കൃതി മേശയുടെ ഉള്ളിൽ നിന്ന് വീണ്ടും ആ എഴുത്ത് എടുത്ത് വായിച്ചു. വായിക്കുമ്പോഴൊക്കെ സന്തോഷം തരുന്ന വാക്കുകൾ. വർഷങ്ങൾക്ക് മുമ്പ് ഹോസ്റ്റലിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ നാട്ടിലെ കൂട്ടുകാരി രേണുക എഴുതിയ എഴുത്തായിരുന്നു അത്.
“നീ വരണം… ഈ വർഷത്തെ ഉത്സവം നമുക്കൊരുമിച്ച് അടിച്ചു പൊളിക്കണം. “
ആ വർഷം ഉത്സവത്തിന് പോയില്ല. എങ്കിലും ആ വരികളിലെ “നമുക്കൊരുമിച്ച് ” എന്ന് വായിക്കുമ്പോഴൊക്കെ ജീവിക്കാൻ അവൾക്ക് കൊതി തോന്നും.
ഇപ്പോൾ വേണമെങ്കിലും രേണുവിനെ അവൾക്ക് വിളിച്ച് സംസാരിക്കാം. നമ്പറുണ്ട്. പക്ഷേ 20 വർഷങ്ങൾക്കു ശേഷം വിളിച്ചിട്ട് അവൾ തൻ്റെയുള്ളിലെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിലോ എന്ന ചിന്ത മൂലം ആ രേണുവിൻ്റെ നമ്പറിൽ വിരൽ അമർത്തുവാൻ അവൾ മടിച്ചിരുന്നു. അങ്ങനെ ഒരു പാടു തവണ രേണു കൊൽകത്ത എന്ന നമ്പറിൽ അവൾ വിളിക്കാതെ മടിച്ചു നിന്നു.
ഏറ്റവും അവസാനം രേണുവും കൃതിയും കണ്ടുമുട്ടിയത് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അന്ന് രേണു കൊൽകത്തയ്ക്ക് പഠിക്കാൻ പോയി. പിന്നെ അവിടെ കണ്ടുമുട്ടിയ ഒരാളെ കല്യാണം കഴിച്ച് അവിടെ കൂടി.
കൃതിയ്ക്കും മാറ്റം സംഭവിച്ചു. കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികളായി. അവർ സ്കൂളിൽ പഠിക്കുന്നു. അവൾ തൃശൂരിൽ ഡിസൈനിങ് ഷോപ്പ് നടത്തുന്നു.
അന്ന് കട അടയ്ക്കാൻ നേരം സ്റ്റാഫ് നേരത്തെ പോയതു കൊണ്ട് അവൾ ഒറ്റയ്ക്കായി. പെട്ടെന്ന് ആ ചിന്ത വീണ്ടും തല പൊക്കി.
രേണുവിനെ വിളിക്കുക. രണ്ടും കല്പിച്ച് വിളിച്ചു. രണ്ട് ബെല്ലടിച്ചപ്പോൾ എടുത്തു.
“രേണുവല്ലേ “
” ആ… കൃതി…പറയെടീ “
“ഒന്നുമില്ല. ഞാൻ ചുമ്മാ വിളിച്ചതാ ! “
“എടീ…. ഞാൻ ഒരു ബ്ലോക്കിൽ പെട്ടിരിക്കുകയാ…. പിന്നെ വിളിക്കാം “
” ഓരോ നാശങ്ങൾ വിളിച്ചോളും ” ഫോൺ താഴെ വയ്ക്കുന്നതിനിടയിൽ രേണു പറഞ്ഞ വാചകം ഇഞ്ചുറി ടൈമിൽ വീണ ഏക ഗോൾ പോലെ കൃത്യമായി കൃതിയുടെ ചെവിയിൽ പതിഞ്ഞു.
കട്ട് ! കോൾ കട്ടായപ്പോൾ കൃതി ഒരു ദീർഘ നിശ്വാസമെടുത്തു. പിന്നെ ഫോണിൽ നിന്ന് ആ പഴയ കത്തിൻ്റെ ഫോട്ടോയെടുത്തു. ഡിലീറ്റ് ചെയ്തു.
പിന്നെ ആ ആശ്വാസത്തോടെ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.
ഒരു ജിൻസൺ ജോസഫ് മുകളേൽ എക്സ്പ്രഷൻ !
Discover more from Nelson MCBS
Subscribe to get the latest posts sent to your email.


Leave a comment