ഫാത്തിമയിലെ സിസ്റ്റർ ലൂസിയ: സ്വർഗ്ഗത്തിന്റെ സന്ദേശം കാത്തുസൂക്ഷിച്ച സമർപ്പിത
ഫെബ്രുവരി 13-ന് പോർച്ചുഗലിലെ ഫാത്തിമായിൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാളും പിൽക്കാലത്ത് സന്ന്യാസിനിയുമായ സിസ്റ്റർ ലൂസിയ ഡോസ് സാന്തോസിൻ്റെ ചരമ വാർഷികമാണ് .2005 ഫെബ്രുവരി 13-ന്, 97-ാം വയസ്സിലാണ് പ്രാർത്ഥനയും ത്യാഗവും നിറഞ്ഞ ദീർഘജീവിതം പൂർത്തിയാക്കി സി. ലൂസിയ നിത്യതിയിലേക്ക് പ്രവേശിച്ചത്. പരിശുദ്ധ കന്യകാ മറിയത്തിൻ്റെ ഫാത്തിമയിലെ ദർശനങ്ങളുടെ അവസാന ജീവിച്ചിരുന്ന സാക്ഷിയായിരുന്നു സി. ലൂസിയ.
1907 മാർച്ച് 28-ന് പോർച്ചുഗലിലെ അൽജുസ്ത്രേൽ എന്ന ചെറിയ ഗ്രാമത്തിൽ ലൂസിയ റോസ ഡോസ് സാന്തോസ് ജനിച്ചു. ഒരു സാധാരണ ഇടയകുടുംബത്തിലായിരുന്നു അവളുടെ ജനനം. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വര, ഫാത്തിമയ്ക്ക് സമീപം ലൂസിയക്കും അവളുടെ ബന്ധുക്കളായ ജസിന്തയും ഫ്രാൻസിസ്കോയ്ക്കും ദൈവമാതാവ് ആറുതവണ പ്രത്യക്ഷപ്പെട്ടു.
ആ പ്രത്യക്ഷപ്പെടലുകളിൽ പരിശുദ്ധ കന്യകാ മറിയം ലോകത്തെ മാനസാന്തരത്തിനും പ്രാർത്ഥനയ്ക്കും ക്ഷണിച്ചു. ദിവസേന ജപമാല ചൊല്ലുക പാപപരിഹാരത്തിനായി ത്യാഗങ്ങൾ ചെയ്യുക മറിയത്തിൻ്റെ വിമല ഹൃദയത്തോടുള്ള ഭക്തി വളർത്തുക, റഷ്യയെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഹൃദയത്തിന് സമർപ്പിക്കുക എന്നീ ആവശ്യങ്ങൾ പരിശുദ്ധ മറിയം മുന്നോട്ടുവച്ചു.
മാതാവിന്റെ സന്ദേശം കരുണയും ജാഗ്രതയും നിറഞ്ഞതായിരുന്നു. പാപം യുദ്ധത്തിനും ദുർഘടങ്ങൾക്കും കാരണമാകുമെന്ന് അവൾ മുന്നറിയിപ്പ് നൽകി. അവളുടെ അഭ്യർത്ഥനകൾ അനുസരിക്കപ്പെടാതിരുന്നാൽ റഷ്യ തന്റെ തെറ്റായ ആശയങ്ങൾ ലോകമെമ്പാടും പരത്തുമെന്ന് പ്രവചിച്ചു. എന്നാൽ, അനുസരണയും പ്രാർത്ഥനയും ഉണ്ടെങ്കിൽ ലോകത്തിന് സമാധാനം ലഭിക്കുമെന്ന് മറിയം ഉറപ്പു നൽകി. ജസിന്തയും ഫ്രാൻസിസ്കോയും വേഗം സ്വർഗ്ഗത്തിലേക്ക് പോകുമെന്ന് മറിയം പറഞ്ഞു. എന്നാൽ ലൂസിയ കൂടുതൽ കാലം ഭൂമിയിൽ തുടരേണ്ടിവരും കാരണം, ഈശോ അവളെ ഉപയോഗിച്ച് വിമലഹൃദയത്തോടുള്ള ഭക്തി ലോകത്ത് സ്ഥാപിക്കണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം.
1925 ഡിസംബർ 10-ന്, പൊന്തെവേദ്രയിൽ, സിസ്റ്റർ ലൂസിയയ്ക്ക് വീണ്ടും മാതാവ് പ്രത്യക്ഷപ്പെട്ടു. വിമല ഹൃദയത്തോടുള്ള “ആദ്യ ശനിയാഴ്ചകളുടെ” ഭക്തി അനുഷ്ഠിക്കണമെന്ന്പരിശുദ്ധ അമ്മ ആവശ്യപ്പെട്ടു. പാപപരിഹാരത്തിനുള്ള ഈ ഭക്തി ഫാത്തിമ സന്ദേശത്തിന്റെ ഹൃദയഭാഗമായി മാറി. ലൂസിയ ആദ്യം വിശുദ്ധ ഡോറോത്തിയുടെ സഭയിൽ ചേർന്നു. പിന്നീട് കോയിംബ്രയിലെ കാർമൽ മഠത്തിൽ പ്രവേശിച്ച് “ അമലോത്ഭവഹൃദയത്തിന്റെ സിസ്റ്റർ മരിയ ലൂസിയ” എന്ന നാമം സ്വീകരിച്ചു. അവിടെ അമ്പത് വർഷത്തിലേറെ നിശ്ശബ്ദവും ധ്യാന്യാത്മകവും മായി ഡി. ലൂസിയാ ജീവിച്ചു . ഫാത്തിമാ സന്ദർശനവേളകളിൽ പോൾ ആറാമൻ പാപ്പയും ജോൺ പോൾ രണ്ടാമൻ പാപ്പയും സിസ്റ്റർ ലൂസിയയുമായി കൂടിക്കാഴ്ച നടത്തി. അവളുടെ ബന്ധുക്കളായജസീന്താ മർത്താ ഫാൻസിസ്‌കോ മാർത്താ എന്നിവരെ 2017-ൽ ഫ്രാൻസീസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടികൾക്ക് ബനഡിക്ട് പതിനാറാമൻ പാപ്പ പ്രത്യേക അനുമതി നൽകി. 2023-ൽ സിസ്റ്റർ ലൂസിയയെ “ധന്യയായി ” (Venerable) ഉയർത്തി.
ഇന്ന്, ഫാത്തിമയിലെ റോസറിയുടെ ബസിലിക്കയിൽ, വിശുദ്ധ ജസിന്തയുടെ ശവകുടീരത്തിനരികെ, സിസ്റ്റർ ലൂസിയ വിശ്രമിക്കുന്നു. സിസ്റ്റർ ലൂസിയയുടെ ജീവിതം നിശ്ശബ്ദവും വിനയവും അനുസരണയും നിറഞ്ഞതായിരുന്നു. എന്നാൽ ആ ലളിതജീവിതത്തിലൂടെ സ്വർഗ്ഗം ലോകത്തോട് സംസാരിച്ചു. പ്രാർത്ഥനയും മാനസാന്തരവും ദൈവത്തിന്റെ കരുണയിലുള്ള വിശ്വാസവും ചരിത്രത്തെ മാറ്റാൻ കഴിയുമെന്ന് സിസ്റ്റർ ലൂസിയയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
✍ ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment