ക് വളരെ ഇഷ്ടമായിരുന്നു ഈ യുവവിശുദ്ധനെ. പൊളോണിലുള്ള പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെ കബറിടം 1989 ജൂലൈ 16ന് സന്ദർശിച്ചപ്പോൾ പാപ്പ പറഞ്ഞു, “എന്റെ ചെറുപ്പത്തിൽ എനിക്കും ഇദ്ദേഹത്തിന്റെ മാതൃക വളരെ ഗുണം ചെയ്തു, ഒരു വിദ്യാർത്ഥിയെന്ന നിലയിൽ ആ ക്രിസ്തീയസാക്ഷ്യത്തിന്റെ ഊർജ്ജം എന്നിൽ വളരെ മതിപ്പുളവാക്കി, കാന്തത്തിനെപ്പോലെയുള്ള ആ ആകർഷണത്തിന് ഇന്നും ഒരു കുറവും പറ്റിയിട്ടില്ല. ഞാനിപ്പോൾ വന്നത് ക്രിസ്തുവിന് ഒറ്റക്ക് ധീരമായി സാക്ഷ്യം നൽകിയ ഈ യുവാവിന് ആദരാഞ്ജലികൾ അർപ്പിക്കാനാണ് “.

അതിനും പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, കർദ്ദിനാൾ ആയിരിക്കെ ക്രാക്കോവിൽ വെച്ച് ജോൺപോൾ പാപ്പ അവനെക്കുറിച്ച് പ്രസ്താവിച്ചിരുന്നു , “സുവിശേഷത്തിന്റെ, ക്രിസ്തു തരുന്ന രക്ഷയുടെ,സന്തോഷത്തിന്റെ, സവിശേഷകൃപ തന്നിൽ വഹിക്കുന്ന, അഷ്ടസൗഭാഗ്യങ്ങളും ഒത്തുചേരുന്ന മനുഷ്യനെ ഇതാ കാണൂ”.

പിയർ ജോർജിയോ ഫ്രസാറ്റി പറയാറുണ്ടായിരുന്നു, “നമ്മൾ കത്തോലിക്കർ യുദ്ധത്തിന് വേണ്ടി നമ്മെത്തന്നെ ഉരുക്കുപോലെ ദൃഢമാക്കണം. പക്ഷെ അത് ഫലപ്രദമാകണമെങ്കിൽ ദൈവകൃപക്കായി ഇടവിടാതെയുള്ള പ്രാർത്ഥന ആവശ്യമാണ്, കാരണം ദൈവകൃപയില്ലാതെ നമുക്ക് വേറെ എത്ര ശക്തിയുണ്ടായിട്ടും കാര്യമില്ല… മാലാഖമാരുടെ അപ്പത്താൽ നിങ്ങളെ തന്നെ പോഷിപ്പിക്കു , നിങ്ങളുടെ ആന്തരികയുദ്ധങ്ങൾ ജയിക്കാനുള്ള ശക്തി നിങ്ങൾ അതിൽ കണ്ടെത്തും”

സെപ്റ്റംബർ 7 ന്, കുറഞ്ഞ കാലം കൊണ്ടു തന്നെ ഏവർക്കും പരിചിതനും പ്രിയങ്കരനുമായ സൈബർ വിശുദ്ധൻ കാർലോ അക്യുട്ടിസ് കൂടി വിശുദ്ധ പദവിയിലേക്കുയരുന്നു. ‘ഈ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെയേ പറ്റൂ’ എന്നും പറഞ്ഞ് മുതിർന്നവരുടെയും കുട്ടികളുടെയും തെറ്റുകളും കുറവുകളും ന്യായീകരിക്കപ്പെടുന്ന ഇക്കാലത്ത്, കേവലം 15 വർഷങ്ങൾ മാത്രം ഭൂമിയിൽ ജീവിച്ച് നിത്യസമ്മാനം കരസ്ഥമാക്കിയ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെയും 24 വയസ്സിൽ നല്ല ഓട്ടം പൂർത്തിയാക്കി, നിത്യകിരീടം സ്വന്തമാക്കിയ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെയും ജീവിതത്തിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. യുവകത്തോലിക്കരുടെ മധ്യസ്ഥരായ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയെ, വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ, മാതൃകയാക്കുന്ന അനേകരുണ്ടാവട്ടെ. യുവവിശുദ്ധന്റെ ഫാനായ മറ്റൊരു വിശുദ്ധൻ

ജോൺപോൾ രണ്ടാമൻ പാപ്പയെപ്പോലെ..

ദൈവസ്തുതിക്കും തിരുസഭയുടെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷക്കും ഉതകുന്ന വിധത്തിൽ ഈ യുവവിശുദ്ധരെ അൾത്താരവണക്കത്തിലേക്കുയർത്തുന്ന ദൈവത്തിന് നന്ദി.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment