ചെറിയ ഒപ്പീസ്

ശുശ്രൂ. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി. നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കാർമി. കരുണയുള്ള കര്‍ത്താവേ, കരയുന്നവര്‍ നിന്നെ വിളിക്കുകയും സങ്കടപ്പെടുന്നവര്‍ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാല്‍ നിന്റെ ദാസനെ / ദാസിയെ / ദാസരെ ആശ്വസിപ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ. ആമ്മേൻ.

മഹിമയൊടന്തിമവിധിനാളില്‍
കര്‍ത്താവേ നീയണയുമ്പോള്‍
കരുണയൊടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ.

കര്‍ത്താവേ നിന്‍ കുരിശിനെ ഞാ-
നാരാധിച്ചു വണങ്ങുന്നു
അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം
രക്ഷയുമുയിരും നല്‍കുന്നു.

ആകാശവുമീഭൂതലവും
താവകമല്ലോ കര്‍ത്താവേ
ജീവിക്കുന്നവനഭയം നീ
നല്‍കണമേ, മൃതനായുസ്സും.

മൃതരാം നരരുടെ പാപങ്ങള്‍
മായ്ക്കണമേ നിന്‍ കൃപയാലേ
മാാേദീസാ വഴിയങ്ങേ
സുതരാണവരെന്നോര്‍ക്കണമേ.

കര്‍ത്താവേ, നിന്‍ ശോണിതവും
ദിവ്യശരീരവുമറിവോടെ
ഉള്‍ക്കൊണ്ടവരാം നിന്‍ സുതരെ
നിത്യവിരുന്നില്‍ ചേര്‍ക്കണമേ.

മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു
കാഹളനാദം കേള്‍ക്കുമ്പോള്‍
മൃതരില്‍ ജീവനുദിക്കുന്നു.

ബാവാ പുത്രന്‍ റൂഹായേ
മൃതനാമെന്നില്‍ കനിയേണം
ജീവന്‍ നല്‍കി മഹോന്നതമാം
പ്രഭയുടെ നാട്ടില്‍ ചേര്‍ക്കേണം.

തെളിവായെന്നുടെ നാഥാ നിന്‍
തിരുമിഴിയെല്ലാം കാണുന്നു
നിരവധിയാമെന്‍ പാപങ്ങള്‍
നിരയായെണ്ണി വിധിക്കല്ലേ.

ശുശ്രൂ. നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

കാർമി. കര്‍ത്താവേ, നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യുമാറാകട്ടെ. മഹനീയമായ നിന്റെ ത്രിത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ. ആമ്മേൻ, കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കാർമി. കര്‍ത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യര്‍ഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ. ആമ്മേൻ.

കുര്‍ബാന കഴിഞ്ഞ ഉടനെയാണെങ്കില്‍

കാർമി. കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമൊടേ, ദാസന്‍ ചെയ്യും
ബലിയെന്‍നാഥാ, തിരുസന്നിധിയില്‍

സമൂ. കൈക്കൊള്ളണമേ…

കാർമി. പൂര്‍വന്മാരാം നോഹ് അബറാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയര്‍ തന്‍
പരിപാവനമാം ബലികള്‍ പോലെ.

ഹന്നാൻ വെള്ളം തളിക്കുന്നു

സമൂ. കൈക്കൊള്ളണമേ…

കാർമി. പുരുവത്സലരാം ശ്ലീഹരുമൊരുപോല്‍
വിനയാന്വിതരായ് തവ സന്നിധിയില്‍
ചെയ്‌തൊരു നവമാം ബലിപോല്‍ നാഥാ.

സമൂ. കൈക്കൊള്ളണമേ…

മറ്റവസരങ്ങളില്‍

കാർമി. ഉന്നതനൃപനാം മിശിഹാ നാഥാ
മൃതരെല്ലാരും മിന്നിവിളങ്ങും
വദനമൊടുണരാന്‍ വരമരുളേണം.

സമൂ. ഉന്നതനൃപനാം….

കാർമി. വിധിയുടെ നാളില്‍ വിജയപ്രഭയില്‍ വിണ്ടലമെങ്ങും പൊങ്ങിമുഴങ്ങും
കാഹളനാദം പൂജിതമല്ലോ.

ഹന്നാൻ വെള്ളം തളിക്കുന്നു

സമൂ. ഉന്നതനൃപനാം….

കാർമി. അന്ത്യമെഴാത്തോരവികലമോദം
നുകരാന്‍ മൃതരെ മഹിമാവൊഴുകും
മണവറയിങ്കല്‍ ചേര്‍ക്കണമീശോ.

സമൂ. ഉന്നതനൃപനാം….

ശുശ്രൂ. കര്‍ത്താവേ, അഗാധത്തില്‍നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.

കാർമി. കര്‍ത്താവേ, അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു.

സമൂ. കര്‍ത്താവേ, എന്റെ ശബ്ദം കേള്‍ക്കണമേ.

കാർമി. എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ.

സമൂ. കര്‍ത്താവേ, നീ പാപങ്ങളെല്ലാം ഓര്‍ത്തിരിക്കുമെങ്കില്‍ ആര്‍ക്കു രക്ഷയുണ്ടാകും?

കാർമി. എന്തുകൊണ്ടെന്നാല്‍ പാപമോചനം നിന്റെ പക്കല്‍ നിന്നാകുന്നുവല്ലോ.

സമൂ. കര്‍ത്താവില്‍ ഞാന്‍ ശരണപ്പെടുന്നു.

കാർമി. എന്റെ പ്രതീക്ഷ അവന്റെ വാഗ്ദാനത്തിലാകുന്നു.

സമൂ. പുലരിയാകാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ കര്‍ത്താവേ, നിന്നെ ഞാന്‍ കാത്തിരിക്കുന്നു.

കാർമി. പുലരിയാകാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ ഇസ്രായേലും കര്‍ത്താവിനെ കാത്തിരിക്കുന്നു.

സമൂ. എന്തുകൊണ്ടെന്നാല്‍ അവന്‍ കരുണയുള്ള
വനാകുന്നു.

കാർമി. പൂര്‍ണ്ണമായ രക്ഷയും അവന്റെ പക്കലാകുന്നു.

സമൂ. ഇസ്രായേലിനെ അതിന്റെ പാപങ്ങളില്‍നിന്നെല്ലാം അവന്‍ രക്ഷിക്കും.

കാർമി. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ. ആദിമുതല്‍ എന്നേക്കും ആമ്മേൻ.

ശുശ്രൂ. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി. നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നാേടുകൂടെ.

കാർമി. സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്റെ ദാസനെ / ദാസിയെ / ദാസരെ വിളിക്കുകയും നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ. ആമ്മേൻ, കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കാർമി. കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്‍ം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്‍ം പരിപാലിക്കണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ നീ മഹിമയോടുകൂടി ഉയിര്‍പ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ. ആമ്മേൻ, കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കാർമി. സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടുകൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍, നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ത്തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഞങ്ങളുടെ ഈ സഹോദരനെ / സഹോദരിയെ / സഹോദരരെ നീ സ്വീകരിക്കണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.

സമൂ. ആമ്മേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment